Slider

സൗഹൃദം:

0

സൗഹൃദം:
നവോദയിലെ ആദ്യനാളുകൾ കടുത്ത വിഷാദത്തിന്റെയും നെടുവീർപ്പിന്റെയും അകമ്പടിയോടെയാണ് കടന്നുപോയിരുന്നത്...
നാടും വീടും വിട്ടു തീർത്തും അപരിചിതമായ ഒരു സാഹചര്യത്തിലേക്കുള്ള ചേക്കേറലുമായി പൊരുത്തപ്പെടാൻ ഏറെ നാളുകൾ വേണ്ടി വന്നു.....
ഒരു ആറാംക്ലാസുകാരന്റെ സാമാന്യ ബോധത്തിൽ അവന്റെ മാതാപിതാക്കളുടെ വാത്സല്യവും സ്നേഹസമ്പന്നമായ ഗാർഹിക സാഹചര്യങ്ങളും ഒക്കെത്തന്നെയാവും ഏറ്റവും പ്രിയങ്കരമായി നിലനിൽക്കുക....
അച്ഛനും അമ്മയും പെങ്ങളും അമ്മൂമ്മയും ഒക്കെയടങ്ങുന്ന ആ സ്വർഗ്ഗ ഭൂമിയിൽ വല്ലപ്പോഴും മാത്രമായി എത്തിച്ചേരുന്ന ഒരു അതിഥിയായി ഞാൻ മാറിയിരിക്കുന്നു എന്ന തിരിച്ചറിവ് വൈകാരികമായി എന്നെ കൂടുതൽ തളർത്തിയിരുന്നു.
ആറാം ക്ലാസ്സിലെ ആൺകുട്ടികളെയെല്ലാം മൂന്നായി വിഭജിച്ചു മൂന്നു വ്യത്യസ്ത ഹോസ്റ്റലുകളിലേക്കു മാറ്റിപ്പാർപ്പിച്ചു. ടാഗോർ എന്ന് പേരുള്ള ഒരു ഹൗസിലായിരുന്നു ഞാൻ കഴിഞ്ഞിരുന്നത്.....പുതിയ കൂട്ടുകാരോടൊപ്പമുള്ള സംഭാഷണങ്ങൾക്കിടയിൽ വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒക്കെ പ്രതിപാദിക്കുമ്പോൾ കുഞ്ഞു മനസ്സുകൾ വിതുമ്പി പോകുന്നത് അന്നത്തെ പതിവ് കാഴ്ചയാരുന്നു.
പ്രാരംഭകാലത്തെ അമ്പരപ്പൊന്നുമില്ലാതെ വായാടിയും വാഴക്കാളിയുമായി നടന്ന ഒരു സഹപാഠിയുടെ ഓർമ്മകൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.
 ക്ഷിപ്രകോപിയായിരുന്ന അവനെ ഒട്ടുമിക്കപേർക്കും ഭയമായിരുന്നു.....ആരെയും കൂസാത്ത പ്രകൃതം.
ഒരേ ഹോസ്റ്റലിലെ അന്തേവാസികൾ ആയിരുന്നിട്ടു കൂടിയും എന്തെ അവനു ഞങ്ങളോട് ഒരു മമതയുമില്ലാത്തതു എന്ന് പലപ്പോളും ചിന്തിച്ചിട്ടുണ്ട്.
സൈനിക സ്കൂളിൽ നിന്നും വന്ന ശ്രീ സീ സീ ജോൺ സാറായിരുന്നു അന്ന് ഞങ്ങളുടെ പ്രിൻസിപ്പൽ. അദ്ദേഹത്തിന്റെ കാർക്കശ്യം നിറഞ്ഞ നിയമാവലികൾ അണുവിട തെറ്റിക്കാതെ നിറവേറ്റുന്നതിൽ ഹൌസ് മാസ്റ്ററായ ശ്രീ സുരേന്ദ്രൻ സാർ ഒരു വിട്ടു വീഴ്ചയും ചെയ്തിരുന്നില്ല.
ഞങ്ങൾ വരുത്തുന്ന ചെറിയ തെറ്റുകൾക്കുപോലും കണക്കറ്റു ശകാരിക്കുകയും മുട്ടിൽ നിർത്തുകയും ഒക്കെ ചെയ്തിരുന്ന സാർ പക്ഷെ അവന്റെ കോപങ്ങൾ പലപ്പോഴും കണ്ടില്ലാന്നു നടിച്ചിരുന്നു.
ധിക്കാരിയായ ഇവന് ഇത്തരത്തിൽ ഒരു പരിഗണന കൊടുക്കുന്നതെന്താണെന്നു ആലോചിച്ചു വല്ലാതെ സന്ദേഹപ്പെടാൻ തുടങ്ങി.
സാർ ഇടയ്ക്കു ഇടയ്ക്കു അവനെ വിളിച്ചു ഉപദേശിക്കുകയും പതിവില്ലാത്ത സ്നേഹ പ്രകടങ്ങൾ കാണിക്കുകയും കൂടി ചെയ്യാൻ തുടങ്ങിയപ്പോൾ ഞങ്ങളിൽ അതൊരു ജിജ്ഞാസയായി പരിണമിച്ചു....
ഒടുവിൽ സാർ തന്നെ ഞങ്ങളോട് അവനെക്കുറിച്ചു പറഞ്ഞു.
വാൽസല്യം വാനോളം ചൊരിഞ്ഞു സംരക്ഷിച്ചുപോന്ന അച്ഛൻ പൊടുന്നനെ അവനെ വിട്ടു പിരിഞ്ഞത് ആ പിഞ്ചു മനസ്സിന് താങ്ങുവാൻ കഴിഞ്ഞിരുന്നില്ല.
അച്ഛന്റെ വിയോഗത്തിൽ അമ്മയും മാനസികമായി തളർന്നപ്പോൾ ആ കുഞ്ഞു ബാല്യത്തിൽ അവനതു ഇരട്ടപ്രഹരമായി......
അച്ഛൻ ചൊരിയുന്ന ധൈര്യവും ആത്മവിശ്വാസവും ലോകത്തു പകരം വെക്കാൻ കഴിയാത്ത ഊർജമാണ്...
അതുകൊണ്ടു തന്നെ അച്ഛന്റെ കൈപിടിച്ച് നടക്കുമ്പോൾ ലഭിക്കുന്ന സുരക്ഷയും അഭിമാനവും കുഞ്ഞുങ്ങൾക്ക് സ്വർഗ്ഗമാണു.
അമ്മയും,കുഞ്ഞേച്ചിയും എന്തിനും തയാറായി നിൽക്കുന്ന അമ്മാവന്മാരും ഒക്കെ ഉണ്ടായിട്ടും അച്ഛൻ എന്ന മഹാ സങ്കൽപ്പത്തിന്റെ ശൂന്യത അവനിൽ എവിടെയൊക്കെയോ ഇരുന്നു വിങ്ങിയിരുന്നു ....
ഇതറിഞ്ഞ ശേഷം അവനോടു ഞങ്ങൾ കൂടുതൽ അടുക്കാൻ ശ്രമിച്ചു ...ക്ഷോഭിക്കുന്ന മനസ്സിൽ സ്നേഹം കൊതിക്കുന്ന ഒരിടമുണ്ടെന്നു മനസ്സിലാക്കിയവർ അവന്റെ ദേഷ്യങ്ങളെ കണ്ടില്ലാന്നു നടിച്ചു.
ഫുട്ബോൾ ഭ്രാന്തനായ അവനെ ഞങ്ങൾ സ്നേഹപൂർവ്വം "അമറാസോ" എന്ന് വിളിക്കാൻ തുടങ്ങി.
കാലങ്ങൾ ഒരുപാട് കടന്നു പോയി.....പന്ത്രണ്ടാം ക്ലാസ്സിലെ പരീക്ഷാകാലം... നീണ്ട ഏഴു വർഷത്തെ നവോദയ ജീവിതത്തിനു തിരശീല വീഴുകയാണ്...
"വിരഹത്തിലാണ് ലാവണ്യം" എന്ന് പറഞ്ഞപോലെ പിരിയാൻ നേരമുണ്ടാകുന്ന ആത്മ സംഘര്ഷത്തിലാണ് പലരും.
പരസ്പരം ഓട്ടോഗ്രാഫുകൾ എഴുതി ഉറവ വറ്റാത്ത സ്നേഹം പ്രകടിപ്പിക്കുവാൻ എല്ലാവരും മത്സരിക്കുകയാണ്...
" എല്ലാം ശൂന്യം....സ്നേഹപൂർവ്വം അമറാസോ"
എന്നാണ് എനിക്കായ് അവൻ എഴുതിയിരുന്നത്.
ഒട്ടുമിക്കവർക്കും ഇതുതന്നെയാണവൻ എഴുതി കൊടുത്തതെങ്കിലും എന്താണ് അവൻ ഉദ്ദേശിക്കുന്നതെന്ന് ആർക്കും ഒട്ടും മനസ്സിലായില്ല.
കോട്ടയം മെഡിക്കൽ കോളേജിൽ അവന് അഡ്മിഷൻ ലഭിച്ച ശേഷം വല്ലാപ്പൊളുമുള്ള ഫോൺ വിളികളിൽ മാത്രമായി ബന്ധം ചുരുങ്ങി...
ഉള്ളിൽ സ്നേഹം സൂക്ഷിച്ചിരുന്ന ആ പരുക്കൻ മനുഷ്യൻ തന്നെയാരുന്നു പല സന്ദര്ഭങ്ങളിലും ഇങ്ങോട്ടു മറക്കാതെ വിളിച്ചിരുന്നത് എന്നതാരുന്നു സത്യം.....
വര്ഷങ്ങള്ക്കു ശേഷം യാദൃശ്ചികമായി വീണ്ടും കണ്ടുമുട്ടിയപ്പോളാണ് തിരുവനന്തപുരത്തു അവൻ ജോലിക്കു കയറിയ വിവരം അറിഞ്ഞത്....
ഒരുപാട് ചിരിക്കുകയും കളിയാക്കുകയും ഒക്കെ ചെയ്തു ഓർമ്മകൾ പുതുക്കി
പുതിയ ഫോൺ നമ്പർ പരസ്പരം കൈമാറി ഞങ്ങൾ പിരിഞ്ഞു...
അൽപ ദിവസങ്ങൾ കഴിഞ്ഞു അവൻ വിളിച്ചപ്പോൾ തിരക്കിലായതിനാൽ കാൾ എടുക്കാൻ കഴിഞ്ഞില്ല.നിരവധി മിസ് കാൾ കണ്ടിട്ടും തിരിച്ചു വിളിക്കുവാൻ ഒട്ടു സാധിച്ചുമില്ല...
പിന്നീട് സമയം കിട്ടിയപ്പോൾ അവനെ വിളിച്ചെങ്കിലും പരിധിക്കു പുറത്താണ് എന്ന മറുപടിയാണ് ലഭിച്ചത്...തുടർന്ന് വിളിക്കുവാൻ ഞാൻ പരിശ്രമിച്ചതും ഇല്ല......
രണ്ടു ദിവസം കഴിഞ്ഞു മറ്റൊരു കൂട്ടുകാരൻ വിളിക്കുന്നു.....
കാൾ എടുത്ത ഞാൻ വർത്തകേട്ട് തരിച്ചു പോയി...
ഞങ്ങളുടെ അമറാസോ എന്നെന്നേക്കുമായി ഈ ലോകത്തേക്ക് വിടപറഞ്ഞിരിക്കുന്നൂ....
ഇരട്ടച്ചങ്കുമായി ക്ഷുഭിത യവ്വനത്തിലെ പ്രസരിപ്പാർന്ന ദിനങ്ങളിലൂടെ കടന്നു പോയവൻ മനസ്സിലെ വിഷമം താങ്ങാനാവാതെ സ്വയം മരണത്തെ പുല്കിയെന്നു വിശ്വസിക്കാൻ പ്രയാസമാരുന്നു.
സ്നേഹം ഒരു സ്വപ്നമായി കൊണ്ടുനടന്നവന് സാഫല്യമാകാത്ത പ്രണയത്തിൻ നൊമ്പരം താങ്ങുവാനുള്ള ശക്തിയില്ലാതെ പോയി.
കഠിന ഹൃദയർ എന്ന് കരുതുന്ന പലരുടെയും ഉള്ളിൽ അതിലോലമായ ഒരു മനസ്സായിരിക്കും ഉണ്ടാകുക...മൃദുല മനസ്സിനെ മറച്ചുപിടിക്കാനുള്ള ഒരു വ്യാജ കവചം മാത്രമാണവരുടെ ക്ഷോഭം.
ഒന്നും തുറന്നുപറയാതെ തന്നെ അവന്റെ മനസ്സ് വായിക്കുവാനുള്ള ശേഷി അവൻ കണ്ടെത്തിയിരുന്ന സൗഹൃദങ്ങൾക്കില്ലാതെ പോയീ.........
ഒടുവിൽ യാത്രാമൊഴിയായി സാമൂഹ്യ മാധ്യമത്തിൽ ഇട്ട പോസ്റ്റുകൾ ഒരു തമാശയായി കണ്ടു തള്ളിക്കളഞ്ഞ കൂട്ടുകാരെയും അവൻ നിഷ്‌പ്രഭരാക്കി.....
കൂടെക്കളിച്ചും ചിരിച്ചും പിണങ്ങിയും ഏറെനാൾ പിന്നിട്ട സൗഹൃദങ്ങൾക്കൊടുവിൽ ചേതനയറ്റൊരു ദേഹിയായി അവൻ കിടന്നപ്പോൾ നിർവികാരയായ
ആ അമ്മയുടെയും തേങ്ങി തളർന്ന പെങ്ങളുടെയും മുമ്പിൽ തോറ്റുപോയതു ഞങ്ങളാരുന്നു......
കൗമാരക്കാരുടെ ആത്മഹത്യാ വാർത്തകൾ ഇന്ന് തുടർകഥയാകുമ്പോൾ മനസ്സറിഞ്ഞു സ്നേഹിക്കാത്ത സൗഹൃദങ്ങൾ ഒക്കെയും "ശൂന്യമെന്നു" ദീർഘവീക്ഷണം ചെയ്ത പ്രിയ കൂട്ടുകാരന്റെ ഓർമ്മകൾ കുറ്റബോധത്തിന്റെ കണ്ണീർ പുഷ്പങ്ങളായി ഇന്നും അവശേഷിക്കുകയാണ്.
ജീവിതത്തിന്റെ ഏറ്റവും പ്രസരിപ്പാർന്ന ദിനങ്ങളിൽ തന്നെ കുട്ടികളെ ആത്മഹത്യയിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ ഇന്ന് അനവധിയാണ്...
സ്നേഹ ദീപ്തമായ സൗഹൃദങ്ങൾക്കു ഇവയെ ഒക്കെ അതിജീവിക്കാനുള്ള കരുത്തു ഒരു പരിധിവരെ നൽകുവാൻ കഴിയും.
മനസ്സ് കൈവിട്ടു പോകുന്ന സന്ദർഭങ്ങളിൽ ഹൃദയം തൊട്ടു തലോടാൻ നല്ലൊരു കൂട്ടുകാരനോ കൂട്ടുകാരിയോ ഉണ്ടായിരുന്നെങ്കിൽ അമറാസോയും ജിഷ്ണുവും മിഷേലും ഒക്കെ ഒരുപക്ഷെ നമ്മളെ വിട്ടു പിരിയില്ലായിരിക്കാം.....

By
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo