അയാള്‍ എപ്പോഴാണ് വീടിനെക്കുറിച്ച് ഓര്‍ക്കാതിരുന്നിട്ടുള്ളത്? പ്രവാസം എന്നത് തന്നെ വീടിനെക്കുറിച്ചുള്ള ഓര്‍മ്മകളെകൊണ്ട് ഒരുക്കുകൂട്ടിയ ഒരു നേരിപ്പോടാണല്ലോ!
പിറന്നുവീണ അയാളുടെ വീട്. അതിന്‍റെ ഓരോ നിശ്വാസവും അയാളുടെ ഹൃദയ മിടിപ്പുമായ് കൂട്ടികെട്ടിയിരിക്കുന്നു.
കരിക്കട്ടയുടെയും പെന്‍സിലിന്‍റെയും(നിധി പോലെ അയാള്‍ ഇപ്പോഴും സൂക്ഷിക്കുന്ന വാല് മുറിഞ്ഞ ആ കൊച്ചു പെന്‍സില്‍!) വരികളും വരകളും വീണ ചുവരുകള്‍. മനസ്സിലുള്ളത് കുറിച്ചിടാന്‍ കുമ്മായം തേച്ച ചുവരിന്‍റെയത്ര വിശാലമായ മറ്റൊരു കാന്‍വാസും അന്ന് ഉണ്ടായിരുന്നില്ലല്ലോ.....
ഒരു പകല്‍ മഴ. ഓടിട്ട വീടിന്‍റെ ഒരായത്തിലൂടെ ചാലുകളായി മുറ്റത്ത് വീഴുന്ന മഴത്തുള്ളികള്‍. എത്ര വരികളിലായാണ് മുറ്റത്തേക്ക് മഴ പെയ്തിറങ്ങുന്നതെന്ന് എണ്ണാന്‍ ശ്രമിച്ചു പരാജയപ്പെട്ടത്. ആ ചാലുകള്‍ മുറ്റത്ത് തീര്‍ക്കുന്ന കൊച്ചു വെള്ളക്കുഴികള്‍ നോക്കിനില്‍ക്കവേയാണ് കടലാസ് തോണിയെക്കുറിച്ച് ഓര്മ വന്നത്. ചേച്ചിയുടെ നോട്ട് പുസ്തകത്തില്‍നിന്നും അവള്‍ കാണാതെ ഒരു പേജ് അടര്‍ത്തിയെടുത്തു തോണിയാക്കി വെള്ളത്തിലിറക്കുമ്പോഴേക്കും മഴ നിന്നിരുന്നു. എന്നിട്ടും അത് കടലിലൂടെ നീങ്ങുന്ന കപ്പലാണെന്ന സംതൃപ്തി മനസ്സിലുണ്ടാക്കി.
രാത്രിയായപ്പോള്‍ മച്ചിനെ പിടിച്ചുകുലുക്കി ഇടി വെട്ടി. മിന്നല്‍ പിണര്‍ വാതില്‍ പഴുതിലൂടെ തുളച്ചു കയറിവന്നു. പേടിച്ചരണ്ടു കിടന്നപ്പോള്‍ അമ്മയുടെ നനുത്ത സ്പര്‍ശം ആശ്വാസമേകി......
രാത്രിയായപ്പോള്‍ മച്ചിനെ പിടിച്ചുകുലുക്കി ഇടി വെട്ടി. മിന്നല്‍ പിണര്‍ വാതില്‍ പഴുതിലൂടെ തുളച്ചു കയറിവന്നു. പേടിച്ചരണ്ടു കിടന്നപ്പോള്‍ അമ്മയുടെ നനുത്ത സ്പര്‍ശം ആശ്വാസമേകി......
ചാണകം മെഴുകിയ ചായ്പിലെ കട്ടിലിനടിയില്‍ മാമ്പഴം പഴുക്കാന്‍ വെച്ചിരിക്കുകയാണ്. മെടഞ്ഞ ഓലയില്‍ വൈക്കോലിട്ടു അതിനു മുകളിലാണ് മാങ്ങകള്‍ അടുക്കി വെച്ചിരിക്കുന്നത്. കട്ടിലിനടിയില്‍ ഇഴഞ്ഞു ചെന്ന് ഒരു മാങ്ങയെടുത്ത് തല പുറത്തിട്ടപ്പോള്‍ ചിരിച്ചുകൊണ്ട് അച്ഛന്‍ മുന്നില്‍.
“ കഴുകിയിട്ട് തിന്ന് മോനെ” – അച്ഛന്‍റെ വാക്കില്‍ മാങ്ങയുടെ മധുരം ഇരട്ടിയായി. കിളയരികിലെ മാവില്‍ നിന്ന് കൊക്കയും വലയും കൊണ്ട് അച്ഛന്‍ മാമ്പഴം പറിക്കുന്നത് കാണാന്‍ തന്നെ എന്ത് രസമാണ്!
സ്കൂള്‍ അടച്ചാലുള്ള രണ്ടു മാസം കശുമാങ്ങയും മാമ്പഴവും ചക്കയും കൊണ്ട് വീടകം നിറയും. അപ്പോഴത്തെ ആ വീടിന്‍റെ ഗന്ധം വര്‍ഷങ്ങള്‍ക്കിപ്പോഴും മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല
ഹൈസ്കുളില്‍ എത്തുമ്പോഴേക്കും വീടിന്‍റെ കിഴക്കേ മുറി അയാള്‍ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. പീഞ്ഞപെട്ടിയുടെ അരികുകള്‍ കൊണ്ട് അവിടെയൊരു കൊച്ചു ബുക്ക് ഷെല്‍ഫ് പണിതു. അങ്ങിനെ കിഴക്കേ മുറിയില്‍ നിന്ന് പുസ്തകങ്ങളിലൂടെ അയാള്‍ ലോകത്തെ നോക്കിക്കണ്ടു.
യൗവനത്തിന്റെ നെരിപ്പോടെരിയും കാലം ജോലി തിരഞ്ഞു നിരാശനായി അന്തിക്ക് വീടണയുമ്പോള്‍ ആശ്വസമേകിയതും ആ കിഴക്കേമുറി തന്നെയായിരുന്നു
നിലാവുള്ള രാത്രികളില്‍ മുറ്റത്തെ പ്ലാവിന്‍ ചുവട്ടിലിരിക്കാന്‍ അയാള്‍ക്ക് ഏറെ ഇഷ്ടമായിരുന്നു. ചുറ്റുമുള്ള തെങ്ങോലത്തുമ്പുകള്‍ നിഴല്‍ ചിത്രങ്ങള്‍ കൊണ്ട് അവിടെ അയാള്‍ക്കൊരു വള്ളിക്കുടിലൊരുക്കി – അയാളുടെ സ്വപ്നത്തിലെ രാജകുമാരിയെ സ്വീകരിക്കാന്‍(അവള്‍ ഒരിക്കലും വന്നില്ലെങ്കിലും).......
പ്രവാസത്തിന്‍റെ മരുഭൂമിയിലേക്ക് എടുത്തെറിയപ്പെട്ട അയാള്‍ ഭാര്യയുടെ കത്തുകളില്‍ തുടര്‍ച്ചയായി വരുന്ന ഒരു “സ്വന്തം” വീടിനെക്കുറിച്ചുള്ള സ്വപ്നങ്ങളില്‍ മുങ്ങിത്താണു. പട്ടണത്തിനു അടുത്ത് സ്ഥലം വാങ്ങിയത് അങ്ങിനെയാണ്. മൂന്നു കൊല്ലം കൊണ്ട് അവിടെയൊരു കോണ്‍ക്രീറ്റ് വീട് ഉയര്‍ന്നു. ചുറ്റും മതിലുകളുള്ള, വാതിലുകള്‍ എന്നും അടഞ്ഞു കിടക്കുന്ന ഒരു വീട്, അല്ല ഒരു കെട്ടിടം....................
എത്ര വര്‍ഷമായ് അത് പണിതിട്ട്? അയാള്‍ വെറുതെ കണക്കു കൂട്ടി നോക്കി. പതിനേഴു വര്ഷം. അപ്പോള്‍ താന്‍ ഈ മരുഭൂവില്‍ വന്നിട്ട് ഇരുപതു വര്‍ഷമായി. അച്ഛനും അമ്മയും അതിനിടയില്‍ യാത്രയായി. വീട് അനാഥമായി. ലീവില്‍ നാട്ടില്‍ പോയാല്‍ അവിടെ പോയി വെറുതെയങ്ങിനെയിരിക്കും. ഭാര്യയും മക്കളുമായുള്ള കലഹത്തിലാണ് അതെത്താറുള്ളത്. അവസാനം ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങി കഴിഞ്ഞ ലീവിലാണ് അയാള്‍ തന്‍റെ തറവാടും സ്ഥലവും വിറ്റ് ടൌണിലെ ഷോപ്പിംഗ് കോംപ്ലെക്സില്‍ ഒരു മുറി വാങ്ങിയത്. സ്ഥലമെടുത്തവര്‍ പഴയ വീട് പൊളിച്ചു കളഞ്ഞു. ഇപ്പോള്‍ അവിടെ അവര്‍...................
ഒരു മരുക്കാറ്റ് ആഞ്ഞുവീശിയത് പെട്ടന്നായിരുന്നു. അയാള്‍ തന്‍റെ ബാച്ച്ലര്‍ റൂമിനകത്തേക്ക് ഓടിക്കയറി. അഞ്ചാള്‍ താമസിക്കുന്ന ഒരു ഇരുണ്ട മുറി. മൂട്ടകള്‍ മുച്ചൂടുമുള്ള കട്ടിലിനടിയില്‍ നിന്നും അയാള്‍ ഒരു ബാഗ് പുറത്തേക്കെടുത്തു ശബ്ദമുണ്ടാക്കാതെ തുറന്നു. പിന്നെ മെല്ലെ എന്തോ തപ്പി പുറത്തേക്കെടുത്തു – ഒരു വാല്‍ മുറിഞ്ഞ പെന്‍സില്‍! തന്‍റെ കിഴക്കേമുറിയില്‍ നിന്നും അയാളെടുത്ത അവസാനത്തെ ഓര്‍മ്മചീന്ത്.
----------------------------------
ഹാരിസ് കോയ്യോട്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക