നന്മയുടെ റൊട്ടിക്കഷ്ണം (ചെറുകഥ )
വർഷം 1930 .
ലാറ്റിൻ അമേരിക്കയിലെ ഒരു വൈകുന്നേരം .
വെക്കേഷൻ ആഘോഷിക്കാൻ ഗ്രാൻഡ് പായുടെയും ഗ്രാൻഡ്മായുടെയും അടുത്ത് വന്ന ഡേവിഡ് എന്ന ബാലൻ ഒന്ന് നടക്കാൻ ഇറങ്ങിയതായിരുന്നു .തെരുവോരത്തു കൂടി നടക്കവേ ആ കാഴ്ച കണ്ട് ഡേവിഡ് നിന്നു.
ഒരു ധനികന്റെ വീടിനു മുന്നിൽ ഭിക്ഷ യാചിച്ചു നീക്കുന്ന ഒരാൾ .നന്നേ പ്രായം ചെന്ന് ദുർബലനാണ് അയാൾ .
ആ വൃദ്ധനോട് ക്ഷുഭിതനാകുകയാണ് ധനികൻ .
അയാൾ ഭിക്ഷ കൊടുക്കാൻ തയ്യാറല്ലെന്ന് ഡേവിഡിന് മനസിലായി .വൃദ്ധൻ വല്ലാതെ വിശക്കുന്നു എന്ന് വയറിൽ തടവിക്കൊണ്ട് ധനികനോട് ആംഗ്യഭാഷയിൽ പറഞ്ഞു കൊണ്ടേ ഇരുന്നു .
ക്ഷുഭിതനായ ധനികൻ വൃദ്ധനെ പിടിച്ചു തള്ളി .അയാൾ റോഡിലെ ഓടയിലേക്കു വീണു. ഒന്ന് ചിരിച്ചിട്ട് ധനികൻ അയാളുടെ മാളികയിലേക്കു നടന്നു പോയി .
വീണു കിടക്കുന്ന വൃദ്ധൻറ്റെ അടുക്കലേക്കു ഡേവിഡ് ഓടിച്ചെന്നു .അയാളെ പിടിച്ചെഴുന്നേല്പിച്ചു .വൃദ്ധൻ വാത്സല്യത്തോടെ ഡേവിഡിനെ നോക്കി ചിരിക്കാൻ ശ്രമിച്ചു പരാജയപ്പെട്ടു ,അയാൾ മൗനമായി തേങ്ങി .
ദൂരേക്ക് നടന്നകലുന്ന വൃദ്ധനെ നോക്കി ഡേവിഡ് കുറച്ചു നേരം അങ്ങനെ നിന്നു , പിന്നെ ദുഃഖത്തോടെ അവൻ നടന്നു .
അന്ന് രാത്രി മുഴുവൻ ഡേവിഡ് ആ വൃദ്ധനെ പറ്റി ഓർത്തു കിടന്നു .ഗ്രാൻഡ്മാ ഉണ്ടാക്കികൊണ്ടു വന്ന സൂപ് കുടിക്കാൻ അവനു തോന്നിയില്ല .അവൻ ഒരു റൊട്ടി കഷ്ണം കരുതി ഇരുന്നു .നാളെ ആ വൃദ്ധനെ കാണുകയാണെങ്കിൽ കൊടുക്കണം .അവൻ മനസ്സിൽ ഉറപ്പിച്ചു .പിന്നെ ഒരു ഉരുളൻ കല്ലും .അത് ആ ധനികൻറ്റെ തലക്ക് എറിയാനാണ് .
പിറ്റേന്ന് വൈകുന്നേരം ഡേവിഡ് നടക്കാനിറങ്ങി .ആ ധനികൻറ്റെ വീടിനു മുന്നിൽ ഒരാൾ കൂട്ടം. അതിശയത്തോടെ ഡേവിഡ് അവിടേക്കു ചെന്നു. തലക്ക് കൈയും കൊടുത്തിരുന്നു വിലപിക്കുന്ന ധനികൻ കണ്ട് ഡേവിഡ് അമ്പരന്ന് ചുറ്റും നോക്കി .
അയാൾ കൂട്ടി വച്ച സ്വർണവും പണവും എല്ലാം കരിക്കട്ടകളായി പോയത്രേ ..ആരോ പറയുന്നത് കേട്ട് ഡേവിഡ് അത്ഭുതപ്പെട്ടു .
അയാൾ ഇപ്പോൾ വെറും ദരിദ്രനായിരിക്കുന്നു .അയാളുടെ കൈകാലുകൾക്ക് തളർച്ച ബാധിച്ചിരിക്കുന്നു .
ഡേവിഡ് ആൾക്കൂട്ടത്തിനിടയിൽനിന്ന് ഇറങ്ങി നടന്നു . അവൻ ആ വൃദ്ധനെ അവിടെയൊക്കെ തിരഞ്ഞു .കണ്ടില്ല .അയാൾ ആരായിരിക്കും ?ഡേവിഡിനെ ആ ചോദ്യം അലട്ടിക്കൊണ്ടിരുന്നു .
അന്ന് രാത്രി ഡേവിഡ് ഒരു സ്വപ്നം കണ്ടു .ആയിരക്കണക്കിന് നക്ഷത്രങ്ങൾക്കപ്പുറം മേഘങ്ങൾക്കിടയിലൂടെ ഒരു കുതിരവണ്ടി ഓടി വരുന്നു .ചിറകുള്ള കുതിരകൾ .നാലു വെള്ളക്കുതിരകളുണ്ട് .ആ കുതിരവണ്ടിക്കുള്ളിൽ ഇരുന്ന ആൾക്ക് അന്ന് തെരുവിൽക്കണ്ട വൃദ്ധൻറ്റെ മുഖ മായിരുന്നു .അത്ഭുതത്തോടെ ഡേവിഡ് ഒന്ന് കൂടി നോക്കി .അതെ ... അന്ന് കണ്ട വൃദ്ധൻ തന്നെ ..
പിന്നീട് ഗ്രാൻഡ്മാ ഉണ്ടാക്കുന്ന റൊട്ടികൾ പാഴായിട്ടേ ഇല്ലായിരുന്നു ,അവ നല്ലരീതിയിൽ വിറ്റഴിക്കപ്പെട്ടുകൊണ്ടിരുന്നു .അവർ എന്നും സാധു ജനങ്ങൾക്ക് സൗജന്യമായി റൊട്ടിയും സൂപ്പും നൽകി .
Rajeev .

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക