Slider

മഴയുടെ അവകാശികൾ.

0

മഴയുടെ അവകാശികൾ.
പാവങ്ങൾ കുറഞ്ഞു വരുന്നതാണ് മഴ കുറയാൻ കാരണമെന്ന് മഴ പെയ്യിപ്പിക്കുന്നത് ദൈവമാണെന്ന് വിശ്വസിക്കുന്ന സമൂഹത്തിൽ നിന്നും ഉയർന്നു വരുന്നത്. പാവങ്ങളുടെ എല്ലാമാണല്ലൊ വെള്ളം. കുടിക്കാനും കുളിക്കാനും അലക്കാനും മാത്രമല്ല ജീവിതം മുഴുവനും വെള്ളവുമായി ബന്ധപ്പെട്ടു കിടക്കുന്നു. കൃഷിയും മത്സ്യ ബന്ധനവും അതുപോലെയുളള മറ്റു കാര്യങ്ങളുമാണല്ലൊ പാവങ്ങളുടെ പ്രധാന വരുമാനമാർഗങ്ങൾ. അതു കൊണ്ട് ജീവിത ഗന്ധിയായ വെള്ളം സുലഭമാകുന്നതിന് സദാ സമയവും പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു. ഊണിലും ഉറക്കിലും അവൻ എന്ത് വ്യവഹാരങ്ങളിലേർപ്പെടുകയാണെങ്കിലും തന്റെ അന്നത്തിന് നിദാനമാകുന്ന വസ്തുതകളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ അവന് കഴിയുന്നില്ല.
പ്രജനനസമയമാകുമ്പോഴാണ് തവളകൾ കരയുന്നത്.കാരണം പ്രജനനത്തിന് വെള്ളം അത്യന്താപേക്ഷിതമാണ്. അതു കൊണ്ട് തന്നെ പ്രജനനത്തിന് ആവശ്യമായ വെള്ളം ലഭ്യമാകുന്നത് വരെ അവ കരഞ്ഞുകൊണ്ടിരിക്കുന്നു.ഇത് അവയുടെ പ്രാർത്ഥനയായി കണക്കാക്കാം. എന്നിട്ട് സമൃദ്ധമായി വെള്ളം ലഭിച്ചാലോ അവർ കൂട്ടമായി കരഞ്ഞുകൊണ്ടിരിക്കുന്നു. പാടത്തിനടുത്ത് താമസിക്കുന്നവർക്ക് ഈ കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാം. കൂട്ടമായിട്ടുള്ള തവളകളുടെ ഈ കരച്ചിൽ അവയുടെ സൃഷ്ടാവിനോടുള്ള നന്ദി പ്രകടനമായും കണക്കാക്കാം. കാരണം കൂടുതൽ മഴ കിട്ടുമ്പോൾ കൂടുതൽ ശക്തമായി കരയുന്നു. ഒരുമിച്ച് ഐക്യത്തോടെയുള്ള ഈ കരച്ചിൽ ഏവർക്കും സുപരിചിതമായിരിക്കും. ഭൂമിക്ക് മുകളിൽ മാലിന്യങ്ങൾ നിറഞ്ഞ് ഇത്തരം ജീവജാലങ്ങൾക്ക് വംശനാശം സംഭവിച്ചാലോ മഴക്ക് വേണ്ടി പ്രാർത്ഥന നടത്താൻ ഒരു ജീവികളും അവശേഷിക്കുകയില്ല.
വൈവിധ്യമാർന്ന ജീവികളുടെ നിലനിൽപിന് വെള്ളവും വായുവും വൃത്തിയായിരിക്കണം. പരിസര ശുചിത്വം രോഗാണുക്കളുടെ നിലനിൽപിന് തടസ്സമാവുകയും തന്മൂലം വെള്ളവും വായുവും മാലിന്യങ്ങളിൽ നിന്നും മുക്തമാവുകയും ചെയ്യുന്നു.അതു കൊണ്ട് ഒരൊറ്റ ജീവികളെയും നിസ്സാരവൽക്കരിക്കാതിരിക്കുകയും മനുഷ്യകുലത്തിന്റെ നിലനിൽപിന് ആവശ്യമായതെന്തും സംരക്ഷിച്ചു നിലനിർത്താൻ മനുഷ്യൻ മുൻകൈ എടുക്കുകയും വേണം..
പ്രാർത്ഥനാ നിരതമാണ് പാവപ്പെട്ടവന്റെ മനസ്. വെള്ളം സുലഭമായി കിട്ടിയെന്നിരിക്കട്ടെ, എന്നാലും അവന്റെ മനസിൽ ആധി തന്നെയായിരിക്കും. കാരണം കൃഷിക്കാരൻ കൃഷി ചെയ്ത് അത് വിളവെടുപ്പ് നടത്തുന്നത് വരെ അവന്റെ മനസ്സ് പ്രാർത്ഥനാ നിർഭരമായിരിക്കും.
ഇനി വിളവിൽ അവന് സമൃദ്ധി ഉണ്ടായെന്നിരിക്കട്ടെ, എന്നാലും അടുത്ത മഴക്ക് വേണ്ടിയുള്ള പ്രാർത്ഥനയിലായിരിക്കും മനസ്സ്.
കൃഷിക്കാരൻ ഒരുദാഹരണം മാത്രം. ഇങ്ങനെ പ്രാർത്ഥനാനിരതമായ മനസുമായി കഴിഞ്ഞു കൂടിയിരുന്ന അടിമകളെ ദൈവം തന്റെ കരുണയാകുന്ന മഴ കൊണ്ട് കടാക്ഷിക്കുകയും മുഴുവൻ മനുഷ്യരും ജീവജാലങ്ങളും അതിന്റെ ഗുണം അനുഭവിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്നു. ഇത്തരം പ്രാർത്ഥനാ നിർഭരമായ മനസ്സുമായി കഴിഞ്ഞു കൂടിയിരുന്ന ആളുകളുടെ അഭാവം മഴ കുറയാൻ കാരണമായി എന്ന് നാം മനസിലാക്കുന്നു.
അപ്പോൾ ഒരു ചോദ്യം ഉയർന്നേക്കാം. പാവപ്പെട്ടവർ ഇല്ലാതാവുകയും അവിടെ സാമ്പത്തികമായി ശേഷിയുള്ളവർ മാത്രമാവുകയും ചെയ്യുമ്പോൾ അവരുടെ പ്രാർത്ഥന സ്വീകരിക്കില്ലെ എന്ന്.
കച്ചവടക്കാർ സത്യസന്ധരല്ലാതാവുകയും ഉൽപന്നങ്ങളിലെ മായം വിഷം, അതുപോലെ പഴകിയ വസ്തുക്കൾ, അളവിലും തൂക്കത്തിലും കൃത്രിമം ഇവയൊക്കെ നിർബാധം തുടരുമ്പോൾ അവരുടെ പ്രാർത്ഥന ആര് സ്വീകരിക്കും. അതേപോലെ സാമ്പത്തിക ശേഷിയുള്ളവർ വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കുമ്പോൾ അയൽവാസി പട്ടിണി കിടക്കുന്നു. രോഗം വന്നാൽ ചികിത്സിക്കാൻ മാർഗമില്ല - വസ്ത്രം പാർപ്പിടം എന്നിവയിൽ സുരക്ഷിതരല്ലാത്ത പാവപ്പെട്ടവർ തന്റെ മുന്നിലുണ്ടാവുമ്പോൾ ദൈവം ആ പണക്കാരന്റെ പ്രാർത്ഥന സ്വീകരിക്കുമോ?
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo