
നിമിഷ ഇൻബോക്സിൽ അയച്ചു കൊടുത്ത തന്റെ ഫോട്ടോക്ക് വന്ന മെസ്സേജിനു മറുപടി കൊടുത്തുകൊണ്ട് മൊബൈലിൽ നോക്കി പുഞ്ചിരിച്ചു....
എറണാകുളത്ത് IT മേഖലയിൽ ജോലി ചെയ്യുകയാണ് നിമിഷ. ഓർഫനേജിൽ വളർന്ന അവൾക്ക് തന്നെ ഉപേക്ഷിച്ചവരോടുള്ള വെറുപ്പ് കാരണം ആരോടും ഒരു സ്നേഹവും ഉണ്ടായിരുന്നില്ല.
കുറെ ക്യാഷ് ഉണ്ടാക്കണം. അതൊക്കെ അടിച്ചു പൊളിച്ചു ജീവിക്കണം. ഇതിപ്പോൾ തനിക്ക് ഫേസ് ബുക്കിൽ കൂടി കിട്ടിയ ഒരു ചുള്ളൻ ചെക്കൻ രഞ്ജനെ കാണാനുള്ള കണ്ണൂരിലേക്കുള്ള യാത്രയാണ്. തന്നെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ എത്താമെന്നാണ് രഞ്ജൻ മെസ്സേജ് ചെയ്തത്. എന്തുകൊണ്ടോ രഞ്ജൻ അവളുടെ മനസ്സിനെ കീഴ്പ്പെടുത്തിക്കൊണ്ടു കടന്നു വരികയായിരുന്നു. അവനോടുള്ള സ്നേഹം അവൾ ഇൻബോക്സിലൂടെ എല്ലാം അവനു കാട്ടി കൊടുത്തു. അവന്റെ ചില പ്രശ്നങ്ങൾക്ക് പരിഹാരത്തിനായി തന്റെ കുറെ നാളത്തെ സമ്പാദ്യവും അവൻ പറഞ്ഞ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു.
മോളെ ഇതാ ഇതു കഴിച്ചോ.....
വാഴയിലയിൽ പൊതിഞ്ഞ അട മുന്നിലേക്ക് നീട്ടിക്കൊണ്ട് വിറയാർന്ന ഒരു കൈ നിമിഷക്കു നേരെ നീണ്ടുവന്നു.
ഇൻബോക്സിൽ രഞ്ജൻ പറഞ്ഞ കുസൃതികലർന്ന മെസ്സേജുകളിൽ ലയിച്ചിരുന്നപ്പോൾ അടുത്തു വന്നിരുന്നത് ആരെന്നോ, ട്രെയിൻ എവിടെ എത്തിയെന്നോ അറിയാതെ രഞ്ജന്റെ മായാവലയത്തിൽ പെട്ട് അവൾ പാറി നടന്നു.
മോളെ ഇതു കഴിക്കു വീണ്ടും ആ സ്വരം....
തന്നെ എന്തിനാ ഇങ്ങനെ ശല്യപ്പെടുത്തുന്നത് എന്ന മട്ടിൽ നിമിഷ ആ കൈയുടെ ഉടമയിലേക്ക് നോക്കി.
ഐശ്വര്യവും തറവാടിത്തവും മുഖത്തു നിന്നു തന്നെ മനസ്സിലാക്കാൻ സാധിക്കുന്ന എഴുപത് കഴിഞ്ഞ ഒരു വൃദ്ധ. ആ പുഞ്ചിരിയും വാത്സല്യം നിറഞ്ഞ കണ്ണുകളും കണ്ടപ്പോൾ, നീട്ടിയ കൈ തട്ടിമാറ്റുവാൻ എന്തുകൊണ്ടോ നിമിഷക്കു തോന്നിയില്ല.
വെളുപ്പിനെ എഴുന്നേറ്റു ഞാൻ ഉണ്ടാക്കിയതാ......
നല്ല തേങ്ങായും ശർക്കരയും ഒക്കെ വഴറ്റി എടുത്തു ഉണ്ടാക്കിയതാ മോളെ, കഴിച്ചോ.....
ഇളയമകളുടെ വീട്ടിൽ പോകുവാ. അവിടെ നിന്നെ പോലെ ഒരു പേരക്കുട്ടി ഉണ്ടെനിക്ക്. ഞാൻ ഉണ്ടാക്കുന്ന അട അവൾക്കു ഒരുപാട് ഇഷ്ട്ടമാണ്. മോളെ കണ്ടപ്പോൾ എനിക്ക് അവളെ ആണ് ഓർമ്മ വന്നത്. മുത്തശ്ശി അട ഉണ്ടാക്കികൊണ്ടു വരണമെന്ന് കഴിഞ്ഞ ദിവസം വിളിച്ചപ്പോളും പറഞ്ഞു .
നിമിഷ മൊബൈൽ മാറ്റി വെച്ചു അവർ നീട്ടിയ അട വാങ്ങി കഴിച്ചു. പേരക്കുട്ടിയോടുള്ള സ്നേഹത്തിൽ കുഴച്ചു ഉണ്ടാക്കിയത് കൊണ്ടോ എന്നറിയില്ല നല്ല സ്വാദ്.
പിന്നെ ഓരോരോ കഥകൾ ചോദിക്കാതെ തന്നെ പറഞ്ഞു തുടങ്ങി ആ വൃദ്ധ. ഇടക്ക് രഞ്ജന്റെ മെസ്സേജിന്റെ ശബ്ദം വരുമ്പോൾ അവൾ ഫോൺ എടുത്തു നോക്കുമ്പോൾ എപ്പോളും ഇതും നോക്കി ഇരിക്കരുതെന്ന് പറഞ്ഞു ശാസന ആയി .
എവിടെയാ മുത്തശ്ശിക്ക് ഇറങ്ങേണ്ടതു? അധികാരം കൂടുന്നു എന്നു തോന്നിയപ്പോൾ നിമിഷ ചോദിച്ചു,
കണ്ണൂർ എന്നു മറുപടി.
കണ്ണൂർ എന്നു മറുപടി.
ഈശ്വരാ താൻ ഇറങ്ങുന്ന സ്റ്റേഷനിൽ തന്നെ ആണല്ലോ. അവിടം വരെ ഇതു സഹിക്കേണ്ടി വരുമോ. നിമിഷ മനസ്സിൽ പറഞ്ഞു .
ഇതിനിടക്ക് ചില ഫ്രീക്കൻമാർ വന്നു അടുത്തേക്ക് ഇരുന്നതും ദേഷ്യത്തിൽ ആ മുത്തശ്ശി അവരെ ശാസിച്ചു. പെൺകുട്ടി ഇരിക്കുന്നത് കണ്ടു കൂടെ. ഇത്ര ചേർന്നിരിക്കാൻ, കുറച്ചു മാറി ഇരിക്ക്.
പതിയെ പതിയെ നിമിഷക്കു ആ സ്‌നേഹത്തിൽ ഒരു സുരക്ഷിതത്വം തോന്നിത്തുടങ്ങി .
ഇതിനിടക്ക് മുത്തശ്ശി മക്കളെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചും ഒക്കെ വാതോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു. നാലു മക്കൾ ആണെന്നും, രണ്ടു മക്കൾ വിദേശത്തു ജോലി ആണെന്നും, ഇളയ മകൾ കണ്ണൂർ ആണ് താമസിക്കുന്നതെന്നും, കഴിഞ്ഞ ദിവസം മൂത്ത മകന്റെ എന്തോ ആവശ്യത്തിനായി തന്റെ പേരിൽ ഉണ്ടായിരുന്ന വീടും സ്ഥലവും അവരുടെ പേരിലേക്ക് മാറ്റി എഴുതി എന്നുമുള്ള വിവരങ്ങൾ പറഞ്ഞു കൊണ്ടേ ഇരുന്നു .
ഇളയ മകളുടെ ഭർത്താവ് വിളിക്കാൻ സ്റ്റേഷനിൽ വരുമെന്ന് പറഞ്ഞാ മൂത്ത മകനും ഭാര്യയും കൂടി ട്രെയിൻ കേറ്റി വിട്ടത്. മരുമകൾ കരയുകയായിരുന്നു. അമ്മ വേഗം വരണമെന്ന് പറഞ്ഞ്...അവൾ പാവം....അതും പറഞ്ഞു കുറച്ചു കരഞ്ഞു.
രാത്രി ഒൻപതു മണിയോടെ ട്രെയിൻ കണ്ണൂർ സ്റ്റേഷനിൽ എത്തിച്ചേർന്നു .നിമിഷ ആ മുത്തശ്ശിയുടെ ബാഗും എടുത്തു കയ്യിൽ പിടിച്ചു ട്രെയിനിൽ നിന്നും ഇറക്കി.
ആ കണ്ണുകൾ മരുമകന് വേണ്ടി തിരഞ്ഞുകൊണ്ടിരുന്നു. ട്രെയിനിൽ നിന്നും ഇറങ്ങിയ ആളുകളും, ആളുകളെ കൂട്ടാനായി വന്ന എല്ലാവരും പോയി കഴിഞ്ഞിട്ടും മുത്തശ്ശിയെയും നിമിഷയെയും വിളിക്കാൻ ആരെയും കാണാൻ ഇല്ല. രഞ്ജന്റെ ഫോണിലേക്ക് കാൾ ചെയ്യുമ്പോൾ ഒക്കെ ഈ നമ്പർ നിലവിൽ ഇല്ല എന്ന വാക്കുകൾ കാതിലേക്കെത്തി.
മരുമകൻ വരും, വരാതിരിക്കില്ല, മോളു പൊയ്ക്കോ ഞാൻ ഇവിടെ ഇരുന്നോളാം. മുത്തശ്ശി പറഞ്ഞു.
ആ വാക്കുകളിൽ ഒരു വേദന തോന്നി നിമിഷക്ക്. ആരുടെയും ഫോൺ നമ്പറോ അഡ്രസ്സോ ഒന്നും ആ മുത്തശ്ശിക്ക് അറിഞ്ഞു കൂടെന്ന് അവരുടെ അതുവരെയുള്ള സംസാരത്തിൽ നിന്നും നിമിഷക്ക് മനസ്സിലായിരുന്നു.
നാഴികകൾ ഓടി അകന്നു. ആ മുത്തശ്ശിയെ തനിച്ചാക്കി പോകാൻ മനസ്സു വരാതെ നിമിഷ അവരുടെ കൂടെ ഇരുന്നു. ആ മുത്തശ്ശിയെ കൊണ്ടുപോകാൻ ആരും വരില്ലെന്ന് നിമിഷക്ക് മനസ്സിലായി. അതുവരെ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്ന അവർ മൗനത്തിലേക്ക് വീണു. കുറച്ചു കഴിഞ്ഞു കൈയിൽ പൊതിഞ്ഞു പിടിച്ചിരുന്ന ചെറിയ പ്ളാസ്റ്റിക് പൊതി തുറന്നു മുഷിഞ്ഞ നൂറു രൂപാ നോട്ട് നീട്ടിക്കൊണ്ട് ആ മുത്തശ്ശി പറഞ്ഞു.
മോളെ ഇവിടെ ഏതെങ്കിലും വൃദ്ധസദനം ഉണ്ടെങ്കിൽ എന്നെ അവിടെ ഒന്നു കൊണ്ടുപോയി ആക്കിത്തരുമോ? ആ കണ്ണുകൾ നിറഞ്ഞിരുന്നില്ല, മറിച്ച് നിർവികാരത ആയിരുന്നു. നിമിഷയുടെ കൈയിൽ അമർത്തി പിടിച്ചു ആ മുത്തശ്ശി. രഞ്ജനെ ഓർത്തു നിമിഷ കരഞ്ഞില്ല. ആ യാത്ര തനിക്കു ഈ സ്നേഹം സമ്മാനിക്കാനുള്ള ദൈവത്തിന്റെ കൽപ്പന എന്നു വിചാരിച്ച് ആ മുത്തശ്ശിയെ ചേർത്തുപിടിച്ച് നിമിഷ ഇരുന്നു. തിരികെ ഉള്ള യാത്രയ്ക്കായി...നിമിഷയുടെ ജീവിതം തന്നെ മാറ്റിമറിച്ചുകൊണ്ട് ഒരു യാത്ര.
മഞ്ജുഅഭിനേഷ്
തീയതി : 02/05/2017
തീയതി : 02/05/2017
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക