ആർത്തുപെയ്യുന്ന മഴയെ കൂസാതെ റോഡരികിലൂടെ നടന്നുവരുന്ന രാഘവേട്ടനെ കണ്ടതും ലക്ഷ്മിയമ്മ കയ്യിൽ പിടിച്ച കുട തുറന്ന് ഗേറ്റിലേക്ക് പാഞ്ഞു.
''മഴയാണേൽ വല്ല കടത്തിണ്ണയിലും കയറി ഇരുന്നൂടായിരുന്നോ??''
''കയറി ഇരുന്നതാ ...അപ്പൊ കുറെ ആളുകളുടെ കുത്തി കുത്തിയുള്ള ചോദ്യം ...അവസാനം സഹികെട്ട് ഞാൻ പുറത്തേക്ക് നടന്നു...നമുക്ക് നഷ്ടപ്പെട്ടതിനേക്കാൾ വലുതൊന്നും ഈ മഴക്കൊണ്ടാൽ സംഭവിക്കാൻ പോകുന്നില്ലല്ലോ??''
രാഘവേട്ടൻ ലക്ഷ്മിയമ്മയെ തന്റെ ദേഹത്തേക്ക് ചേർത്തുപിടിച്ച് നടുമുറ്റത്തേക്ക് നടന്നു വന്നതും മരു മകൾ പ്രിയ ഒരു കഷ്ണം തോർത്തുമായി അകത്ത് നിന്ന് ഓടി വന്നു.അവൾ ലക്ഷ്മിയമ്മയുടെ കയ്യിൽ തോർത്ത് നൽകി കുടവാങ്ങിച്ചു ഒരു ഭാഗത്തേക്ക് മടക്കിവെച്ചു.
''എന്താ അച്ഛാ ഉണ്ടായേ...ഉണ്ണിയേട്ടനെ കണ്ടോ??''
രാഘവേട്ടൻ പ്രിയയുടെ നിറകണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി.പിന്നെ തോർത്തെടുത്ത് തലയും മുഖവും നന്നായി തുടച്ചെടുത്തു.
''കണ്ടു...ഒരു... നോട്ടം...അവന്റെ ചുറ്റും പോലീസ് ആയിരുന്നത്കൊണ്ട് അടുത്തേക്ക് ചെല്ലാൻ പറ്റിയില്ല....കാഴ്ച ബംഗ്ലാവിലെ വന്യമൃഗത്തെ കാണുന്ന ആകാംഷയോടെ ആയിരുന്നു കോടതി വളപ്പിലെ ആളുകൾ അവനെ നോക്കിക്കൊണ്ടിരുന്നത്...കൂട്ടത്തിൽ ഏതോ ഒരുത്തൻ അവനെ നോക്കി വിളിച്ചു പറയുന്നത് കേട്ടു...എടാ നായിന്റെ മോനെ...എന്ന്...നായിന്റെ മോൻ....അതായത് ഞാൻ നായ...നീയരാടീ ലക്ഷ്മി പട്ടിയോ???''
കണ്ഠമിടറിയ രാഘവേട്ടൻ ഒരു ചെറിയ പുഞ്ചിരിക്കൊണ്ട് മുഖം മറച്ച് റൂമിലേക്ക് നടന്നു.കൂടെ തേങ്ങിക്കരഞ്ഞുകൊണ്ട് ലക്ഷ്മിയമ്മയും.
പ്രിയ തന്റെ റൂമിലേക്ക് നടന്നു.അടഞ്ഞു കിടന്നിരുന്ന ജനൽപാളികൾ തുറന്നുവെച്ച് പുറംകാഴ്ചകളിലേക്ക് കണ്ണുംനട്ട് നോക്കിയിരുന്നു.തൊടിയിൽ തിമിർത്തുപെയ്യുന്ന കർക്കിടക വർഷം അവളുടെ ഓർമ്മകളെ രണ്ടാഴ്ച പിറകോട്ട് ചലിപ്പിച്ചു .
പ്രിയ തന്റെ റൂമിലേക്ക് നടന്നു.അടഞ്ഞു കിടന്നിരുന്ന ജനൽപാളികൾ തുറന്നുവെച്ച് പുറംകാഴ്ചകളിലേക്ക് കണ്ണുംനട്ട് നോക്കിയിരുന്നു.തൊടിയിൽ തിമിർത്തുപെയ്യുന്ന കർക്കിടക വർഷം അവളുടെ ഓർമ്മകളെ രണ്ടാഴ്ച പിറകോട്ട് ചലിപ്പിച്ചു .
അന്നും ഇതുപോലെ നല്ല മഴയായിരുന്നു. ഉച്ചയൂണിന് ശേഷം ഉണ്ണിയുടെ നെഞ്ചിൽ തല ചാഴ്ച്ചു കിടന്നിരുന്ന അവൾ ഒരു അർദ്ധമയക്കത്തിലായിരുന്നു. പെട്ടെന്നാണ് കാളിങ് ബെൽ ശബ്ദിച്ചത്. അവൾ ഉറക്കച്ചടവോടെ വാതിലിന് നേരെ നടന്നു. വാതിൽ തുറന്നതും രണ്ട് കാക്കി വേഷധാരികൾ അകത്തേക്ക് ഓടിക്കയറി. അവൾ പ്രിയയെ തള്ളിമാറ്റി അവളുടെ റൂം ലക്ഷ്യമാക്കി കുതിക്കുന്നതിനിടെ ഒരു കയ്യിൽ ഷർട്ടും പിടിച്ചുകൊണ്ട് ഉണ്ണി മുറിയുടെ പുറത്തേക്ക് ചാടി .പിന്നെ അടുക്കളഭാഗത്തേക്ക് ഓടി. വാതിൽ തുറന്ന് പുറത്തേക്ക് ചാടുന്നതിനിടെ പിന്നാമ്പുറത്ത് പതുങ്ങിയിരുന്നിരുന്ന പോലീസ് സംഘം ഉണ്ണിയുടെ മേൽ ചാടി വീണു. അവർ നിമിഷങ്ങൾക്കുള്ളിൽ ഉണ്ണിയെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി.പിന്നെ റോഡിൽ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി. കാര്യം മനസ്സിലാകാതെ പ്രിയ ഉറക്കെ നിലവിളിച്ചു. അവളുടെ ശബ്ദം കേട്ട് രാഘവേട്ടനും ലക്ഷ്മി അമ്മയും ചില അയൽക്കാരുമെല്ലാം മുറ്റത്തേക്ക് ഓടി വന്നു. അപ്പോഴേക്കും ജീപ്പ് സ്റ്റാർട്ട് ചെയ്ത പോലീസ് സംഘം ഉണ്ണിയേയുംകൊണ്ട് അവിടം വിട്ടിരുന്നു.
പോലീസ് പോയിക്കഴിഞ്ഞതും അവിടെക്കൂടിയിരുന്ന പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ചില വ്യക്തികൾ രാഘവേട്ടന്റെ അടുത്തേക്ക് നടന്നടുത്തു. നിസ്സഹായതയോടെ കണ്മിഴിച്ച് നോക്കിനിന്നിരുന്ന അദ്ദേഹത്തോട് അവർ ആ സത്യം പറഞ്ഞു.
നാല് ദിവസങ്ങൾക്ക് മുൻപ് നഗരത്തിൽ നടന്ന കൂട്ടബലാത്സംഗ കേസിൽ ഒന്നാം പ്രതി ഉണ്ണിയാണ്.
പിന്നെ കയ്യിൽ ചുരുട്ടിപിടിച്ചിരുന്ന ഒരു പത്രക്കഷണം അവർ രാഘവേട്ടന്റെ നേരെ നീട്ടി. അദ്ദേഹം വിറയ്ക്കുന്ന കൈകളോടെ അത് വാങ്ങിച്ചു. ആകാംഷപൂർവം വാർത്തയിലേക് കണ്ണുകൾ പരതുന്നതിനിടെ പ്രിയ ബോധരഹിതയായി നിലത്തു വീണു.
ദുസ്വപ്നത്തിൽ നിന്നും ഞെട്ടിയുണർന്നപോലെ അവൾ ആശുപത്രിക്കിടക്കയിൽ നിന്നും എഴുന്നേറ്റു. തനിക്ക് ചുറ്റും കൂടിയിരുന്ന തന്റെ അച്ഛനോടും അമ്മയോടും അവൾ ജിജ്ഞാസയോടെ ചോദിച്ചു.
"പറയൂ അച്ഛാ... ഞാൻ കേട്ടതെല്ലാം വെറും കളവല്ലേ... എന്റെ ഉണ്ണിയേട്ടൻ നിരപരാധിയല്ലേ "
"അല്ല മോളെ... ആ ദുഷ്ടൻ തന്നെയാ ആ മഹാ പാതകം ചെയ്തത്... പക്ഷേ, എന്റെ മോൾടെ ജീവിതം എന്നെന്നേക്കുമായി തകർത്തതിന് ശേഷമാണ് അവനത് ചെയ്തത് ....അതെ.. നിന്റെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നുണ്ട്..."
പ്രിയ കുറച്ചു സമയത്തേക്ക് നിശബ്ദയായി. പിന്നെ തന്റെ വയറിൽ പതിയെ കൈകൾ തലോടി .
"എന്റെ കുഞ്ഞ്.... ഉണ്ണിയേട്ടന്റെ കുഞ്ഞ്..."
അച്ഛൻ പ്രിയയുടെ കൈകൾ രണ്ടും കൂട്ടിപ്പിടിച്ചു. പിന്നെ പതിയെ അവളുടെ ശിരസ്സിൽ തലോടി.
"ആ ദുഷ്ടന്റെ കുഞ്ഞിനെ നമുക്ക് കളയാം... അവനുമായുള്ള എല്ലാ ബന്ധവും വലിച്ചെറിഞ്ഞ് നീ ഞങ്ങളുടെ കൂടെ നമ്മുടെ വീട്ടിലേക്ക് വാ "
അവൾ ഒരു മറുപടി പറയാനാകാതെ കുഴങ്ങി.
ആശുപത്രി മുറിയുടെ ഒരു മൂലയിലിരുന്ന് നിശബ്ദമായി കണ്ണുനീർ വാർത്തുകരയുന്ന രാഘവേട്ടന്റെയും ലക്ഷ്മിയമ്മയുടെയും ദൈനത നിറഞ്ഞ മുഖത്തേക്ക് അവൾ ഒന്ന് കണ്ണോടിച്ചു .
ആശുപത്രി മുറിയുടെ ഒരു മൂലയിലിരുന്ന് നിശബ്ദമായി കണ്ണുനീർ വാർത്തുകരയുന്ന രാഘവേട്ടന്റെയും ലക്ഷ്മിയമ്മയുടെയും ദൈനത നിറഞ്ഞ മുഖത്തേക്ക് അവൾ ഒന്ന് കണ്ണോടിച്ചു .
"വേണ്ട അച്ഛാ... ഞാൻ വന്നാൽ ഉണ്ണിയേട്ടന്റെ അച്ഛനും അമ്മയും ഒറ്റക്കാകും... അവരെന്നും എന്നെ സ്നേഹിച്ചിട്ടേ ഒള്ളൂ... ഇത്തരമൊരു സാഹചര്യത്തിൽ അവരെ തനിച്ചാക്കാൻ എനിക്ക് വയ്യ... പിന്നെ എന്റെ കുഞ്ഞ്... ഇതിനെ ഇല്ലാണ്ടാക്കിയിട്ട് എനിക്കൊരു പുതിയ ജീവിതം വേണ്ട "
അവളുടെ മറുപടി ദൃഢമായിരുന്നു. അതുകൊണ്ട്തന്നെ കൂടുതലൊന്നും ചോദിക്കാതെ അച്ഛനും അമ്മയും ആ മുറിവിട്ടിറങ്ങി.
മഴ തോർന്നു തുടങ്ങിയിരിക്കുന്നു. പുറത്തേക്ക് തുറന്നുവെച്ച ജനാല വാതിൽ അവൾ അടച്ചു വെക്കാൻ തുടങ്ങിയതും രാഘവേട്ടനും ലക്ഷ്മിയമ്മയും അകത്തേക്ക് കയറി വന്നു.ലക്ഷ്മിയമ്മ അവളുടെ അരികെ വന്നിരുന്നു.
"മോളെ.... ഉണ്ണിയെ പോലീസുകാർ അറസ്റ്റ് ചെയ്തുകൊണ്ട് പോയിട്ട് രണ്ടാഴ്ച കഴിഞ്ഞു... അച്ഛനിന്ന് കോടതിയിൽ നിന്ന് നേരെ പോയത് വക്കീലിനെ കാണാനാണ്.... നാളെയാണ് വിചാരണ തുടങ്ങുന്നത്... എല്ലാ തെളിവുകളും ഉണ്ണിക്ക് എതിരാണ്... അവർ ഉണ്ണിയെ വധ ശിക്ഷക്ക് വിധിക്കും... അതുമല്ലെങ്കിൽ ജീവപര്യന്തം.... എന്റെ മകനെ വിവാഹം കഴിച്ചു എന്ന തെറ്റ് മാത്രമേ നീ ചെയ്തിട്ടുള്ളൂ.... അതുകൊണ്ട് നീ നിന്റെ അച്ഛനും അമ്മയും പറഞ്ഞപോലെ വേറെ വിവാഹം കഴിക്കണം.... അതുപോലെ എന്റെ ഉണ്ണിയുടെ കുഞ്ഞിന് നശിപ്പിച്ച്... "
ലക്ഷ്മിയമ്മ വാക്കുകൾ മുഴുവിക്കാനാകാതെ പൊട്ടിക്കരഞ്ഞുകൊണ്ട് മുറിവിട്ട് പുറത്തേക്ക് പോയി. പക്ഷേ, പ്രിയ ശബ്ദം കനപ്പിച്ച് രാഘവേട്ടനോട് പറഞ്ഞു
"ഇല്ല അച്ഛാ.... എന്റെ ഉണ്ണിയേട്ടനാണ് അത് ചെയ്തതെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നില്ല... അവർ ഉണ്ണിയേട്ടന് വിധിക്കുന്ന ശിക്ഷ എന്തുമായിക്കൊള്ളട്ടെ... ഉണ്ണിയേട്ടനെ അച്ഛാ എന്ന് ഒരിക്കലെങ്കിലും വിളിക്കാൻ എന്റെ കുഞ്ഞ് ജനിക്കണം "
രാഘവേട്ടൻ മറുപടിയൊന്നും പറയാതെ മൗനിയായി നിന്നു . പിന്നെ പതിയെ പുറത്തേക്ക് നടന്നു.
പിറ്റേ ദിവസത്തെ പ്രഭാതമായി. പ്രിയ പതിവിൽ നിന്നും വ്യത്യസ്തമായി വളരെ വൈകിയാണ് എഴുന്നേറ്റത് .അവൾ ക്ലോക്കിലേക്ക് നോക്കി. സമയം ഒമ്പതര കഴിഞ്ഞിരിക്കുന്നു. അഴിഞ്ഞു വീണ കാർകൂന്തൽ കെട്ടിയൊതുക്കി വേഗം അടുക്കളയിലേക്ക് നടന്നു.
ലക്ഷ്മിയമ്മ തൊടിയിലെ മുത്തശ്ശിമാവിൻ ചുവട്ടിൽ നിന്ന് തോട്ടി ഉപയോഗിച്ച് പച്ച മാങ്ങ പറിക്കാനുള്ള ശ്രമത്തിലാണ്.
"അച്ഛൻ എവിടെ അമ്മേ ???"
"അച്ഛൻ കോടതിയിലേക്ക് പോയിരിക്കുന്നു "
പെട്ടെന്നാണ് അയലത്തെ വീട്ടിലെ നാണു ചേട്ടൻ മുറ്റത്തേക്ക് ഓടി വന്നത്.
"ലക്ഷ്മിയമ്മേ.... ഉണ്ണിയെ ആരോ കോടതിമുറ്റത്ത് വെച്ച് വെട്ടിയിരിക്കുന്നു..... കേട്ട വാർത്ത സത്യമാണെങ്കിൽ ഉണ്ണി... "
അമ്മേ....
പ്രിയ ഉറക്കെ നിലവിളിച്ച് അകത്തേക്ക് ഓടി. മുറിയിലെ ലാൻഡ്‌ഫോണെടുത്ത് രാഘവേട്ടന്റെ നമ്പർ ഡയല് ചെയ്യാൻ തുടങ്ങി. പക്ഷേ അദ്ദേഹം ഫോണെടുക്കുന്നില്ല. ലക്ഷ്മിയമ്മ ഓടിക്കിതച്ചു അവളുടെ അടുത്തേക്ക് വന്നു
"മോളെ... അച്ചനെ കിട്ടുന്നുണ്ടോ ??"
"ഇല്ല അമ്മേ... അച്ചൻ ഫോണെടുക്കുന്നില്ല... ഈശ്വര എന്റെ ഉണ്ണിയേട്ടൻ "
പെട്ടെന്നാണ് ഫോണിന് താഴെ ഒരു കുറിപ്പ് അവളുടെ കണ്ണിൽ പതിഞ്ഞത്. അവളത് ആകാംഷാപൂർവ്വം തുറന്നു നോക്കി.
"എന്റെ മോൾക്ക്....പത്ത് വയസ്സുപോലും തികയാത്ത ഒരു പെൺ കുഞ്ഞിനെ അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന ആ മൃഗത്തിന്റെ മകനായി നിന്റെ കുഞ്ഞ് വളരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു... പകരം വഴിപിഴച്ചുപോയ മകന് വേണ്ടി ഈ സമൂഹത്തോട് പ്രായശ്ചിത്തം ചെയ്ത ഈ മുത്തച്ഛന്റെ മകനായി അവൻ വളരട്ടെ... അതല്ലേ അവന് കിട്ടാവുന്ന ഏറ്റവും നല്ല മേൽവിലാസം...എന്റെ മോൾക്ക് ഈ അച്ഛന്റെ മാപ്പ് "
സമീർ ചെങ്ങമ്പള്ളി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക