Slider

പഴയൊരു കഥയാണുട്ടോ!

0


രാവണനിഗ്രഹത്തിനുശേഷം ശ്രീരാമചന്ദ്രന്‍ അയോദ്ധ്യയില്‍ തിരിച്ചെത്തി..അയോദ്ധ്യാവാസികളെല്ലാം ആനന്ദചിത്തരായി..
ഭരതന്‍ സന്തോഷത്തോടെ തന്‍റെ ജ്യേഷ്ഠനെ സ്വീകരിച്ചു..രാമന്‍റെ പട്ടാഭിഷേകച്ചടങ്ങുകള്‍ ആരംഭിച്ചു.
മന്ത്രോച്ഛാരണങ്ങള്‍ക്കൊടുവില്‍ വസിഷ്ഠമഹര്‍ഷി ശ്രീരാമദേവനെ സിംഹാസനത്തിലിരുത്തി ശിരസ്സില്‍ ഗംഗാജലം കൊണ്ട് അഭിഷേകം നടത്തി സ്വര്‍ണ്ണകിരീടം അണിയിച്ചു..കയ്യില്‍ ചെങ്കോല്‍ സമര്‍പ്പിച്ചു...
എല്ലാവരും ആനന്ദചിത്തരായിരിയ്ക്കുന്ന ആ സമയത്ത് ഇതിലൊന്നും ശ്രദ്ധിക്കാതെ ഒരാള്‍ മറ്റെന്തോ ആലോചിച്ചുകൊണ്ട് ഒരു മൂലയില്‍ ഇരിയ്ക്കുന്നു...
അത് വേറെയാരുമായിരുന്നില്ല രാമന്‍റെ പ്രിയപ്പെട്ട അനുജന്‍ ലക്ഷ്മണന്‍!!
എല്ലാവരുടേയും ശ്രദ്ധ ലക്ഷ്മണനിലാണ്...അതാ ഇതൊന്നും അറിയാതെ ലക്ഷ്മണന്‍ പെട്ടെന്ന് പൊട്ടിച്ചിരിച്ചു...
എല്ലാവര്‍ക്കും സംശയമായി..ലക്ഷ്മണന്‍ തന്നെ പരിഹസിച്ചാണോ ചിരിച്ചിട്ടുണ്ടാവുക..
ശ്രീരാമന്‍ കരുതി സ്വര്‍ണ്ണമയിയായ ലങ്കയില്‍ സുഖിച്ചു വാഴാമെന്ന് ലക്ഷ്മണന്‍ തന്നോട് പറഞ്ഞതാണ്..വിഭീഷണനും തന്നെ നിര്‍ബന്ധിച്ചതാണ്..താനൊരു വിഡ്ഢിയാണെന്നു കരുതിയാണോ ലക്ഷ്മണന്‍ ഇപ്പോള്‍ പൊട്ടിച്ചിരിച്ചത്?
സീത കരുതി- തന്നോട് ആശ്രമത്തില്‍ നിന്ന് പുറത്തുകടക്കരുതെന്ന് അപേക്ഷിച്ച് ആശ്രമത്തിനു ചുറ്റും അഗ്നിരേഖ വരച്ച് തന്നെ സുരക്ഷിതയാക്കിയാണ് അവന്‍ രാമന്‍റെ നിലവിളികേട്ട് കാട്ടിനുള്ളിലേക്ക് ഓടിപ്പോയത്..അവനെ വിശ്വസിക്കാതെ അവന്‍റെ സുരക്ഷിതവലയം ഭേദിച്ചതുകൊണ്ടല്ലേ തനിക്ക് ഇത്രയും ദുരന്തങ്ങളുണ്ടായത്? ഇതൊക്കെ കരുതിയാണോ തന്നെ പരിഹസിച്ചാണോ ലക്ഷ്മണന്‍ ചിരിച്ചത്?
ഭരതന്‍ കരുതി- താന്‍ സ്ഥലത്തില്ലാതിരുന്ന സമയത്താണ് തന്‍റെ അമ്മ അച്ഛന്‍റെ കയ്യില്‍ നിന്ന് വരം വാങ്ങിയത്..താന്‍ അറിഞ്ഞിരുന്നെങ്കില്‍ അത് തടയുമായിരുന്നു.പക്ഷേ ലക്ഷ്മണന്‍ കരുതിയിരിക്കുമോ തനിക്ക് അധികാരമോഹം ഉണ്ടെന്നും താനാണ് അമ്മയെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചതെന്നും? എന്നിട്ടതെല്ലാം ജലരേഖയായിപ്പോയില്ലെ എന്നു പരിഹസിച്ചാണോ അവന്‍ ചിരിച്ചത്?
കെെകേയിയുടെ മനസ്സ് പിടഞ്ഞു...താന്‍ കാരണമാണ് അയോദ്ധ്യയുടെ സന്തോഷവെളിച്ചം അണഞ്ഞത്..ധര്‍മ്മിഷ്ഠനായ ദശരഥനെ ചതിച്ചു വരം വാങ്ങി മകനെ രാജാവാക്കാന്‍ നോക്കി..രാമന്‍റെ വിരഹദുഃഖത്താല്‍ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു..വരം കിട്ടിയ സിംഹാസനം തന്‍റെ മകന്‍ സ്വീകരിച്ചുമില്ല. തനിക്കെല്ലാം നഷ്ടപ്പെട്ടു. ഭര്‍ത്താവിനെ, മകനെ, സഹോദരിമാരുടേയും നാട്ടിലെ പ്രജകളുടേയും സ്നേഹവും ആദരവും എല്ലാം നഷ്ടമായി..എന്നിട്ടും ഈ ജീവിതം അവസാനിപ്പിക്കാതെ നാണം കെട്ടു ജീവിക്കുകയാണല്ലോ താന്‍ എന്നു കരുതിയാണോ ലക്ഷ്മണന്‍ ചിരിച്ചത്?
ഇത്തരത്തില്‍ ആ സഭയിലെ ഓരോരുത്തരും അവരവരുടെ ചെയ്തികളെ കരുതിയാണ് ലക്ഷ്മണന്‍ ചിരിച്ചതെന്ന് ചിന്തിച്ചിരിയ്ക്കെ അവന് സ്ഥലകാലബോധം ലഭിയ്ക്കുകയും തന്‍റെ അവിവേകത്തെക്കുറിച്ച് ബോധ്യപ്പെടുകയും ചെയ്തു..
തല്‍ക്ഷണം അവന്‍ രാജാവിനേയും സഭയിലെ ആരാധ്യരേയും പ്രണമിച്ചുകൊണ്ട് താന്‍ ചിരിയ്ക്കാനുണ്ടായ കാരണത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു..
പതിനാല് വര്‍ഷങ്ങള്‍ക്കുമുന്‍പ് ജ്യേഷ്ഠനും ജ്യേഷ്ഠത്തിയ്ക്കുമൊപ്പം വനവാസത്തിനു പുറപ്പെട്ട ദിവസം
വനാന്തര്‍ഭാഗത്ത് എത്തിയപ്പോള്‍ സന്ധ്യ ആയിരുന്നു..ഒരു വലിയ മരച്ചുവട്ടില്‍ മുളക്കന്പുകളും വള്ളികളും കൊണ്ട് ഒരു മഞ്ചം ഉണ്ടാക്കി ലക്ഷ്മണന്‍. പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച ശേഷം രാമനേയും സീതയേയും അതിലേക്ക് ആനയിച്ചു..എന്നിട്ട് വില്ലില്‍ അന്പു കുലച്ചു പിടിച്ച് അതിന് ചുറ്റും ജാഗ്രതയോടെ കാവല്‍ തുടങ്ങി.കുറച്ചു കഴിഞ്ഞപ്പോള്‍ കണ്‍പോളകള്‍ അടഞ്ഞു പോകുന്ന പോലെ..അതെ ഉറക്കം വരുന്നു..എന്താണൊരു പോംവഴി?
ലക്ഷ്മണന്‍ കണ്ണടച്ചു നിദ്രാദേവിയെ സ്മരിച്ചുകൊണ്ട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു.''ഇനിയുള്ള പതിനാല് വര്‍ഷങ്ങള്‍ എനിയ്ക്കുറങ്ങാന്‍ കഴിയില്ല..അതുകൊണ്ട് പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം മാത്രം എന്നെ പുല്‍കേണമേ ദേവീ' ''ആയതുകൊണ്ട് പ്രിയ ജ്യേഷ്ഠാ..ആദരണീയരായ സഭാവാസികളേ..നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം നിദ്രാദേവിയെന്നെ പുല്‍കാന്‍ ആഗതയായിരിയ്ക്കുന്നു. അവളുടെ ആത്മാര്‍ത്ഥതയില്‍ സംപ്രീതനായാണ് ഞാൻ ചിരിച്ചത്.നിദ്രാദേവിക്കു സ്വാഗതം''..ഇത്രയും പറഞ്ഞുകൊണ്ട് ലക്ഷ്മണന്‍ തന്‍റെ ഇരിപ്പിടത്തിലമരുകയും തല്‍ക്ഷണം തന്നെ നിദ്രയിലാണ്ടുപോവുകയും ചെയ്തു..
#Girishmannil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo