Slider

വേശ്യയുടെ അച്ഛൻ

0

വേശ്യയുടെ അച്ഛൻ
തുന്നിക്കെട്ടി പായയിൽ പൊതി ഞ്ഞു ഉമ്മറ കോലായിൽ കിടത്തിയ ആ വൃദ്ധമുഖത്തേക്ക് അവൾ ഒന്ന്എത്തി നോക്കി...വര്ഷങ്ങളായി നോക്കിയിട്ടില്ലാത്ത ആ അച്ഛന്റെ മുഖത്തേക്ക്..
റോഡിൽ നിന്നുംകുന്നിൻ ചെരിവിലേക്കുള്ള ആ ഒറ്റ വരി വഴിയുടെ ഇടതു ഭാഗത്തെ കുറ്റിക്കാടുകൾ നിറഞ്ഞ ആ വെള്ളക്കെട്ടിലായിരുന്നു ആ ശരീരം പൊങ്ങി കിടന്നിരുന്നത്....
ആർക്കും അതൊരു വിഷയമായിരുന്നില്ല... .ശരീരം പാതി ചത്ത ഒരു വൃദ്ധൻ ..ഒരു നാടൻ വേശ്യയുടെ അച്ഛൻ..അത്രമാത്രമാണിന്നു അയാൾ ആ നാട്ടുകാർക്ക്.....
ആരോ ആ കുന്നിൻ ചെരുവിലെ ഓലപ്പുരയിൽ എത്തി
അന്വേഷിച്ചപ്പോൾ മാത്രമാണ് അയാളെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു എന്ന് നാട്ടുകാർ പോലും അറിഞ്ഞത്.
..
ഗോപാലൻ ആശാരി..പതിവ് പോലെ ഇന്നലെയും അയാൾ തന്റെ തളർന്നു പോയ ഇടത്തെ കാൽ വലിച്ച് കൊണ്ട് അങ്ങാടിയിലെ ചായപ്പീടികയിലെ ബെഞ്ചിൽ വന്നിരുന്നു. ചാത്തുകൊടുത്ത അരച്ചായ കുടിച്ച് തീർന്നിട്ടും ഇരിപ്പു തുടർന്നപ്പോൾ ആരോ പരിഹാസ ചിരിയോടെ പറഞ്ഞു...
"ചാത്തൂ......നിന്റെ പറ്റു പയിസ നാളെ കിട്ടും....ആശാരിന്റെ വീട്ടിൽ ആരോ വന്നിട്ടുണ്ട്...അതാ ആശാരി അങ്ങോട്ട് പോകാത്തത്.".
അതൊരു അങ്ങാടിപ്പാട്ട് ആണ് ...ഗോപാലൻ ആശാരി ചാതൂന്റെ പീടികയിലെ ബെഞ്ചിൽ ഉച്ചവരെ ഇരുന്നാൽ വീട്ടിൽ മോളുടെ ഏതോ പറ്റു കാര് വന്നിട്ടുണ്ട്.....അവര് പോകുന്നവരെ അയാൾ അവിടെ ഇരിക്കും...പിറ്റേ ദിവസം വന്നു ചാത്തൂന്റെ ചായപ്പടികയിലെ കണക്കു തീർക്കും.
ദൂര ദേശത്ത് പോലും പോയി വീടുകൾക്കും കിണറിനും സ്ഥാനം കണ്ട ഗോപാലൻ ആശാരി സ്വന്തം വീടിനു സ്ഥലം കണ്ടത് ആ കുന്നിൻ ചെരിവിലായിരുന്നു.ആ ഓലപ്പുരയിലേക്കു ഇടവഴിയിൽനിന്നും കയറി പോകാൻ കല്ലുകൾ പാകി വഴിയുണ്ടാക്കിയത് അയാൾ തന്നെ. എത്രയോ പേർ അയാളെ അന്വേഷിച്ച് വന്നിരുന്ന ആ വഴിയിൽഇന്ന് പുല്ലുകൾ നിറഞ്ഞിരിക്കുന്നു.
ആ വഴി യിലൂടെ ആരും വരാതായപ്പോഴാണ് തെക്കു ഭാഗത്തെ കുറ്റിക്കാടുകൾക്കിടയിലൂടെആ കുടിലിലേക്ക് ഒരു വഴിഉണ്ടായതും.
ആ കുറ്റിക്കാടുകൾക്കിടയിൽ ഒരനക്കം ഉണ്ടായാൽ അയാൾ പതുക്കെ ദ്രവിച്ച് തുടങ്ങിയ തൂണ് ചാരി വച്ച ഊന്നു വടിയെടുത്ത് മുറ്റത്തേക്കിറങ്ങും .
തന്റെ പാതി ചത്ത ഇടത്തെ കാൽ വലിച്ച് കൊണ്ട് പൂപ്പൽ പിടിച്ച പടവുകളിറങ്ങിപ്പോകും.
അതൊരു രക്ഷപ്പെടൽ ആണ്.തന്റെ മകളുടെ ശരീരം തേടി എത്തുന്നവരുടെ പരിഹാസ നോട്ടത്തിൽ നിന്നും ഉള്ള ഒരു അച്ഛന്റെ രക്ഷപ്പെടൽ.ഇന്നലെയും അയാൾ അങ്ങനെ ഇറങ്ങിയതാണ്.
രണ്ടു മൂന്നു കൊല്ലം മുൻപ് അപ്രതീക്ഷിതമായി ഒരു രാത്രിയിൽ ഒരു ഭാഗം തളർന്നു പോയ പ്പോഴാണ് ആ വീട്ടിലെ മൂന്ന് വയറുകൾ എരിഞ്ഞു തുടങ്ങിയത്. .മാനസിക വിഭ്രാന്തിയുള്ള അനിയൻ കാലിയായ അടുക്കള പാത്രം എറിഞ്ഞു ഉടച്ചപ്പോഴാണ് സഞ്ചിയുമായി പല ചരക്കു കടയിൽ അവൾ ആദ്യമായി പോയതും, തിരിച്ചു സഞ്ചി നിറയെ സാധനങ്ങളുമായിവന്നതും.
അന്ന് രാത്രി ആദ്യമായി ആ വീട്ടിലേക്കു കുറ്റിക്കാടുകൾക്കിടയി ലൂടെ ഒരു വഴി ഉണ്ടായി
..ആ വഴിയിലൂടെ വന്നത് ആ പല ചരക്കു കടക്കാരനും.
.പിറ്റേ ദിവസം പാതി ചത്ത അച്ഛന്റെ കയ്യിലേക്ക് ഒരു അഞ്ചു രൂപ നോട്ടു വച്ച് കൊടുത്തപ്പോൾ അവർ പരസ്പരം നോക്കിയിരുന്നില്ല.
പിന്നീട് ഒരിക്കലും അച്ഛന്റെ കയ്യിൽ മുഷിഞ്ഞ നോട്ടുകൾ വച്ച് കൊടുത്തപ്പോപ്പോൾ അവർ പരസ്പരം മുഖം കണ്ടിരുന്നില്ല..!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo