Showing posts with label സജീവ്സുരേന്ദ്രൻ. Show all posts
Showing posts with label സജീവ്സുരേന്ദ്രൻ. Show all posts

സൗഹൃദം:


സൗഹൃദം:
നവോദയിലെ ആദ്യനാളുകൾ കടുത്ത വിഷാദത്തിന്റെയും നെടുവീർപ്പിന്റെയും അകമ്പടിയോടെയാണ് കടന്നുപോയിരുന്നത്...
നാടും വീടും വിട്ടു തീർത്തും അപരിചിതമായ ഒരു സാഹചര്യത്തിലേക്കുള്ള ചേക്കേറലുമായി പൊരുത്തപ്പെടാൻ ഏറെ നാളുകൾ വേണ്ടി വന്നു.....
ഒരു ആറാംക്ലാസുകാരന്റെ സാമാന്യ ബോധത്തിൽ അവന്റെ മാതാപിതാക്കളുടെ വാത്സല്യവും സ്നേഹസമ്പന്നമായ ഗാർഹിക സാഹചര്യങ്ങളും ഒക്കെത്തന്നെയാവും ഏറ്റവും പ്രിയങ്കരമായി നിലനിൽക്കുക....
അച്ഛനും അമ്മയും പെങ്ങളും അമ്മൂമ്മയും ഒക്കെയടങ്ങുന്ന ആ സ്വർഗ്ഗ ഭൂമിയിൽ വല്ലപ്പോഴും മാത്രമായി എത്തിച്ചേരുന്ന ഒരു അതിഥിയായി ഞാൻ മാറിയിരിക്കുന്നു എന്ന തിരിച്ചറിവ് വൈകാരികമായി എന്നെ കൂടുതൽ തളർത്തിയിരുന്നു.
ആറാം ക്ലാസ്സിലെ ആൺകുട്ടികളെയെല്ലാം മൂന്നായി വിഭജിച്ചു മൂന്നു വ്യത്യസ്ത ഹോസ്റ്റലുകളിലേക്കു മാറ്റിപ്പാർപ്പിച്ചു. ടാഗോർ എന്ന് പേരുള്ള ഒരു ഹൗസിലായിരുന്നു ഞാൻ കഴിഞ്ഞിരുന്നത്.....പുതിയ കൂട്ടുകാരോടൊപ്പമുള്ള സംഭാഷണങ്ങൾക്കിടയിൽ വീടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒക്കെ പ്രതിപാദിക്കുമ്പോൾ കുഞ്ഞു മനസ്സുകൾ വിതുമ്പി പോകുന്നത് അന്നത്തെ പതിവ് കാഴ്ചയാരുന്നു.
പ്രാരംഭകാലത്തെ അമ്പരപ്പൊന്നുമില്ലാതെ വായാടിയും വാഴക്കാളിയുമായി നടന്ന ഒരു സഹപാഠിയുടെ ഓർമ്മകൾ ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നു.
 ക്ഷിപ്രകോപിയായിരുന്ന അവനെ ഒട്ടുമിക്കപേർക്കും ഭയമായിരുന്നു.....ആരെയും കൂസാത്ത പ്രകൃതം.
ഒരേ ഹോസ്റ്റലിലെ അന്തേവാസികൾ ആയിരുന്നിട്ടു കൂടിയും എന്തെ അവനു ഞങ്ങളോട് ഒരു മമതയുമില്ലാത്തതു എന്ന് പലപ്പോളും ചിന്തിച്ചിട്ടുണ്ട്.
സൈനിക സ്കൂളിൽ നിന്നും വന്ന ശ്രീ സീ സീ ജോൺ സാറായിരുന്നു അന്ന് ഞങ്ങളുടെ പ്രിൻസിപ്പൽ. അദ്ദേഹത്തിന്റെ കാർക്കശ്യം നിറഞ്ഞ നിയമാവലികൾ അണുവിട തെറ്റിക്കാതെ നിറവേറ്റുന്നതിൽ ഹൌസ് മാസ്റ്ററായ ശ്രീ സുരേന്ദ്രൻ സാർ ഒരു വിട്ടു വീഴ്ചയും ചെയ്തിരുന്നില്ല.
ഞങ്ങൾ വരുത്തുന്ന ചെറിയ തെറ്റുകൾക്കുപോലും കണക്കറ്റു ശകാരിക്കുകയും മുട്ടിൽ നിർത്തുകയും ഒക്കെ ചെയ്തിരുന്ന സാർ പക്ഷെ അവന്റെ കോപങ്ങൾ പലപ്പോഴും കണ്ടില്ലാന്നു നടിച്ചിരുന്നു.
ധിക്കാരിയായ ഇവന് ഇത്തരത്തിൽ ഒരു പരിഗണന കൊടുക്കുന്നതെന്താണെന്നു ആലോചിച്ചു വല്ലാതെ സന്ദേഹപ്പെടാൻ തുടങ്ങി.
സാർ ഇടയ്ക്കു ഇടയ്ക്കു അവനെ വിളിച്ചു ഉപദേശിക്കുകയും പതിവില്ലാത്ത സ്നേഹ പ്രകടങ്ങൾ കാണിക്കുകയും കൂടി ചെയ്യാൻ തുടങ്ങിയപ്പോൾ ഞങ്ങളിൽ അതൊരു ജിജ്ഞാസയായി പരിണമിച്ചു....
ഒടുവിൽ സാർ തന്നെ ഞങ്ങളോട് അവനെക്കുറിച്ചു പറഞ്ഞു.
വാൽസല്യം വാനോളം ചൊരിഞ്ഞു സംരക്ഷിച്ചുപോന്ന അച്ഛൻ പൊടുന്നനെ അവനെ വിട്ടു പിരിഞ്ഞത് ആ പിഞ്ചു മനസ്സിന് താങ്ങുവാൻ കഴിഞ്ഞിരുന്നില്ല.
അച്ഛന്റെ വിയോഗത്തിൽ അമ്മയും മാനസികമായി തളർന്നപ്പോൾ ആ കുഞ്ഞു ബാല്യത്തിൽ അവനതു ഇരട്ടപ്രഹരമായി......
അച്ഛൻ ചൊരിയുന്ന ധൈര്യവും ആത്മവിശ്വാസവും ലോകത്തു പകരം വെക്കാൻ കഴിയാത്ത ഊർജമാണ്...
അതുകൊണ്ടു തന്നെ അച്ഛന്റെ കൈപിടിച്ച് നടക്കുമ്പോൾ ലഭിക്കുന്ന സുരക്ഷയും അഭിമാനവും കുഞ്ഞുങ്ങൾക്ക് സ്വർഗ്ഗമാണു.
അമ്മയും,കുഞ്ഞേച്ചിയും എന്തിനും തയാറായി നിൽക്കുന്ന അമ്മാവന്മാരും ഒക്കെ ഉണ്ടായിട്ടും അച്ഛൻ എന്ന മഹാ സങ്കൽപ്പത്തിന്റെ ശൂന്യത അവനിൽ എവിടെയൊക്കെയോ ഇരുന്നു വിങ്ങിയിരുന്നു ....
ഇതറിഞ്ഞ ശേഷം അവനോടു ഞങ്ങൾ കൂടുതൽ അടുക്കാൻ ശ്രമിച്ചു ...ക്ഷോഭിക്കുന്ന മനസ്സിൽ സ്നേഹം കൊതിക്കുന്ന ഒരിടമുണ്ടെന്നു മനസ്സിലാക്കിയവർ അവന്റെ ദേഷ്യങ്ങളെ കണ്ടില്ലാന്നു നടിച്ചു.
ഫുട്ബോൾ ഭ്രാന്തനായ അവനെ ഞങ്ങൾ സ്നേഹപൂർവ്വം "അമറാസോ" എന്ന് വിളിക്കാൻ തുടങ്ങി.
കാലങ്ങൾ ഒരുപാട് കടന്നു പോയി.....പന്ത്രണ്ടാം ക്ലാസ്സിലെ പരീക്ഷാകാലം... നീണ്ട ഏഴു വർഷത്തെ നവോദയ ജീവിതത്തിനു തിരശീല വീഴുകയാണ്...
"വിരഹത്തിലാണ് ലാവണ്യം" എന്ന് പറഞ്ഞപോലെ പിരിയാൻ നേരമുണ്ടാകുന്ന ആത്മ സംഘര്ഷത്തിലാണ് പലരും.
പരസ്പരം ഓട്ടോഗ്രാഫുകൾ എഴുതി ഉറവ വറ്റാത്ത സ്നേഹം പ്രകടിപ്പിക്കുവാൻ എല്ലാവരും മത്സരിക്കുകയാണ്...
" എല്ലാം ശൂന്യം....സ്നേഹപൂർവ്വം അമറാസോ"
എന്നാണ് എനിക്കായ് അവൻ എഴുതിയിരുന്നത്.
ഒട്ടുമിക്കവർക്കും ഇതുതന്നെയാണവൻ എഴുതി കൊടുത്തതെങ്കിലും എന്താണ് അവൻ ഉദ്ദേശിക്കുന്നതെന്ന് ആർക്കും ഒട്ടും മനസ്സിലായില്ല.
കോട്ടയം മെഡിക്കൽ കോളേജിൽ അവന് അഡ്മിഷൻ ലഭിച്ച ശേഷം വല്ലാപ്പൊളുമുള്ള ഫോൺ വിളികളിൽ മാത്രമായി ബന്ധം ചുരുങ്ങി...
ഉള്ളിൽ സ്നേഹം സൂക്ഷിച്ചിരുന്ന ആ പരുക്കൻ മനുഷ്യൻ തന്നെയാരുന്നു പല സന്ദര്ഭങ്ങളിലും ഇങ്ങോട്ടു മറക്കാതെ വിളിച്ചിരുന്നത് എന്നതാരുന്നു സത്യം.....
വര്ഷങ്ങള്ക്കു ശേഷം യാദൃശ്ചികമായി വീണ്ടും കണ്ടുമുട്ടിയപ്പോളാണ് തിരുവനന്തപുരത്തു അവൻ ജോലിക്കു കയറിയ വിവരം അറിഞ്ഞത്....
ഒരുപാട് ചിരിക്കുകയും കളിയാക്കുകയും ഒക്കെ ചെയ്തു ഓർമ്മകൾ പുതുക്കി
പുതിയ ഫോൺ നമ്പർ പരസ്പരം കൈമാറി ഞങ്ങൾ പിരിഞ്ഞു...
അൽപ ദിവസങ്ങൾ കഴിഞ്ഞു അവൻ വിളിച്ചപ്പോൾ തിരക്കിലായതിനാൽ കാൾ എടുക്കാൻ കഴിഞ്ഞില്ല.നിരവധി മിസ് കാൾ കണ്ടിട്ടും തിരിച്ചു വിളിക്കുവാൻ ഒട്ടു സാധിച്ചുമില്ല...
പിന്നീട് സമയം കിട്ടിയപ്പോൾ അവനെ വിളിച്ചെങ്കിലും പരിധിക്കു പുറത്താണ് എന്ന മറുപടിയാണ് ലഭിച്ചത്...തുടർന്ന് വിളിക്കുവാൻ ഞാൻ പരിശ്രമിച്ചതും ഇല്ല......
രണ്ടു ദിവസം കഴിഞ്ഞു മറ്റൊരു കൂട്ടുകാരൻ വിളിക്കുന്നു.....
കാൾ എടുത്ത ഞാൻ വർത്തകേട്ട് തരിച്ചു പോയി...
ഞങ്ങളുടെ അമറാസോ എന്നെന്നേക്കുമായി ഈ ലോകത്തേക്ക് വിടപറഞ്ഞിരിക്കുന്നൂ....
ഇരട്ടച്ചങ്കുമായി ക്ഷുഭിത യവ്വനത്തിലെ പ്രസരിപ്പാർന്ന ദിനങ്ങളിലൂടെ കടന്നു പോയവൻ മനസ്സിലെ വിഷമം താങ്ങാനാവാതെ സ്വയം മരണത്തെ പുല്കിയെന്നു വിശ്വസിക്കാൻ പ്രയാസമാരുന്നു.
സ്നേഹം ഒരു സ്വപ്നമായി കൊണ്ടുനടന്നവന് സാഫല്യമാകാത്ത പ്രണയത്തിൻ നൊമ്പരം താങ്ങുവാനുള്ള ശക്തിയില്ലാതെ പോയി.
കഠിന ഹൃദയർ എന്ന് കരുതുന്ന പലരുടെയും ഉള്ളിൽ അതിലോലമായ ഒരു മനസ്സായിരിക്കും ഉണ്ടാകുക...മൃദുല മനസ്സിനെ മറച്ചുപിടിക്കാനുള്ള ഒരു വ്യാജ കവചം മാത്രമാണവരുടെ ക്ഷോഭം.
ഒന്നും തുറന്നുപറയാതെ തന്നെ അവന്റെ മനസ്സ് വായിക്കുവാനുള്ള ശേഷി അവൻ കണ്ടെത്തിയിരുന്ന സൗഹൃദങ്ങൾക്കില്ലാതെ പോയീ.........
ഒടുവിൽ യാത്രാമൊഴിയായി സാമൂഹ്യ മാധ്യമത്തിൽ ഇട്ട പോസ്റ്റുകൾ ഒരു തമാശയായി കണ്ടു തള്ളിക്കളഞ്ഞ കൂട്ടുകാരെയും അവൻ നിഷ്‌പ്രഭരാക്കി.....
കൂടെക്കളിച്ചും ചിരിച്ചും പിണങ്ങിയും ഏറെനാൾ പിന്നിട്ട സൗഹൃദങ്ങൾക്കൊടുവിൽ ചേതനയറ്റൊരു ദേഹിയായി അവൻ കിടന്നപ്പോൾ നിർവികാരയായ
ആ അമ്മയുടെയും തേങ്ങി തളർന്ന പെങ്ങളുടെയും മുമ്പിൽ തോറ്റുപോയതു ഞങ്ങളാരുന്നു......
കൗമാരക്കാരുടെ ആത്മഹത്യാ വാർത്തകൾ ഇന്ന് തുടർകഥയാകുമ്പോൾ മനസ്സറിഞ്ഞു സ്നേഹിക്കാത്ത സൗഹൃദങ്ങൾ ഒക്കെയും "ശൂന്യമെന്നു" ദീർഘവീക്ഷണം ചെയ്ത പ്രിയ കൂട്ടുകാരന്റെ ഓർമ്മകൾ കുറ്റബോധത്തിന്റെ കണ്ണീർ പുഷ്പങ്ങളായി ഇന്നും അവശേഷിക്കുകയാണ്.
ജീവിതത്തിന്റെ ഏറ്റവും പ്രസരിപ്പാർന്ന ദിനങ്ങളിൽ തന്നെ കുട്ടികളെ ആത്മഹത്യയിലേക്കു നയിക്കുന്ന സാഹചര്യങ്ങൾ ഇന്ന് അനവധിയാണ്...
സ്നേഹ ദീപ്തമായ സൗഹൃദങ്ങൾക്കു ഇവയെ ഒക്കെ അതിജീവിക്കാനുള്ള കരുത്തു ഒരു പരിധിവരെ നൽകുവാൻ കഴിയും.
മനസ്സ് കൈവിട്ടു പോകുന്ന സന്ദർഭങ്ങളിൽ ഹൃദയം തൊട്ടു തലോടാൻ നല്ലൊരു കൂട്ടുകാരനോ കൂട്ടുകാരിയോ ഉണ്ടായിരുന്നെങ്കിൽ അമറാസോയും ജിഷ്ണുവും മിഷേലും ഒക്കെ ഒരുപക്ഷെ നമ്മളെ വിട്ടു പിരിയില്ലായിരിക്കാം.....

By

ബല്ലാത്ത ജാതി പുലിമുരുകൻ:


ചെറു അവധിക്കായി നാട്ടിലെത്തിയ ആദ്യദിനം തന്നെ കുടുംബത്തോടൊപ്പം പോയി പുലി മുരുകൻ കണ്ടു.
സംഗതിയൊക്കെ കൊള്ളാം ...
മോഹൻലാലിന്റെ കടുത്ത വിമർശകയായിരുന്ന ഭാര്യ പൊടുന്നനെ തന്നെ പുള്ളിക്കാരന്റെ കട്ട ഫാനായതും സ്പൈഡർമാനെയും ഡിങ്കനെയുമൊക്കെ ആവാഹിച്ചു നടന്ന പുത്രന് അനുകരിക്കാൻ പുതിയ ഒരു കഥാപാത്രത്തെ കിട്ടിയതുമാരുന്നു എടുത്ത് പറയേണ്ട സവിശേഷത.
ഏതാനും ദിവസങ്ങൾക്കു ശേഷം ഭാര്യാഗൃഹ സന്ദർശനത്തിൽ എറണാകുളത്ത് വെച്ച് അവരോടൊപ്പം ഒന്നുകൂടെ പടം കണ്ടതോടു കൂടി സാരംഗിന്റെ കാര്യത്തിൽ ഒരു തീരുമാനമായി.
ആഹാരം കഴിക്കാൻ വിളിച്ചാൽ പുലിയെ പോലെ ചാടി ചാടി വരും.
ദേഷ്യപ്പെട്ടാൽ അപ്പൊ മീശയും പിരിച്ച് മുട്ടും കുത്തി ഒരു കൈയ്യും പൊക്കി പുലി മുരുകനായി അങ്ങനെ നിൽക്കും .. അകമ്പടിയായി മുരുകാ ... മുരുകാ ... എന്ന പാട്ടും .
പണ്ട് ബാഹുബലി കണ്ടിട്ട് ജനലിൽ പിടിച്ച് കയറി മുകളിൽ നിന്നും എടുത്ത് ചാടിയ കക്ഷിയാണ്.
അന്ന് എല്ലാവരും ഭയപ്പെട്ടു പോയ അനുഭവം ഉണ്ടായതിനാൽ കൗശലപൂർവ്വം ഞാൻ അവന്റെ ശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിന്നു ...
തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് ...
ഔദ്യോഗികമായ ഒരു കാര്യത്തിന് ആരോഗ്യ മന്ത്രാലയം സന്ദർശിച്ച ശേഷം ശിഷ്ട സമയം മൃഗശാലയിലേക്ക് പ്രവേശിച്ചു ...
ഉറക്കച്ചവിടിന്റെ ആലസ്യത്തിലായിരുന്ന കുട്ടി മുരുകൻ കടുവാക്കൂടിനു സമീപമെത്തിയതോടു കൂടി സട കുടെഞ്ഞെണീറ്റു ..
തൊളിൽ കിടന്നു കൊണ്ടുതന്നെ കടുവയെ നോക്കി എന്തൊക്കെയോ ആക്രോശിക്കുകയാണ് !!
കൂട്ടിൽ തലങ്ങും വിലങ്ങും നടക്കുന്ന ഭീമാകാരനെ കണ്ട് കൂടിനു പുറത്ത് ആവേശത്തോടെ ഓടിക്കളിക്കുന്ന മറ്റ് കുരുന്നുകളാടാപ്പം അവനും ചേർന്നു ...
അല്പം ആസ്വദിച്ചോട്ടെ എന്ന് കരുതി അവരെ എല്ലാവരെയും സ്വതന്ത്രരാക്കി
വിട്ട് മാതാപിതാക്കളൊക്കെ സമീപത്തായി നിൽക്കുന്നുണ്ട്.
പെട്ടെന്ന് എന്നെ ഞെട്ടിച്ച് കൊണ്ട് എവിടുന്നോ പൊക്കി കൊണ്ടുവന്ന ഒരു ചുള്ളിക്കമ്പ് ഉയർത്തി പുലിക്കുട്ടിലേക്ക് തൊടുക്കാൻ നിൽക്കുകയാണ് നമ്മുടെ മഹാൻ !!!!!!
ഭാര്യ ഓടിച്ചെന്നു അത് പിടിച്ചു വാങ്ങിയതിനാൽ ഗാർഡിന്റെ തല്ലു കൊള്ളുന്നതിൽ നിന്നും ഞാൻ അത്ഭുതകരമായി രക്ഷപ്പെട്ടു.
രംഗം അത്ര പന്തിയല്ലെന്നു മനസിലായതിനാൽ കക്ഷിയെ ഞാൻ എടുത്ത് കൊണ്ടു തന്നെ നടന്നു ...
ഈ പൊല്ലാപ്പു പിടിച്ച പുലിമുരുകൻ കാരണം നമ്മൾ നാട്ടുകാരുടെ തല്ലു വാങ്ങേണ്ട അവസ്ഥയിലായി!!!!
അന്ന് രാത്രി തലസ്ഥാനത്തു തങ്ങിയതിനു ശേഷം രാവിലെ ശ്രീപത്മനാഭ ക്ഷേത്ര സന്ദർശനം നടത്തി.
ഭാര്യയുടെ വളരെ നാളത്തെ ഒരു ആഗ്രഹ സഫലീകരണമാണ് നടന്നുകൊണ്ടിരിക്കുന്നത് .
അമ്പലത്തിൽ ഉൽസവം നടക്കുന്ന സമയമായതിനാൽ സാമാന്യം നല്ല തിരക്കായിരുന്നു.
ക്യൂ പകുതി ആയപ്പോഴെക്കും നടയടച്ചു.
ഇനി ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞേ തുറക്കുകയുള്ളൂ ...
അമ്പലത്തിനോട് ചേർന്നു തന്നെ ഒരു മ്യൂസിയവും ആർട്ട് ഗ്യാലറിയും ഉണ്ട്.
ഇടയ്ക്കുള്ള സമയം നമുക്ക് മ്യൂസിയം സന്ദർശിക്കാം എന്ന് പറഞ്ഞപ്പോൾ ഭാര്യക്ക് വിമുഖത .
ഒടുവിൽ സ്പെഷ്യൽ ടിക്കെറ്റടുത്ത് ദർശനം വേഗത്തിൽ നടത്തി തരാം ,എറ്റവും മുന്നിലായി തന്നെ ശ്രീ പത്മനാഭനെ കാണാം എന്നൊക്കെപ്പറഞ്ഞ് ഒരു വിധത്തിൽ സമ്മതിപ്പിച്ചു.
വളരെ ഹൃദ്യമായ അനുഭവം ആരുന്നു മ്യൂസിയത്തിനുള്ളിൽ .
തികച്ചും ശാന്ത സുന്ദരമായ അന്തരീക്ഷം.
ഒരു ഗൈഡി ന്റെ നേതൃത്വത്തിൽ ചെറുസംഘങ്ങൾ ആയാണ് സഞ്ചരിക്കുന്നത്.
ഞങ്ങളുടെ ഗ്രൂപ്പിൽ ഒമാൻ സ്വദേശികളായ രണ്ട് അറബികളും പാശ്ചാത്യരായ മറ്റ് നാലുപേരും ആണ് ഉണ്ടായിരുന്നത്.
പഴമയുടെ കഥകളും ചരിത്രങ്ങളും ആധികാരികമായി വിവരിച്ചുകൊണ്ട് ഗൈഡ് ഞങ്ങളെ മുന്നോട്ട് നയിക്കുകയാണ്.
അതിശയിപ്പിക്കുന്ന വാസ്തുശില്പ വൈദഗ്ദ്ധ്യങ്ങളും അത്ഭുതപ്പെടുത്തുന്ന രവിവർമ്മ ചിത്രങ്ങളും വിചിത്രങ്ങളായ മറ്റ് കൊട്ടാരം സൂക്ഷിപ്പുകളും ഒക്കെ കണ്ട് വിസ്മയിച്ച അവർ ഇടക്കുള്ള ലഘു സംഭാഷണത്തിൽ പറഞ്ഞത് ഇത്രയും വല്യ രാജ്യത്തെ കേവലം ഒരു ചെറു പ്രദേശത്തിനു പോലും ഇത്രയും ബൃഹത്തായ ഒരു സംസ്കാരമുണ്ടെങ്കിൽ രാജ്യമെമ്പാടുമുള്ള ,ഒരായുസ്സു മുഴുവൻ ചിലവിട്ടാലും കണ്ടു തീർക്കാൻ കഴിയാത്തത്ര സമ്പത്തിനുടമയായ നിങ്ങൾ ഇന്ത്യാക്കാർ എത്ര ഭാഗ്യവാൻമാർ ആണെന്നാണ് !!!
അവർക്കൊപ്പം ഞാനും ആദ്യമായണല്ലൊ ഇതൊക്കെ കാണുന്നത് എന്നതോർത്ത് ശരിക്കും ലജ്ജതോന്നി അപ്പോൾ......
നടന്നു ക്ഷീണിച്ച സാരംഗിനെ ഞാൻ എടുത്ത് നടക്കുവാൻ തുടങ്ങി.
ആശാൻ ആകെ ബോറടിച്ചിരിക്കുവാണ്.
മതി നമുക്ക് വീട്ടിൽ പോകാം എന്നൊക്കെ ഇടക്ക് പറയുന്നുണ്ട്.
പത്മനാഭ ദർശനം കിട്ടാതാകുമൊ എന്ന ആകുലതയിലാണ്
പ്രിയതമ.
രണ്ടുപേരെയും ഒരുവിധം മെരുക്കി ഗൈഡിന് കാതോർത്തു നടന്നു .
പെട്ടെന്ന് കൈയിൽ നിന്നും കുതറി ചാടിയിറങ്ങിയ സാരംഗ്
മുരുകാ ... മുരുകാ ... പാടാൻ തുടങ്ങി ... !!!
കിഴുമേൽ രണ്ട് ചാട്ടം ചാടി കൈകൾ ചുഴറ്റി സാക്ഷാൽ പുലി മുരുകനെ പൊലെ മുട്ടുകുത്തി കൈകൾ പൊക്കി ഒറ്റനിൽപ്പ് ...!!!!
ഇതെന്ത് കഥ ! എന്ന് ശങ്കിച്ച് നിൽക്കുന്ന സന്ദർശകരുടെയും വാ പൊളിച്ച് നിൽക്കുന്ന ഗൈഡിന്റെയും മുമ്പിലൂടെ ഞാൻ അവിടെയാകെ പരതി ...
അവൻ എവിടെയൊ ഒരു പുലിയുടെ പടം കണ്ടു കാണണം ... !!!
നോക്കിയപ്പോൾ രാജാവ് പണ്ട് യുദ്ധത്തിനുപയോഗിച്ച കുറച്ച് കുന്തങ്ങൾ അവിടെ അടുക്കി വെച്ചിരിക്കുന്നു .....
""നമ്മുടെ പുലി മുരുകൻ പുലിയെ കൊല്ലാൻ ഉപയോഗിച്ച അതേ ... കുന്തം ..""

By: 
Sajeev Surendran

പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം.



പത്താം ക്ലാസ്സിൽ പഠിക്കുന്ന സമയം.
നവോദയ സകൂളിൽ പഴയ മെസ്സിനു പുറമേ ഓലമേഞ്ഞ പുതിയ ഷെഡും കൂടി പണിതു.
പഴയ നല്ല കെട്ടിടം തരുണീ മണികൾക്കും പുതിയ ഓലപ്പുര പുരുഷ കേസരികൾക്കും .
അല്ലേലും അന്നും ഇന്നും ഈ പുരുഷ വർഗം അധഃസ്ഥിതി വിഭാഗമാണല്ലൊ!!!
ഓലഷെഡിന്റെ അങ്ങേ അറ്റത്തുള്ള മൂലയിലാരുന്നു മാന്യന്മാർ ആയിരുന്ന പന്ത്രണ്ടാം ക്ലാസ്സിലെ ചേട്ടൻമാർ ഇരുന്നിരുന്നത്.
മൂലയിലുള്ള മൂന്നു നാലു ഡെസ്കുകൾ അവർക്കായ് മാത്രം പണിതിട്ടതാണ് എന്നായിരുന്നു അവരുടെ ഭാവം.
മെസ്സിനു തൊട്ടടുത്തായി ഒരു വേസ്റ്റ് കുഴിയുണ്ട്.
ഭക്ഷണം കഴിച്ചു കഴിഞ്ഞവർ അവശിഷ്ടം നിക്ഷേപിച്ചിരുന്നത് ഈ കുഴിയിലായിരുന്നു.
വേസ്റ്റുകുഴിക്ക് പ്രത്യേക സംവരണം ഒന്നും ഇല്ലായിരുന്നതിനാൽ സ്ത്രീപുരുഷ ഭേദമന്യേ എല്ലാവരും അവരവരുടെ മാലിന്യങ്ങൾ ഈ കുഴിയിൽ നിക്ഷേപിച്ചു പോന്നു.
വെസ്റ്റിടാൻ വരുന്ന സുന്ദരികളെ തൊട്ടടുത്തായി വീക്ഷിക്കുക എന്ന പരമപുണ്യ പ്രവർത്തിക്കു വേണ്ടിയാണ് ഈ മഹാൻമാർ മെസ്സിന്റെ ഒഴിഞ്ഞ മൂലയിൽ തന്നെ നിലയുറപ്പിച്ചിരുന്നത്.
ഒട്ടുമിക്കവർക്കും തന്നെ പ്രത്യേകം പ്രത്യേകം പ്രണയിനികൾ ഉണ്ടെങ്കിൽ കൂടിയും അല്പം പോലും വിവേചനം കാണിക്കാതെ ഒരു സംയുക്ക സംരംഭമായിട്ടാണ് അവർ ഈ വായിനോട്ട പ്രക്രിയ കൊണ്ടുപോയിരുന്നത്.
വെസ്റ്റിടാൻ വരുന്ന കോമളാംഗികൾ ഈ പ്രത്യേക മേഖല എത്തുമ്പോൾ അല്പം കരുതൽ എടുത്തിരുന്നു എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ !!.....
ഓലമേഞ്ഞ ആ കൂരയ്ക്കു ചുറ്റും ഓല കൊണ്ടു തന്നെ കെട്ടിയുയർത്തിയ ചുവരുകളാരുന്നു.
ഒരാൾ പൊക്കം മാത്രം ഉണ്ടായിരുന്ന ആ പാതി ചുവരുകൾക്ക് മീതെ സ്ഥിരപ്രതിഷ്ഠയായ തലകളിൽ നിന്നെത്തുന്ന നിർദോഷകരമായ കമന്റുകളോട് ചിലർ മന്ദഹസിച്ചും നാണം കുണുങ്ങിയും പ്രതികരിക്കുമ്പൊൾ മറ്റു ചിലർ ക്രൂദ്ധരായി മുഖം വീർപ്പിച്ചു മടങ്ങും .
രണ്ടും നയനാഭിരാമമായി കണ്ടിരുന്ന ആ പൂവാല സംഘം പൂർവ്വാധികം ഭംഗിയോടെ അവരുടെ കലാപരിപാടികൾ തുടർന്നു പൊന്നു.
പരസ്യമായി വായി നോക്കാൻ മടിയുള്ള ചില പഠിപ്പിസ്റ്റ് സൂർത്തുകൾക്കായി ഓലക്കീറുകൾക്കിടയിൽ ചെറു സുഷിരങ്ങൾ ഇട്ടിരുന്നു.
അതിൽ കൂടെ ആ വിഭാഗത്തിൽ പെട്ടവരും യഥേഷ്ടം ദർശന സുഖം ആസ്വദിച്ചു പോന്നു.
നിത്യം നടക്കുന്ന ഈ സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ് ഞങ്ങൾ പിൻമുറക്കാർ.
ഒരു ദിവസം പതിവില്ലാതെ ചേട്ടൻമാർ ഒക്കെയും നേരത്തേ കഴിച്ചിട്ടു പോയി. ലാബിൽ എന്തോ അത്യാവശ്യമുണ്ടായിരുന്നതിനാൽ എല്ലാവരെയും നേരത്തേ ടീച്ചർ വിളിച്ചിരിക്കുകയാണ്.
ഒഴിഞ്ഞുകിടക്കുന്ന ഡെസ്ക്കും ബെഞ്ചും ഞങ്ങളെ വല്ലാതെ പ്രലോഭിപ്പിക്കാൻ തുടങ്ങി.
പലരും പാത്രങ്ങൾ എടുത്ത് അവിടെ നിലയുറപ്പിച്ചു.
വേസ്റ്റുകളുമായുള്ള സുന്ദരികളുടെ ജൈത്രയാത്ര നടന്നുകൊണ്ടിരിക്കുന്നു.
വീരൻമാരായ ചിലർ സധൈര്യം ചുവരുകൾക്കു മീതെ ശിരസ്സുയർത്തി നിന്നപ്പൊൾ ദുർബലൻമാരായ ഞാനുൾപ്പെടുന്ന സംഘം ഓലക്കിടയിലെ സുഷിരങ്ങളെയാണ് ആശ്രയിച്ചത് .....
ആഹാ!! ... എത്ര മനോഹരമാണീ ദൃശ്യഭംഗി ... !!!!
നേരിട്ടു കാണുന്നതിനെക്കാൾ കൂടുതൽ സൗന്ദര്യം ഓലക്കീറിലെ ആസൂക്ഷ്മദർശനത്തിലൂടെ പ്രാപ്യമാകുന്നു.!!
കണ്ടവർ കണ്ടവർ കാണാത്തവർക്കായി അവസരം കൊടുത്ത് പരസ്പര സേനഹത്തിന്റെ ഉദാത്ത മാതൃകകളായി .... !!!
" എന്തടാ ... ഇവിടെ കാണിക്കുന്നത് ....????
കരടി അമറും പൊലെയുള്ള ഒരു ശബ്ദം!!!
ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ ക്രോദ്ധത്താൽ ചുണ്ടുകൾ വിറപ്പിച്ചു കൊണ്ട് ഒരു ചീറ്റപ്പുലിയെപ്പോൽ നിൽക്കുകയാണ് മോഹൻസാർ എന്ന ഞങ്ങളുടെ സ്വന്തം ഡോക്ടർ സാർ ...!!
എഴുന്നേറ്റു നിന്നവർ കാന്തികശക്തി കയറിയെന്നവണ്ണം ബഞ്ചുകളിലേക്ക് ഒട്ടിപ്പിടിച്ചു ...
പക്ഷെ ... മാളത്തിൽ തലയിട്ടു നിന്നിരുന്നവരെ കയ്യോടെ പിടികൂടി ...
കോപം കൊണ്ട് ജ്വലിച്ച മോഹൻ സാർ ഒച്ചയെടുത്ത് അതുവഴി പോയ നന്ദകുമാർ സാറിനെ വിളിച്ചുവരുത്തി.
ഞങ്ങളെ ഫിസിക്സ് പഠിപ്പിച്ചിരുന്ന നന്ദകുമാർ സാറിനെ എല്ലാവർക്കും വല്യ പേടിയാരുന്നു.
ആറാംതമ്പുരാനിലെ ജഗന്നാഥനെപ്പോലെ തോളും ചരിച്ചു മീശയും പിരിച്ചു കൈകൾ ചുരുട്ടിയെത്തിയ സാറിനെ കണ്ടപ്പോൾ തന്നെ പകുതി ജീവൻ പോയി .... !!
സാർ വന്നു ചുറ്റുപാടും നിരീക്ഷിച്ചു ...
ചുവരുകൾ മുഴുവൻ തുളച്ചു തുളച്ച് അരിപ്പപോലെ ആക്കി വെച്ചിരിക്കുന്നു !!!
""എന്തോന്നടേയ് ഇത് .... ??
നാണമില്ലേടെയ് ..നിനക്കൊക്കെ ... മുട്ടയിൽ നിന്നും ഒരു വിരിയട്ടെ ... എന്നിട്ടു പോരെ ചെറ്റ പൊളിക്കൽ ..!!!!
മം ..മം. എല്ലാം ക്ലാസ്സിലൊട്ട് വന്നേക്ക് ... കാണിച്ചു തരാം ..!!!
നാണക്കേടിൽ മനംനൊന്ത് തല കുമ്പിട്ടിരിക്കുകയാണ് എല്ലാവരും ...
ലാബിൽ ടെലസ്കോപ്പും പെരിസ്കോപ്പും ഒക്കെ പഠിപ്പിച്ചപ്പോൾ പൊലും കാണിച്ചിട്ടില്ലാത്ത ഞങ്ങളുടെ വീക്ഷണ വൈഭവത്തിൽ സാർ അമ്പരന്നിട്ടുണ്ടാവാം.!!
""കഴിച്ചു കഴിഞ്ഞെങ്കിൽ എണീറ്റു
പോയിനെടാ ... എല്ലാം ... ""
കൂനിൻ മേൽ കുരു പൊലെ മോഹൻ സാറിന്റെ ആക്രോശം!!!
പല്ലിറുമിക്കൊണ്ട് എല്ലാവരും എണീറ്റു പോയി.
ഡോർമിട്ടറിയിൽ ചർച്ച പുരോഗമിക്കുന്നു.
"എല്ലാവരേയും ഒരുമിച്ച് അല്ലെ ..പൊക്കിയതു ..
അപ്പോ പിന്നെ പേടിക്കണ്ട കാര്യമില്ലെന്നെ ...
ബാക്കി നമുക്ക് വരുന്നിടത്ത് വെച്ച് കാണാം .."
കൂട്ടത്തിലെ പുരോഗമനവാദി അഭിപ്രായപ്പെട്ടു.
എല്ലാവരും അത് ശിരസാവഹിച്ചു ... എന്തുവന്നാലും ഒരുമിച്ചു നിൽകുക ... ഹല്ല....പിന്നെ.!!!!
സ്റ്റഡി ക്ലാസ് തുടങ്ങാൻ ഇനിയും സമയമുണ്ട്.
പലരും കട്ടിലിൽ ശയിച്ചു ...
ചിലർ തുണി കഴുകിയിടുന്നു ...
കൂട്ടത്തിലെ കായിക പ്രേമിയായ കൂട്ടുകാരന് അപ്പോഴാണ് അന്നു നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യാ ദക്ഷിണാഫ്രിക ക്രിക്കറ്റ് മാച്ചി നെക്കുറിച്ച് ഓർമ്മ വന്നത് ...
പ്രാദേശിക സമയപ്രകാരം കളി തുടങ്ങയതെയുള്ളൂ ..
സച്ചിനും ഗാംഗുലിയും തകർപ്പൻ ഫോമിലുള്ള കാലഘട്ടമാണ്.
ഇതറിഞ്ഞതോടെ എല്ലാവർക്കും ഇരിക്കപ്പൊറുതി ഇല്ലാണ്ടായി .
കളി കാണാൻ എന്താണൊരു പോംവഴി ...?
കുലങ്കഷമായി ചിന്തിച്ചു ...
"സ്കൂൾ വാൻ ഓടിക്കുന്ന ചേട്ടന്റെ കോർട്ടേഴ്സിൽ കളി സ്ഥിരമായി വെക്കാറുണ്ട് ...
അവിടെ പോയി തൽക്കാലം നിജസ്ഥിതി അറിഞ്ഞിട്ടു വരാം ..."
കൂട്ടത്തിലൊരുവന്റെ അഭിപ്രായം...
പിന്നെ അമാന്തിച്ചില്ല.
ചെറു സംഘമായി ഡ്രൈവർ ചേട്ടന്റെ ക്വാർട്ടേഴ്സ് ലക്ഷ്യമാക്കി പുറപ്പെട്ടു.
പുരോഗമനവാദികളാണ് നയിക്കുന്നത് ...
എന്തു വന്നാലും ഒരുമിച്ചു നിൽക്കണം എന്ന ആഹ്വാനം സംഘത്തിന് പുതിയ ഉണർവ് നൽകിയിരിക്കുന്നു.
വീടിന്റെ മുമ്പിൽ എത്തി ...
വാതിൽ അടഞ്ഞു കിടക്കുകയാണ്.
അകത്തു നിന്നും കേട്ട ഇംഗ്ലീഷ് കമന്ററിയും കാണികളുടെ ആരവങ്ങളും ഞങ്ങളെ കൂടുതൽ ഉദ്വേഗജനകരാക്കി!!!!!
പിന്നെ മടിച്ചില്ല ...
കോളിംഗ് ബെല്ലിൽ വിരൽ ആഞ്ഞമർത്തി.
വാതിൽ തുറന്നെത്തിയത് ഡ്രൈവർ ചേട്ടന്റെ ഭാര്യയാണ്.
ഞങ്ങളെ കണ്ടതും അവർ തെല്ല് അമ്പരന്നു. !!
ആവേശത്തിരമാലയിൽ അമർന്നിരുന്ന ഞങ്ങൾ ഒട്ടും മടിക്കാതെ ചോദിച്ചു.
'' സ്കോർ എന്തായി ചേച്ചീ"....????
അല്പനേരം ചിന്തിച്ചു നിന്ന ചേച്ചി പതിയെ അകത്തോട്ട് കടന്നു ഉറക്കെ ചോദിച്ചു.
'ചേട്ടാ ...ഒന്നിങ്ങു വന്നേ ...
ദേ കുറച്ചു പിള്ളേർ ചോറ് ചോദിച്ചു വന്നിരിക്കുന്നു'......
കറണ്ട് അടിച്ചതു പോലെ ആയി ഞങ്ങൾ!!
ദൈവമേ ...ചോറോ !!...
ഇവർ എന്താണീ വിളിച്ചു കൂവുന്നത് !!
വിറങ്ങലിച്ചു നിൽക്കുന്ന ഞങ്ങൾക്ക് ഡ്രൈവർ ചേട്ടന്റെ കൂടെ പുറത്തേക്കിറങ്ങി വന്നവരെ കൂടി കണ്ടപ്പോൾ ഇരുട്ടടി കിട്ടിയതു പോലെയായി!!
മോഹൻ സാറും നന്ദകുമാർ സാറും!!!
അവർ ഒരുമിച്ചു കളി കാണുകയായിരുന്നു.!!!
ആർക്കാ ഡാ ഇവിടെ ചോറു വേണ്ടത് ...!!
ഓട്രാ എല്ലാം...!!!
എന്ന് സാറ് അലറുന്നതിനു മുന്നേ ... ഞങ്ങൾ നാലു കാലിൽ ഓടീ ...
പൊന്നു സാറെ ... ചോറല്ല ... സ്കോർ അറിയാൻ വന്നതാണേ ...
മുന്നേ ഓടിയ പുരോഗമനവാദി വിളിച്ചു കൂവി ...!!!!
----/////

By: 
Sajeev Surendran

ഒരു കോഴിക്കഥ



2002 ൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ ആതുര സേവനം പഠിക്കാൻ ചേർന്ന കാലം.
ഏഴു വർഷത്തെ നവോദയ ജീവിതത്തിനും ഏഴുമാസത്തെ സനാതന ധര്മ കോളേജിലെ കലാലയ വാസത്തിനും ഒക്കെ വിഭിന്നമായി അപ്രതീക്ഷിതമായ ജീവിതാനുഭവങ്ങൾ ആരുന്നു അവിടുത്തെ ക്യാമ്പസ്സിൽ ലഭിച്ചിരുന്നത്.
സുന്ദരി തരുണീമണികൾ ബഹുഭൂരിപക്ഷം വിലസുന്ന വിദ്യാലയത്തിൽ സൂപ്പർ ഹീറോകളായി കുറച്ചു ആൺകുട്ടികൾ......
എല്ലാവര്ക്കും ഒട്ടനേകം പെൺസുഹൃത്തുക്കൾ.......
അവരുടെ ഇടയിൽ വിരാജിച്ചു അഴകിയ രാവണന്മാരായി വിലസുന്ന ചേട്ടന്മാർ കൗതുകവും അത്ഭുതവും ആരുന്നു.!!!!
പൊതുവെ അന്തർമുഖനും അല്പം നാണവും ഒക്കെ കൈമുതലായി ഉണ്ടായിരുന്ന എനിക്ക് സുഹൃത്തായി ഉണ്ടായിരുന്നത് തികഞ്ഞ മാന്യനും സൽസ്വഭാവിയും സർവോപരി പഠിപ്പിസ്റ്റുമായിരുന്ന ശ്രീമാൻ പ്രസന്ന ബാബുവാണ്....
ഒന്നുമുതൽ അഞ്ചാം ക്ലാസ്സുവരെ ഒരേക്ലാസിൽ പഠിച്ചു വന്ന ഞങ്ങൾ തികച്ചും യാദൃശ്ചികമായാണ് ഇവിടെ എത്തിപ്പെട്ടത്. ...
വിപ്ലവ പ്രസ്ഥാനവും പ്രമുഖ ദേശിയ പ്രസ്ഥാനവും ശക്തമായി വേരുറച്ച ഒരു ക്യാമ്പസായിരുന്നു അക്കാലത്തു അവിടെ....
ഭിന്നചേരിയിൽ ആയിരുന്നിട്ടും ഞങ്ങൾ തമ്മിൽ ആശയ സംഘട്ടനങ്ങൾ ഉണ്ടായിരുന്നില്ല.
കൊടുമ്പിരികൊള്ളുന്ന രാഷ്ട്രീയ പോരാട്ടങ്ങളിൽ അഭിമതരാകാതെ സ്വസ്ഥമായി ഞങ്ങൾ കഴിഞ്ഞു പോന്നു.
ക്‌ളാസ് കഴിഞ്ഞാൽ ഉടനെ തന്നെ വീടുപിടിക്കുക എന്നതാരുന്നു അന്നത്തെ പ്രധാന അജണ്ട.
ആദ്യ കുറച്ചു ദിനങ്ങൾ തരക്കേടില്ലാതെ കഴിഞ്ഞു പോയി...
കാലക്രമേണ എന്റെയുള്ളിൽ അടങ്ങിയിരിക്കുന്ന പൂവൻ കോഴി പതുക്കെ തലപൊക്കി തുടങ്ങി.....
ഒരു ദിവസം ഞാൻ പ്രസന്ന ബാബുവിനോട് നമുക്ക് അല്പം താമസിച്ചു വീട്ടിൽ പോയാൽ പോരെ എന്ന് ആവശ്യപ്പെടുകയുണ്ടായി.
ക്ലാസിനു ശേഷമുള്ള സമയം സഹപാഠികളോടും ചേച്ചിമാരോടുമൊക്കെ എന്തെങ്കിലും ഒക്കെ കുശലം പറഞ്ഞിരിക്കാം എന്ന നിർദോഷകരമായ ഒരു അഭിപ്രായം മാത്രാമാരുന്നു അത്.
ക്രൂദ്ധനായ എന്റെ സുഹൃത്ത് എന്നോട് പൊട്ടിത്തെറിച്ചു... !!!
പ്രൊഫഷണൽ കോഴ്സിന്റെ പ്രാധാന്യത്തെ പറ്റിയും സുസ്ഥിര ഭാവിക്കായി
ഉഴപ്പാതെ പഠിക്കേണ്ടതിന്റെ ആവശ്യകതയെ പറ്റിയും അവൻ ഘോരഘോരം ക്‌ളാസ്സെടുത്തു...!!!!!!
പത്തിമടക്കിയ എനിക്ക് പ്രസ്താവന പിൻവലിച്ചു നിരുപാധികം കീഴടങ്ങേണ്ടി വന്നു....
അവന്റെ മുന്നിൽ ഞാൻ പരാജിതനായെങ്കിലും , ക്യാമ്പസ്സിൽ വിലസുന്ന ചേട്ടന്മാരുടെ മുഖങ്ങൾ എന്നെ വീണ്ടും വീണ്ടും പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു....
ഒരു ദിവസം ഉച്ച സമയത്തെ ഇടവേള... പ്രിൻസിപ്പലിന്റെ മുറിക്കു മുന്നിലൂടെ നടന്നു പോയ ഞങ്ങളെ അറ്റൻഡർ പിന്നിൽ നിന്നും വിളിക്കുന്നു.
പ്രിൻസിപ്പൽ മാഡെത്തിനു അത്യാവശ്യമായി കാണണം എന്നാണ് അവർ അറിയിച്ചത്.
രാജ്‌ലഷ്മി എന്നായിരുന്നു പ്രിൻസിപ്പലിന്റെ പേര്...
ഏതു നേരവും സുസ്മേര സുന്ദര വദനയായിരുന്ന മാഡതിനു ഞങ്ങളോട് പ്രത്യേക സ്നേഹം ഉണ്ടായിരുന്നു .
അടുത്തയാഴ്ച എല്ലാ കുട്ടികളും ചേർന്ന് പിരിഞ്ഞു പോകുന്ന ബാച്ചിന് ഒരു യാത്ര അയപ്പ് കൊടുക്കുന്നുണ്ട്.
അതിൽ പുതിയ കുട്ടികളായ നിങ്ങൾ എന്തെങ്കിലും പരിപാടി അവതരിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു...
പറ്റില്ല എന്ന് പറയാനുള്ള അവകാശം നിഷേധിക്കപ്പെട്ടിട്ടുള്ളതിനാൽ തലകുലുക്കി സമ്മതിച്ചു പുറത്തിറങ്ങി....
ഇവർക്ക് വേറെ പണിയൊന്നും ഇല്ലേ എന്ന് പറഞ്ഞു പുറത്തോട്ടു നടന്നു പോകുന്ന മാന്യ സുഹൃത്തിനെ നോക്കിയിരിക്കുമ്പോളും എന്റെ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടക്കുകയായിരുന്നു.
ഒടുവിൽ ലഡ്ഡു പൊട്ടി. !!!!
എല്ലാവരെയും ആകർഷിക്കാൻ പറ്റുന്നരീതിയിൽ ഒരു പരിപാടി അവതരിപ്പിക്കുക....
ആ വഴി കുറച്ചു
ആരാധികമാരെ സംഘടിപ്പിക്കാം.!!
ക്ലാസ്സുകഴിഞ്ഞപ്പോ ഞാൻ ആശാനോട് കാര്യം അവതരിപ്പിച്ചു.
പ്രതീക്ഷിച്ച പൊട്ടിതെറിയൊന്നും ഉണ്ടായില്ലെങ്കിലും സംഭവം അവൻ നിഷേധിച്ചു.
ഒടുവിൽ സുമനസ്സുകളായ മറ്റു സുഹൃത്തുക്കൾ കൂടി പങ്കെടുക്കാമെന്ന് സമ്മതിച്ചപ്പോൾ എന്റെ ബാല്യകാല തോഴൻ ഈ സംരംഭത്തിൽ പങ്കാളിയാവാൻ സമ്മതം മൂളി.
പിന്നീട് തിരക്കിട്ട ആലോചനയാരുന്നു.
ഒടുവിൽ മണ്ടനായ "അപ്പി ഹിപ്പി "യെ പെണ്ണുകാണിക്കാൻ പോകുന്ന ഒരു കോമഡി സ്‌കിറ് ചെയ്യാൻ തീരുമാനിച്ചു...
ഉറക്കമളച്ചു തയ്യാറാക്കിയ സ്‌കിറ് ഇൽ ഏറ്റവും മാന്യനായ കഥാപാത്രമായി ഞാനും പരമ കോമാളിയായ അപ്പിഹിപ്പിയായി അവനെയും നിശ്ചയിച്ചു....!!!
ബാക്കി ചെറുവേഷങ്ങൾ മറ്റു സുഹൃത്തുക്കൾക്കും പങ്കുവെച്ചു.......
.സ്ത്രീ വിഷയ തല്പരനല്ലാത്ത ഇവന് ഈ വേഷം തന്നെ ധാരാളം എന്ന കണക്കുകൂട്ടലിൽ കാര്യങ്ങൾ മുന്നോട്ടു നീങ്ങി...
മാന്യനായി വിലസുന്ന എന്റെ വേഷത്തിൽ അഭിരമിച്ചു എനിക്ക് ലഭിക്കാൻ പോകുന്ന ആരാധികമാരെ ഓർത്തു ഇടയ്ക്കു ഇടയ്ക്കു ഞാൻ പുളകം കൊണ്ടു.....!!!!!!!
പരിപാടി തുടങ്ങാൻ പോകുകയാണ്.
കർട്ടൻ പൊങ്ങി.
സർവാലങ്കാര ഭൂഷിതനായി ഞാൻ സ്റ്റേജിലെത്തി ചില നമ്പറുകൾ കാണിക്കുന്നു.
ഡയലോഗിൽ അവിടവിടെ ചിരികൾ പൊട്ടുന്നുണ്ട്...
കാര്യങ്ങൾ വിചാരിച്ചപോലെ അങ്ങോട്ട് ഏശുന്നില്ല...
പക്ഷെ അപ്രതീക്ഷിതമായ ഒരു വരവേൽപ്പാരുന്നു അപ്പിഹിപ്പിക്കു കിട്ടിയത്...
വെപ്പുമുടിയും ഗിറ്റാറുമായി സ്റ്റേജിൽ നിറഞ്ഞാടിയ ആ മഹാപാപിക്ക് നിർത്താതെയുള്ള കയ്യടി....
ഒടുവിൽ പരിപാടി കഴിഞ്ഞപ്പോൾ അപ്പിഹിപ്പിക്കു ആരാധികമാരുടെ ഇടയിൽ നിന്നും ഊരിപ്പോരാൻ പറ്റാത്ത അവസ്ഥ....!!!!
നിർന്നിമേഷനായി തലയ്ക്കു കയ്യും കൊടുത്തു ഗ്രൗണ്ട് ഫ്ലോറിൽ ഒറ്റക്കിരിക്കുകയാണ് സംവിധായകനും നിർമാതാവും നായകനും ഒക്കെയായ ഈ ഞാൻ....!!
ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറയും പോലെ , ഒഴിഞ്ഞ മൂലയിൽ ഒറ്റയ്ക്ക് ഇരിക്കുന്ന എന്നെ കണ്ടിട്ട് ഫുഡ് കമ്മറ്റിക്കാരൻ ചേട്ടൻ പെട്ടി ചുമക്കാൻ വിളിച്ചോണ്ട് പോയി.
എടുത്താൽ പൊങ്ങാത്ത പെട്ടികൾ ചുമന്നു മൂന്നു ഫ്ലോറുകൾ കയറുമ്പോളുള്ള വേദനയേക്കാൾ അധികമാരുന്നു സുന്ദരിമാർക്കിടയിൽ ചിരിച്ചുല്ലസിക്കുന്ന ആ ദുഷ്ടന്റെ ചിത്രം കാണുബോൾ...!
പിന്നീട് ക്ലാസ്സുകഴിഞ്ഞാൽ അവൻ വരാൻ നോക്കിയിരിക്കലാരുന്നു എന്റെ പണി.
ഫാൻസുകളോടൊക്കെ യാത്രപറഞ്ഞു ഉന്മാദനായി വരുമ്പോൾ മുമ്പ് പറഞ്ഞ
'"സുസ്ഥിര ഭാവിയെപ്പറ്റിയുള്ള ആകുലതയൊക്കെ'"
വന്നത് ഈ മുഖത്തുനിന്നും തന്നെയാണോ ദൈവമേ.....എന്ന് ചിന്തിച്ചു പോയി...!!!!
പാളിപ്പോയ പദ്ധതിയോർത്തു
നെടുവീർപ്പിട്ടു നടക്കുന്ന സമയത്താണ് ഒരു ദിവസം സീനിയേഴ്സ് ക്ലാസ്സിൽ സന്ദർശനം നടത്തുന്നത്...
അവർ എല്ലാവര്ക്കും തിരിച്ചു ഒരു സൽക്കാരം ഒരുക്കിയിട്ടുണ്ട് എന്നും എല്ലാവരും അതിൽ പങ്കെടുക്കണം എന്നും അറിയിച്ചു....
കൂടാതെ അന്ന് നടത്തിയത് പോലെ ഗംഭീരമായി ഒരുപരിപാടി നടത്തണം എന്നു പ്രത്യേകമായി ആവശ്യപ്പെടുകയും ചെയ്തു...
വീണ്ടും ഉത്തരവാദിത്തം എന്റെ തലയിൽ...
ഇത്തവണ അമളി പറ്റാൻ പാടില്ല.
കൂടുതൽ ചിന്തിച്ചു ബുദ്ധിപരമായ ഒരു തിരക്കഥ തയ്യാറാക്കി....
മാനസിക രോഗിയായ ഒരു ചെറുപ്പക്കാരൻ...
അവനെ ചികിൽസിക്കാൻ വരുന്ന സുമുഖനും സുന്ദരനുമായ ഡോക്ടർ......
അവർ തമ്മിൽ നടക്കുന്ന സംഭാഷണങ്ങൾ ആണ് കഥ....
മനഃശാസ്ത്രജ്ഞനായി ഞാനും ഭ്രാന്തനായി അവനും...!!!!!!
ഇത്തവണ പണി പാളില്ല എന്ന് ഉറപ്പായിരുന്നു ..
പരിപാടി നടന്നുകൊണ്ടിരിക്കുന്നു. എല്ലാവരും റെഡി ആണ്.
പക്ഷെ അവൻ വന്നിട്ടില്ല.
ഇപ്പോ അൺനോൺസ്‌മെന്റ് നടക്കും.
അക്ഷമയോടുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചു കൊണ്ട് കയ്യിൽ ഒരു കവറുമായി അവൻ വന്നു.
തുറന്നു നോക്കിയപ്പോൾ നിത്യ ഹരിത നായകൻ " ജയന്റെ" ഉടുപ്പ്....!!!!!!
ആശാൻ സ്ക്രിപ്റ്റിൽ സ്വയം മാറ്റം വരുത്തിയിരിക്കുന്നു.
വെറും ഭ്രാന്തന് പകരം
"ജയന്റെ ആരാധന മൂത്തു ഭ്രാന്തായവൻ "എന്നാക്കി മാറ്റിയിരിക്കുന്നു......
അവനാരാ മോൻ!!
പരിപാടി ഗംഭീരമായിരുന്നു.
ജയന്റെ മാസ്മരിക പ്രകടനത്തിന് മുമ്പിൽ എന്റെ ഡോക്ടർ വേഷം തകർന്നു തരിപ്പണമായി.
അവനൊരു തരംഗമായി മാറുകയാരുന്നു.
ജയന്റൊപ്പം ഫോട്ടോ എടുക്കാൻ ആരാധികമാർ തിക്കി തിരക്കുന്നതു അന്തം വിട്ടു നോക്കികൊണ്ടിരിക്കുമ്പോൾ പിന്നിൽ നിന്നും ഒരു ശബ്ദം..
"പിന്നെയും പണി പാളിയല്ലേ"??!!!
തിരിഞ്ഞു നോക്കിയപ്പോൾ വീണ്ടും നമ്മുടെ ഫുഡ് കമ്മറ്റിക്കാരൻ ചേട്ടൻ....!!!!
മനശാത്രജ്ഞനായി വിലസാൻ കൊതിച്ച ഞാൻ ഒരു മനോരോഗിയായി പെട്ടി ചുമക്കുന്നതാരുന്നു പിന്നവിടെ കണ്ടത്.!!
----////----

ബോണ്ടയും ഞങ്ങളും



നവോദയ വിദ്യാലയത്തിലെ
ഹോസ്റ്റലും ക്ലാസ് റൂമുകളും മെസ്സും മൈതാനവും എല്ലാം ഉയരത്തിൽ കെട്ടിപ്പൊക്കിയ ഒരു മതിൽക്കെട്ടിനുള്ളിൽ ആരുന്നു....
അനുവാദം ഇല്ലാതെ പുറത്തുപോകാൻ ആർക്കും സാധ്യമായിരുന്നില്ല...
അത്തരം പരിശ്രമങ്ങൾ നടത്തുന്നവർക്ക് കടുത്ത ശിക്ഷയാണ് ലഭിച്ചിരുന്നത്.
ഒൻപതാം ക്‌ളാസിൽ പഠിക്കുന്ന സമയം.
ഞങ്ങളും അന്നത്തെ വില്ലാളിവീരന്മാർ ആയിരുന്ന പതിനൊന്നാം ക്ലാസ്സിലെ ചേട്ടന്മാരും കൂടെ കാമ്പസിന്റെ ഒഴിഞ്ഞ മൂലയിലുള്ള ഒരു പഴയ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്........
പ്രധാന കെട്ടിടങ്ങളിൽ നിന്നും ഒരുപാട് ദൂരെയായി ഒരു കോണിൽ നിലനിന്നിരുന്ന ഇവിടേയ്ക്ക് വല്ലപ്പോഴുമേ ആരെങ്കിലും പരിശോധനക്ക് എത്തിയിരുന്നുള്ളൂ.
അതുകൊണ്ടു തന്നെ അവിടം ചാപല്യങ്ങളുടെ ഒരു പറുദീസയായി തീരാൻ അധികം താമസമുണ്ടായില്ല.
ഹോസ്റ്റലിന്റെ പിന്നാമ്പുറം കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന പാടമാണ്.
നല്ല വീതിയിൽ കെട്ടിപ്പൊക്കിയ പഴയ മതിൽക്കെട്ടിനു മുകളിരുന്നു ഇളം കാറ്റിൽ ദൂരക്കാഴ്ചകൾ ആസ്വദിക്കുന്നത് അന്നത്തെ സ്ഥിരം പരിപാടിയാരുന്നു.
പണ്ടെങ്ങോ കൃഷിനിന്നുപോയ ഈ സ്ഥലം ഇപ്പോൾ സ്‌കൂൾ ഏറ്റെടുത്തു അവിടെ നിർമാണ പ്രവർത്തങ്ങൾ നടത്താൻ പോകുകയാണ്....
മതിലപ്പുറം ഒരു ചെറു തോടുണ്ട്....
ആ തോടിന്റെ കരയിൽ ഒരു കൊച്ചു വീടുമുണ്ടായിരുന്നു
മെലിഞ്ഞു നല്ല പൊക്കമുള്ള കപ്പടാ മീശക്കാരനായ ഒരാളായിരുന്നു വീട്ടുകാരൻ...
കലഹവും കയ്യാങ്കളികളും നിത്യം നടന്നിരുന്ന അവിടെ ഇടയ്ക്കിടയ്ക്ക് കാക്കി വേഷധാരികൾ വന്നുപോകുന്നത് ഒരു സ്ഥിരം കാഴ്ചയാരുന്നു.
പേരറിയാത്ത ആ ചേട്ടനെ ഞങ്ങൾ "വീരപ്പൻചേട്ടൻ" എന്ന് വിളിച്ചു പൊന്നു.!!!
അന്ന് മുടങ്ങാതെ കണ്ടിരുന്ന " ചന്ദ്രകാന്ത" സീരിയലിലെ വില്ലനായിരുന്ന ക്രൂർസിങ്ങിനോടും
ഹിന്ദി സിനിമയിലെ അമരീഷ്പുരിയോടും ഒക്കെ ഉപമിച്ചു ഒരു ഭീതിതമായ പരിവേഷമായിരുന്നു ഞങ്ങൾ വീരപ്പൻ ചേട്ടന് കൊടുത്തിരുന്നത്.
വൈകിട്ടത്തെ ചായകുടിക്കു ശേഷം എല്ലാവരും നേരെ പോകുന്നത് ഗ്രൗണ്ടിലേക്കാണ്..
പിന്നെ അങ്ങോട്ട് അർമാദിച്ചുള്ള കളിയാണ്....
കളികൾക്ക് ശേഷം കുളിച്ചു വൃത്തിയായി അവനവന്റെ കട്ടിലിൽ ഇരുന്നു ഒന്നരമണിക്കൂർ പഠിക്കണം....
വീറും വാശിയും ഒട്ടും കുറവില്ലാതെ അത്യധ്വാനത്താൽ നടത്തിയിരുന്ന കായികവിനോദങ്ങൾ സാമാന്യം നല്ലരീതിയിലുള്ള ക്ഷീണം സമ്മാനിച്ചിരുന്നു.
8 മണിക്കാണ് ഡിന്നർ ലഭിക്കുന്നത്...
അതുവരെ വിശപ്പ് പിടിച്ചു നിർത്തുക എന്നത് തീർത്തും ശ്രമകരമായ ഉദ്യമം ആരുന്നു.
പഠിക്കാതെ ഉറങ്ങുന്ന വിരുതന്മാരെ പിടിക്കാൻ ഹൗസ് മാസ്‌റ്റർമാരും,സെകുരിറ്റിയായ വിമുക്തഭടൻ നൈനാൻ അങ്കിളും ഒക്കെ ഇടയ്ക്കിടയ്ക്ക് വന്നുപോകുമാരുന്നു....
നീണ്ട കാലത്തെ സുത്യർഹ സൈനിക സേവനം നടത്തിവന്നിരുന്ന നൈനാൻ അങ്കിൾ ജോലിയിൽ ഒരു വിട്ടു വീഴ്ചയും ചെയ്തിരുന്നില്ല.
അതുകൊണ്ടു തന്നെ നൈനാൻ അങ്കിളിന്റെ പിടിവീഴാതിരിക്കാൻ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കുമാരുന്നു.
അദ്ദേഹത്തിന്റെ കയ്യിൽ 'തീഷ്ണ ജ്വാലാ പ്രവാഹിയായ' ഒരു ടോർച്ചുണ്ടു.
ഏതു കുറ്റാകൂരിരുട്ടിലും ക്യാമ്പസിലെ ഓരോ പുൽക്കൊടിയെ പോലും വേർതിരിച്ചറിയാൻ കഴിയുന്ന മരകായുധം ആരുന്നു അത്.
സമയം 7 മണി.
ചുറ്റും സാമാന്യം നല്ല ഇരുട്ട് വ്യാപിച്ചിരിക്കുന്നു.
വൈദ്യുത വകുപ്പിന്റെ ഏറ്റവും കണിശവും കൃത്യതയുള്ളതുമായ പവർകട്ട് മഹാമഹം നടന്നു കൊണ്ടിരിക്കുകയാണ്.
ഹോസ്റ്റലിലെ പ്രധാന കിങ്കരന്മാരുടെ ചർച്ച പുരോഗമിക്കുന്നു....
ആകെയുള്ള ഈ അരമണിക്കൂർ മാത്രമാണ് അവരുടെ അധോലോക പ്രവർത്തനത്തിനായി അനുവദിച്ചു കിട്ടിയിരിക്കുന്നത്.
വിശപ്പിന്റെ നോവിൽ തേങ്ങിയിരിക്കുന്ന ഹോസ്റ്റൽ കുഞ്ഞുങ്ങളുടെ പ്രശ്നമാണ് വിഷയം.!!!!
റോഡ് സൈഡിൽ ഒരു ബേക്കറിയുണ്ട്.
മതിലിലൂടെ പതുക്കെ ഊർന്നിറങ്ങിയാൽ ചെറിയ ഇടവഴിലിലെത്തും.
അതിലൂടെ അല്പം നടന്നാൽ കടയുടെ പിന്ഭാഗത്തു എത്താം..
കടക്കാരൻ വിശ്വസ്തനാണ്......
വേണ്ടപോലെ കൈകാര്യം ചെയ്യും...
കടയിൽ വരുന്ന ആളുകളുടെ കണ്ണിൽപ്പെടാതെ ആവശ്യം വേണ്ട ബോണ്ടയും പഫ്‌സും സമൂസയും ഒക്കെ തരുന്ന തങ്കപ്പെട്ട മനുഷ്യൻ.!!
ചേട്ടന്മാർ നിരവധി തവണ പരീക്ഷിച്ചു വിജയിപ്പിച്ച ഉദ്യമമാണ്.
പക്ഷെ അരമണിക്കൂറിനുള്ളിൽ പദ്ധതി പൂർത്തീകരിക്കണം.
ആവശ്യത്തിന്റെ തീഷ്ണത ഉൾക്കൊണ്ട് ഞാനുൾപ്പെടുന്ന നാൽവർ സംഘം ഈ വെല്ലുവിളിയേറ്റെടുത്തു.
വിശപ്പിനേക്കാൾ വലുതല്ലല്ലോ ഒന്നും.....!!!
ഇരുട്ടിന്റെ മറവിൽ ഒരു ദുരൂഹയാത്ര.
ഭയം വല്ലാതെ മനസ്സിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നണ്ട്.
എങ്കിലും ആ ജൈത്രയാത്ര തുടർന്നു....
വൈകാതെ തന്നെ കടയുടെ പിന്ഭാഗത്തു എത്തി....
കടയിൽ നല്ല തിരക്കുണ്ട്...
ഞങ്ങളെ കണ്ട മാത്രയിൽ കടക്കാരന്റെ ഭാര്യ എന്നുതോന്നിപ്പിക്കുന്ന ഒരു സ്ത്രീ ഞങ്ങളുടെ അടുത്ത് വന്നു...
ഞങ്ങൾ കയ്യിലുണ്ടായിരുന്ന ചില്ലറ നോട്ടുകളും നാണയ തുട്ടുകളും ക്ഷണനേരത്തിൽ അവരെ ഏൽപ്പിച്ചു....
സമയം വളരെ കുറവായിരുന്നതിനാൽ സംഭാഷണം തീരെയുണ്ടായിരുന്നില്ല...
ഉഭയ കക്ഷി സമ്മത പ്രകാരം നടക്കുന്ന ഈ ഡീലിന്റെ എല്ലാ വശങ്ങളും അവർ മനസ്സിലാക്കിയിരിക്കുന്നു.
ചേട്ടന്മാർക് വീണ്ടും സ്തുതി....!!!
കാരുണ്യവാനും ഭക്ത വത്സലനുമായ കടക്കാരൻ ചേട്ടൻ അതിയായ തിരക്കിനിടയിലും ഞങ്ങൾക്കുള്ള പൊതി അതിവേഗം എത്തിച്ചു ഈ ഐതിഹാസികയ്ക്കു ഏകദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നു...
പൊതി കിട്ടിയ പാടെ ഞങ്ങൾ തിരിഞ്ഞു നടന്നു.
എണ്ണക്കറ പുരണ്ട ആ കടലാസു പൊതിയുടെ ചൂടും , മനം കുളിർപ്പിക്കുന്ന വാസനയും ഞങ്ങളുടെ നടത്തത്തിന്റെ വേഗത കൂട്ടി.
മതിൽക്കെട്ടിനു സമീപമുള്ള കുറ്റിക്കാടിനടുത്തെത്തി..
കാര്യങ്ങൾ ശുഭകരമാകുന്നതിന്റെ സന്തോഷം എല്ലാ മനസ്സിലും മിന്നിത്തെളിഞ്ഞു.
ഉള്ളിലെ പരിഭ്രമം മാറിയിരിക്കുന്നു.
ആകാംഷയോടെ ഹോസ്റ്റലിൽ കാത്തിരിക്കുന്ന ചങ്കു ബ്രോകളുടെ മുമ്പിൽ ധീരയോദ്ധാക്കളെ പോലെ മതിൽകടന്നു എത്തുന്ന ദൃശ്യം മനസ്സിൽ കണ്ടു പുളകിതനായി......!!!
"""ഉള്ളിൽ വെള്ളിടി മുഴക്കിക്കൊണ്ട് മതിലിനു താഴെയായി തീഷ്ണ പ്രഭ ജ്വലിച്ചു.""!!!!!
ചേട്ടന്മാർ പോലും ഭീതിതമായി കണ്ടിരുന്ന ആ സൈനികന്റെ ടോർച്ചു വെളിച്ചം ഇടവഴിയിലൂടെ ഞങ്ങളിലേക്ക് അടുക്കുകയാണ്....
മാർച്ചു പാസ്റ്റിന്റെ ദൃഢതാളത്തിൽ ഉയർന്നു താഴുന്ന പോലെ അച്ചടക്കമായി അനുഗമിക്കുന്ന ആ വെളിച്ചം നൈനാൻ അങ്കിളിന്റെതാണെന്നു ഉറപ്പായി.
നെഞ്ചിൽ ഭയത്തിന്റെ പെരുമ്പറമേളം തുടങ്ങിയിരിക്കുന്നു.
നാളെ രാവിലെ പ്രിൻസിപ്പലിന്റെ മുറിയിൽ വിചാരണ.
ശേഷം സസ്പൻഷൻ ഓർഡർ കൈപ്പറ്റൽ.
തുടർന്നു അച്ഛന്റെ വക ശിക്ഷ നടപ്പാക്കൽ....
ഹൊ!!!....ഒരു നിമിഷം കൊണ്ട് ഞാൻ ആ ഹൊറർ ചിത്രത്തിന്റെ തിരക്കഥ തയാറാക്കി.......!!!!
മിന്നിത്തെളിയുന്ന ആ വെളിച്ചം ഞങ്ങളിലേക്കെത്തും മുമ്പേ അടുത്തുള്ള പൊറ്റക്കാട്ടിൽ അഭയം പ്രാപിച്ചു...
അടക്കിപ്പിടിച്ച ശ്വാസത്തോടെ ആ വെട്ടം ഞങ്ങൾ നിരീക്ഷിക്കുകയാണ്... ഞങ്ങളിലേക്കെത്തുന്ന ഓരോ കാലടികളും നെഞ്ചിൽ നെരിപ്പോട് തീർത്തു....
ഒടുവിൽ ആ രൂപം ഞങ്ങളുടെ സമീപം എത്തി.
നാലുപേർ ആ കാട്ടിൽ പതിയിരിക്കുന്നതിന്റെ ഒരു സൂചനയും നൽകാതിരിക്കാൻ ഞങ്ങൾ ആവോളം ശ്രമിച്ചു....
പക്ഷെ വൈദ്യുതി വകുപ്പിന്റെ ഒടുക്കത്തെ കൃത്യ നിഷ്ഠ ഞങ്ങളെ ചതിച്ചിരിക്കുന്നു...
കറന്റ് വന്നതോട് കൂടി പ്രദേശമാകെ ദീപാലംകൃതമായി...!!!!
അതോടെ സമചിത്തത നഷ്ടപ്പെട്ട ഒരു നിഷ്കളങ്കൻ ചാടിയെണീറ്റു ഓടി...!!
അവന്റെ പിന്നാലെ മറ്റൊരുത്തനും...!!!!!!!
പരിഭ്രമിച്ച ഞങ്ങൾ എന്ത് ചെയ്യണം എന്ന് ചിന്തിക്കും മുമ്പേ തന്നെ പിന്നിൽ നിന്നും പിടിവീണിരുന്നു.
പുറകോട്ടു തിരിഞ്ഞു നോക്കിയ ഞാൻ ആ രൂപം കണ്ടു തരിച്ചു പോയി...
"""""വീരപ്പൻ ചേട്ടൻ.......!!!!""""""
" എന്താടാ ഇവിടെ എടുക്കുന്നത് ???"......
പെട്ടെന്നാണ് ചോദ്യം......
മനസ്സിലെ നടുക്കം മാറാതെ വിറച്ചു നിന്നിരുന്ന എനിക്ക് ഉത്തരം ഒന്നും വന്നില്ല.
"""ബോണ്ട മേടിക്കാൻ പോയതാണ് ചേട്ടാ"""""!!!
മറുപടി പറഞ്ഞത് കൂട്ടുകാരനാണ്...
നെഞ്ചോട് അടക്കിപിടിച്ചിരുന്ന പൊതി അവൻ കാണിച്ചു കൊടുക്കുകയും ചെയ്തു......!!
"""അതിനു നീയൊക്കെ എന്തിനാണ് ഈ കാട്ടിൽ വന്നിരിക്കുന്നത് ??... അല്ല നിങ്ങള്ക്ക് അവിടെ തിന്നാനും കുടിക്കാനും ഒന്നും കിട്ടുന്നില്ലേ?....,!!"""
ന്യായമായ ചോദ്യം.....
"എന്റെ പൊന്നു ചേട്ടാ അവിടെ ഏതു നേരോം കഞ്ഞിയാണ് .....അത് കുടിച്ചാൽ എന്താവാനാ???!!!
ആരും കാണാതെ വന്നത് കൊണ്ടാണ് ഇവിടെ ഒളിച്ചതു.....!!!
അവന്റെ സത്യസന്ധമായ മറുപടി എന്റെ സമ്മർദ്ദം കുറച്ചു.
തലയാട്ടികൊണ്ടു അവനു ഞാൻ പിന്തുണയും കൊടുത്തു.......
വീരപ്പൻ ചേട്ടൻ നടക്കുകയാണ്.
പിന്നാലെ ഞങ്ങളും.
ഒടുവിൽ ഞങ്ങളെ രണ്ടുപേരെയും മതിൽ കയറ്റി വിട്ടിട്ടു പറഞ്ഞു.....
""ഇനി ഇങ്ങനെ ചാടാൻ ഒന്നും നിൽക്കണ്ട....
ഇവിടൊക്കെ നറച്ചു പാമ്പാണ്.. !!!
എന്തെങ്കിലും വേണമെങ്കിൽ പൈസ തന്നാൽ മതി, വാങ്ങി തരാം......"""
നടന്നു നീങ്ങുന്ന വീരപ്പൻ ചേട്ടനെ നോക്കി ഞങ്ങൾ പറഞ്ഞു.....
" അല്ലയോ മഹാനുഭാവാ.... !
താങ്കളെയാണോ ഞങ്ങൾ ' ക്രൂർസിങ്ങിനോട്' ഉപമിച്ചതു....!
താങ്കൾ ശരിക്കും വീരപ്പൻ തന്നെയാണ്....!!!
ഇരട്ടക്കുഴൽ തോക്കു വെച്ച് ആനവേട്ട നടത്തുന്ന വീരപ്പനല്ല,,,,,,
""സത്യമംഗലം കാട്ടിലെ അശരണർക്കു അഭയവും ആശ്രയവുമായ കരുണാമയനായ വീരപ്പൻ"!!!!!!!""

By: 
Sajeev Surendran

പെരുച്ചാഴി


സ്‌കൂളിൽ പഠിച്ചിരുന്ന കാലത്താണ്
വീടിനു അടുത്തായുള്ള കുറച്ചു സ്ഥലം അച്ഛൻ വാങ്ങിച്ചത്.
വര്ഷങ്ങളായി കാടുപിടിച്ചു ആൾസഞ്ചാരമില്ലാതെ പാമ്പും,പെരുച്ചാഴിയുമൊക്കെ സ്വൈര്യ വിഹാരം നടത്തിയിരുന്ന ആ സ്ഥലം ഒന്ന് നേരയാക്കിയെടുക്കാൻ കുറച്ചേറെ ദിവസം പണിപ്പെടേണ്ടി വന്നു....
നല്ല സമതലമാർന്ന ആ ഭൂമിയിൽ വല്യച്ഛന്റെ വകയായി കപ്പ കൃഷിയും അച്ഛന്റെയും അമ്മയുടെയും വകയായി ചീര കൃഷിയും ആരംഭിച്ചു.
വാർഷിക അവധിക്കാലമാരുന്നതിനാൽ രാവിലെ എഴുന്നേറ്റു കപ്പയ്ക്കും ചീരക്കും ഒക്കെ നനയ്ക്കുക എന്നത് എന്റെയും കൂടി ചുമതലയാർന്നു......
ഒരുദിവസം പതിവുപോലെ വെള്ളം ഒഴിക്കുന്നതിനായി പറമ്പിലെത്തിയ ഞാൻ കണ്ടത് താടിക്കു കയ്യും കൊടുത്തു വിഷണ്ണനായി ഇരിക്കുന്ന വല്യച്ഛനെയാണ്.
വല്യച്ചന് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് വിഷാദയായ് വല്യമ്മയും കൂട്ടിരിക്കുന്നു.
""ആറ്റുനോറ്റു നട്ട കപ്പ കമ്പുകളെല്ലാം പരമ ദ്രോഹിയായ ഏതോ മൂഷികൻ മറിച്ചിട്ടിരിക്കുന്നു"".......!!
നട്ട ഉടനെ തന്നെ അടിയിൽ കപ്പ കിളിർക്കുമെന്ന മൂഢ വിശ്വാസം പേറി പൈതങ്ങളായ കപ്പ കമ്പുകളെല്ലാം തുരന്നു മറിച്ചിട്ട ഈ മണ്ടൻ പെരുച്ചാഴികളെ എങ്ങനെ നേരിടും എന്ന ചിന്തയിലാണ് അവർ..
ഒടുവിൽ വല്യച്ഛൻ തന്നെ ഉപായം കണ്ടെത്തി....
വൈകുന്നേരമായപ്പോൾ കറിവെക്കാൻ വാങ്ങിയ മീൻ കഷ്ണങ്ങളിൽ അല്പം ഫ്യൂരിഡാൻ നിറച്ചു ,പെരുച്ചാഴി തുരക്കാനായി മിച്ചം വെച്ചിരുന്ന കപ്പ കമ്പുകളുടെ അടിയിൽ കുഴിച്ചിട്ടു.
കപ്പ തുരക്കാൻ വരുന്ന പഹയന്മാർ വിഷമടിച്ചു മയ്യത്താവണം...
അതാണ് ലക്‌ഷ്യം!!!!
വീട്ടിൽ ഓമനിച്ചു വളർത്തിയിരുന്ന "ചെമ്പൻ" എന്ന കണ്ടൻ പൂച്ച ഇതെങ്ങാനും അകത്താക്കി വടിയാകുമോ എന്ന ഒരു സംശയമുള്ളതിനാൽ അവനെ ഞാൻ അന്ന് തട്ടുമ്പുറത്തിട്ടു പൂട്ടി....!!
അവനെ പോലെയൊരു വീര ശൂര പരാക്രമി വീട്ടിൽ ഉണ്ടായിരുന്നിട്ടും പെരുച്ചാഴികൾ ഇങ്ങനെ വിലസുന്നത് തറവാടിന് തന്നെ നാണക്കേടാണ്......!!
ആത്മാഭിമാനമില്ലാത്ത അവനെ ഇങ്ങനെ സംരക്ഷിക്കാൻ പാടില്ലാത്തതാണ്....
പിന്നെ മീൻ വെട്ടുമ്പോൾ അമ്മക്ക് കാവലിരിക്കാൻ ആളില്ലാതാകുമല്ലോ എന്ന ഒറ്റക്കാരണത്താൽ ആണ് അങ്ങനെ ചെയ്തത്.!!
പിറ്റേന്നു കാലത്തെണീറ്റു നേരെ പറമ്പിലേക്കാണ് ഓടിയത്..
മൂഷിക സുഹൃത്തുക്കളുടെ ശവ സംസ്കാര ചിട്ട വട്ടങ്ങൾ വല്യച്ഛൻ തലേദിവസം തന്നെ തയ്യാറാക്കി വെച്ചിട്ടുള്ളതിനാൽ പ്രസ്തുത ക്രിയകൾക്കു മുമ്പേ അവിടെ ചെല്ലുക എന്നതാരുന്നു ഉദ്ദേശം...!!
കപ്പ കമ്പുകൾ പതിവുപോലെ മറിഞ്ഞു കിടപ്പുണ്ട്.. !!
പക്ഷെ പ്രദേശമാകെ പരതിയിട്ടും
പരേതൻമാരെയൊന്നും കണ്ടുകിട്ടിയില്ല......!!
നിരാശനായ ഞാൻ കുടവുമെടുത്തു ചീര നനക്കുവാനായി ഇറങ്ങി.....
പ്രഭാതത്തിലെ ഉദയകിരണങ്ങളെയൊക്കെ തളിരിലകളുയർത്തി വണങ്ങി നിൽക്കുന്ന ചീരക്കുട്ടന്മാരെ ഓരോരുത്തരെയും ജലധാരയിൽ കുളിർപ്പിച്ചുകൊണ്ടു ഞാൻ മന്ദം മന്ദം നടക്കുകയാണ്.......
പെട്ടെന്ന് ചീരക്കിടയിൽ ഒരു അസാമാന്യ തിളക്കം......!!
ഒന്നുകൂടെ സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ട കാഴ്ച കണ്ടു ഞാൻ നടുങ്ങി.!!!
"""ചീരക്കിടയിൽ പിണഞ്ഞു ചുറ്റിക്കിടക്കുന്ന ഉഗ്ര മൂർത്തിയായ ഒരു മൂർഖൻ"""!!!!!!!!
സപ്ത നാഡികൾ തളർന്ന ഞാൻ കുടം വലിച്ചെറിഞ്ഞു അലറിവിളിച്ചുകൊണ്ടു ഓടി.....
ദിക്കുകൾ പൊട്ടുമാറുള്ള എന്റെ നിലവിളികേട്ട് ഉറക്കപ്പായിൽ കിടന്നിരുന്ന സകല പ്രദേശ വാസികളും ക്ഷണ നേരത്തിൽ വീട്ടിലെത്തി.....!
കൂട്ടത്തിൽ ധൈര്യശാലികളായ ചില ചേട്ടന്മാർ സൂക്ഷ്മ ദർശനികളായ കണ്ണുകളുപയോഗിച്ചു മൂർഖന്റെ നീളവും വണ്ണവും ജാതിയും ഉപജാതിയും ഒക്കെ കണ്ടുപിടിച്ചിരിക്കുന്നു...
എട്ടടിമൂർഖൻ എന്നാണത്രെ അതിന്റെ പേര്..... !
എട്ടടി നീളമുണ്ടാകും....
അടിച്ചു കൊല്ലാൻ നോക്കിയാൽ എട്ടാമത്തെ അടിക്കെ അവൻ ചാകുകയുള്ളു...!!
അടികൊണ്ടില്ലെങ്കിൽ എട്ടടിപൊക്കത്തിൽ അവൻ ചാടി കൊത്തും.....
ആ കൊത്തിൽ കുറഞ്ഞത് എട്ടുപേരെങ്കിലും വടിയാകും.......!!
ദൈവമേ.....
ഈ കൊടും ഭീകരന്റെ അടുത്താണോ ഞാൻ ഇത്രയും നേരം നിന്നിരുന്നത്...
എന്റെ സിരകളിൽ ഭീതിയുടെ തരംഗങ്ങൾ അതിവേഗം പ്രവഹിച്ചുകൊണ്ടിരുന്നു...!!
പാമ്പിനെ എങ്ങനെ കൊല്ലാം എന്ന് കൂലങ്കഷമായി ആലോചിക്കുകയാണ് എല്ലാവരും...
അടിച്ചുകൊല്ലാൻ നോക്കിയാൽ അവൻ പ്രത്യാക്രമണം നടത്തും....
എട്ടടിപൊക്കത്തിൽ ചാടി അങ്കം വെട്ടാൻ ശേഷിയുള്ളവർ ആരും കൂട്ടത്തിൽ ഇല്ലാത്തതിനാൽ ആ ശ്രമം ഉപേക്ഷിച്ചു.
ചീരത്തോട്ടത്തിനു ചുറ്റും വലയിടാം എന്ന ഒരു അഭിപ്രായം വന്നു....
എന്നാൽ ഈ മുഖ്യ മുഹൂർത്തത്തിൽ വല തപ്പി പോകുമ്പോഴേക്കും ഈ എട്ടടി വീരൻ സ്ഥലം വിട്ടാലോ???
പിന്നെ മനസമാധാനത്തോടെ ആ പറമ്പിലോ പ്രദേശത്തോ കയറാൻ പറ്റുമോ????
അങ്ങനെ ആ വിദ്യയും വേണ്ടാന്നു വെച്ചു......
ഒടുവിൽ ബുദ്ധിരാക്ഷസനായ എന്റെ അയൽക്കാരൻ തന്നെ ഉപായം കണ്ടെത്തി......
"കറന്റ് അടിപ്പിച്ചു കൊല്ലുക...."
എല്ലാവരും അതിനോട് യോജിച്ചു..
പിന്നെ സമയം പാഴാക്കിയില്ല...
ചക്ക പറിക്കുന്ന നീണ്ട മുളയെടുത്തു അതിന്റെ അറ്റത്തു തലങ്ങും വിലങ്ങും കമ്പികൾ ചുറ്റി അതിവേഗം അവർ ആയുധം തയ്യാറാക്കി....
പറമ്പ് നനയ്ക്കുന്ന മോട്ടറിന്റെ വയറെടുത്തു അതിലേക്കു വേണ്ട വൈദ്യതിയും കൊടുത്തു....!
എല്ലാവരെയും ആകാംഷയുടെ പാരമ്യതയിൽ നിർത്തിക്കൊണ്ട് ആ മുളംകമ്പ്‌ ആകാശത്തിലേക്കുയർന്നു....
ചീരക്ക് മുകളിലൂടെ അതിവേഗം പാമ്പിന്റെ മുകളിലേക്ക് പതിക്കുക എന്നതാണ് ഉദ്ദേശം.
അല്ലാതെ നിലത്തിലൂടെ ഉരച്ചു നീങ്ങിയാൽ ഘർഷണ ശക്തികൂടുതലുള്ള അവൻ അവിടുന്ന് കടന്നു കളഞ്ഞാൽ പണി പാളിയില്ലേ???
കണക്കു കൂട്ടലുകൾ ഒന്നും പിഴച്ചില്ല.....
തീഷ്ണ വൈദ്യുത പ്രവാഹിയായ ആ മുളകഷ്ണം അതിവേഗം പാമ്പിന്റെ മുകളിലേക്ക് പതിച്ചു....
കൂട്ടത്തിൽ സൂര്യസ്നാനം ചെയ്തിരുന്ന ഒരു വരി ചീര തൈകളും നിലംപരിശായിരിക്കുന്നു.....!!
തലങ്ങും വിലങ്ങും കറന്റടിപ്പിച്ചു....
ഒടുവിൽ ആ മുളംകമ്പ്‌ കൊണ്ടുതന്നെ അതിനെ തൂക്കിയെടുത്തു കൊണ്ടുവന്നു.....
അതെ ....
എട്ടടിവീരൻ മരിച്ചിരിക്കുന്നു!!!!
ഒരു വീര ചരമം പ്രതീക്ഷിച്ചു നിന്ന കാണികൾക്കു മുമ്പിൽ പോരാട്ട വീര്യം പുറത്തെടുക്കാതെ ഒരു പരമസാധുവായ് അവൻ കീഴടങ്ങി....
ഉഗ്ര പ്രതാപിയായ അവന്റെ മൃത ശരീരം കാണാൻ എല്ലാവരും തടിച്ചു കൂടി...
അതിസാഹസികമായി കീഴടക്കിയ അയൽക്കാരൻ ചേട്ടനെ ഞാൻ ആരാധനയോടെ നോക്കുകയാരുന്നു....
ഒരു ധീര യോദ്ധാവിനെപ്പോലെ കാണികൾക്കു മുമ്പിൽ അദ്ദേഹം പാമ്പിനെ പ്രദർശിപ്പിച്ചു.
ശരീരത്തിൽ കമ്പികൾ തുളഞ്ഞുകയറിയ ഒരുപാട് മുറിവുകൾ കണ്ടിരുന്നു.....
ധൈര്യം വീണ്ടെടുത്ത കാണികൾ ഓരോരുത്തരായി അവന്റെ ഭൂമിശാത്രവും ഘടനയും ഒക്കെ പരിശോധിച്ചുകൊണ്ടിരിക്കുകയാണ് .
പെട്ടെന്നാണ് വല്യച്ഛൻ അമ്പരപ്പിക്കുന്ന ആ കാഴ്ച കണ്ടത്.....!!
കമ്പികൾ തീർത്ത ഒരു മുറിവിൽ നിന്നും നമ്മുടെ ഫ്യൂരിഡാൻ മീൻ തള്ളിനിൽക്കുന്നു........!!!
പൊട്ടിചിരിച്ച വല്യച്ഛൻ തലേദിവസത്തെ എലിവിഷ കഥ കൂടിനിന്നവരോട് വിവരിച്ചു..
ഫ്യൂരിഡാനടിച്ചു ആത്മഹത്യ ചെയ്ത ആ പരമസാധുവിനെ കറണ്ടിപ്പിച്ചു കരിച്ച ചേട്ടൻ കേട്ട പാതി അവിടുന്ന് മുങ്ങി....
ഒടുവിൽ ആ എട്ടടിവീരനെ പെരുച്ചാഴിക്കൊരുക്കിയ ചിതയിൽ സംസ്കരിച്ചു അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് എല്ലാരും പിരിഞ്ഞുപോയത്.

ഗ്ലോബ്..


ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച നവോദയ കാലഘട്ടത്തിൽ തന്നെയാണ് ജീവിതത്തിലെ ഏറ്റവും വല്യ വേദനകളും അനുഭവിച്ചിരുന്നത്..
അന്ന് അനുഭവിച്ച നൊമ്പരങ്ങൾ ഇന്ന് മനസ്സിൽ മന്ദഹാസം വിടർത്തുന്ന വെറും ഓർമപ്പൂക്കൾ മാത്രമാണ്..
നാട്ടിൻപുറത്തെ ശരാശരി കുടുംബത്തിൽ നിന്നും വന്ന എനിക്ക് അന്നും ഇന്നും ഏറ്റവും വിലപ്പെട്ടത് എന്റെ നാടും , ഞാൻ അനുഭവിച്ചും ആസ്വദിച്ചും കഴിഞ്ഞിരുന്ന ഗ്രാമ്യ ജീവിതവും ആണ്.
അമ്പലക്കുളത്തിലെ തണുത്ത വെള്ളത്തിൽ നീന്തി കുളിച്ചു ആഘോഷത്തോടെ ആരംഭിചിരുന്ന ദിനങ്ങൾ , വഴക്കു കൂടിയും പരസ്പരം കളിയാക്കിയും ആഹ്ലാദത്തോടെ ചെയ്തിരുന്ന സ്‌കൂൾ യാത്രകൾ......
ഒടുവിൽ സ്‌കൂൾ വിട്ടു ഓടിവന്നു അമ്മയുടെ കണ്ണുവെട്ടിച്ചു കളിക്കാനായി പായുന്നതും സന്ധ്യാ നേർത്തു കൂടപ്പിറപ്പുകളോടൊന്നിച്ചു നാമം ചൊല്ലുന്നതും, അറുപതു വാട്‍സ് ബൾബിന്റെ അരണ്ട വെളിച്ചത്തിൽ നടത്തിയിരുന്ന ഗൃഹപാഠം ചെയ്യലും ഒക്കെയായി തികച്ചും നാട്ടിൻപുറത്തിന്റെ ഹൃദയ സരണികളൂടെ യാത്രചെയ്തിരുന്ന എനിക്ക് പൊടുന്നനെ ഉള്ള നവോദയ ജീവിതം താങ്ങാൻ പ്രയാസമായിരുന്നു.
അടച്ചിട്ട മതിൽ കെട്ടിനുള്ളിലെ ഹോസ്റ്റൽ മുറികളുടെ തുറന്നിട്ട ജാലകത്തിലൂടെ നഷ്ടപ്പെട്ട ഗതകാലസ്മരണകളിൽ നെടുവീർപ്പിട്ടും ആരും കാണാതെ കണ്ണീർപൊഴിച്ചും ഒരുപാട് ദിനങ്ങൾ കടന്നു പോയി.......
6 ക്ലാസ്സിലെ ഓണക്കാലം....
സ്‌കൂളിലേക്ക് പ്രവേശനം കിട്ടിയിട്ട് രണ്ടാഴ്ച തികയുന്നേയുള്ളു.
വീടും നാടും കളിക്കൂട്ടുകാരെയും ഒക്കെ പിരിഞ്ഞതിന്റെ വിഷമം ഉള്ളിൽ തിങ്ങി നിൽക്കുകയാണ്.
അതുകൊണ്ടു തന്നെ പുതിയ അന്തരീക്ഷവുമായി പൊരുത്തപ്പെടാൻ വല്ലാതെ വീർപ്പുമുട്ടി....
ഇവിടുത്തെ ആദ്യ ഓണമാണ്.....
സ്‌കൂളിലെ ഓണാഘോഷങ്ങൾ കഴിഞ്ഞു മൂന്നു ദിവസത്തെ അവധിക്കായി വീട്ടിൽ പോകാൻ കുട്ടികൾ തയ്യാറെടുക്കുന്നു .........
പുത്തനുടുപ്പിട്ടു യാത്രക്കുള്ള ബാഗും ഒരുക്കി വീട്ടുകാരെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് സമയമേറെയായി.
അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് പലരും സന്തോഷത്തോടെ യാത്ര പറഞ്ഞു പോകുന്നുണ്ട്......
വീട്ടിൽ പോകുന്നതിന്റെ ആവേശത്തിൽ കുരുന്നുകളെല്ലാം ആഹ്ലാദത്തിമിർപ്പിലാണ്....
കാത്തിരിപ്പിനൊടുവിൽ കണ്ണുകളെ പുളകം കൊള്ളിച്ചുകൊണ്ടു പടികടന്നു വരുകയാണ് എന്റെ അമ്മയും വല്യമ്മയും....
ഓടിച്ചെന്നു കെട്ടിപ്പിടിച്ചു അമ്മയോട് ചേർന്ന് നിന്ന് ആഴ്ചകളോളം കിട്ടാതിരുന്ന മാതൃവാത്സല്യം ഞാൻ പിടിച്ചെടുക്കുകയായിരുന്നു.
എന്റെ നെറ്റിയിൽ തലോടി 'അമ്മ കുശലാന്വേഷണം തുടങ്ങീ..
"എന്ത് കഴിച്ചു " എന്നെ എന്നും ആദ്യം ചോദിക്കുള്ളു...
ലോകത്തു എല്ലാ അമ്മമാരും അങ്ങനെ തന്നെ ആവും അല്ലെ??
വല്യമ്മയാണ് ബാഗ് എടുത്തത്..
വല്യമ്മയുടെ മകനായ എന്റെ ജ്യേഷ്ഠ സഹോദരനും മുതിർന്ന ക്ലാസ്സിൽ അവിടെ പഠിക്കുന്നുണ്ട്....
ഞങ്ങൾ ഒരുമിച്ചു സ്‌കൂളിൽ നിന്നും തിരിച്ചു....
എന്തെന്നില്ലാത്ത ആഹ്ലാദ തിരതല്ലൽ....
ഉത്രാട ദിനമായതിനാൽ വഴികളിലാകെ തിക്കും തിരക്കുമാണ്.
ഓണത്തപ്പനെ വരവേൽക്കാനായുള്ള തയ്യാറെടുപ്പിൽ പരക്കം പായുകയാണ് ആളുകൾ.
കടകളൊക്കെ കമനീയമായി അലങ്കരിച്ചിരിക്കുന്നു.
ക്ലബ്ബ്കളുടെയും വായനശാലകളുടെയും ഓണാഘഷത്തിന്റെ കൊടിതോരണങ്ങൾ റോഡുകൾക്കൊക്കെ രാജവീഥിയുടെ പ്രൗഢി സമ്മാനിച്ചിരുന്നു.
ട്രന്സ്പോര്ട് ബസ്സിന്റെ ജാലകത്തിലൂടെ മിഴി ചിമ്മാതെ ഞാൻ ആസ്വദിക്കുകയാണീ കാഴ്ചകളൊക്കെയും.
വീട്ടിലെത്തിയതും ഞാനോടി ചെന്ന് ആദ്യം നോക്കിയത് സ്നേഹിച്ചു വളർത്തിയ കുട മുല്ലയും , മന്ദാരവും പിച്ചിയുമൊക്കെ അവിടെയുണ്ടോയെന്നാണ്.
ഞാൻ നട്ട കുരുന്നുകളൊക്കെ വളർന്നു വല്യ മിടുക്കന്മാരായി എന്നെ നോക്കി ചിരിച്ചു നിൽക്കുന്നു..
പിരിഞ്ഞിട്ടു ഏതാനും ദിവസങ്ങളെ ആയിട്ടുള്ളു എങ്കിലും അവരിലുണ്ടായ മാറ്റം എന്നെ അത്ഭുതപ്പെടുത്തി....!!
എത്ര വേഗമാണ് ചെടികൾ വളരുന്നത്!!!!!
ഞാനില്ലാത്തതിന്റെ കുറവുകൊണ്ടാകാം എനിക്ക് കരുതിയ സ്നേഹമൊക്കെ 'അമ്മ ചെടികൾക്ക് പകുത്തു നൽകി അവരെയൊക്കെ താലോലിച്ചു നിർത്തിയത്.....
ഉമ്മറത്തിരുന്ന അമ്മൂമ്മയേയും കുഞ്ഞിപ്പെങ്ങളെയും പിന്നീടാണ് നോക്കിയത്..
ഞാൻ ശോഷിച്ചുപോയീന്നു അമ്മുമ്മ പരിതപിച്ചപ്പോൾ ഏട്ടനിട്ടിരിക്കുന്ന കുപ്പായത്തിന്റെ ഭംഗി നോക്കുവാരുന്നു ആ നാലാം ക്ലാസുകാരി...
അച്ഛൻ രണ്ടാൾക്കും വാങ്ങിയ കുപ്പായത്തിന്റെ വിശേഷങ്ങളാണ് പിന്നെ അവൾ പങ്കുവെച്ചത്....
പ്രായ ഭേദമന്യേ സാലകമാന സ്ത്രീജനങ്ങൾക്കും വസ്ത്രങ്ങളോട് ജൈവികമായ ഒരു അഭിനിവേശം ഉണ്ട്.....!!
അമ്മയുണ്ടാക്കിയ വിഭവങ്ങൾ വാരി വലിച്ചു കഴിക്കുമ്പോളും കരളിന്റെ കരളായ എന്റെ കളിക്കൂട്ടുകാരോടൊപ്പം എത്താനാരുന്നു മനസ്സ് വെമ്പൽകൊണ്ടിരുന്നത്...
അത് നന്നായറിയുന്ന അമ്മ കഴിക്കൽ നിർത്തി പാതിവഴിക്ക് ഓടിയ എന്നെ ആദ്യമായി ശകാരിക്കാതിരുന്നു...
പാടത്തു പട്ടം പറത്തൽ മത്സരം നടക്കുകയാണ്.
കൂവിയും കാറിയും എന്നെ വരവേറ്റ ഉറ്റതോഴർക്കിടയിൽ ഞാനൊരു മുന്തിരി വള്ളിപോലെ പടർന്നിറങ്ങി......
ആടിയും പാടിയും ആർത്തുവിളിച്ചും ഞങ്ങളവിടൊരു സ്വർഗം തീർത്തു.
വെയിൽ മങ്ങിത്തുടങ്ങി...
വെള്ളിമേഘങ്ങൾക്കിടയിൽ മഞ്ഞക്കതിരുകൾ പൊങ്ങിയിരിക്കുന്നു...
അങ്ങ് ദൂരെ നിന്നും ഒരു "കുടു..കുടു" ശബ്ദം എന്റെ ചെവിയിൽ
മുഴങ്ങി...ഒരു നിമിഷം ഞാൻ കാതുകൾ കൂർപ്പിച്ചു .....
നിത്യ പരിചിതമായ ആ ശബ്ദം എന്റെ ഹൃദത്തിൽ ഒരു സംഗീതമായി ലയിച്ചപ്പോൾ വിടർന്ന കണ്ണുകളുമായി ശബ്ദം കേട്ട ദിക്കിലേക്ക് ഞാൻ പാഞ്ഞു......
വീതി കുറഞ്ഞ ആ നാട്ടുവഴിയിലൂടെ മന്ദം മന്ദം വരുകയാണൊരു സ്‌കൂട്ടർ...
അതിൽ കാരണവരായി പ്രൗഢിയിലിരിക്കുന്നു എന്റെ അച്ഛൻ..!!!
ഓടി ചെന്ന് വണ്ടിയുടെ മുന്ഭാഗത്തു അച്ഛനും ഹാൻഡിലിനും ഇടയിലായി കയറി നിന്നു.
കാലങ്ങളായി ഞാൻ മാത്രം അടക്കിവെച്ച എന്റെ മാത്രം സ്ഥലം.
ഇക്കണ്ട കാലമൊക്കെയും ഞാൻ യാത്ര ചെയ്തിരുന്നതും ലോകം കണ്ടാസ്വദിച്ചിരുന്നതും, അച്ഛന്റെ കഥകൾ കേട്ടതുമൊക്കെ സ്‌കൂട്ടറിന്റെ ഈ മുൻ ഭാഗത്തു നിന്നായിരുന്നു.
സ്‌കൂട്ടർ വീട്ടിലോട്ടു പോകുകയാണ്...
എന്റെ ദേഹത്തെ പൊടിയും മണ്ണും തട്ടിക്കളയുന്നതിനിടയിലും അച്ഛൻ എല്ലാ വിഷയങ്ങളും ചോദിച്ചുകൊണ്ടിരുന്നു....
അച്ഛന്റെ മുമ്പിൽ എന്നും അനുസരണയോടെ മാത്രമിരുന്നിട്ടുള്ള ഞാൻ ചോദിച്ചതിനൊക്കെ മറുപടി കൊടുത്തുകൊണ്ടുമിരുന്നു.
രണ്ടു ദിവസം വീട്ടിലാകെ ഉത്സവ പ്രതീതിയാരുന്നു.
ഞാനും പെങ്ങളും വല്യച്ഛന്റെ മക്കളും ഒരുമിച്ചു പൂക്കളമിട്ടു,ഊഞ്ഞാലാടി , തൂശനിലയിൽ സദ്യ കഴിച്ചു....
നിഷേധിക്കപ്പെട്ട സ്വാതന്ത്ര്യത്തിന്റെ അനുഭവ ചൂളയിൽ നിന്നും ഞാൻ പഠിച്ച പാഠങ്ങൾ കൊണ്ടാവാം കൂട്ടത്തിൽ ഏറ്റവും കൂടുതൽ മതിമറന്നാഘോഷിച്ചത് ഞാൻ തന്നെയായിരുന്നു .
മൂന്നാം ദിവസത്തെ സായാഹ്‌നം....
സ്വർഗ്ഗവാതിലിന്റെ പടിപ്പുരയിലാണ് ഞാൻ ..
ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ എന്നെ പുറത്താക്കി ആ വാതിലുകൾ അടക്കപ്പെടുമെന്ന വിചാരം നെഞ്ചിൽ കനത്തുവരുന്നു.....
വീണ്ടും മതിൽക്കെട്ടിലെ പട്ടാളച്ചിട്ടയുടെയും വിഷാദത്തിന്റെയും നാളുകൾ....
പോക്കുവെയിലിൽ തലകുമ്പിട്ടു നിൽക്കുന്ന എന്റെ ചെടികളെ ഞാൻ ഒരിക്കൽ കൂടി താലോലിച്ചു.
എന്റെ വിരഹത്തിൽ വിഷാദിച്ചിരിക്കുകയാണവയൊക്കെ എന്ന തോന്നലിൽ ഹൃദയം നുറുങ്ങി..
പതിയെ പിന്തിരിഞ്ഞു ഞാനെന്റെ ഭവനത്തെ നോക്കി.....
ഞാനോടികളിച്ചിരുന്ന, അനിയത്തിയോടൊപ്പം തുമ്പിയെ പിടിച്ചു നടന്ന, കളിച്ചും കലഹിച്ചും ഞാൻ വിഹാരിച്ചിരുന്ന ഈ പൂങ്കാവനത്തിൽ ഞാൻ വെറുമൊരു വിരുന്നുകാരനായി മാറുകയാണോ ? ......
വെളുപ്പിനെ എഴുന്നേൽക്കണ്ടതിനാൽ നേരത്തെ കിടന്നു.
കൊണ്ടുപോകാനുള്ളതെല്ലാം 'അമ്മ തയ്യാറാക്കി വെച്ചുകഴിഞ്ഞു..
മനസ്സ് അസ്വസ്ഥമായിരുന്നതിനാൽ ഞാൻ അതിലേക്കൊന്നും നോക്കിയില്ല....
ഉറക്കം വരാത്തതിനാൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിൽ "ഉറങ്ങു ഉറങ്ങു "എന്ന് 'അമ്മ പലവട്ടം ഓര്മപ്പെടുത്തുന്നുണ്ടായിരുന്നു.
പാവം അമ്മയും എന്നെ പോലെ ഉറക്കം കിട്ടാതെ വിഷമിക്കുകയാവാം.......
കുളികഴിഞ്ഞു ഉടുപ്പിട്ടു യാത്രക്ക് തയ്യാറായിരിക്കുന്നു.
അച്ഛനാണ് കൂടെ വരുന്നത്.
അമ്മയും അമ്മൂമ്മയും ഉമ്മറത്ത് നിൽക്കുന്നു ,ഒപ്പം ഉറക്കച്ചവിടിൽ ഏട്ടനെയാത്രയാക്കാൻ നിൽക്കുന്ന കുഞ്ഞിപ്പെങ്ങളും..........
ആരോടും ഒന്നും മിണ്ടാതെ ഞാൻ വണ്ടിയിൽ കയറി.
ഒരുപക്ഷെ ഞാനെന്തെങ്കിലും പറയാൻ ശ്രമിച്ചാൽ വിങ്ങിപൊട്ടിനിൽക്കുന്ന എന്റെ മനസ്സിന്റെ പിടിവിട്ടുപോകുമെന്നറിയാമെന്നു മനസ്സിലായിട്ടാവാം ആരും എന്നോടൊന്നും ചോദിച്ചുമില്ല.
ഹോസ്റ്റലിലെ കട്ടിലിൽ ബാഗ് എടുത്തു വെച്ചിട്ടു അച്ഛൻ പുറത്തിറങ്ങി...
അതുവരെ താങ്ങായും തണലായും നിന്ന അച്ഛനും വിടപറയുകയാണെന്നു അറിഞ്ഞപ്പോൾ ആ ആറാംക്ലാസുകാരന്റെ സർവ ശക്തിയും നശിച്ചിരുന്നു ...
അച്ഛന്റെ അരയിൽ മുറുകെപ്പിടിച്ചു വയറിൽ മുഖം അമർത്തി കരഞ്ഞപ്പോൾ അച്ഛനും വിതുമ്പി പോയി.....
പിന്നിൽ നിന്നും ആരോ എന്നെ ചേർത്ത് പിടിക്കുന്നു...
തണുപ്പാർന്ന ആ കൈകൾ എന്റെ കണ്ണീരൊപ്പുകയാണ്‌....
ഹൗസ് മാസ്റ്റർ സുരേന്ദ്രൻ സാർ...!!!
അച്ഛനോട് പൊയ്ക്കോളാൻ ആംഗ്യം കാണിച്ചിട്ട് സാറെന്നെ അദ്ദേഹത്തിന്റെ മുറിയിലേക്ക് കൊണ്ട് പോയി....
സ്റ്റൂളിൽ ഇരുത്തി എന്റെ കണ്ണീർ വീണ്ടും തുടച്ചിട്ട് മേശപ്പുറത്തിരുന്ന ഒരു ചെറിയ ഗോളം എന്റെ കയ്യിൽ തന്നു.
കരയരുതെന്നും ഇവിടുള്ളവർ ഒക്കെ സജീവിന്റെ വീട്ടുകാരെ പോലെ തന്നെയാണെന്നും അച്ഛനോട് പറയാൻ ആഗ്രഹിക്കുന്നതൊക്കെ സാറിനോട് പറഞ്ഞോളണം എന്നും പറഞ്ഞെന്നെ ക്ലാസ്സിലേക്ക് എത്തിച്ചപ്പോൾ മനസ്സിലെ ഭാരം തെല്ലൊന്നു ശമിച്ചിരുന്നു.......
ചെറിയ പന്തുപോലിരുന്ന കട്ടികുറഞ്ഞ ആ സാധനം അച്ചുതണ്ടില്ലാത്ത ഒരു ഗ്ലോബായിരുന്നെന്നു എനിക്ക് പിന്നീട് മനസ്സിലായി....
അതെനിക്ക് തരുമ്പോൾ ഈ ലോകം ചെറുതാണെന്നും അകലെയെന്നു നമ്മൾ കരുതുന്നതൊക്കെ അടുത്താണെന്നും ഞാൻ മനസ്സിലാക്കണം എന്ന് സാറ് ചിന്തിച്ചിരുന്നോ എന്നിനിക്കറിയില്ല..
ഒരുപക്ഷെ എന്റെ കരച്ചിലടക്കാൻ സാർ താത്കാലികമായി കണ്ട ഉപാധി മാത്രമാവാം.......
പക്ഷെ പിന്നീട് ജീവിതം പഠിപ്പിച്ച ഏറ്റവും വല്യ തിരിച്ചറിവാരുന്നു ആ ഗ്ലോബ്...

By: 
Sajeev Surendran

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo