Slider

ഇടി മുട്ടായി

0

ഇടിവണ്ടി, ഇടിവെട്ട്, ഇടിക്കട്ട, ഇടിമിന്നൽ,ഇടിക്കുള എന്നൊക്കെ കേട്ടിട്ടുണ്ടാകും എന്നാൽ ഇടിമുട്ടായീന്ന് കേട്ടിട്ടുണ്ടോ?
ഉണ്ട് അങ്ങനെ ഒരു മിഠായി ഉണ്ട്.
പഴയ ത്രാസിൻ്റെ തൂക്ക് കട്ടി ആകൃതിയിൽ നല്ല രുചികരമായ എന്നാൽ കഴിക്കാൻ ഇത്തിരി കടുപ്പമുള്ള മിഠായി..
ചേരുവകൾ പ്രധാനമായും ശർക്കരയും പുളിങ്കുരുവുമാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. എന്തായാലും ഇന്നത്തെ കാഡ്ബറീസ് ചോക് ലേറ്റുകളേക്കാളും ,സ്നിക്കർസ് നെക്കാളും, മഞ്ചിനെക്കാളും രുചികരമായിരുന്നു പണ്ടത്തെ ഇടിമുട്ടായി.....
ആസ്തമ യുള്ളവർക്കും അലർജിയുള്ളവർക്കും കൂടി കഴിക്കാൻ പറ്റുന്ന മിഠായി....
ഇന്നത്തെ ഇടിമുട്ടായിയുടെ കാര്യമല്ല പറയുന്നത് ... ഒരു പത്ത് നാല്പത് വർഷം മുമ്പുണ്ടായിരുന്ന ഇടിമുട്ടായിയെപ്പറ്റിയാണ് പറയുന്നത്.
അതിൻ്റെ മണവും രുചിയും കടുപ്പവും ഒക്കെ പ്രതീക്ഷിച്ച് ഇന്നത്തെ മുട്ടായി വാങ്ങേണ്ടതില്ല !!
ഞാൻ സ്ഥിരം ഈ മുട്ടായിയുടെ ഒരു ആരാധകനായിരുന്നു ചെറുപ്പത്തിൽ.
വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങൾ വാങ്ങിയിരുന്നത് ഏറെക്കാലം റെയിൽവെ സ്റ്റേഷൻ പരിസരത്തുള്ള മുഹമ്മദ് ക്കാൻ്റെ കടയിൽ നിന്നായിരുന്നു... ഉപ്പ് തൊട്ട് കർപ്പൂരം വരെ ലഭിക്കുമായിരുന്ന കാരക്കാട്ടെ ഏക സ്ഥാപനം..
പലവ്യഞ്ജനങ്ങൾക്കു പുറമെ തോർത്ത്, ടവൽ, തേൻ, അത്യാവശ്യം വേണ്ട ആയുർവ്വേദ മരുന്നുകൾ, (തൈലം എണ്ണ മുതലായവ) ലഭിക്കുമായിരുന്നു....
കടയുടെ അകവും പുറവും പരിസരവും വളരെ വൃത്തിയില്യം ഭംഗിയിലും സൂക്ഷിച്ചിരുന്നു..
അടുത്തെത്തുമ്പോൾ തന്നെ നല്ല മുന്തിയ ഇനം ചന്ദനത്തിരിയുടെ സുഗന്ധം അനുഭവപ്പെടുമായിരുന്നു.
വെറും ഒരു ഇടപാടുകാർ മാത്രമായിക്കണ്ടിരുന്നില്ല മുഹമ്മദ്ക്ക ... സാധനങ്ങൾ തേക്കിലയിലോ കടലാസിലോ പൊതിഞ്ഞ്ചണ നാര് കൊണ്ട് വളരെ ഭംഗിയിലും സുരക്ഷിതമായും കെട്ടിത്തരുന്നതിനിടയിൽ കുശലാന്വേഷണങ്ങളും വീട്ടുവിശേഷങ്ങളും ചോദിച്ചറിയും. ഇടയ്ക്ക് നിരുപദ്രവമായ തമാശകൾ പറഞ്ഞ് കളിയാക്കലും...
അന്ന് പ്ലാസ്റ്റിക്ക് കവറുകളുടെ ആധിക്യം ഭൂമിയേയും മനുഷ്യനെയും ഇത്രമേൽ പ്രയാസപ്പെടുത്തിയിരുന്നില്ലല്ലോ?
വീടും പറമ്പും മാത്രമല്ല റോഡും തോടും പുഴയും കുളവും അങ്ങാടികളും കവലകളും എല്ലാം പ്ലാസ്റ്റിക് മുക്തമായിരുന്നു!! ഇന്നോ ?
ഇന്ന് ,
എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും
അവിടെല്ലാം ദുഷിച്ച ഈ
പ്ലാസ്റ്റിക് മാത്രം !!.
എന്നെ "കുടുംബാ" എന്നാണ് അഭിസംബോധന ചെയ്തിരുന്നത്.കേൾക്കാൻ എനിക്കും ഇഷ്ടമായിരുന്നു.. വാത്സല്യത്തോടെയുളള, മാനസികമായി അടുപ്പം തോന്നുന്ന ആനന്ദം നല്കുമായിരുന്ന ആ വിളി !!
സാധനങ്ങൾ വാങ്ങുന്ന കൂട്ടത്തിൽ അവസാന ഇനമായി ഇടിമുട്ടായിയും ഉണ്ടാകും എന്നും.
മുഹമ്മദ്ക്ക വാത്സല്യത്തോടെ നല്കിയിരുന്നതിനാലും കൂടിയാണ് അന്നത്തെ ഇടിമുട്ടായിക്ക് അതീവ രുചിയുണ്ടായിരുന്നതെന്ന് ഞാനിന്ന് കരുതുന്നു !!

By: Muhammedali thazhethethil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo