Slider

കടലാസ് പൂക്കള്‍

0

കടലാസ് പൂക്കള്‍
******************
മുറ്റത്തെ ബോഗണ്‍വില്ല ചെടികള്‍ നനച്ചു കൊണ്ടിരിക്കുമ്പോഴാണ് കുട്ടികള്‍ വിളിച്ചത്.....
''ഇന്നെന്തായാലും ഞങ്ങളെ സിനിമയ്ക്ക്കൊണ്ടോണം....''
ഇനിയും ഞങ്ങളെ പറ്റിക്കരുത്....''
രണ്ട് ദിവസായി ഇതും പറഞ്ഞവര് പുറകെ കൂടീട്ട്.... ജോലിയും അടുക്കളപണിയും കഴിഞ്ഞ്ട്ട് അവള്‍ക്കെവിടുന്നാ ഇതിനൊക്കെ നേരം....
പുതിയ സിനിമകളോടൊന്നും അയള്‍ക്ക് വലിയ താല്‍പര്യമില്ല. കുട്ടികളുടെ സന്തോഷം..... പിന്നെ ആ പേര്... 'സഖാവ് ' ഒരുകാലത്ത് ഒരുപാട് ഊര്‍ജം തന്ന വാക്കാണത്..... ഒരുപാട്.... പ്രണയം തോന്നിയ വാക്ക്....
''പോവാ.... അപ്പു.....'' ''ഇന്നുറപ്പായും പോവാം....''
അയാള്‍ കുട്ടികള്‍ക്ക് വാക്കുകൊടുത്തു.....
അലമാരയില്‍ നിന്നും ഉള്ളതില്‍ വെച്ച് ഏറ്റവും പുതിയതെന്നുതോന്നിയ ഷര്‍ട്ടായാള്‍ ഇട്ടു..... ഇട്ടുകഴിഞ്ഞതിനുശേഷമാണ് ശ്രദ്ധിച്ചത്.....
 അതിന്‍റെ രണ്ട് കുടുക്ക് പൊട്ടികിടക്കുന്നു. മേശപ്പുറത്തുള്ള പിന്നെടുത്ത് ഷര്‍ട്ടിനുള്ളില്‍ നിന്നും പുറമെ കാണാന്‍ കഴിയാത്ത വിധം കുത്തിവെച്ചു...
അവളുണ്ടായിരുന്നെങ്കില്‍ ഇതിട്ട് പുറത്തിറങ്ങാന്‍ സമ്മതിക്കില്ല്ലായിരുന്നു. കൈയോടെ തുന്നിപിടിപ്പിച്ച് തന്നെനേ.....
എല്ലാ സ്ത്രീകളുടെയുള്ളിലും ഒരു തൈയ്യല്‍ക്കാരിയുണ്ട്.... ഷര്‍ട്ടിന് ബട്ടണ്‍ പിടിപ്പിക്കുവാനും, തുന്നുവിട്ടുപോയ വസ്ത്രങ്ങള്‍ കൂട്ടിയോജിപ്പിക്കുവാനും അവര്‍ക്ക് ജന്മസിദ്ധമായ കഴിവുണ്ട്..........
കഴിഞ്ഞ വിഷുവിനുകൂടി പുതിയ ഷര്‍ട്ടും, മുണ്ടും വാങ്ങാന്‍ അവള്‍ പണം തന്നതാ..... ഞാനാ വേണ്ടാന്ന് പറഞ്ഞെ..... ഇപ്പോ ആവശ്യത്തിനുള്ളതുണ്ട്.
ഒരിക്കല്‍പ്പോലും വസ്ത്രങ്ങളോടയാള്‍ക്ക് ഭ്രമം തോന്നിട്ടില്ല.... മൂന്ന് വെള്ള ഷര്‍ട്ടും , രണ്ട് മുണ്ടും ഉണ്ടെങ്കില്‍ ഒരാള്‍ക്ക് അഞ്ച് വര്‍ഷം സുഖ സുന്ദരമായി ജീവിക്കാമെന്നാണ് അയാളുടെ പക്ഷം...
രണ്ടു ദിവസമായി ചിന്തകളിലെല്ലാം അവളാണ്..... ഇന്നലെയും സ്വപ്നം കണ്ടു.... ചിലപ്പോഴൊക്കെ എനിക്ക് തോന്നിട്ടുണ്ട്, അവള്‍ ജനിച്ചതും, ജീവിച്ചതും എനിക്കുവേണ്ടിയായിരുന്
നോയെന്ന് .... തോന്നലല്ലാ...... സത്യാ.....!!
അവളുടെ ഇഷ്ടങ്ങളും, സ്വപ്നങ്ങളും, നിറങ്ങളും, രുചികളും അങ്ങനെ അവളുടെതായിരുന്നതെല്ലാം ഞാനെന്ന ഒരൊറ്റ ബിന്ദുവില്‍ ചുരുങ്ങിപോവുകയായിരുന്നു..... ഒരു സാരി വാങ്ങുമ്പോകൂടി അവള്‍ക്കിഷ്ടപ്പെട്ട നിറം അവള് നോക്കാറില്ല.....
സ്ത്രീ സ്വാതന്ത്യ്രത്തെ കുറിച്ചും, വ്യക്തിസ്വാതന്ത്യ്രത്തെകുറിച്ചും അഹോരാത്രം സംസാരിക്കുമ്പോഴും സ്വാതന്ത്രവും,
പാരതന്ത്യ്രവും തിരിച്ചറിയാനാവാതെ അവളെ പോലെ ജീവിതം ജീവിച്ചുതീര്‍ത്തവരും ഈ ഭൂമിയിലുണ്ടായിരുന്നു...!!!
ചിന്തകളങ്ങിനെ കാട് കയറിയപ്പോഴാണ് അപ്പു വിളിച്ചത്.....
''എന്നാ പോവാം അച്ചച്ചാ.....''
''ഞങ്ങള് റെഡി....''
ആദ്യമായി തീയ്യറ്ററില്‍ പോയി സിനിമ കാണുന്ന സന്തോഷത്തിലാണവര്‍....
റോഡിലേക്കിറങ്ങിയ അയാളിലെ കര്‍ഷകന്‍ ഗേറ്റിനുകുറുകെ പടര്‍ന്ന് പന്തലിച്ച ബോഗണ്‍വില്ല ചെടിയുടെ കാല്‍പ്പനികത
ആസ്വദിച്ചു... കടും പച്ച പശ്ചാത്തലത്തില്‍ വെള്ളയും, റോസും നിറമുള്ള പൂക്കള്‍....
''നാളെ അതൊന്ന് വെട്ടിയൊതുക്കണം....''
അയാള്‍ ആത്മഗതം ചെയ്തു.
സിനിമ കണ്ട് പുറത്തിറങ്ങിയതുമുതല്‍ അയാള്‍ മറ്റൊരു ലോകത്താണ്... ബീഡിതൊഴിലാളിയായി ആരംഭിച്ച ജീവിതവും, പ്രസ്ഥാനത്തോട് ചേര്‍ന്ന് പ്രവര്‍ത്തിച്ച നാളുകള്‍.... വായനയും നാടകവും, സിരകളില്‍ കത്തിപടര്‍ന്ന ആ പഴയ
കാലം....
ബസ്സിന്‍റെ അരികുപറ്റിയിരുന്ന് അയാള്‍ പുഞ്ചിരിച്ചു കൊണ്ടിരുന്നു....
ഈ ഭൂമിയിലെ ഏറ്റവും സുന്ദരമായ ആശയമാണ് കമ്മ്യൂണിസം....... ഒരിക്കലും നടക്കാന്‍ സാധ്യതയില്ലാത്ത ഒരു സ്വപ്നം.....!! ഉള്ളവനും ഇല്ലാത്തവനും തുല്യരായി ജീവിക്കുന്ന ഭൂമി.... സ്വപ്നമല്ലാതെ മറ്റെന്താണ്.....?
മലപ്പുറം പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പിന്‍റെ വിജയ പരാജയ കാരണങ്ങള്‍ വിശദീകരിച്ചുകൊണ്ട് മൂന്ന് ദിവസമായി നടന്നുകൊണ്ടിരിക്കുന്ന ചാനല്‍ ചര്‍ച്ചകള്‍ അയാളില്‍ അലോസരം
സൃഷ്ടിച്ചു. നിരന്തരമായി ചനലുകള്‍ മാറ്റിയപ്പോഴാണ് ആ പഴയ ഹിന്ദി ഗാനരംഗം അയാളുടെ ശ്രദ്ധയില്‍പ്പെട്ടത്.....
'' ജല്‍തേഹെ ജിസ്കേലിയേ.......''
1959ല്‍ ആണോ.....? അതെ.....! ബിമല്‍ റോയി സംവിധാനം ചെയ്ത 'സുജാത' എന്ന ചിത്രത്തില്‍ തലത്ത് മഹമ്മൂദ് പാടിയ സുന്ദര ഗാനം........ ചിതലരിക്കാന്‍ തുടങ്ങിയ ഒാര്‍മ്മ പുസ്തകത്തില്‍ നിന്നും അയാള്‍ ശ്രമപ്പെട്ട് പുറത്തെടുത്ത ചില താളുകള്‍.....
നീണ്ട അമ്പത്തെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.... എന്നിട്ടും ആ ഗാനത്തിന്‍റെ വശ്യതയ്ക്ക് തെല്ലും കുറവ് സംഭവിച്ചിട്ടില്ല.....
ഒാര്‍മ്മകളൊന്നും കൈമോശം വന്നിട്ടില്ല.... മറന്നതായി കരുതിയത് പലതും ഏകാന്തതയിലേക്ക് മാറ്റിവെച്ച സ്വകാര്യതകളാണ്..... ആര്‍ക്കാണ് അതില്ലാത്തത്, അവയോട് പ്രിയമില്ലാത്തത്. ...
മറ്റുള്ളവരോട് പങ്കുവെയ്ക്കാതെ കൊണ്ടുനടക്കുന്നവയാണ്...മറന്നു എന്ന് സ്വയം ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന മിക്കതും.... അത് അടിയിലുണ്ട്....മീതേ പുതിയ കരിയിലകള്‍ കൊഴിഞ്ഞുവീണുകൊണ്ടിരിക്കുന്നു എന്നുമാത്രം.....
ആ ഗാനത്തിന്‍റെ താളത്തിനനുസരിച്ച് വിരലുകള്‍ ചലിപ്പിച്ച് ചാരുകസേരയില്‍ ഇരുന്നു അയാള്‍.... ആ മയക്കത്തില്‍ നിന്നും ഉണര്‍ന്നില്ല.....എണ്ണിയാലൊരുങ്ങാത്ത പുഷ്പചക്രങ്ങള്‍ക്കിടയില്‍ കിടന്ന് അയാള്‍ വീര്‍പ്പുമുട്ടി....
അയാളുടെ അരികിലിരുന്ന് ആരോ ഉറക്കെ ഭാഗവത പാരായണം നടത്തുന്നു. പുരോഹിതന്‍റെ കാര്‍മ്മികത്വത്തില്‍ എന്തെല്ലാമോ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു
ഇതൊന്നും അദ്ദേഹത്തിന് ഇഷ്ടമാവില്ല... ഇത്തരം മതാചാരങ്ങള്‍.... എന്നു പറയാന്‍ ഞാന്‍ ആഗ്രഹിച്ചു.... പിന്നീടെന്തുകൊണ്ടോ ഞാനും മൗനം അവലംബിച്ചു........ മരിച്ചുകഴിഞ്ഞാല്‍ എന്ത് ഇഷ്ടങ്ങള്‍....? എന്ത് അനിഷ്ടങ്ങള്‍....? ജീവിച്ചിരിക്കുന്നവര്‍ക്കല്ലേ അത്തരം
വിവേചനങ്ങള്‍....
ഒരു മനുഷ്യസ്നേഹികൂടി ഈ ഭൂമിയില്‍ നിന്നും ഇല്ലാതായിരിക്കുന്നു.... അയാളുടെ ഒരേയൊരുമകന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലെത്താന്‍ ലീവുകിട്ടിയില്ല.... അയാളുടെ തലയ്ക്കലിരുന്ന് കരയാന്‍ പോലും ആ വീട്ടില്‍ ആരുമുണ്ടായില്ല.....
രണ്ടുപേര്‍ച്ചേര്‍ന്ന് അയാളെ ചുവന്ന പതാകപുതപ്പിച്ചു.... രക്തപതാക അയാളുടെ ഹൃദയത്തോട് ഒട്ടിച്ചേര്‍ന്ന് കിടന്നു.... അതയാള്‍ക്ക് പൂര്‍ണതനല്‍കി.......
ശവമടക്കിനുശേഷം നടന്ന യേഗത്തില്‍ ആരൊക്കയോ അദ്ദേഹത്തെ അനുസ്മരിച്ച് സംസാരിച്ചു.... രാഷ്ട്രീയ ജോലിയില്‍ പുതുതായി പ്രവേശിച്ചവര്‍..... ഒരു ട്രിപ്പീസുകളിക്കാരന്‍റെ മെയ്വഴക്കത്തോടെ ഒരു ചിന്താധാരയില്‍ നിന്നും മറ്റൊന്നിലേക്കും, ഒരു നിലപാടില്‍ നിന്നും മറ്റൊന്നിലേക്കും അനായാസം ചുവടുമാറ്റാന്‍ കഴിവുള്ളവര്‍..... അയാള്‍ നട്ടുവളര്‍ത്തിയ കടലാസ്പൂക്കള്‍..... സുഗന്ധമില്ലാത്ത വെറും കടലാസുപൂക്കള്‍.......
( ദിനേനന്‍ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo