Slider

ന്റെ "കാലൻ" കുട .......!!!!

0

നാട്ടില്‍ കുട്ടികള്‍ക്കിടയില്‍ കാലന്‍കുട ഫാഷന്‍ ആയ കാലം . ഒരെണ്ണം സ്വന്തമാക്കണമെന്ന ആഗ്രഹം എനിക്കും ഉണ്ടായി. സ്വിച്ച് ഇട്ടാല്‍ നിവരുന്ന കുട ആയിരുന്നു ലക്‌ഷ്യം . കടയില്‍ പോയി വില ചോദിച്ചപ്പോള്‍ നൂറ്റി നാല്‍പ്പത് രൂപ . എന്റെ കയ്യിലാനെന്കില്‍ ഇരുപതു രൂപ മാത്രം .ചേട്ടനോട് ഒരു നൂറ്റിഇരുപതു രൂപ കടം ചോദിച്ചു .
" എന്റെ അടുത്ത് കാശില്ല .... നീ ആ കാശ്‌ ഇങ്ങുതാ കുട പിന്നെ വാങ്ങാം ...."എന്നായി അവന്‍ . ഇതവന്റെ സ്ഥിരം നമ്പര്‍ ആണെന്ന് അറിയാവുന്നത് കൊണ്ട് മറുത്തൊന്നും പറഞ്ഞില്ല . ഇനി ചോദിക്കാനുള്ളത് ബാപ്പയോടാണ് " ഉള്ള കുടക്കെന്തു പറ്റി " എന്ന് ചോദിച്ചാല്‍ എന്ത് പറയും ???. അതുകൊണ്ട് എന്റെ കുടയെ വകവരുത്താന്‍ ഞാന്‍ നിര്‍ബന്ധിതന്‍ ആയി.
"രണ്ടു വില്ല് ഒടിച്ചാലോ " എന്നായി ആദ്യ ചിന്ത . ആഴ്ച തോറും കുടനന്നാക്കുന്നവര്‍ വീടുകയറി ഇറങ്ങുന്നത് കൊണ്ട് അതിനു സ്കോപ്‌ കണ്ടില്ല . ചേട്ടനോട് വിവരം പറഞ്ഞ സ്ഥിതിക്ക് ശീലക്കു ബ്ലേഡ് വെക്കാനും നിവര്‍ത്തിയില്ല .ഇങ്ങനെ തല
പുകഞ്ഞിരിക്കുംബോഴാണ് പെരുന്നാള് പോലെ ( കൊല്ലത്തില്‍ രണ്ടു പ്രാവശ്യം ) എന്റെ ഗൂടല്ലുരിലെ അമ്മായിയുടെ മഴയും കൊണ്ടുള്ള വരവ് . അവിടെ മഴ ഇല്ലാത്തതിനാല്‍ അമ്മായി കുട എടുത്തിരുന്നില്ല . ആ വരവ് കണ്ടപ്പോഴേ എന്റെ തലയിലെ ബള്‍ബ്‌ കത്തി. എന്ത് വിലകൊടുത്തും ഈ കുട അമ്മായിയെ താങ്ങണം എന്ന് ഞാന്‍ വിചാരിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു .
രണ്ടു ദിവസം കഴിഞ്ഞു അമ്മായി പോകാന്‍ ഒരുങ്ങിയപ്പോള്‍ ഞാന്‍ അമ്മായിയുടെ അടുത്ത് ചെന്ന് പറഞ്ഞു" മഴ വരുന്നുണ്ട് അമ്മായി ഈ കുട എടുത്തോ ...!!!" (എന്റെ ഈ സ്നേഹം അമ്മായി ഇപ്പോഴും എടുത്തു പറയാറുണ്ട്‌ ....)
ഞാന്‍ കുടകൊടുക്കുന്നത് കണ്ട വാപ്പയും ഉമ്മയും അമ്മായിയോട് എനിക്കുള്ള സ്നേഹം കണ്ടു സന്തോഷിച്ചു .അടുത്ത ദിവസം സ്കൂളില്‍ പോകാന്‍ എനിക്ക് കുട വേണം എന്ന് വാശി പിടിച്ചപ്പോഴാണ്ആ സ്നേഹത്തിന്റെ ആഴം അവര്‍ക്ക് മനസ്സിലായത്‌ .
"നീ എന്റെ കുട എടുത്തോ നിനക്ക് ഇനി അടുത്ത വര്‍ഷമേ കുട വാങ്ങുകയുള്ളു " എന്ന ഉമ്മയുടെ വാക്കുകള്‍ എന്റെ സമനില തെറ്റിച്ചു . എന്റെ അടുത്ത് ഇരുപതു രൂപയുണ്ട് ബാക്കി തന്നാല്‍ മതി എന്നായി ഞാന്‍ . മൂന്ന് ദിവസത്തോളം നടത്തിയ സത്യാഗ്രഹത്തിന്റെയും പ്രതിഷേധ മാര്‍ച്ചിന്റെയും ഫലമായി ഉമ്മയില്‍ നിന്ന് ഇരുപതു രൂപയും ബാപ്പയില്‍ നിന്ന് നൂറു രൂപയും സംഘടിപ്പിച്ചു . അന്ന് തന്നെ കടയില്‍ പോയി സ്വിച്ച് ഇട്ടാല്‍ നിവരുന്ന കുട ഞാന്‍ വാങ്ങി .
കുട കിട്ടിയതിനു ശേഷം എന്റെ ഗമ ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു . എന്റെ ഗമയില്‍ എനിക്ക് തന്നെ അഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു അത് . കുറച്ചു സമയം തോളില്‍ വെക്കും പിന്നെ എടുത്തു കുത്തിപ്പിടിക്കും . മുന്നിലെ ഇലകളും കടലാസുമെല്ലാം തോണ്ടി ഇടും ... വല്ല കടത്തിണ്ണയിലും കയറുമ്പോള്‍ എല്ലാവരും കാണാന്‍ വേണ്ടി മുകളില്‍ എവിടെ എങ്കിലും തൂക്കി ഇടും . അതില്‍ നിന്ന് ഇറ്റു വീഴുന്ന വെള്ളം കൊണ്ട് കൈകഴുകുന്ന പോലെ കാണിക്കും . ഇത് ചിലത് മാത്രം ..
ഇനി സംഭവത്തിലേക്ക് ......
കുട വാങ്ങി ഒരാഴ്ച്ചയെ ആയിട്ടുള്ളൂ ....സ്കൂള്‍ വിട്ടു ഞാന്‍ ബസ്സില്‍ വീട്ടിലേക്കു വരുകയായിരുന്നു .നല്ല മഴയുണ്ട് . ഇരിക്കാന്‍ സീറ്റ്‌ കിട്ടാത്തത് കൊണ്ട് കുടയും കുത്തിപ്പിടിച്ചു നിന്നു . മുകളിലെ കമ്പിയില്‍ പിടിക്കാന്‍ എത്തുമെങ്കിലും അതിനു തുനിഞ്ഞില്ല. പെട്ടന്നായിരുന്നു ഡ്രൈവറുടെ ഒടുക്കത്തെ സഡന്‍ ബ്രേക്ക്‌ . വീഴാതിരിക്കാന്‍ വേണ്ടി ഞാന്‍ എന്റെ ശക്തി മുഴുവന്‍ കുടയിലേക്ക്‌ ആവാഹിച്ചു .എന്റെ കുട ചെറുതായി പോകുന്നതായി എനിക്ക് തോന്നി . ഉയര്‍ത്തി നോക്കിയപ്പോള്‍ അറ്റത്തെ കമ്പി വളഞ്ഞു കുട മൈക്ക് പോലെ ആയിരിക്കുന്നു .
ദൈവമേ ...എന്ത് ചെയ്യും ..........?????
അടുത്ത സ്റ്റോപ്പില്‍ എത്തിയപ്പോഴേക്കും സീറ്റ്‌ കിട്ടി . അവിടിരുന്നു ആരും കാണാതെ കമ്പി നിവര്‍ത്താന്‍ ആയി എന്റെ അടുത്ത ശ്രമം . ഫലം കമ്പി കയ്യില്‍ പോന്നു . എന്റെ മനസ്സില്‍ ഒരു സ്ഫോടനം തന്നെ നടന്നു . ബസ്സില്‍ നിന്ന് ഇറങ്ങിയാല്‍ഒരു കിലോമീറ്റെർ നടക്കാനുണ്ട് . അതിനെക്കാളേറെ വീട്ടില്‍ അറിഞ്ഞാല്‍ ഉണ്ടാകാന്‍ പോകുന്ന ട്വന്റി ട്വന്റി . എന്ത് ചെയ്യും ? ആലോചിച്ചപ്പോഴേക്കും ബസ്‌ എന്റെ സ്റ്റോപ്പില്‍ എത്തി .
എന്റെ മനസ്സുപോലെ മഴയും കനത്തു പെയ്യുന്നു ."വേഗം ഇറങ്ങടാ ..." എന്ന ചെക്കരുടെ ആക്രോശം കേട്ട് വിയറ്റ്നാം കോളനിയില്‍ ഇന്നസന്‍റ് "ഇതല്ല ഇതിനപ്പുറവും ചാടിക്കടന്നവനാണ് കെ കെ ജോസഫ്‌"എന്നും പറഞ്ഞു കോണി ഇറങ്ങുന്നത് പോലെ ആണ് ഇറങ്ങിയത്‌ . എന്ത് വന്നാലും വേണ്ടില്ല കുട നിവര്‍ത്തുക തന്നെ എന്ന തീരുമാനത്തില്‍ സ്വിച്ചില്‍ വിരല്‍ അമര്‍ത്തിയതും കുടയുടെ മുകള്‍ഭാഗം മുകളിലേക്ക് പാറിപോയതും ഒരുമിച്ചായിരുന്നു.
കുടയുടെ കാലും പിടിച്ചു മഴയും കൊണ്ട് ഞാന്‍ റോഡില്‍ അന്തം ( ഉള്ളത് ) വിട്ടു നിന്നു. കടത്തിണ്ണയില്‍ മഴകാരണം കയറി നിന്നവരെല്ലാം എന്നെ നോക്കി ചിരിക്കുന്നു .
പിന്നെ ഞാന്‍ അവിടെ നിന്നില്ല ഗിയര്‍ ഫോര്‍ത്ത് ലേക്കിട്ട് കുടയുടെ കാല്‍ റോഡിലേക്ക്‌ വലിച്ചെറിഞ്ഞു ഒരോട്ടമായിരുന്നു. വീട്ടിലേക്കു മഴ നനഞ്ഞു ഓടി വരുന്നത് കണ്ട ഉമ്മ ഓടക്കുഴല്‍ അടുപ്പില്‍ ഊതാന്‍ മാത്രമല്ല പറ്റുക എന്നെനിക്കു മനസ്സിലാക്കിത്തന്നു .
അടി കിട്ടിതുടങ്ങിയപ്പോഴേ കഴിയുന്നത്ര ഉച്ചത്തില്‍ ഞാന്‍ കരയാന്‍ തുടങ്ങി .അടിയുടെ എണ്ണവും ശക്തിയും കുറക്കാന്‍ ഞാന്‍ സ്വീകരിച്ചു പോന്നിരുന്ന ഒരു തന്ത്രമായിരുന്നു അത് . ഇരുപതിന്റെ അടിയെ കഴിഞ്ഞുള്ളൂ നൂറിന്റെത് വരാന്‍ കിടക്കുന്നെ ഉള്ളു എന്നറിയാവുന്നതു കൊണ്ട് കൂടുതല്‍ കരഞ്ഞില്ല .
എനിക്ക് കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല . ബാപ്പയും വന്നു . ഉമ്മയില്‍ നിന്ന് വിവരങ്ങള്‍ എല്ലാം ശേഖരിച്ച ശേഷം എന്നെ തല്ലാനുള്ള വരവാണ് . ഞാന്‍ ഉണ്ടോ വിട്ടുകൊടുക്കുന്നു ....!! അതും വാങ്ങി .......!! വീടിന്റെ ഒരു മൂലയില്‍ പോയിരുന്നു മാന്യമായി കരഞ്ഞു .
അടികൊള്ളാന്‍ എന്റെ ജീവിതം ഇനിയും ബാക്കിയാണെന്ന് ഒരിക്കല്‍ കൂടി എന്നെ മനസ്സിലാക്കി തന്ന സംഭവമായിരുന്നു ഇത്.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo