Slider

"ഞാവൽ പഴം"

0
"ഞാവൽ പഴം"
=============
പത്താം തരം പരീക്ഷാഫലം ആ വർഷം വളരെ വൈകിയാണ് പ്രസിദ്ധീകരിച്ചത്. ഉയർന്ന മാർക്കോടെ സുൽത്താൻ വിജയിച്ചു. ജയിച്ച വിവരം ഉമ്മയെ അറിയിക്കാൻ അവൻ ഉമ്മയുടെ കബറിടത്തിലേക്ക് നടന്നു. വീട്ടിൽ നിന്നും അൽപ്പം അകലെയുള്ള വലിയ പള്ളിയോട് ചേർന്നുള്ള ശ്മശാനത്തിലാണ് അവന്റെ ഉമ്മ അന്ത്യ വിശ്രമം കൊള്ളുന്നത്.
പള്ളിപ്പറമ്പിലെ കാട്ടൂലില്ലികളിൽ നിറയെ വെള്ളപ്പൂക്കൾ. വെള്ളിലച്ചെടികൾ തളിർത്ത് പൂത്തിട്ടുണ്ട്. നിലത്ത് പടർന്ന് കിടക്കുന്ന അടമ്പിൻ വള്ളികളിലും ഭംഗിയുള്ള കോളാമ്പിപ്പൂക്കൾ. മേടം കഴിഞ്ഞിട്ടും കൊന്നകൾ പൂത്തുലഞ്ഞ് നിൽക്കുന്നു. ഒടിച്ചുകുത്തി കൊമ്പുകളിൽ ചുകപ്പും ഇളം വയലറ്റും പൂക്കൾ. തൊട്ടാവാടികൾ പോലും റോസ് നിറത്തിലുള്ള ചെറിയ ഉണ്ടപ്പൂക്കളാൽ സമൃദ്ധം. മരങ്ങളിൽ ചുറ്റിപ്പടർന്ന് കിടക്കുന്ന കാട്ടുവള്ളികളിലും പല വർണ്ണങ്ങളിലുള്ള പൂവുകൾ. പള്ളിപ്പറമ്പിന് ഇത്രയും മനോഹാരിത മുൻപൊരിക്കലും അവന്ന് ദർശിക്കാനായിട്ടില്ല.
ലില്ലിപ്പൂക്കൾ വകഞ്ഞു മാറ്റി, വെള്ളിലത്തലപ്പിന് ചുവട്ടിലൂടെ, കൊടിതുവ്വയിലും തൊട്ടാവാടിയിലും തൊടാതെ, പൂത്തുനിൽക്കുന്ന കൊന്നച്ചുവട്ടിലെ ഉമ്മയുടെ കബറിടത്തിൽ അവൻ എത്തി. ഉമ്മയുടെ മീസാൻ കല്ലുകൾക്കരികിൽ അവൻ നട്ടു വളർത്തിയ തെച്ചിക്കൊമ്പുകളിലും നിറയെ പൂക്കളുണ്ട്. ഒരു വസന്തമൊരുക്കി ഉമ്മ തന്നെ വരവേൽക്കുകയാണോ എന്ന് സുൽത്താന്ന് തോന്നി.
ഉമ്മയുടെ പരലോക മോക്ഷത്തിനായി അവൻ ഉള്ളുരുകി പ്രാർത്ഥിച്ചു. "ഉമ്മാ ഞാൻ പാസ്സായി...നല്ല മാർക്കുംണ്ട് മ്മാ"......
 അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. കണ്ണുനീർ തുള്ളികൾ ഉമ്മയുടെ മീസാൻ കല്ലിൽ വീണ് ചിതറിത്തെറിച്ചു.
പ്രാർത്ഥന കഴിഞ്ഞ് മീസാൻ കല്ലിൽ തൊട്ടപ്പോൾ, പതിവ് പോലെ ഉമ്മയുടെ സ്പർശന സുഖം അനുഭവപ്പെടുന്നതായി അവന്ന് തോന്നി.
ഉമ്മയോട് സലാം പറഞ്ഞ് തിരിഞ്ഞ് നടക്കുമ്പോൾ പള്ളിപ്പറമ്പിലെ ഞാവൽ മരത്തിന് ചുവട്ടിൽ രണ്ട് മൂന്ന് കുട്ടികൾ നിൽക്കുന്നത് അവൻ കണ്ടു. രണ്ട് കുട്ടികൾ മരത്തിൽ കയറി കൊമ്പ് കുലുക്കുന്നു. പഴുത്ത ഞാവൽ പഴങ്ങൾ തുരു തുരാ വീഴുന്നുണ്ട്. താഴെയുള്ളവർ അത് പെറുക്കിയെടുക്കുന്നു.
"പള്ളിപ്പറമ്പിലെ നാവൽപയം തിന്നൂലടാ"...ഒരു കുട്ടി പറയുന്നത് കേട്ടു.
"ഏയ്..അതൊന്നുംല്ല്യാ...ഞങ്ങള് എപ്പളും തിന്ന്ണതാ"...മറ്റൊരുത്തന്റെ മറുപടി.
"മയ്യത്തിന്റെ മേലെ വളര്ണ മരാ...തിന്നാൻ പാടില്യ"....വീണ്ടും ആദ്യത്തെ കുട്ടി.
"ജ്ജ് വേണങ്കി തിന്നാ മതി...ഞങ്ങള് തിന്നോളാം"....മറ്റൊരു കുട്ടി പറഞ്ഞു.
"നാവൽപയം വേണോ സുൽത്താനെ?"....ഒരു കുട്ടി വിളിച്ചു ചോദിച്ചു.
സുൽത്താൻ അവരുടെ അടുത്തേക്ക് ചെന്നു. തൊട്ടടുത്തുള്ള പൊടിഅയനി മരത്തിന്റെ ചില്ല താഴ്ത്തി രണ്ടുമൂന്ന് വലിയ ഇലകൾ ആ കുട്ടി നുള്ളിയെടുത്തു. കുമ്പിളാക്കി അതിൽ നിറയെ ഞാവൽ പഴം അവൻ സുൽത്താന്ന് കൊടുത്തു. അത് വാങ്ങി സുൽത്താൻ പള്ളിയിലേക്ക് നടക്കവേ ഞാവൽ മരത്തിന്റെ മുകളിൽ നിന്ന് "ന്റെമ്മാ"......എന്നൊരു അലർച്ച കേട്ടു. സുൽത്താൻ മേലേക്ക് നോക്കി. മരത്തിന്റെ കൊമ്പ് പൊട്ടി രണ്ട് കുട്ടികൾ താഴേക്ക് പതിക്കുന്നു. വീണത് ഭാഗ്യത്തിന് ഒരു വള്ളിക്കുടിലിലേക്കായിരുന്നു. അതിനാൽ കുട്ടികൾക്ക് സാരമായി ഒന്നും പറ്റിയില്ല.
പള്ളിയുടെ മുകളിലത്തെ നിലയിലെ പടിഞ്ഞാറ് ഭാഗത്തെ പുറത്തേക്ക് തുറക്കുന്ന വാതിലിന്റെ പടിയിൽ മുക്രി അസൈനാർ കയറി നിന്നു. കൈകൾ രണ്ടും ഉയർത്തി, ചൂണ്ടുവിരലുകൾ ഇരു ചെവികളിലും തിരുകി ഉച്ചത്തിൽ അയാൾ ബാങ്ക് വിളിച്ചു.
"അല്ലാഹു അക്ബർ അല്ലാഹു അക്ബർ...അല്ലാഹു അക്ബർ അല്ലാഹു അക്ബർ...
അശ്‌ഹദു അൻലാഇലാഹ ഇല്ലള്ളാ...അശ്‌ഹദു അൻലാഇലാഹ ഇല്ലള്ളാ"......
പള്ളിയിലെ ഒഴിഞ്ഞ ഒരു മൂലയിൽ ഞാവൽ പഴപ്പൊതി വച്ചു. പള്ളിക്കുളത്തിലിറങ്ങി അംഗശുദ്ധി വരുത്തി, പള്ളിയിൽ കയറി സുൽത്താൻ ഇമാമോടൊപ്പം ളുഹർ നമസ്ക്കരിച്ചു.
ഒന്ന് പോലും കഴിക്കാതെ കുഞ്ഞനുജന്‌ കൊടുക്കാനായി ഞാവൽ പഴവുമായി വീട്ടിലേക്ക് നടക്കുമ്പോൾ സുൽത്താൻ ഓർത്തു.
കൂട്ടുകാരോടൊപ്പം പോയി ഞാവൽ മരത്തിൽ കയറി കൊമ്പ് കുലുക്കി, താഴെ വീണ മണല്പുരണ്ട ഞാവൽ പഴങ്ങൾ പെറുക്കിയെടുത്ത്, വാഴയിലയിലോ ചേമ്പിലയിലോ പൊതിഞ്ഞ് വീട്ടിലെത്തിയാൽ, ഉമ്മ അത് വാങ്ങി കഴുകി പാത്രത്തിലിട്ട് ഉപ്പ് ചേർത്ത് തനിക്കും അനിയനും തരാറുണ്ടായിരുന്നത്. ഉമ്മാക്ക് ഞാവൽ പഴം വലിയ ഇഷ്ടമായിരുന്നു. എന്നാലും ഒറ്റയെണ്ണം പോലും എടുത്ത് കഴിക്കാതെ മുഴുവൻ തങ്ങൾക്കായി തരും. ഉമ്മയുടെ വായിൽ ഇടയ്ക്ക് ഓരോന്ന് താൻ വച്ച് കൊടുക്കും, അപ്പോൾ അത് മാത്രം കഴിക്കും. എന്നിട്ട് ഉമ്മ പറയും.."ഉമ്മാക്ക് മതി...ഞ് മ്മാന്റെ പൊന്നുമക്കള് കഴിച്ചോളിൻ"...എന്ന്.
സുൽത്താന്റെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞു..കണ്ണ്നീർ ധാരധാരയായി ഒഴുകി.
ഗദ്ഗദകണ്ഠനായി അവൻ വിതുമ്പി ......"ന്റെ മ്മാ....ന്റെ പൊന്നുമ്മാ"....
.............തൊട്ടിയിൽ...........
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo