Slider

പപ്പാ നമ്മൾടെ സൂപ്പർ മാൻ അല്ലേ !!!"

0

"ഊപ്സ് "..എന്ന് പറഞ്ഞു കേട്ടിട്ടുള്ളതല്ലാതെ അങ്ങനെ ഒരു സംഭവം ഉണ്ടെന്ന് എഞ്ചിനീയറിംഗ് പഠനം തുടങ്ങിയപ്പോൾ ആണ് ഞാൻ അറിയുന്നത്....എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കീറാമുട്ടി ആയിരുന്നു ആ സബ്ജെക്ട്.... 
ഞാൻ ഒരു ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്കാരി ആയതുകൊണ്ടും അതൊരു കമ്പ്യൂട്ടർ പേപ്പർ ആയതുകൊണ്ടും എല്ലാർക്കും എളുപ്പമായിരുന്ന ആ എക്സാം ഞാൻ എട്ടുനിലയിൽ പൊട്ടി.... തുടരെ തുടരെ ഉള്ള പൊട്ടലും ചീറ്റലും കാരണം അമ്മ അമ്മേടെ സുഹൃത്തിന്റെ മകനെ എന്റെ ഹെല്പിനു വിളിച്ചു.....വിനയ് !!!
വെളുത്തുമെലിഞ്ഞു ആകെ മിസ്റ്റർ പെർഫെക്റ്റ്‌ ലുക്ക്‌ ഉള്ള ഒരു കക്ഷി... കാണാൻ അൽപ്പം കൊള്ളം.. എന്തേ ഈ അമ്മ ഇവനെ എനിക്ക് മുൻപ് പരിചയപ്പെടുത്താതിരുന്നത് എന്നോർത്ത് അൽപ്പം നീരസം ഒക്കെ തോന്നി.... എന്തായാലും അവനു ശിഷ്യപ്പെടാൻ ഞാൻ തീരുമാനിച്ചു.. പഠിച്ചില്ലേലും ചുമ്മാ ഇരിക്കട്ടേന്ന്.... 
ആളൊരു ബുദ്ധി രാക്ഷസൻ ആയിരുന്നു... ഒരു ഫുൾ ടൈം പഠിപ്പി.... എന്തായാലും ആ സബ്ജെക്റ്റ് ഞാൻ അത്തവണ ക്ലിയർ ആയി.... അമ്മ എപ്പോളും പറയും അവൻ എന്നെ പഠിപ്പിച്ചിട്ടാണ് ഞാൻ പാസ്‌ ആയതു എന്ന് ..പക്ഷേ... സത്യം പറഞ്ഞാൽ അവനെ വായിനോക്കി കഴിഞ്ഞു അവൻ പറയുന്നത് കേൾക്കാൻ എനിക്ക് സമയം ഉണ്ടായിരുന്നില്ല... യൂണിവേഴ്സിറ്റി കനിഞ്ഞതുകൊണ്ടു കഷ്ടിച്ച് രക്ഷപെട്ടു...പക്ഷേ മിസ്റ്റർ പെർഫെക്റ്റ്‌ എന്നെ തിരിഞ്ഞ് നോക്കിയേ ഇല്ലാ എന്നുള്ളതായിരുന്നു വാസ്തവം... അത് എനിക്ക് കടുത്ത നീരസവും ഉണ്ടാക്കി .. 
എഞ്ചിനീയറിംഗ് എന്ന കടമ്പ കടന്നു ഞാൻ എം ഇ ക്ക് ചേർന്നു... അവൻ ബംഗ്ലൂരിൽ ജോലി കിട്ടി പൊകുവേം ചെയ്തു.... പക്ഷേ കുറുമ്പൻ കണ്ണുള്ള അവൻ എവിടെയോ ഒക്കെ ആകർഷിച്ചു പോയിരുന്നു....അതുകഴിഞ്ഞ് പലതവണ കണ്ടെങ്കിലും പിന്നെ അവൻ എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല എന്നുള്ളത് എന്റെ ഈഗോയെ വല്ലാതെ ഹർട്ട് ചെയ്തു... അത്കൊണ്ട് തന്നെ അവനെ ഞാൻ ഒരു ജാഡ ആയി പ്രഖ്യാപിച്ചു....പിന്നെ ഞാനും അവനെ തിരിഞ്ഞ് നോക്കിയില്ല എന്നുള്ളതും വാസ്തവം.... 
കാലം പോകുന്നതിനിടയിൽ ഞാൻ അവനെ മറന്നുപോയി... പുതിയ കൂട്ട്.. പുതിയ ആളുകൾ ഒക്കെ ആയി ഞാൻ ജീവിതത്തിന്റെ തിരക്കിൽ പെട്ടുപോയി.... അതിനിടയിൽ എപ്പോളോ ഒരിക്കൽ അവനു ബൈക്ക് ആക്സിഡന്റ് ആയി.... കാണാൻ പോയി എന്ന് ഒക്കെ അമ്മ പറഞ്ഞു.... അവനോടുള്ള ഈഗോ കൊണ്ടാണോ.... അതോ പഴയ ആ ഒരു താല്പര്യം ഇല്ലാത്തതുകൊണ്ടാണോ അത് വല്യ കാര്യമായി തോന്നിയില്ല ....... 
കോളേജിലെ തകർപ്പു കഴിഞ്ഞു ഞാൻ എം ഇ കൂടി എടുത്തു..... വീടിനു ദൂരെ ഉള്ള കോളേജിൽ ആയതുകൊണ്ട് ഹോസ്റ്റൽ ജീവി ആയി..... നാടും ആളുകളും എല്ലാം എനിക്ക് അന്യരായി...... എം ഇ കഴിഞ്ഞു ഞാൻ അവിടെത്തന്നെ ഒരു കോളേജിൽ ജോലിക്ക് കയറി.... വീട്ടിൽ നിന്നു അകലെ ആയതും ഒറ്റമകൾ ആയതു കൊണ്ടും അമ്മക്ക് അത് ഒരു സങ്കടമായിരുന്നു....രണ്ടര വർഷം ഞാൻ അവിടെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ജോലി ചെയ്തു... അപ്പോഴേക്കും വീടൊരു സ്വർഗം എന്ന കോൺസെപ്റ്റിലേക്ക് ഒക്കെ ഞാൻ എത്തി ..... എക്സ്പീരിയൻസ് ആയതുകൊണ്ട് വീടിനു അടുത്തുള്ള ഒരു കോളേജിലേക്ക് എങ്ങനേലും ‌ മാറിയാൽ മതിയെന്നായി ..... അപ്പോൾ ആണ് ഒരു ക്രിസ്ത്യൻ മാനേജ്മന്റ്‌ ഇന്സ്ടിട്യൂഷൻ ശ്രദ്ധയിൽ പെടുന്നത്..... വീടിനു തൊട്ടടുത്താണെങ്കിലും ഞാൻ ഒരു ഹിന്ദു ആയതുകൊണ്ട് അവിടെ കിട്ടുമോ എന്നുള്ളത് സംശയം ആയിരുന്നു...
അമ്മയുടെ പ്രാർഥന കൊണ്ടാവും അവരുടെ എല്ലാ ടെസ്റ്റും പാസ്‌ ആയി... കുറച്ചു ദിവസം കഴിഞ്ഞു ജോയിൻ ചെയ്യാൻ പറഞ്ഞു മെയിൽ വന്നു...എന്തായാലും മെയിൽ കിട്ടിയ താമസം പെട്ടിയും പാക് ചെയ്തു നെക്സ്റ്റ് ഡേ ഞാൻ വീട്ടിൽ എത്തി.... ഒട്ടും താമസിക്കാതെ തന്നെ ഒരു തിങ്കളാഴ്ച ഐശ്വര്യമായി ജോലിക്ക് കയറി.... ഭാഗ്യമോ ഹതഭാഗ്യമോ എന്തായാലും ഞാൻ ഐ ടി ഡിപ്പാർട്മെന്റിൽ ആണ് പ്ളേസിഡ് ആയതു....ഊപ്സ് അറിയാതെ അപ്പോളും എന്റെ ഓർമയിൽ വന്നു....ആ സബ്ജെക്റ് അറിയാതിരുന്ന ഞാൻ ഐ ടി യിൽ !!!!. അങ്ങോട്ട്‌ നടക്കുമ്പോൾ അറിയാതെ വീണ്ടും ചങ്കിടിച്ചു.... !!!
എച് ഒ ഡി റൂമിലേക്ക്‌ ചെല്ലുമ്പോൾ എന്നെ വെൽക്കം ചെയ്ത ആളെ കണ്ടു എനിക്ക് തെല്ല് അത്ഭുതം തോന്നാതിരുന്നില്ല...വിനയ് !!!!....മുഖത്തു വിരിഞ്ഞ ആശ്ചര്യം തെല്ലും വെളിയിൽ കാണിക്കാതെ ഞാൻ അവനോടു സംസാരിച്ചു...ഞാൻ ഹാൻഡിൽ ചെയ്യണ്ട സബ്ജെക്റ് ലിസ്റ്റ് ഉം റൂൾസ് ഉം എല്ലാം വിശദമായി പറഞ്ഞു തന്നു.... "സ്റ്റാഫ്‌ റൂമിലേക്ക്‌ പൊയ്ക്കോളൂ എല്ലാം പറഞ്ഞിട്ടുണ്ട് "..എന്ന് പറഞ്ഞു.... 
അവിടുന്ന് നടക്കുമ്പോൾ മനസ്സിൽ അറിയാണ്ട് തന്നെ പിറുപിറുത്തു പോയി "മനുഷ്യനായാൽ ഇത്രയും അഹങ്കാരം പാടില്ല... ഒന്ന് കൂടെ വന്നാൽ എന്താ... ബാക്കി ഉള്ളോടത്തെല്ലാം എച് ഒ ഡി ആണ് സ്റ്റാഫ്സിനെ പരിചയപ്പെടുത്തുക ".....അമർഷവും ജാള്യതയും എല്ലാം കൂടെ എന്തോ പോലെ ആയി ഞാൻ.... ആദ്യമായി ക്ലാസ്സ്‌എടുക്കാൻ പോകുന്നപോലെ അറച്ചു അറച്ചു സ്റ്റാഫ്‌ റൂമിനെ ലക്ഷ്യമാക്കി നടന്നു.... 
പ്രതീക്ഷകൾക്കു വിപരീതമായി സ്റ്റാഫ്‌ റൂമിൽ എത്തിയപ്പോൾ തന്നെ... അവർക്ക് എല്ലാവർക്കും എന്നെ മുൻപേ അറിയാമെന്നു മനസ്സിലായി.... അതിൽ അൽപ്പം ആശ്ചര്യം തോന്നാതിരുന്നില്ല.... എല്ലാവരും വളരെ നന്നായി ഇടപെട്ടു....കുട്ടികളും വളരെ ഫ്രണ്ട്ലി ആയിരുന്നു.... എനിക്ക് അവിടം നന്നായി ബോധിച്ചു .... 
വൈകുന്നേരം സ്റ്റാഫ്‌ മീറ്റിംഗ് നു ചെല്ലുമ്പോൾ കണ്ണ് അവിടെയും ഇവിടെയും പരതി എങ്കിലും അവനെ കണ്ടില്ല.... കുറച്ചു കഴിഞ്ഞപ്പോൾ ഒരു മെറ്റൽ എവിടെയോ ഉരസുന്ന ശബ്ദം കേട്ട് ഞാൻ തല ഉയർത്തി നോക്കി.....കാതുകൂർപ്പിച്ചപ്പോൾ പുറത്തുനിന്നാണ്..... അസിസ്റ്റന്റ്‌ എച് ഒ ഡി പ്രദീപ് സർ ദൃതിയിൽ പുറത്തേക്ക് പോകുന്നതും കണ്ടു.... പിന്നെ ആ ശബ്ദം കാതടിപ്പിച്ചുകൊണ്ടു അടുത്തടുത്ത്‌ വന്നു.... പ്രദീപ് സർ ന്റെ ചുമലിൽ താങ്ങി താമസിച്ചതിന്റെ ക്ഷമാപണവുമായി വിനയ് അകത്തേക്ക് വന്നു.... പ്രദീപ് സർ ന്റെ കൈ വിട്ടപ്പോൾ അവൻ വീണുപോകുമെന്നു എനിക്ക് പലപ്പോളും തോന്നി... കഷ്ടപെട്ട് ഓരോ കാൽ വെച്ചു വെച്ചു നടന്നു വന്നു.... അവന്റെ കൃത്രിമകാലുകൾ ആണെന്ന് എനിക്ക് മനസ്സിലായി.......അത് അൽപ്പം വെളിയിൽ കാണാമായിരുന്നു .. അത് ശരിയാക്കി അവൻ ഞങ്ങളോട് സംസാരിച്ചു തുടങ്ങി..... അവിടെ ഇരുന്ന എല്ലാവരുടെയും മുഖത്തു ഒരു ദയനീയത മിന്നിമാഞ്ഞു.... എന്റെയും...... 
മീറ്റിംഗ് കഴിഞ്ഞപ്പോളെക്കും ഞാൻ ശരിക്കും അസ്വസ്ഥത ആയി.... വൈകുനേരം വീട്ടിൽ ചെന്നപ്പോൾ അമ്മയോട് അവന്റെ കാര്യം പറഞ്ഞു..... അമ്മ അവനെപ്പറ്റി വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു ..അവനു ബാംഗ്ലൂരിൽ വെച്ചു ഏതോ ആക്‌സിഡന്റിൽ കാൽ പോയത്രേ...... അവനു അച്ഛനില്ല...പഠനവും ചികിത്സ കഴിഞ്ഞപ്പോഴേക്കും ഉള്ള വീടും കൂടി പോയി .... അമ്മയുടെ നിസ്സഹായത കണ്ട്‌ അവൻ ആയി തന്നെ ആണ് ഈ ജോലി കണ്ടുപിടിച്ചു പോവാൻ തുടങ്ങിയത്.... ഇപ്പൊ അവൻ ആണ് എല്ലാകാര്യങ്ങളും നോക്കുന്നത്...... അമ്മയുടെ വാക്കുകളിൽ അവനെപ്പറ്റി ഉള്ള മതിപ്പ് എനിക്ക് മനസ്സിലായി 
അവനെക്കുറിച്ചു രാവിലെ തെറ്റിദ്ധരിച്ചതു ഓർത്തു എനിക്ക് നല്ല വിഷമമായി..... അന്ന് രാത്രിയിൽ അവനായിരുന്നു എന്റെ ചിന്തകളിൽ മുഴുവൻ.... ഒരിക്കൽ ഞാൻ മനസ്സിൽ ഇട്ടു നടന്ന ഒരാളാണ്........ഇപ്പോൾ അതിനു പകരം ഒരു ദയ മാത്രമാണ്....... 
പിറ്റേന്ന് സ്റ്റാഫ്‌ ഇല്ലാത്തതുകൊണ്ട് ഞാൻ ഒരു സബ്ജെക്റ് കൂടി ഹാൻഡിൽ ചെയ്യണം എന്ന് പ്രദീപ് സർ പറഞ്ഞു.... .. സബ്ജെക്റ് ഏതാണെന്നുകൂടി അറിഞ്ഞപ്പോൾ മനസ്സ് വീണ്ടും ഇടിഞ്ഞു.... വീണ്ടും ഊ.. പ്.. സ്...... എന്റെ ഡിപ്പാർട്മെന്റ് സബ്ജെക്റ് അല്ല എന്ന് പറഞ്ഞു ഞാൻ കയ്യൊഴിയാൻ നോക്കി..... പക്ഷേ ബേസിക്സ് ആണെന്ന് പറഞ്ഞു സർ അത് റിജെക്ട് ചെയ്തു...... ഞാൻ എന്റെ മാക്സിമം ട്രൈ ചെയ്തിട്ടും ഓരോ ക്ലാസ്സ്‌ മീറ്റിംഗിലും കംപ്ലൈന്റ്സ് പോയിക്കൊണ്ടേ ഇരുന്നു.... ഊ പ് സ് എനിക്ക് വീണ്ടും പണിയായി.... അതുകൊണ്ട് തന്നെ വിനയ് യുടെ സഹായം തേടാൻ തീരുമാനിച്ചു...... അവൻ സന്തോഷപൂർവ്വം അത് ഏറ്റെടുക്കുകയും ചെയ്തു ...... അത് ഞങ്ങളെ കൂടുതൽ അടുപ്പത്തിലാക്കി..... 
ഞാൻ വിചാരിച്ചതുപോലെ ഒരാളായിരുന്നില്ല അവൻ..... ഒരിക്കലും തളരാത്ത എപ്പോഴും പുഞ്ചിരിക്കുന്ന ഒരാൾ.... .ഇതിനെക്കാൾ ഉപരി ജീവിതം തന്റെ പരിധികൾക്കുള്ളിൽ നിന്നു മാക്സിമം ആസ്വദിക്കുന്ന ഒരാൾ ... ഇതൊക്കെ എന്നെ വീണ്ടും അവനിലേക്ക് ആകർഷിച്ചു കൊണ്ടിരുന്നു.... എല്ലാവർക്കും ഒരു ദയനീയത ആയിരുന്നു അവനോടെങ്കിൽ എനിക്ക് അവൻ അറിയാതെ തന്നെ ഒരു സൂപ്പർ ഹീറോ ആയി മാറുകയായിരുന്നു .... 
ഇതിനിടയിൽ എന്തൊക്കെയോ കാരണങ്ങൾ പറഞ്ഞു എന്റെ കല്യാണ ആലോചനകൾ മുറക്ക് മുടങ്ങിക്കൊണ്ടിരുന്നു..മൂന്നു നാലു വിവാഹം അടിപ്പിച്ചു മുടങ്ങിയപ്പോൾ വിവാഹ കമ്പോളത്തിൽ എന്റെ മാർക്കറ്റ് ശരിക്കും ‌ ഇടിഞ്ഞു..... കാലവും കുട്ടികളും സ്റ്റാഫ്സും എല്ലാം മാറി മാറി വന്നു ... തലയിൽ ഒന്ന് രണ്ടു മുടി നരച്ചതല്ലാതെ എനിക്കും അവനും ഒരു മാറ്റവും ഉണ്ടായില്ല... കാലം ഞങ്ങളെ നല്ല സുഹൃത്തുക്കൾ ആക്കി .. ഇതിനിടയിൽ എനിക്ക് അവനോടു എങ്ങനെയോ പ്രണയം തോന്നി തുടങ്ങി...ഒരുപാട് അടക്കി പിടിച്ചെങ്കിലും എന്റെ കയ്യിൽ നിന്നത് പോയി...... സഹികെട്ട് ഇഷ്ടം തുറന്നു പറഞ്ഞെങ്കിലും അവൻ അതിനെ ചിരിച്ചു തള്ളി..... മാത്രമല്ല എന്നെ ഒഴിവാക്കുവാനും തുടങ്ങി 
അങ്ങനെ ഇരിക്കെ എനിക്ക് ഒരു കല്യാണ ആലോചന മുറുകി വന്നു.. പക്ഷേ എനിക്ക് വിനയ് നെ അപ്പോൾ മറക്കാൻ പറ്റുമായിരുന്നില്ല.... രണ്ടും കല്പ്പിച്ചു ഞാൻ അത് അമ്മയോട് പറഞ്ഞു.... അവന്റെ പരാധീനതകളും കുറവുകളും മാത്രമേ ഇപ്പോൾ അമ്മ കണ്ടുള്ളൂ .. മുൻപ് വാതോരാതെ അവനെ പുകഴ്ത്തിയ ആളാണ്.... എത്രയാലും അമ്മക്ക് ഞാൻ അല്ലേ മുഖ്യം... പക്ഷെ അത് എന്നെ നന്നായി ചൊടിപ്പിച്ചു... കെട്ടുവാണെങ്കിൽ അവനെയേ ഉള്ളൂ എന്ന് ഞാൻ വാശി പിടിച്ചു.... 
ഇത് അറിഞ്ഞാവും അവൻ എന്നെ കാണാൻ വന്നു..... പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.... പക്ഷേ ഞാൻ ഒന്നിനും റെഡി അല്ലായിരുന്നു.... കൂടാതെ എന്റെ സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം ഉപദേശം തന്നെ ഉപദേശമായിരുന്നു...അസ്ഥിക്ക് പിടിച്ചുപോയി എന്ന് തോന്നി എന്ന് കണ്ടാവും അച്ഛൻ അവസാനം "അവൾക്കു അതാണിഷ്ടം എങ്കിൽ അതങ്ങ് നടക്കട്ടെ "എന്ന് പറഞ്ഞു ...അങ്ങനെ . അവസാനം എന്റെ വാശിക്ക് മുൻപിൽ എല്ലാവരും തോറ്റു... അവൻ പോലും.... 
കല്യാണം കഴിഞ്ഞു ചെല്ലുമ്പോൾ അവന്റെ അമ്മ ഒന്നേ പറഞ്ഞുള്ളൂ "നീ എന്റെ മോനെ തനിച്ചാക്കില്ല എന്നറിയാം... അതാണെന്റെ സമാധാനം" എന്ന് 
വൈകല്യമുള്ള ഒരാളുടെ കൂടെ നോർമൽ ലൈഫ് കിട്ടില്ല എന്ന് ഉപദേശിച്ചവരുടെ മുൻപിൽ ഞങ്ങൾ ജീവിച്ചു തുടങ്ങി.... എന്റെ അമ്മക്ക് അച്ഛൻ കൊടുത്തതിനെക്കാൾ സുരക്ഷിതത്വുവും സ്നേഹവും ആണ് ഞാൻ അനുഭവിച്ചത്......
എഴുതി മുഴുവനാക്കുന്നതിനു മുൻപ് ഞങ്ങളുടെ മോള് കരഞ്ഞു വീർത്തു വന്നു..അവളുടെ സുഹൃത്ത്‌ വിനയ് ടെ കാര്യം പറഞ്ഞു കളിയാക്കി അത്രേ... എന്റെ മോൾക്ക്‌ അവളുടെ പപ്പാ ജീവൻ ആണ് ....
"എന്റെ വാവ എന്തിനാ വിഷമിക്കണേ.... !!!" പപ്പക്ക് കാലില്ലെങ്കിൽ എന്താടാ ...പപ്പാ നമ്മൾടെ സൂപ്പർ മാൻ അല്ലേ !!!"
ഇത് പറയുമ്പോൾ കുറ്റപ്പെടുത്തലുകളുടെയും പരിഹാസങ്ങളുടെയും ഇടയിൽ ഞങ്ങൾ കെട്ടിപ്പെടുത്തിയ ആ ചെറിയ ലോകത്തിന്റെ സംതൃപ്തി ഉണ്ടായിരുന്നു.......ലോകം വെട്ടിപ്പിടിച്ചില്ലെങ്കിലും സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരാളെ എന്റേത് മാത്രം ആക്കിയതിൽ ഉള്ള അഹങ്കാരവും...... 
(വേറൊരു പേരിൽ ഞാൻ മുൻപ് എഴുതിയ ഒരു പഴയ പോസ്റ്റ്‌)

Shilpa Anie Elias

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo