Slider

നോവോർമ്മകൾ

1
For more from Sebiya Thesnim, visit nallezhuth.com   ======
അന്നത്തെ ആ ദിവസം പോലെ ഇന്നും ഉണർന്നപ്പോൾ മുതൽ മനസ്സ്‌ പതിവിലും അസ്വസ്ഥമാണ്. അല്ലെങ്കിലും ഇപ്പോൾ കുറച്ച് ദിവസമായങ്ങിനാണല്ലോ.മഴമൂടി നിൽക്കുന്ന പുലരികളെല്ലാം മനസ്സിന് വല്ലാത്തൊരു ഭാരമാണ് സമ്മാനിക്കുന്നത്.
ക്യാൻസർ വാർഡിലെ ഈ ഒൻപതാം നമ്പർ ബെഡിൽ പ്രതീക്ഷകളറ്റ് കിടക്കുമ്പോൾ വിഷാദമല്ലാതെ എന്ത് കൂട്ടുവരാനാണ്.പേടിക്കാനൊന്നുമില്ല ഫസ്റ്റ് സ്റ്റേജ് ആണ്,ചികിത്സിച്ചാൽ ഭേദമാകുമെന്ന് ഡോക്ടർ പലതവണ പറഞ്ഞതാണ് എന്നാലും...
ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ വേദന അറിയണമെങ്കിൽ ഇതുപോലൊരു അവസ്ഥയിൽ എത്തണം. പ്രതീക്ഷകൾ ഇല്ലാതെ, മോഹങ്ങളില്ലാതെ നിരാശ മാത്രം കൂട്ടായി..
മനസ്സിലെന്നപോലെ പുറത്തും നല്ല ഇരുട്ട് മൂടിയിരിക്കുന്നു.ഒരു മഴക്കോളുണ്ട്. ജനവാതിലിനരികിലേക്ക് പതിയെ നടക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ഭയം എന്നെ വരിഞ്ഞ് മുറുക്കി.
മേഘപാളികളാൽ മൂടപ്പെട്ട ആകാശം പെയ്ത് തോരാൻ വെമ്പി നിൽക്കുന്ന പോലേ.. ഞാനും, ഇവിടെയുള്ള ഓരോരുത്തരും ഇതുപോലെയല്ലേ ?അന്തരീക്ഷത്തിന്റെ അനന്തതയിലേക്ക് നോക്കി ഓർമയുടെ കെട്ടഴിച്ചാൽ ആദ്യവും അവസാനവും വിങ്ങി നിറയുന്നത് ഒരു മുഖം മാത്രം.
**********************************************
ഏതാനും വർഷങ്ങൾക്ക് മുൻപ് .. പതിവില്ലാതെ മഴമൂടി നിന്ന ആ വേനലിലെ അവസാന ദിവസം ഇന്നലെ എന്ന പോലെ ഇന്നുമുണ്ടോർമ്മയിൽ. ഉണരുമ്പോൾ തന്നെ അകാരണമായ ഒരു വിഷാദം മനസ്സിനെ അലട്ടിയിരുന്നു. ഇന്നെന്താ ഇങ്ങനെ എന്നോർത്ത് മൊബൈൽ ഫോണുമെടുത്ത് ഉമ്മറപ്പടിയിലേക്കിരിക്കുമ്പോഴാണ് അപ്പൊറത്തെ വീട്ടിലെ ശ്യാമേച്ചീടെ വരവ്.
ശ്യാമേച്ചി ഞങ്ങടെ നാട്ടിലെ ആകാശവാണി കൂടിയാണ്. രാവിലെ തന്നെ വല്ലോം കിട്ടിക്കാണും അമ്മയെ അറീക്കാൻ വരുന്ന വരവാ .ഞാൻ കാണാത്ത മട്ടിൽ മൊബൈലിലേക്ക് നോക്കി. പണ്ടാരം ചാർജ് തീർന്ന് ഓഫ് ആയിട്ടുണ്ട്.
"അച്ചൂ .. നിങ്ങൾ വല്ലോം അറിഞ്ഞോ ?അമ്മെന്തേ ? "
അവരുടെ മുഖത്തെ വല്ലാത്ത പരിഭ്രമം എനിക്കെന്തോ പന്തികേട് തോന്നി
"ന്താച്യേ ? അമ്മാ... ദേ ശ്യാമേച്ചി"
അടുക്കളയിൽനിന്നും തിരക്കുകൾക് ഇടവേളയിട്ട് അമ്മ മുൻവശത്തേക്ക് വന്നു
"ന്തേ ശ്യാമേ ?"
അവരെന്തോ പറയാൻ വന്ന് എന്റെമുഖത്തേക്ക് നോക്കി വാക്കുകളില്ലാതെ മിഴിച്ചു നിൽക്കുന്നു .
"ന്തേടി.. ന്തേലും പ്രശ്ണോണ്ടോ?"
അമ്മയുടെ ആധിയേറിയ ചോദ്യംകൂടിയായപ്പോൾ എന്നിലെ പേടി കൂടിക്കൂടി വന്നു.
ഞാൻ ഇരിക്കുന്നിടത്തുനിന്ന് പതിയെ എണീറ്റു അവരെ രണ്ടുപേരെയും മാറി മാറി നോക്കി
"തെക്കേലെ കുറുപ്പേട്ടന്റെ മോളില്ലേ.?ആ കുട്ടി മരിച്ചെന്ന്... ആത്മഹത്യേത്രേ.. മ്മടെ അച്ചൂന്റെ കൂട്ടാരി അല്ലാർന്നോ ?"
എന്നെ ഏറെ തളർത്തിയ ആ വാർത്തയെനിക്ക് വിശ്വസിക്കാനായില്ല. മറുത്തൊരു വാക്ക് ചോദിക്കാതെ ഞാനാ ഉമ്മറപ്പടിയിലേക്ക് അമർന്നിരുന്നു.മനസ്സിൽ ശൂന്യതയുടെ ഇരുണ്ട നിറം വന്നു നിറഞ്ഞുനിന്നു.
"ആത്മഹത്യയോ!! ?എന്തിനാ ശ്യാമേ ആ കുട്ടിയങ്ങനെ ?"
"ആർക്കും അറീലാത്രേ.. അതിനൊരു പ്രേമം ണ്ടായിരുന്നു പറീണു.ഒരെഴുത്തൊന്നും ഇല്ല്യാത്രേ"
"മോളെ .. നെനകിച്ചണ്ടോ ന്തിനാ ആ കുട്ടി ?"
"നിക്കറീല്ല്യാമ്മ ... അവളിപ്പോ ഇന്നോടത്ര കൂട്ടില്ല്യാലോ ? "ശബ്ദം വ്യക്തമായി പുറത്ത് വരാതെ ഞാൻ പറഞ്ഞൊപ്പിച്ചു.
"തൂങ്ങി മരിച്ചേക്കാ ?അതോ വെഷം വല്ലതും ??ന്നാലും ന്താ ആ കുട്ടിക്ക് അങ്ങനെ തോന്നാൻ ? ഈശ്വരാ ന്തൊക്കെ ഈ കുട്ടയാൾടെ മനസ്സിലെന്നാർക്കാർക്കറിയ"
ശ്യാമേച്ചി അതിനൊക്കെയും മറുപടി പറഞ്ഞ് കൊണ്ടേയിരുന്നു.. ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. ശരീരമാകെ ഒരു മരവിപ്പ് കണ്ണിലേക്ക് ഇരുട്ട് പടർന്ന് കേറും പോലേ..
മരണവീടിന്റെ പടികേറുമ്പോൾ എന്തോ സ്വയം നിയന്ത്രിക്കാനാവാതെ ഞാനമ്മയുടെ കയ്യിൽ മുറുകെ ചുറ്റിപ്പിടിച്ചിരുന്നു. അധികവും പരിചയമുള്ള മുഖങ്ങളായിരുന്നെങ്കിലും ആരെയും ശ്രദ്ധിച്ചില്ല. അവളെ ആ ചെറിയ വീടിന്റെ നടുവിലെ മുറിയിലായി വെള്ളപുതപ്പിച്ച് കിടത്തിയിരിക്കുന്നു. ഇടവിട്ടുള്ള അവളുടെ അമ്മയുടെ നിലവിളി അവിടെ തളം കെട്ടി നിന്ന നിശബ്ദതയെ കീറി മുറിക്കുന്നുണ്ടിടക്ക്.അച്ഛൻ തളർന്ന് ചുമരിനോട് ചാരിയിരുന്ന് മറ്റേതോ ലോകത്തെന്ന പോലേ മൗനമായ് കണ്ണീർ വാർക്കുന്നു.
ഒന്നും കണ്ടു നിൽക്കാനായില്ല. അമ്മയുടെ തോളിൽ ചാഞ്ഞു പുറത്തേക്കിറങ്ങുമ്പോൾ പൊടുന്നനെ മഴ ആർത്തലച്ചു പെയ്യാൻ തുടങ്ങിയിരുന്നു..
വീടെത്തീട്ടും ഞാൻ അമ്മയുടെ കയ്യിലെ പിടി വിട്ടിരുന്നില്ല. അമ്മ എന്തൊക്കെയോ പറഞ്ഞെന്നെ സമാധാനിപ്പിച്ച് കൊണ്ടിരുന്നു. ഒന്നും പറയാതെ ഞാൻ നേരെ എന്റെ മുറിയിൽകേറി വാതിലടച്ചു. പാതി നനഞ്ഞിരുന്ന വസ്ത്രംപോലും മാറാതെ കണ്ണാടിക്കു മുമ്പിൽ നിന്ന് എന്റെ പ്രതിരൂപത്തെ കണ്ണിമ വെട്ടാതെ നോക്കി,മനസ്സാക്ഷിയില്ലാത്തവളല്ലേ ഞാൻ ? ഈ വിഷമം അഭിനയമല്ലേ ശെരിക്കും ?
എന്തിനാണാനവൾ?.. എന്നോട് പകരം വീട്ടിയതാണോ? എന്താണ് സംഭവിക്കുന്നതെന്നറിയാതെ,ഒരുത്തരവുമില്ലാത്ത പലചോദ്യങ്ങൾ നനസ്സിൽ മിന്നി മറിഞ്ഞു. ചിരിക്കണോ കരയണോ എന്നറിയാതെ ഒരു ദീർഘ ശ്വാസമെടുത്തു..
'മണ്ടി 'ഒരു നഷ്ട പ്രണയത്തിന് വേണ്ടി സ്വന്തം ജീവിതം ഇല്ലാതാക്കിയവൾ.നന്ദിയാണോ ഞാൻ പറയേണ്ടത് ?അവനെ എനിക്ക് വിട്ടു തന്നിട്ട് സ്വയം ഒഴിഞ്ഞു തന്നതിന്.അതോ മാപ്പോ നിന്റെ ജീവിതം ഇല്ലാതാക്കിയതിന്. കുറ്റബോധത്തിന്റെ നേരിയ നാളമെന്നിൽ തെളിയുന്നത് ഞാനറിഞ്ഞു.
***********************************************
ഡിഗ്രിക് പഠിക്കുമ്പോഴാണ് അവളെ ഞാൻ പരിചയപ്പെടുന്നത്.എന്റെ പ്രിയപ്പെട്ട കൂട്ടുകാരി. അങ്ങനെ പറയാവോ എനിക്കറിയില്ല. അവൾക്കുണ്ടായിരുന്ന ആ പ്രണയം..അവനാണ് എല്ലാത്തിനും കാരണം. ഒരുപക്ഷേ അവർതമ്മിൽ അടുപ്പമാണെന്ന് അറിയുംമുൻപേ എനിക്കവനോട് തോന്നിയ ഇഷ്ട്ടമാവാം എന്നെകൊണ്ട് ഇങ്ങനെയൊക്കെ...
കോളേജിൽ എത്തും മുൻപേ അവർതമ്മിൽ ഇഷ്ട്ടമായിരുന്നെന്ന് പിന്നീടാണ് അറിഞ്ഞത്. ദൃഢമായ ആ ബന്ധത്തെ ഒരിക്കലും തകർക്കാനാവില്ലെന്നെനിക്കറിയാമായിരുന്നെങ്കിലും അവനോടുള്ള എന്റെ ഇഷ്ടം അതെനിക്ക് ധൈര്യം തന്നുകൊണ്ടേയിരുന്നു. സംശയത്തിന്റെ കരിനിഴൽ അവർക്കിടയിൽ വീഴ്ത്താൻ ഒരു കഴുകനെ പോലേ ഞാനവസരം നോക്കി നിന്നു. ഇന്നിതാ ഒടുക്കം ഞാൻ തന്നെ 'വിജയിച്ചിരിക്കുന്നു.' ഇടക്കെപ്പഴോ അവൾ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നിലെ സൂത്രധാരിയെ. അന്നുമുതൽ ഒരു കൂട്ടുമില്ലായിരുന്നു ഞങ്ങൾ തമ്മിൽ. പിന്നെ അവൾ ആരോടും മിണ്ടാതായി. അവനവൾക്ക് മുഖം കൊടുക്കാതെ നടക്കുന്നത് കണ്ട് ഞാനേറെ സന്തോഷിച്ചു. അവളപ്പോഴും ഉരുകി തീരുകയായിരുന്നോ ? മറക്കമായിരുന്നില്ലേ അവനെ ? അതിനവൾ മരണം കൊണ്ട് പകരം വീട്ടുമെന്ന് ഒരിക്കലും വിചാരിച്ചില്ല. എന്തായാലും ഇനി അവളില്ലല്ലോ എന്നോർക്കുംതോറും ഉള്ള് പിടഞ്ഞ് കൊണ്ടിരുന്നു.
ബെഡിലേക്ക് മറിഞ്ഞ് ചാർജിൽ വെച്ച ഫോണെടുത്തു നോക്കി ദേ അവസാനമായി അവളയച്ച മെസ്സേജുണ്ട്.
'നീ എനിക്കെന്നും എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായിരുന്നു.അതങ്ങനെ മതിയായിരുന്നു.എന്തിനായിരുന്നു ഞങ്ങൾക്കിടയിലേക്ക് വന്ന് ഇങ്ങനെ.. അറിയില്ലെനിക്ക്. എല്ലാം ഞാൻ നിനക്ക് വിട്ടുതന്നിരിക്കുന്നു .. പക്ഷേ അവന്റെ സ്നേഹമില്ലാതെ,അവൻ സംശയിക്കുന്ന ഒരാളായി ഒരു നിമിഷം പോലും ജീവിക്കാനാവില്ല. ഇനിയുമൊരു ജന്മമുണ്ടെങ്കിൽ എനിക്ക് തിരിച്ച് തന്നേക്കണം.. നിന്നോട് മാത്രമാണെനിക്ക് യാത്ര പറയാനുള്ളത്. ഞാൻ പോകുന്നു അവന്റെ ഓർമകളുമായി. നന്ദി.. '
ആ വാക്കുകൾ ഹൃദയത്തിലേക്കൊരസ്ത്രം തൊടുത്തു വിട്ടപോലെ എന്നിൽ തറച്ചു നിന്നു. പുറത്ത് പെയ്യുന്ന മഴയുടെ തണുത്ത പാളികളെന്നെ ചുട്ടു പൊള്ളിച്ചു. ഇന്നെന്തിനാണിത്ര മഴ. പ്രകൃതി പോലും കരയുകയാണോ.. അതോ അവളുടെ ആത്മാവെന്നെ കരഞ്ഞു ശപിക്കുകയോ.
അവൾ പോയാൽ അവനെന്നെ തേടിവരും എന്നൊക്കെ എന്റെ വെറും തോന്നലുകളായി തന്നെ ബാക്കിയായി.പിന്നീട് ഞാൻ കണ്ടിട്ട് പോലുമില്ല. അതിന് ശ്രമിച്ചതുമില്ല. മാനസികമായി ഞാൻ പാടെ തകർന്ന് പോയിരുന്നു.
***********************************************
ഒരാളെ വഞ്ചിക്കുമ്പോൾ ഉണ്ടാകുന്ന അവരുടെ വേദന, അതിന്റെ ശിക്ഷയുടെ ആഴം ഇന്ന് ഞാൻ തിരിച്ചറിയുന്നു..
ഇന്നതാണ് ക്യാൻസറിന്റെ രൂപത്തിൽ എന്നെ പിടികൂടിയിരിക്കുന്നത്.
"മോളെ.. എന്താ നീ ഇത്ര ആലോയ്ക്കുന്നെ ?"
ഓർക്കാപുറത്തുള്ള അമ്മയുടെ വിളി.
അമ്മക്കൊന്നുമറിയില്ലല്ലോ.. ആർക്കും അറിയില്ല. അറിയുന്ന ആൾ ആരോടും പറയാതെ പോയ്‌ കളഞ്ഞില്ലേ.വിളിച്ച് പറയാമായിരുന്നു അവൾക്കീ ലോകത്തോട്. ഇങ്ങനൊരു തീരാ വേദനതന്ന് തോൽപ്പിച്ച് കളയണ്ടായിരുന്നു.
ഓർമകൾക്ക് തൽക്കാലം വിരാമമിട്ട് പുറത്തേക്ക് നോക്കി. ഇരുണ്ട് നിന്ന ആകാശം തെളിഞ്ഞ് നിൽക്കുന്നു . നല്ലൊരു മഴ പെയ്ത് തോർന്നിരിക്കുന്നു.. ഒന്നും അറിഞ്ഞതേ ഇല്ല.
എന്നാണ് എന്റെ മനസ്സും ഇത് പോലൊന്ന് തെളിഞ്ഞ് നിൽക്കുക. അറിയില്ലെനിക്ക്. അങ്ങനൊന്നുണ്ടാകുമോ? നിന്റെ ഓർമകൾ മാത്രം കരഞ്ഞ് തീരുന്നേയില്ല. ഒരു പ്രാവശ്യം,ഒറ്റപ്രാവശ്യം പോലും മാപ്പ് ചോദിക്കാൻ എനിക്കായില്ലല്ലോ.ഇനി പ്രാർത്ഥനകൾ മാത്രം പകരം തന്ന് എന്റെ ഊഴം എത്തും വരെ ഞാൻ ഉരുകിയുരുകി ഇവിടെയിങ്ങനെ....
****

By: 
Sebiya Thasnim
1
( Hide )

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo