Slider

ജലരേഖകൾ (ഭാഗം രണ്ട് )

0
ജലരേഖകൾ (ഭാഗം രണ്ട് )
ഒരു ദിവസം പനി ആയത് കൊണ്ട് കോളേജിൽ പോകാതിരുന്ന ഉണ്ണിമായയുടെ അടുത്തേക്ക് ആ വൈകുന്നേരം ചാരു എത്തിയത് അത്യാഹ്ലാദവതിയായിട്ടാണ് .
വന്ന ഉടനെ ബാഗ് കട്ടിലിലേക്കെറിഞ്ഞ അവൾ ഉണ്ണി മായയെ കെട്ടിപിടിച്ച് കൊണ്ട് പറഞ്ഞു.
" മോളെ മലയാളം ഡിപ്പാർട്ട് മെന്റിലെ പുതിയ ഗസ്റ്റ് ലക്ചറർ ആരാണെന്നറിയാമോ...............? "
അതുവരെ കാണാത്ത ചാരുവിന്റെ ഭാവം മനസ്സിലാകാതെ കണ്ണ് മിഴിച്ച് നിന്ന ഉണ്ണിയുടെ കവിളിൽ മൃദുവായി നുള്ളിയിട്ടവൾ പറഞ്ഞു. ജയദേവൻ മാഷ്‌ .
" ഇതെന്തു പറ്റി ഇന്ന് കാവിലമ്മക്ക് "
" എനിക്കൊരു ജയദേവനേം അറിയില്ലെ ആകെ അറിയാവുന്ന ഒരു ദേവൻ മലയാളം ഡിപ്പാർട്ട്മെന്റിലും അല്ല, പുള്ളിക്കാരൻ ദേവസ്വം ഡിപ്പാർട്ട് മെന്റിലാണ്............. ശ്രീ കോവിലിൽ. "
ചാരുവിന്റെ ചോദ്യത്തിന് ചിരിച്ച് കൊണ്ട് കളിയായി ഉണ്ണിമായ ഇങ്ങനെ മറുപടി പറഞ്ഞു.
പെട്ടെന്ന് തന്നെ ചാരുവിന്റെ മുഖഭാവം മാറി.
അല്പം കയർത്ത്കൊണ്ട് തന്നെ അവൾ ഉണ്ണിയോട് പറഞ്ഞു,
" അല്ലെങ്കിലും നല്ലതൊന്നും നിന്നെ പോലുള്ളവർക്ക് അറിയില്ലല്ലോ. "
" മാഷ്ടെ ഒരു കഥയെങ്കിലും നീ വായിച്ചിട്ടുണ്ടോ, വേണ്ട ഒരു കവിത ,അതെങ്ങനാ ഒരു ക്ലാസുമില്ലാത്ത നിന്നോടൊക്കെ എന്ത് പറയാനാ മോളെ.
നീ നിന്റെ കെട്ട്യോന്റെയും പിള്ളേരുടേയും തുണി അലക്കി കാലാ കാലം കഴിയാനുണ്ടായ പെണ്ണാണ്..................അത് തീർച്ച. "
" അപ്പോൾ നീയോ? "
ഉണ്ണിമായയുടെ ചോദ്യത്തിന് മറുപടി ഒന്നും പറയാതെ ചാരു ജാലകത്തിനടുത്തെത്തി -
ജാലകവിരിപ്പ് ഇരു കൈകളും കൊണ്ട് അരികിലേക്ക് നീക്കിയിട്ട അവൾ ജനലഴികളിൽ പിടിച്ച് ദൂരേക്ക് നോക്കി നിന്നു.
അസ്തമയ സൂര്യന്റെ ചുവന്ന കിരണങ്ങൾ ചാർത്തി നല്കിയ വർണ്ണങ്ങൾ ,അവളുടെ കവിൾത്തടങ്ങളിൽ അപ്പോൾ
വല്ലാത്തൊരു ശോണിമ പടർത്തിയിരുന്നു. അവളുടെ വിടർന്ന കണ്ണുകൾക്ക് ആ സമയത്തുണ്ടായിരുന്ന പതിവില്ലാത്ത തിളക്കം കൂടി ചേർന്നപ്പോൾ ചാരു മുൻപ് കണ്ടിട്ടില്ലാത്തത്ര സുന്ദരി ആയെന്ന് ഉണ്ണിമായക്ക് തോന്നി.
ജയദേവൻ അറിയപ്പെടുന്ന ഒരു കവിയും എഴുത്ത് കാരനുമായിരുന്നു. പുരോഗമന ചിന്താഗതിക്കാരനായ അയാളുടെ ആശയങ്ങൾ അക്കാലത്ത് വളരെ അധികം ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ജയദേവന്റെ എഴുത്തുകളിലും, കവിതകളിലും ആകൃഷ്ടയായ ചാരുലത കത്ത് കളിലൂടെ അയാളുമായി സൗഹൃദം സ്ഥാപിക്കുകയും ആ ബന്ധം പിന്നീട് ഒരു ആത്മബന്ധമായി വളരുകയും ചെയ്തു.
കോളേജിൽ മലയാളം ഡിപ്പാർട്ട്മെൻറിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവ് ഉണ്ടെന്ന് ചാരുലത അറിയിച്ചതിനെ തുടർന്നാണ് ജയദേവൻ, ആ ഒഴിവിലേക്ക് അപേക്ഷിച്ചതും അങ്ങനെ അവിടെ ജോലിക്കെത്തിയതും .
ആയിടക്ക് നിഷയെ വല്ലാതെ ഉലച്ച ഒരു സംഭവം ഉണ്ടായി
നിഷയുമായി ദീർഘകാലം പ്രണയത്തിലായിരുന്ന സഹപ്രവർത്തകനായിരുന്ന കിഷോർ അവളെ തഴഞ്ഞ് വീട്ടുകാർ നിർദേശിച്ച ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു. അതോടെ ആകെ തകർന്ന് പോയ നിഷ അവളുടെ പ്രസരിപ്പും, ഊർജ്ജസ്വലതയും നഷ്ടപ്പെട്ട് സദാ വിഷാദം മുറ്റിയ മിഴികളുമായി എകാകി ആയി മാറി.
ഒരു വർണ്ണ തുമ്പിയെ പോലെ പാറി നടന്നിരുന്ന അവൾ പതിയെ അരണ്ട ദീപത്തിന്റെ നിഴൽ രൂപം പോലെ തെളിച്ചമില്ലാത്തവളായി മാറപ്പെട്ടു.
നിഷയുടെ ഈ മാറ്റം ഏറ്റവും കൂടുതൽ തളർത്തിയത് ഉണ്ണിമായയെ ആയിരുന്നു. ചിരിച്ചും, കളിച്ചും ഒരു ചേച്ചിയുടെ സ്ഥാനത്ത് നിന്നിരുന്ന നിഷയുടെ നിറം നശിച്ച പുതിയ ജീവിതം അവളെ വല്ലാതെ വിഷമിപ്പിച്ചു.
എന്നാൽ ജയദേവന്റെ വരവോട് കൂടി ഉല്ലാസവതിയായി തീർന്ന ചാരുലത പതിയെ അവളും ജയദേവനും മാത്രമുള്ള ഒരു ലോകം ഉണ്ടാക്കി തീർക്കാൻ ശ്രമിച്ചു.
അയാളോടൊപ്പം കവി അരങ്ങുകളിലും, ഗസൽ സന്ധ്യ കളിലും ചുറ്റി തിരിഞ്ഞ അവൾ പതിവായി ഹോസ്റ്റലിൽ വൈകി എത്താൻ തുടങ്ങി.
പതിയെ കൂട്ടുകാരികളിൽ നിന്നും അകന്ന ചാരു പുതു ലോകത്തിൽ ഭ്രമിച്ച് തന്റെ സ്വപ്നങ്ങൾക്ക് സമാനമായ ഒരു ജീവിതം നയിക്കാനാരംഭിച്ചു.
ജയദേവന് നാട്ടിൽ ഭാര്യയും രണ്ട് കുട്ടികളും ഉണ്ടായിരുന്നു.എന്നാൽ അയാളുടെ വ്യക്തി പ്രഭാവത്തിൽ അനുരക്തയായി തീർന്ന ചാരുവിന് അതൊരു പ്രശ്നമായി തോന്നിയതെ ഇല്ല.
ഉണ്ണിമായയും,നിഷയും പലപ്പോഴും ഈ ബന്ധത്തിന്റെ അസ്വഭാവികതയെ പറ്റി അതിശയപെട്ടിരുന്നെങ്കിലും, വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ജയദേവനെ ചാരുലത പ്രണയിക്കുമെന്ന് അവർ ഒരിക്കലും ചിന്തിച്ചിരുന്നില്ല.
എന്നാൽ ചാരുവിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ ദിനങ്ങളിലൂടെ ആയിരുന്നു അവൾ കടന്ന് പൊയ്കൊണ്ടിരുന്നത് .അത് വരെ ലഭിക്കാത്ത ആനന്ദത്തിൽ സ്വയം മറന്ന അവൾ സൂര്യൻ ഉദിച്ച് അസ്തമിക്കുന്നത്, തനിക്ക് വേണ്ടി മാത്രമാണെന്ന് വരെ ചിന്തിച്ചു.
അങ്ങനെ ഇരിക്കെ അടുത്ത ഞായറാഴ്ച വീട്ടിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് ചാരുവിന് അവളുടെ അച്ഛന്റെ ഒരു ഫോൺ കോൾ വന്നു.
(തുടരും)

Arun V Sajeev
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo