Slider

മരിക്കില്ല ഞാൻ മറ്റൊരാളിലൂടെ ജീവിക്കും (കഥ )

0
മരിക്കില്ല ഞാൻ മറ്റൊരാളിലൂടെ ജീവിക്കും (കഥ )
*********************************************
ഒരു പക്ഷേ ഞാനൊരു സ്ത്രീയായതു കൊണ്ടാകാം ആ രാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തേക്കിറങ്ങുമ്പോൾ എന്റെ മുഖത്ത് എന്തെന്നെന്നില്ലാതെ ഒരു പരിഭ്രാന്തി പടർന്നു പിടിച്ചിട്ടുണ്ടായിരുന്നു. ബാഗിൽ നിന്നും മൊബൈലെടുത്ത് സമയം നോക്കിയപ്പോൾ 9മണി കഴിഞ്ഞിരിക്കുന്നു. ട്രെയിൻ മൂന്നു മണിക്കൂറുകളോളം ലേറ്റായതിന് ഞാൻ റെയിൽവേ ഡിപ്പാർട്മെന്റിനെ മനസ്സിൽ പ്രാകികൊണ്ട് ബസ്റ്റോപ് ലക്ഷ്യമാക്കി നടന്നു.തീവണ്ടിക്കകത്തു ഞാൻ കണ്ട ചില സ്ത്രീമുഖങ്ങളിൽ ഇ സ്റ്റേഷനിൽ ഇറങ്ങിയവരുടെ ഭർത്താക്കൻമാരോ, സഹോദരന്മാരോ, അച്ഛനൊ സ്റ്റേഷന് പുറത്ത് അവരെയും കാത്ത് നിൽകുന്നുണ്ടായിരുന്നു. ഒരു വേള ഞാനും ആശിച്ചു കൂട്ടികൊണ്ട് പോകുവാൻ വന്ന അച്ഛനോടൊപ്പം ഞാൻ നടന്നു പോകുന്നത്. ഒരു ചെറിയ വീടും, ആ വീടിനകത്തെ ഒരു മുറിക്കുള്ളിൽ നിർത്താതെ ചുമച്ചുകൊണ്ട് തളർന്നുകിടക്കുന്ന അച്ഛനും, കണ്ണിലെണ്ണയൊഴിച്ച് അച്ഛനെ ശുശ്രൂഷിക്കുന്ന അമ്മയുമെല്ലാം നിഴൽ രൂപങ്ങളായി മുന്നിൽ നിൽക്കുന്നത് ഞാൻ കണ്ടു. അതുകൊണ്ട് തന്നെ അച്ഛൻ കാത്തുനിൽക്കുമെന്നുള്ള മനസ്സിൽ തോന്നിയ ആഗ്രഹത്തെ അപ്പൂപ്പൻ താടിപോലെ ഞാൻ കാറ്റിൽ പറത്തിവിട്ടു.ട്രെയിനിൽ നിന്നും വന്നിറങ്ങുന്നവരുടെ സവാരിയും പ്രതീക്ഷിച്ച് കാത്തുകിടന്ന ഓട്ടോകാർക്കെല്ലാം സവാരി കിട്ടി തുടങ്ങിയിരിക്കുന്നു. ഒരു മണിക്കൂറോളം രാത്രിയിൽ ഒറ്റയ്ക്ക് ബസ്സിൽ യാത്ര ചെയ്യണ്മല്ലോ എന്നോർത്തപ്പോൾ പൈസ കൂടുതൽ ആയാലും ഓട്ടോയിൽ പോകുന്നതാണ് ഉചിതമെന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.
രാത്രിയുടെ വന്യമായ സൗന്ദര്യത്തെ കീറി മുറിച്ച് ഓട്ടോ എന്നെയും കൊണ്ട് നിരത്തിലൂടെ പാഞ്ഞു പോകുന്നത് ഞാൻ സങ്കൽപ്പിച്ചു നോക്കി. ഡ്രൈവർ ഒരു മാന്യനാണെന്ന് തുടക്കത്തിൽ ഞാൻ കരുതി. എന്നാൽ പോക, പോകെ സംസാരത്തിലൂടെ അയാൾ സ്വയം മാന്യതയുടെ മുഖം മൂടി അഴിച്ചു മാറ്റി തുടങ്ങി. പെട്ടന്ന് വണ്ടി കേടായതുപോലെ അയാൾ വഴിയിൽ നിർത്തുകയും. എന്നോട് പുറത്തേക്കിറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ആ സമയം അയാളുടെ മുഖഭാവം ഇരയെ മുന്നിൽ കിട്ടിയ വേട്ടമൃഗത്തിന് തുല്ല്യമായി മാറിയിരുന്നതായി ഞാൻ മനസ്സിലാക്കി. പേടികൊണ്ട് എന്റെ ശ്വാസോഛാസം ഇരട്ടിയായി വർദ്ധിച്ചു..ഇത്തരത്തിലെ ചിന്തകൾ ജീവനുള്ള ചിത്രങ്ങൾ പോലെ ഞാൻ മുന്നിൽ കണ്ടു. വേണ്ടാ!! ഒറ്റയ്ക്ക് രാത്രിയിൽ പരിചയമില്ലാത്ത ഓട്ടോയിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലാ!!. ഞാൻ ഓട്ടോയിൽ പോകണുമെന്നുള്ള മോഹം ഉപേക്ഷിച്ചു.
ബസ്‌സ്റ്റോപ്പിനുള്ളിൽ ഞാനും മറ്റു മൂന്നുപേരും കൂടിയുണ്ട്.അതിൽ രണ്ടു പുരുഷന്മാരും ഒരു സ്ത്രീയുമാണുള്ളത്. ഒരു സ്ത്രീയുള്ളതാകാം ഞാൻ ഉള്ളിന്റെയുള്ളിൽ ചെറുതായി സന്തോഷിച്ചു. ആ സ്ത്രീയും,കൂടെയുള്ള പുരുഷനും ഭാര്യാഭർത്താക്കന്മാരെ പോലെ വളരെ ഇഴുകി ചേർന്നാണ് ഇരുന്നത്. അതുകൊണ്ട് അവർ ദമ്പതികൾ തന്നെയെന്ന് ഞാൻ ഉറപ്പിച്ചു. രണ്ടാമത്തെ പുരുഷന് ഏകദേശം ഒരു 24വയസ്സുണ്ടാകുമെന്ന് ഞാൻ സങ്കൽപ്പിച്ചു. അവൻ മൊബൈലിൽ ശ്രദ്ധിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു. അവന്റെ കൈയിൽ ചെമ്പിൽ തീർത്ത ഒരു വള കിടപ്പുണ്ടായിരുന്നു. അപ്പോഴാണ് രണ്ടാഴ്ച്ച മുന്നേയുള്ള ഒരു വൈകുന്നേരം വീട്ടിലേക്ക് പോകും വഴിമദ്ധ്യേ ബസ്സൊരു സ്റ്റോപ്പിൽ നിർത്തിയപ്പോൾ ഏതോ സംഘടനയിലുള്ള മൂന്നാല് പേർ ബസ്സിനുള്ളിലേക്ക് കയറി അതിനകത്തുണ്ടായിരുന്നവർക്കെല്ലാം ഏതോ പരിപാടിയുടെ നോട്ടീസ് നൽകിയ കാര്യം ഞാൻ ഓർമ്മിച്ചത്. അന്ന് മറ്റുള്ളവരിൽ നിന്നും വിപരീതമായി കട്ടിമീശയുള്ള,താടി ക്ലീൻഷേവ് ചെയ്ത ഒരു യുവാവ് എന്റെ കൈയിലേക്ക് നോട്ടീസ് തരുന്ന സമയത്ത് അയാളുടെ കണ്ണുകൾ തന്റെ കണ്ണുകളിൽ ഉടക്കിയിരുന്നല്ലോ എന്നോർത്തപ്പോൾ ഞാൻ ഇ രാത്രിയിലും രോമാഞ്ചം കൊണ്ടു. അത്രമാത്രം ആ യുവാവിന്റെ കണ്ണുകൾ എന്റെ ഹൃദയത്തിൽ പതിഞ്ഞിരുന്നു. .
ദൂരെ നിന്നും ബസ്സിന്റെ വെളിച്ചം കണ്ടപ്പോൾ ഞാനും, മറ്റുള്ളവരും ബസ്‌സ്റ്റോപ്പിനുള്ളിൽ നിന്നും പുറത്തേക്കിറങ്ങി.ബസ്സ് അവിടെ വന്നു നിന്നു. ആദ്യം ആ ദമ്പതികൾ കയറി പിറകെ ഞാനും അവസാനമായി അവനും കയറി. ഞാൻ ബസ്സിനുള്ളിൽ മൊത്തത്തിൽ ഒന്നു കണ്ണോടിച്ചു.ഇവിടെ നിന്നും കയറിയവരെ കൂട്ടാതെ മൂന്നുപേരും പിന്നെ കണ്ടക്ടറും, ഡ്രൈവറും. ആ മൂന്നുപേരിൽ ഒന്ന് ഒരു സ്ത്രീയായിരുന്നു അവൾ ഒറ്റയ്ക്ക് ഒരു സീറ്റിൽ ഇരിക്കുന്നു. മറ്റു രണ്ടുപേർ ഒരുമിച്ച് ഒരു സീറ്റിൽ ഇരിക്കുന്നു അവർ പരസ്പരം സംസാരിക്കുന്നുമുണ്ട്. ഞാൻ കയറിയ സ്റ്റോപ്പിൽ ഉണ്ടായിരുന്ന ദമ്പതികൾ ഇരുന്ന സീറ്റിനു പുറകിലുള്ള സീറ്റിൽ ഞാനും സ്ഥലംപിടിച്ചു. ഞാനിരുന്ന സീറ്റിനു തൊട്ടുപിറകിലായി വളയിട്ടവനും ഇരുന്നു. ബസ്സ് കുറെ മുന്നോട്ടു പോയതിനു ശേഷം സാവകാശം കണ്ടക്ടർ എഴുനേറ്റ് വന്ന് ഞങ്ങൾക്ക് ടിക്കറ്റ് തന്നു. ദമ്പതികൾ അവസാന സ്റ്റോപ്പിന്റെ സ്ഥലപ്പേര് കണ്ടക്ടറോട് പറയുന്നത് ഞാൻ കേട്ടു.വളയിട്ടവൻ എവിടേക്കാണ് ടിക്കറ്റ് എടുത്തതെന്ന് എനിക്ക് മനസ്സിലായില്ല.കാരണം അവൻ പറഞ്ഞ സ്ഥലപേര് ഞാൻ കേട്ടില്ല. മുന്നിലിരിക്കുന്ന ദമ്പതികൾ പരസ്പരം ഒട്ടിച്ചേർന്നിരിക്കുന്നത് സീറ്റിലെ കമ്പികൾക്കിടയിലൂടെ ഞാൻകാണുന്നുണ്ട്.
ദൂരയാത്ര ചെയ്തു വന്നതിന്റെ ക്ഷിണം കാരണം ഞാൻ മുന്നിലെ സീറ്റിന്റെ കമ്പിയിലേക്ക് രണ്ടു കൈകളും മടക്കിവച്ചുകൊണ്ട് തല കൈകകളിലേക്കമർത്തി കുനിഞ്ഞിരുന്നു. ദമ്പതിമാർ തമ്മിൽ സംസാരിക്കുന്നുണ്ട്. ഞാൻ ചെവികൾ അങ്ങോട്ട്‌ കൂർപ്പിച്ചു. “തനിക്ക് ഒരു റൂം എടുത്താൽ പോരാരുന്നോ? ഇത് ചുമ്മാ ബസ്സിൽ കയറ്റി… തനിക്ക് എന്ത് ലാഭമാ ?“....അവൾ ചോദിക്കുന്നു. “ചുമ്മാതല്ലല്ലോ കാശു തന്നിട്ടല്ലേ… എനിക്കിഷ്ട്ടമുള്ളപോലെ ഞാൻ ആയിക്കോളാം… നീ ഒന്ന് ചിലക്കാണ്ടിരി.. പുറകിലൊക്കെ ആൾ ഇരിപ്പുണ്ട്”… അവൻ പറയുന്നു. “ശരിയാ… ഇപ്പൊ എന്തായാൽ എനിക്കെന്താ.. പണി കുറവല്ലേ.. കാശും കിട്ടും “..അവൾ മറുപടിയായി പറയുന്നു. ആ വർത്തമാനങ്ങളിൽ നിന്നും കാര്യങ്ങൾ ഞാൻ മനസ്സിലാക്കി!!. ച്ചി.. വെറും വൃത്തികേടെന്ന് മനസ്സിൽ വിചാരിച്ചുകൊണ്ട് ഞാൻ നിവർന്നിരുന്നു. അവർ അപ്പോഴും ഇഴുകി ചേർന്ന് ഇരിക്കുന്നുണ്ട്. ഞാൻ മറുവശത്തെ സീറ്റിലിരുന്ന ആ സ്ത്രീയെ നോക്കി. അവർ എന്തോ ആലോചനയിൽ മുഴുകിയിരിക്കുകയാണെന്ന് ഞാൻ മനസ്സിലാക്കി. നരച്ച പോലെ തോന്നിപ്പിക്കുന്ന ഒരു നീല ജീൻസും, ചാര കളറിൽ പുള്ളികളുള്ള ഒരു ഷർട്ടുമാണ് അവരുടെ വേഷം. മുടി ബോബ് ചെയ്തേക്കുന്നു. മുഖത്ത് കണ്ണട വച്ചിട്ടുണ്ട്. തോളിൽ തൂക്കിയിരിക്കുന്ന സഞ്ചിയുടെ താഴെയറ്റം മടിയിലേക്ക് കയറ്റി വച്ച് വലത്തേ കൈ അതിനുമുകളിൽ വച്ചിരിക്കുന്നു. കാലുകൾ വെറുതെ ചലിപ്പിച്ചു കൊണ്ടാണ് അവർ ഇരിക്കുന്നത്. ഇവർ ഒരു എഴുത്തുകാരിയോ അല്ലെങ്കിൽ നക്സലറ്റോ ആയിക്കുമെന്ന് ഞാൻ ചിന്തിച്ചു.
വയറിന്റെ വലതു ഭാഗത്ത് എന്തോ സ്പർശിച്ച പോലെ തോന്നിയപ്പോൾ ഞാൻ ഒന്ന് ഞെട്ടി. പതിയെ അങ്ങോട്ട്‌ നോക്കി വളയിട്ട കൈ സീറ്റിൽ വിടവിലൂടെ വളരെ പണിപ്പെട്ട് കടന്നു വന്നിരിക്കുന്നു. . ഞാൻ മെല്ലെ സീറ്റിന്റെ നടുവിലേക്ക് നീങ്ങിയിരുന്നുകൊണ്ട് ഒളികണ്ണുകളാൽ പുറകിലേക്ക് നോക്കി. അവൻ ഒന്നും അറിയാത്ത പാവത്തിനെ പോലെയിരിക്കുന്നു.ഇനിയും ആ കൈ സീറ്റിന്റെ വിടവിലൂടെ കടന്നുവന്നാലോ എന്നുള്ള ചിന്തയിൽ ഞാൻ സീറ്റിൽ നിന്നും എഴുനേറ്റു തിരിഞ്ഞ് അവനെ രൂക്ഷമായൊന്ന് നോക്കി. അവനപ്പോൾ മുകളിലേക്ക് തലയുയർത്തി ഇരിക്കുകയായിരുന്നു. ഞാൻ അവിടെ നിന്നും ആ സ്ത്രീ ഇരിക്കുന്ന സീറ്റിനു പുറകിലുള്ള സീറ്റിലേക്ക് പോയിരുന്നു. ഞാൻ ഇങ്ങനെ സീറ്റ്‌ മാറിയിരുന്നപ്പോൾ ആ സ്ത്രീ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു.
ആ സ്ത്രീ തിരിഞ്ഞു എന്നെ നോക്കിയിട്ട് ചോദിച്ചു “എന്താ സീറ്റ്‌ മാറിയത് വല്ല ബുദ്ധിമുട്ടും ഉണ്ടായോ? “...അവരുടെ ആ ചോദ്യത്തിന്റെ ഗാംഭീര്യം കൊണ്ടായിരിക്കാം ഞാൻ പെട്ടന്ന് പറഞ്ഞു “ഒന്നുമില്ല… വെറുതെ മാറിയിരുന്നത് “...”ഇ രാത്രിയിൽ ഇതെവിടെ പോയിട്ട് വരുന്നു അതും ഒറ്റയ്ക്ക് “...അവർ വീണ്ടും ചോദിച്ചു. എന്നെ അപ്പോളിവർ ശ്രദ്ധിച്ചിരുന്നുവെന്ന് ഞാൻ മനസ്സിലാക്കി. അല്ലെങ്കിൽ ഞാൻ ഒറ്റയ്ക്കാണെന്ന് അവർ എങ്ങനെ അറിയാൻ എന്ന് ചിന്തിച്ചു കൊണ്ട് ഞാൻ പറഞ്ഞു. “ട്രെയിൻ ലേറ്റായത് കാരണം ഇത്രയും രാത്രിയായിപോയതാ”!...
അവർ ഒന്ന് മൂളി. ഞാൻ ചോദിച്ചു “നിങ്ങൾ “!!...ഞാനോ,ഞാൻ ഒരു എഴുത്തുകാരിയാ…പത്രമൊക്കെ വായിക്കാറുണ്ടെങ്കിൽ അറിയാൻ കഴിയും...എന്റെ പേര് ദീപമഹേഷ്‌ എന്നാ “...അവർ പറഞ്ഞു. ആ പേര് കേട്ടപ്പോൾ തന്നെ ഞാൻ മനസ്സിലാക്കി എന്ത് തെറ്റ് കണ്ടാലും ഒരു മടിയുമില്ലാതെ തുറന്ന് എഴുതുന്ന ശക്തയായ എഴുത്തുകാരി. ജാതിയോ, മതമോ, രാഷ്ട്രീയമോ നോക്കാതെ തെറ്റ് കാണിക്കുന്നവർക്കെതിരെ തൂലിക പടവാളാക്കുന്ന എഴുത്തുകാരി. ഇ അടുത്ത് ഒരു പ്രമുഖ രാഷ്ട്രിയ പാർട്ടിയുടെ നേതാവ് കോഴ വാങ്ങിയതിനെതിരെ തൂലിക ചലിപ്പിച്ചതിനു വിവാദങ്ങൾ ഏറ്റുവാങ്ങിയേക്കുന്നു…...ഇതൊക്കെ ചിന്തിച്ചു കൊണ്ട് ഞാൻ പറഞ്ഞു “അറിയാം”..മറുപടിയായി അവരൊന്നു ചിരിച്ചിട്ട് തിരിഞ്ഞിരുന്നു.
ഒരേ സീറ്റിൽ ഇരുന്ന രണ്ടു പുരുഷന്മാർ ഇറങ്ങാനായി എഴുന്നേറ്റപ്പോൾ കണ്ടക്ടർ സിംഗിൾ ബെല്ലടിച്ചു. വണ്ടി നിന്നപ്പോൾ അവർ ഇറങ്ങി. പിന്നാലെ മൂന്ന് പുരുഷന്മാർ ബസ്സിനുള്ളിലേക്ക് കയറി. ഞാൻ അവരെ ഒന്ന് നോക്കി അന്ന് നോട്ടീസ് തരുവാൻ ബസ്സിൽ കയറിയവരാണെന്ന് ഞാൻ സങ്കൽപ്പിച്ചു.പക്ഷേ ഉറപ്പില്ലായിരുന്നു കാരണം ഇന്ന് അവരുടെ മുഖം കാണുവാൻ കഴിഞ്ഞില്ല. അവർ ഞാൻ ഇരിക്കുന്നിടവും കഴിഞ്ഞ് കുറെ മുന്നിൽ പോയി ഒരു സീറ്റിൽ ഇരുന്നു. കട്ടിമീശയും, ക്ലീൻഷേവ് ചെയ്ത മുഖവുമുള്ള ആ പഴയ യുവാവ് അതിൽ ഉണ്ടോ എന്ന് ആകാംഷയോടെ ഞാൻ ചിന്തിച്ചു. മുഖം കാണാൻ കഴിയാത്തതിൽ ഞാൻ സ്വയം പരിഭവിച്ചു.കുറച്ചു സമയത്തിന് ശേഷം ഞാൻ തലയെത്തി അവർ ഇരിക്കുന്നിടത്തേക്ക് നോക്കിയപ്പോൾ അതിൽ ഇങ്ങോട്ട് നോക്കികൊണ്ടിരുന്ന ഒരാൾ ഞാൻ നോക്കുന്നത്ത് കണ്ടതും പെട്ടന്ന് തല തിരിച്ചു കളഞ്ഞു. ഞാൻ മനസ്സിൽ ചിന്തിച്ചു ഇനി ആ യുവാവ് തന്നെയാണോ അതെന്ന്.
ഞാനിറങ്ങേണ്ട സ്ഥലം ആയിരിക്കുന്നു. ഞാൻ ആ എഴുത്തുകാരിയോട് എന്റെ സ്ഥലമായെന്ന് പറഞ്ഞു.അവർ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അപ്പോഴേക്കും ബസ്സ് നിന്നിരുന്നു ഞാൻ ബസ്സിൽ നിന്നും ഇറങ്ങി. വേഗത്തിൽ ഞാൻ വീട്ടിലേക്ക് നടന്നു ചെന്നു. ഞാൻ എത്തുവാനുള്ള സമയവും കഴിഞ്ഞ് ഇത്രയും രാത്രിയായതിനാലുമാകാം പാവം അച്ഛനും അമ്മയും പേടിച്ചാണിരുന്നതെന്ന് അവരുടെ മുഖഭാവത്തിൽ നിന്നും ഞാൻ മനസ്സിലാക്കി.സമയം ഏറെ വൈകിയത് കൊണ്ട് ഞാൻ കുളിക്കാനൊന്നും മിനക്കെട്ടില്ല. കുറച്ചു ചോറും കഴിച്ച് കയറി കിടന്നു. കിടന്നു കണ്ണടയ്ക്കുമ്പോഴെല്ലാം ദീപമഹേഷിന്റെ ചിരിക്കുന്ന മുഖം ഞാൻ മനസ്സിൽ കാണുന്നുണ്ടായിരുന്നു.ആ മുഖം മാറി അന്ന് നോട്ടീസ് തന്ന യുവാവിന്റെ മുഖം കാണുവാൻ ഞാൻ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല.
രാവിലെ തന്നെ ഞാൻ ഉറക്കം എഴുന്നേറ്റു.മനസ്സിൽ ആരോയിരുന്ന് ടീവി ഓൺ ചെയ്യാൻ പറയുംപോലെ തോന്നിയതുകൊണ്ട് നേരെ പോയി ഞാൻ ടിവി ഓൺ ചെയ്തു. ടിവി സ്‌ക്രിനിലൂടെ ദീപമഹേഷിന്റെ ചിത്രം ഓടി മറയുന്നു. ഞാൻ റിമോട്ടിൽ ടീവിയുടെ ശബ്ദം കൂട്ടി.വാർത്ത ചാനൽ ആയിരുന്നു. പ്രശസ്ത എഴുത്തുകാരി ദീപമഹേഷ്‌ കൊല്ലപ്പെട്ടിക്കുന്നു, കഴിഞ്ഞ രാത്രിയിൽ അവർ സഞ്ചരിച്ചിരുന്ന ബസ്സിനുള്ളിൽ വച്ച് അജ്ഞാതരായ മൂന്ന്പേരുടെ ആക്രണമത്തിലാണ് ദീപമഹേഷ്‌ കൊല്ലപ്പെട്ടത്. കത്തി ഉപയോഗിച്ച് കഴുത്തിൽ മൂന്നു സ്ഥലത്തായി കുത്തിയപ്പോൾ ഉണ്ടായ ആഴത്തിലുള്ള മുറിവാണ് മരണകാരണം. പ്രതികൾക്കായി പോലീസ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി ദീപമഹേഷ് ഒരു പ്രമുഖ രാഷ്ട്രിയ പാർട്ടിക്കെതിരെ എഴുത്തിലൂടെ പോരാടുകയായിരുന്നു….ഞാൻ മനസ്സിലാക്കി ഇന്നലെ രാത്രിയിൽ ഞാൻ കണ്ട ദീപമഹേഷ് കൊല്ലപ്പെട്ടിരിക്കുന്നു. കണ്ണുകളിൽ ഇരുട്ട് വന്നുമൂടിയെങ്കിലും ഞാൻ വ്യക്തമായി കണ്ടു ടീവിക്ക് അടുത്തായി വച്ചിരുന്ന ആ നോട്ടീസ് പറന്ന് തറയിലേക്ക് വീഴുന്നത് ………
ഡിനുരാജ് വാമനനപുരം
(ഇ കഥയിലെ കഥയും, കഥാപാത്രങ്ങളും തികച്ചും സങ്കല്പികമാണ് ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയി ഏതേലും സാമ്യം തോന്നുകയാണെങ്കിൽ അത് തികച്ചും യാദൃശ്ചികം ആയിരിക്കാം)
**** ***** ****** ***** ***** ***** ***** ******
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo