Slider

മെമ്മറീസ് ഓഫ് മര്‍ഡര്‍ - Part 1

0
മെമ്മറീസ് ഓഫ് മര്‍ഡര്‍
24th ഡിസംബര്‍ 2016 ,ക്രിസ്തുമസിന്‍റെ തലേന്നുള്ള രാത്രി
ഫോണിന്‍റെ റീസിവര്‍ ഫോണിന് അരികിലായി വെച്ചുകൊണ്ട് അവള്‍ മുന്‍വശത്തെ ഡോറിന്‍റെ അടുത്തേയ്ക്ക് നടന്നു .ഡോറിന്‍റെ പീപ്പ് ഹോളിലൂടെ നോക്കിയ അവള്‍ ,വീടിന്‌ പുറത്ത് വന്നു നിന്ന രണ്ടു കാറുകളില്‍ നിന്ന് കുറച്ചുപേര്‍ അവളുടെ വീടിനെ ലക്ഷ്യമാക്കി നടന്നു വരുന്നത് കണ്ടു.അവള്‍ പേടിച്ചുകൊണ്ട് അതില്‍ നിന്ന് കണ്ണുകളെടുത്തു.
-----------
ഇന്ന്
മുട്ടുകുത്തി പള്ളിയ്ക്കകത്തെ മേശയില്‍ തലകുനിച്ചു കൊണ്ട് ചെറിയൊരു തേങ്ങലോടെ പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ തോളിലൊരു കരസ്പര്‍ശം അനുഭവപ്പെട്ടപ്പോള്‍ അയാള്‍ തിരിഞ്ഞുനോക്കി .
“ആര്‍ യു ഓള്‍ റൈറ്റ്‌ സണ്‍ ? “ പ്രസന്ന വദനനായ ഒരു ഫാദര്‍ അയാളോട് ചോദിച്ചു .കലങ്ങിയ കണ്ണുകള്‍ തുടച്ചുകൊണ്ട് അയാള്‍ ഓക്കെയാണെന്ന് തലയാട്ടിക്കൊണ്ട് പറഞ്ഞു
“ഞാന്‍ റോയി ….പള്ളി വികാരിയാണ്‌ “ ഫാദര്‍ സ്വയം പരിചയപ്പെടുത്തി .അയാള്‍ അത് ശ്രെദ്ധിക്കാതെ അള്‍ത്താരയുടെ സമീപത്തായി ചുമരില്‍ തൂക്കിയിരുന്ന ക്രൂശിലേറ്റിയ ജീസസ്സിന്‍റെ ഫോട്ടോയില്‍ നോക്കിയിരുന്നു .ഫാദര്‍ വീണ്ടും അയാളുടെ തോളില്‍ തട്ടി
“ഫാദര്‍ നമ്മള്‍ ചെയ്യ്ത തെറ്റുകള്‍ക്കുള്ള ശിക്ഷ നമ്മുടെ പ്രിയപ്പെട്ടവര്‍ക്കാണോ ലഭിക്കുക ?….അതോ നമ്മുക്കോ ? ” കലങ്ങിയ കണ്ണുകളോടെ അയാള്‍ ഫാദറിനോട് ചോദിച്ചു.അയാളുടെ ആ ചോദ്യത്തിന് ഫാദര്‍ ഒന്നു ചിരിച്ചതല്ലാതെ മറുപടി പറഞ്ഞില്ല
“ഫാദര്‍ എനിയ്ക്ക് ഒരുപാട് പേരെ കൊല്ലേണ്ടി വന്നിട്ടുണ്ട് അതില്‍ ചിലതിന് കാരണങ്ങള്‍ ഉണ്ട്...മറ്റുചിലത് കാരണങ്ങള്‍ ഇല്ലാതെയും ...ചിലതിന് ശരികള്‍ ഉണ്ടായിരുന്നു ...മറ്റുചിലത് ശരികള്‍ക്കായി ചെയ്യേണ്ടിവന്നു …..എനിയ്ക്കറിയില്ല ഫാദര്‍ എന്‍റെ ശരികളെല്ലാം ശരികളായിരുന്നോ അതോ തെറ്റായിരുന്നോ എന്ന് “
“ഇന്ന് നീ എന്നോട് കൂടെ പറുദീസയില്‍ ഇരിയ്ക്കുമെന്ന് സത്യമായി നിന്നോട് പറയുന്നു ലൂക്കോസിന്‍റെ സുവിശേഷം ഇരുപതിമൂന്നാം അദ്ധ്യായം നാല്‍പ്പത്തിമൂന്നാം വാക്യം “ ഫാദര്‍ ചിരിച്ചുകൊണ്ട് അയാളോട് പറഞ്ഞു.അയാള്‍ ഫാദര്‍ പറഞ്ഞത് മനസ്സിലായില്ല എന്ന രീതിയില്‍ തലയാട്ടി .ഫാദര്‍ തുടര്‍ന്നു
“ജീസസ്സിന്‍റെ ക്രൂശുമരണത്തിന്‍റെ സമയത്ത് രണ്ട് കള്ളന്മാരേയും ജീസസ്സിന്‍റെ വലതും ഇടുതുമായി ക്രൂശിലേറ്റിയിരുന്നു .അതിലൊരു കള്ളന്‍ തന്‍റെ തെറ്റുകള്‍ ഏറ്റുപറഞ്ഞപ്പോള്‍ ജീസസ്സ് ആ കള്ളനോട് പറഞ്ഞതാണ്‌ ആ വാക്യങ്ങള്‍...മാനസാന്തരപ്പെട്ട ഒരു ഹൃദയമുണ്ടെങ്കില്‍ നിന്‍റെ പാപങ്ങളും മോചിക്കപ്പെടും “ അയാള്‍ തലയാട്ടിക്കൊണ്ട് വീണ്ടും അള്‍ത്താരയുടെ സമിപമുള്ള ജീസസ്സിന്‍റെ ഫോട്ടോയിലെയ്ക്ക് നോക്കി
“ഫാദര്‍ ...അവര്‍ എന്നെ തേടി വരും മുന്നേ എനിയ്ക്ക് ഒന്ന് കുമ്പസാരിക്കണം “
---------------------
1st ജനുവരി 2017
പകുതിയോളം നുണഞ്ഞ മദ്യക്കുപ്പിയില്‍ നിന്നും വീണ്ടും ഗ്ലാസിലെയ്ക്ക് ലഹരി പകര്‍ന്നുകൊണ്ടിരിക്കുന്ന ആ മൂന്നുപേരുടെ ഇടയിലേയ്ക്ക് അയാള്‍ നടന്നുവന്നു.
“ഇതിലാരാണ് സ്പാനര്‍ ഷിബു “ ആ മൂന്നുപ്പേരോടായി അയാള്‍ ചോദിച്ചു
“ഞാനാ ...എന്താ കാര്യം “ ഗ്ലാസില്‍ നിന്ന് ഒരു സിപ്പ് വായിലേക്ക് എത്തിച്ച് വിരല്‍കൊണ്ട് നാരങ്ങ അച്ചാറില്‍ ഒന്ന് തൊട്ടു വായില്‍ വെച്ചുകൊണ്ട് ഷിബു മറുപടി നല്‍കി
“ഒരു ക്വട്ടേഷന്‍ ഉണ്ട് ….ഷിബു എടുക്കുമോ എന്നറിയാനാണ് “
“ഷിബു എല്ലാതും എടുക്കും ….കയ്യിനാണെങ്കില്‍ അമ്പത് ഉറുപ്പിയ …..കാലുകള്‍ ആണെങ്കില്‍ ഒരു ഉറുപ്പിയ വരും ….ഇനി ആളെ തട്ടാന്‍ ആണെങ്കില്‍ രണ്ട് ഉറുപ്പിയ വരും GST അടക്കമുള്ള ചാര്‍ജാണ് ...ഒരു വില പേശല്‍ ഷിബുന് ഇഷ്ടവുമില്ല “ ഗ്ലാസിലേയ്ക്ക് വീണ്ടും മദ്യം ഒഴിച്ചുകൊണ്ട് ഷിബു അയാളോട് പറഞ്ഞു
“ആളെ തട്ടണം ...കാശോരു പ്രശ്നമല്ല ...സംഗതി നടക്കണം “
“ഷിബു ഏറ്റെടുത്ത ക്വട്ടേഷന്‍ ഇന്നേവരെ പാളിയട്ടില്ല സാറെ …..ഫോട്ടോ ഉണ്ടോ തട്ടേണ്ട ആളുടെ ? “
“ഉണ്ട് “ അയാള്‍ പോക്കറ്റില്‍ നിന്നൊരു ഫോട്ടോ എടുത്ത് അയാളെ കാണിച്ചു.ഫോട്ടോയില്‍ നോക്കിയ ഷിബു അതിലെ മുഖം കണ്ടപ്പോള്‍ ഒന്ന് നടുങ്ങി .
“സാറ് ആരാ ? ഒന്ന് പോയേ ഷിബു ഈ ക്വട്ടേഷന്‍ എടുക്കുന്നില്ല “ തന്‍റെ കൂടെയുള്ളവരോട്‌ കണ്ണുകൊണ്ട് എന്തോ ആംഗ്യം കാണിക്കുകയും ഫോട്ടോ അയാളുടെ കയ്യിലേയ്ക്ക് തിരിച്ച് കൊടുക്കുകയും ചെയ്തു
“അതെന്താ ഷിബു ഈ ക്വട്ടേഷന്‍ എടുക്കാത്തെ ? “ അയാള്‍ ഷിബുവിനോട് ചോദിച്ചു
“ടാ അണ്ണന്‍ ഈ ക്വട്ടേഷന്‍ എടുക്കുന്നില്ലെന്ന്‍ പറഞ്ഞില്ലേ ...സ്ഥലം കാലിയാക്കാന്‍ നോക്ക് “ ഷിബുവിന്റെ കൂടെയുള്ള ഒരുത്തന്‍ അയാളുടെ തോള്ളില്‍ തള്ളികൊണ്ട് പറഞ്ഞു
“അത് ഷിബു പറയട്ടെ “ അയാള്‍ ഷിബുവിനെ നോക്കികൊണ്ട്‌ പറഞ്ഞു
“നിന്നോട് കാര്യം പറഞ്ഞാല്‍ മനസ്സിലാവില്ലേ “ ഷിബുവിന്റെ കൂടെയുള്ളവന്‍ വീണ്ടും അയാളെ തള്ളനായി നോക്കിയതും അയാളുടെ കൈവെള്ളയിലൂടെ ഒരു ചങ്ങലയുടെ അറ്റത്തായി കത്തിപോലെ തോന്നുന്ന ഒരായുധം ഒഴുകി വരുകയും തള്ളാനായി വന്നവന്‍റെ കഴുത്തിലൂടെ ആഴത്തിലൊരു വര വരച്ചുകൊണ്ട്‌ കടന്നുപോവുകയും ചെയ്തു .ഷിബുവിന്റെ കൂടെ ഉണ്ടായിരുന്ന മറ്റെയാള്‍ ആ രംഗം കണ്ട് ഗ്ലാസ്സ് നിലത്തിട്ട് ഓട്ടവും കഴിഞ്ഞിരുന്നു അപ്പോള്‍ .ഭയന്ന് നില്‍ക്കുന്ന ഷിബുവിന്‍റെ അടുത്തേയ്ക്ക് അയാള്‍ നടന്നുവന്നു ഷിബു ഓടാന്‍ നോക്കിയതും .അയാള്‍ കയ്യിലുണ്ടായിരുന്ന ആയുധം ഷിബുവിന്‍റെ കഴുത്തിലെയ്ക്ക് വീശി .അതിന്‍റെ ചങ്ങല ഷിബുവിന്‍റെ കഴുത്തിലെയ്ക്ക് ചുറ്റപ്പെട്ടു .ആയുധത്തിന്‍റെ മറ്റെവശത്തുള്ള കത്തി ഷിബുവിന്‍റെ കഴുത്തില്‍ വെച്ചുകൊണ്ട് അയാള്‍ പറഞ്ഞു
“ഷിബു ചോദിച്ചില്ലേ ഞാന്‍ ആരാണ് എന്ന് ..കേട്ടോ ദ ഫ്യു ദ ഫിയര്‍ലെസ്സ് ….ചിലര്‍ എന്നെ ഗോസ്റ്റ് വിളിക്കും ….അതില്‍ അല്പം കാര്യവും ഉണ്ടെന്ന് കൂട്ടിക്കോ ഷിബു...ഇനി പറ ആ ഫോട്ടോയില്‍ കണ്ടയാളെ ഷിബു അറിയില്ലേ “
ഷിബു അറിയുമെന്ന് തലയാട്ടി
“ആര്‍ക്ക് വേണ്ടി?….. പേര് മാത്രം “ ചങ്ങല ഒന്നുകൂടി മുറുക്കികൊണ്ട് അയാള്‍ ചോദിച്ചു.ഷിബു വളരെ കഷ്ടപ്പെട്ട് എന്തോ ഒന്ന് പറയുകയും ഷിബു മുഴുവനാക്കിയതും അയാളുടെ കത്തി ഷിബുവിന്‍റെ കഴുത്തിലൂടെ ഇറങ്ങിയതും ഒരുമിച്ചായിരുന്നു
----------------
2nd ജനുവരി 2017 ,സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജീവന്‍ അഗസ്റ്റിന്‍റെ ഓഫീസ്
സംഭവ സ്ഥലത്ത് നിന്നു കൊല്ലപ്പെട്ട സ്പാനര്‍ ഷിബുവിന്‍റെ ഫോട്ടോഗ്രാഫ് ജീവന്‍ പരിശോധിക്കുന്നതിനിടയിലാണ് കോണ്‍സ്റ്റബിള്‍ മാധവന്‍ സാര്‍ അവിടെയ്ക്ക് കടന്നുവരുന്നത്‌
“സാര്‍ സ്പാനര്‍ ഷിബുവിന്‍റെ കൊലയാളിയെ കണ്ട സാക്ഷി എത്തിയിട്ടുണ്ട് “ മാധവന്‍ സാര്‍ ജീവനോട്‌ പറഞ്ഞു
“മം അകത്തേക്ക് വരാന്‍ പറയു “ മാധവന്‍ സാര്‍ സാക്ഷിയെ ജീവന്‍റെ റൂമിലേക്ക് കടത്തിവിട്ടു .തല കുനിച്ചുകൊണ്ട് നില്‍ക്കുന്ന അയാളോട് ജീവന്‍ ചോദിച്ചു
“എന്താടാ നിന്‍റെ പേര് ? “
“പ്രകാശന്‍ “ അയാള്‍ മറുപടി പറഞ്ഞു
“ഷിബുവിന്‍റെ ആരാ പ്രകാശന്‍ ? പ്രകാശന് ഷിബുവിനെ എങ്ങനെ അറിയാം ? “
“എന്‍റെ മെയിന്‍ പണി വണ്ടി സിസി ചെയ്യലാണ് ...ഇടയ്ക്കൊക്കെ ചെറിയ പണികള്‍ക്ക് ഞാനും അശോകനും ഷിബു അണ്ണന്‍റെ കൂടെ പോകാറുണ്ട് ..അങ്ങനെയുള്ള പരിചയമാണ് സാറെ “
“എന്തായിരുന്നു ഇന്നലെ സംഭവിച്ചത് ? ഒന്ന് വിശദികരിക്കാന്‍ പ്രകാശന് പറ്റുമോ ? “
“ന്യൂയര്‍ ആഘോഷത്തിന്‍റെ ഭാഗമായി ബാക്കിയുണ്ടായിരുന്ന കുപ്പി തീര്‍ക്കുമ്പോഴാണ് ഞങ്ങളുടെ അടുത്തേയ്ക്ക് അയാള്‍ കയറി വരുന്നത് .ഒരു ഫോട്ടോ കാട്ടി ക്വട്ടേഷന്‍ എടുക്കുമോ എന്നയാള്‍ ഷിബു അണ്ണനോട് ചോദിച്ചു .എന്തോ പന്തികേട് തോന്നിയ ഷിബു അണ്ണന്‍ ക്വട്ടേഷന്‍ എടുക്കുന്നില്ല എന്നയാളോട് പറഞ്ഞു.എന്നിട്ടും അവിടെ നിന്ന് പോകാന്‍ വിസമ്മതിച്ച അയാളെ അശോകന്‍ ഒന്ന് ചെറുതായി തള്ളി.പിന്നീട് കണ്ടത് അയാളുടെ കയ്യിലൂടെ ഇറങ്ങി വന്ന പ്രത്യക തരം കത്തിയും അത് അശോകന്‍റെ കഴുത്തിലൂടെ ഇറങ്ങി പോകുന്ന കാഴ്ചയുമാണ് സാര്‍ “ പ്രകാശന്‍ ഒന്ന് പറഞ്ഞുനിര്‍ത്തി
“എന്നിട്ട് ? ബാക്കി എന്താണ് സംഭവിച്ചത് ? “ ജീവന്‍ വീണ്ടും അയാളോട് ചോദിച്ചു
“അശോകന്‍ മരിച്ചു വീഴുന്നത് കണ്ടതും ഞാന്‍ ജീവനും കൊണ്ടോടി സാര്‍ “
“മം ..അയാള്‍ തന്നെയാകും ഷിബുവിനെ കൊലപ്പെടുത്തിയത് “
“ആയിരിക്കണം സാര്‍ “
“അയാളെ ഇതിന് മുന്‍പ് നിങ്ങള്‍ കണ്ടിട്ടുണ്ടോ ? “
“ഇല്ല സാര്‍ ...ആദ്യമായിട്ടാണ് അയാളെ കാണുന്നത് “
“ഒരു പക്ഷേ മറ്റേതെങ്കിലും ക്വട്ടേഷന്‍ ഗ്യാങ്ങ്‌ ആയിരിക്കില്ലേ ഇതിന് പിന്നില്‍ ? അങ്ങനെ ആയികൂടെ ? “
“ഇത് അങ്ങനെയാണെന്ന് തോന്നുന്നില്ല സാര്‍ “
“അതെന്താ ? “ ജീവന്‍ സംശത്തോടെ പ്രകാശനോട് ചോദിച്ചു
“വേറെ ഏതെങ്കിലും ഗ്യാങ്ങില്‍ ഉള്ള ഒരാളായിരുന്നെങ്കില്‍ ഒറ്റയ്ക്ക് വരില്ല ...ഒരു പണിയ്ക്ക് പോകുമ്പോള്‍ കൂട്ടമായിട്ടേ പോകുള്ളൂ ….പിന്നെ “
“പിന്നെ ?.... എന്താ നിറുത്തിയത് പ്രകാശന്‍ “
“അയാളൊരു പോലീസുകാരന്‍ ആണെന്ന് തോന്നുന്നു സാര്‍ ….പിന്നേ ആ ആയുധം ...ഒരു ചങ്ങലയുടെ അറ്റത്തായി ഒരു കത്തി ...അങ്ങനെയൊന്ന് ഞാന്‍ കണ്ടട്ടില്ല സാര്‍ “
“അയാളൊരു പോലീസുകാരന്‍ ആണെന്ന് പറയാന്‍ എന്താണ് കാരണം പ്രകാശന്‍ ? “
“വളരെ കനംകുറച്ച് നീറ്റായി കട്ട്‌ ചെയ്യ്ത അയാളുടെ ഹെയര്‍ സ്റ്റൈല്‍ ...പിന്നെ അയാളുടെ ഫിറ്റായ ബോഡി ...പിന്നെ അയാളുടെ നടത്തം ...എല്ലാം ഒരു പോലീസുകാരനെ പോലെ തോന്നിപ്പിച്ചു സാര്‍ “
“മം ...പിന്നെ വേറെ എന്തെങ്കിലും അയാളെ പറ്റി ? പ്രകാശന്‍ അയാളെ ഇനി കണ്ടാല്‍ തിരിച്ചറിയുമോ ? “
“പിന്നെ അയാള്‍ താടി വെച്ചിരുന്നു ..പിന്നെ അയാളുടെ കൈത്തണ്ടയില്‍ ഒരു മുതലയുടെ ചിത്രം പച്ചകുത്തിയിരുന്നു ..അതിന് താഴെ ഇംഗ്ലീഷില്‍ ദ ഫ്യു ദ ഫിയര്‍ലെസ്സ് എന്ന് എഴുതിയിരുന്നു സാര്‍ “
“പ്രകാശന്‍ എന്താണ് പറഞ്ഞത് അയാള്‍ താടിവെച്ചിരുന്നുവെന്നോ ? “
“അതെ സാര്‍ “
“എന്നാല്‍ അയാള്‍ പോലീസ് ആവാന്‍ സാധ്യതയില്ല ….മല സീസണില്‍ അല്ലാതെ താടി വെച്ച പോലീസുകാരനെ പ്രകാശന്‍ കണ്ടിട്ടുണ്ടോ “
“അങ്ങനെ ചോദിച്ചാല്‍ ? എനിയ്ക്ക് അറിയില്ല സാര്‍ “ പ്രകാശന്‍ സംശയത്തോടെ ജീവനോട്‌ പറഞ്ഞു
“മം ..ശരി …..പ്രകാശനെ രേഖാചിത്ര വിദഗ്ധന്‍റെ അടുത്തേയ്ക്ക് കൊണ്ടുപോയി അയാളുടെ മുഖം വരയ്ക്കാന്‍ പറ്റുമോ എന്ന് നോക്ക് “ ഫോട്ടോഗ്രാഫില്‍ നോക്കികൊണ്ട്‌ മാധവന്‍ സാറിനോട് ജീവന്‍ പറഞ്ഞു . പെട്ടന്നാണ് ജീവന്‍റെ കണ്ണില്‍ ഒരു കാര്യം ശ്രദ്ധയില്‍പ്പെട്ടത് .കൊല്ലപ്പെട്ട ഷിബുവിന്‍റെ ഇടത്തെ കയ്യില്‍ H എന്ന് കത്തികൊണ്ട് വരച്ചിരിക്കുന്നു .ജീവന്‍ ബാക്കിയുള്ള ഫോട്ടോസ് വീണ്ടും എടുത്തു നോക്കി .വേറൊരു സ്ഥലത്ത് T എന്നോരക്ഷരവും ജീവന്‍ കണ്ടു .ജീവന്‍ ഷിബുവിന്‍റെ ശരീരത്തില്‍ കണ്ട എല്ലാ അക്ഷരങ്ങളും ഒരു വെള്ള പെപ്പറിലേയ്ക്ക് എഴുതി .
“H ….T …..G ….S ….O “ ജീവന്‍ എഴുതി കഴിഞ്ഞശേഷം എഴുതിയത് വായിച്ചു
“HTGSO….എന്താണ് ഇതിന്‍റെ അര്‍ഥം ? “ ജീവന്‍ എഴുതിയ അക്ഷരങ്ങള്‍ നോക്കികൊണ്ട്‌ പറഞ്ഞു
“മരിച്ചയാളുടെ ശരീരത്തില്‍ കത്തികൊണ്ട് അക്ഷരങ്ങള്‍ വരച്ചിരിക്കുന്നു ….എന്താണ് കൊലയാളി പറയാന്‍ ഉദേശിക്കുന്നത് ? ഒരു പക്ഷേ കൊലയാളിയെ പറ്റി കൊലയാളി തന്നെ ക്ലൂ തന്നതായിരിക്കുമോ ? അതെ ...അതുതന്നെയാണ് ...അന്വേഷണ ഉദ്യോഗസ്ഥനെ വെല്ലുവിളിച്ചിരിക്കുകയാണ് ആ അക്ഷരങ്ങളിലൂടെ ...ഹ ഹ വെരി സ്മാര്‍ട്ട്‌ ….ചലഞ്ച് സ്വീകരിച്ചിരിക്കുന്നു മിസ്റ്റര്‍ ദ ഫ്യു ദ ഫിയര്‍ലെസ്സ് “
-------------------------
അതെ ദിവസം രാത്രി
അന്നത്തെ ജോലി കഴിഞ്ഞു റൂമിലേക്ക്‌ നടക്കുകയായിരുന്നു വിവേക് .ഫോണിലൂടെ ആരോട് സംസാരിക്കുന്നുണ്ട് അയാള്‍
“അതെ അറിയാം …..ഇവിടെ ഇത്തിരി തിരക്കാണ് ….മിക്കവാറും അടുത്ത ആഴ്ച ഉണ്ടാവും ….ഹേയ് ഇല്ല ...എന്തായാലും ഉണ്ടാവും “ പെട്ടന്ന് എന്തോ ഒരു ശബ്ദം കേട്ടപ്പോള്‍ വിവേക് തിരിഞ്ഞു നോക്കി
“ഹലോ ...ഹലോ...കട്ട്‌ ചെയ്തോ ? “ വിവേകിന്‍റെ ശബ്ദം കേള്‍ക്കാതെ ആയപ്പോള്‍ ഫോണിലൂടെ ലൈനില്‍ ഉണ്ടായിരുന്ന ശബ്ദം ചോദിച്ചു
“ഇല്ല ...ആരോ എന്നെ പിന്തുടരുന്ന പോലെ” വിവേക് മറുപടി നല്‍കി .വീട് എത്താറായപ്പോള്‍ സംസാരം അവസാനിപ്പിച്ച്‌ വിവേക് ഫോണ്‍ കട്ട്‌ ചെയ്തു.പാന്റ്സിന്റെ പോക്കറ്റില്‍ നിന്ന് കീ എടുത്ത് വിവേക് ഡോര്‍ തുറന്ന് അകത്തെ ബള്‍ബിന്‍റെ സ്വിച്ചിട്ടു
“ഹലോ വിവേക് “ സ്വിച്ചിട്ടതും വീടിന് അകത്ത് നിന്നൊരു ശബ്ദം വിവേകിനെ തേടിയെത്തി .വിവേക് ഒന്ന് ഞെട്ടികൊണ്ട് ശബ്ദം കേട്ട ദിക്കിലേയ്ക്ക് നോക്കി
“ഹലോ ആരാ നിങ്ങള്‍ ? എങ്ങനെയാണ് വീടിന് അകത്തേയ്ക്ക് കയറിയത് ? “ വിവേക് അയാളോട് ചോദിച്ചു
“ചോദ്യങ്ങള്‍ വേണ്ട വിവേക് ...ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കും ...വിവേക് ഉത്തരം മാത്രം തന്നാല്‍ മതി ..ആര്‍ക്ക് വേണ്ടിയാണ് വിവേക് സ്പാനര്‍ ഷിബുവിന് അന്ന് ക്വട്ടേഷന്‍ കൊടുത്തത് “ അയാള്‍ വിവേകിനോട് ചോദിച്ചു .വിവേകിന്‍റെ മുഖത്ത് ഭയം പരക്കുന്നത് അയാള്‍ ശ്രദ്ധിച്ചു
“പറയു വിവേക് എത്ര വെള്ളിക്കാശിനാണ് നീ ഒറ്റികൊടുത്തത് ? “ വിവേക് വാതില്‍ തുറന്ന് പുറത്തേയ്ക്ക് ഓടാന്‍ നോക്കിയതും അയാളുടെ കയ്യിലുണ്ടായിരുന്ന ചങ്ങല വിവേകിന്‍റെ കഴുത്തില്‍ ചുറ്റപ്പെട്ടു
“ഞാന്‍ ആരാണ് എന്ന് ചോദിച്ചില്ലേ ….ഗോസ്റ്റ് “ വിവേകിന്‍റെ ചെവിയില്‍ അയാള്‍ പതിയെ മന്ത്രിച്ചു
(തുടരും )

Lijin
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo