വിവാഹം കഴിഞ്ഞ് ഒരു വർഷം തികയുന്നതിനു മുന്നേ ഡിവേഴ്സിന് വേണ്ടി കുടുംബ കോടതിയിൽ കയറിയിറങ്ങുന്ന സമയത്താണ് ഞങ്ങളുടെ ഇടയിലേക്ക് അയാളും ആ ഇരട്ടക്കുട്ടികളും കടന്നുവന്നത്....
കുടുംബ കോടതിയിൽ കൗൺസിലിങ്ങിന് വിളിക്കുന്ന സമയത്തൊക്കെ ആ അച്ഛനും മക്കളും അവിടെയുണ്ടാവും...
ഒരു വിധത്തിലും പൊരുത്തപ്പെട്ട് ജീവിക്കാൻ കഴിയില്ലെന്ന് രണ്ടു പേരും തീർപ്പു കൽപിച്ച് അവസാന കൗൺസിലിങ്ങിന് ഞങ്ങളെ കൗൺസിലറുടെ അടുത്തേക്ക് വിളിച്ചപ്പോൾ ആ അച്ഛനും കുട്ടികളും റൂമിൽ നിന്നിറങ്ങിപ്പോവുന്നതു ഞാൻ ശ്രദ്ധിച്ചത്....
ഞങ്ങളെ വിളിച്ചിരുത്തി എന്തായി നിങ്ങളുടെ തീരുമാനം എന്ന് കൗൺസിലർ ചോദിച്ചപ്പോൾ രണ്ടു പേരും ഒരേ സ്വരത്തിൽ പറഞ്ഞത് ഞങ്ങൾക്ക് ഡിവേഴ്സ് വേണം എന്നു തന്നെയാണ്....
''ശരി.... നിങ്ങളുടെ തീരുമാനം അതാണെങ്കിൽ അങ്ങനെ തന്നെ നടക്കട്ടേ....''
ഒരൊഴുക്കൻ മട്ടിൽ കൗൺസിലർ പറഞ്ഞപ്പോൾ രണ്ടു പേർക്കും അധികം വെെകാതെ ഡിവേഴ്സ് കിട്ടും എന്നു സമാധാനിച്ചിരിക്കുന്ന സമയത്താണ് അയാൾ ഒന്നു കൂടി പറഞ്ഞത്....
''ഇപ്പോൾ നിങ്ങളുടെ മുമ്പിലൂടെ കടന്നു പോയ ഒരച്ഛനേയും രണ്ടു കുട്ടികളേയും നിങ്ങൾ ശ്രദ്ധിച്ചോ...?
ശ്രദ്ധിക്കാതിരിക്കില്ല.... കാരണം
നിങ്ങൾ വരുന്ന സമയത്തൊക്കെ അവരും ഈ കോടതി വരാന്തയിൽ ഉണ്ടാവാറുണ്ട്....
നിങ്ങളോട് വരാൻ പറയുന്ന ദിവസം തന്നെയാണ് ഞാൻ അവരോടും പറയാൻ പറയാറുള്ളത്....
അവരുടെ ഒരു കേസ് കുടുംബ കോടതിയിൽ നടന്നോണ്ടിരിക്കുന്നുണ്ട്....
അതിന്റെ വിധിയെന്തെന്നറിയാൻ വേണ്ടിയാണ് ആ കുട്ടികളേയും തോളിലേറ്റി അയാൾ ഇവിടെ വരുന്നത്...
നിങ്ങൾ രണ്ടു പേരും ഇപ്പോൾ മനസ്സിൽ കരുതുന്നുണ്ടാവും അയാളും വിവാഹ മോചനം നേടാൻ കോടതിയിൽ വരുന്നതാണെന്ന്....
പക്ഷേ.... അയാൾ ഡിവേഴ്സിനു വേണ്ടിയല്ല ഇവിടെ വരുന്നത്....
ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയതോടെ ഒരു ഭാഗം തളർന്നു കിടക്കുന്ന ഭാര്യയുടെ ചികിത്സക്ക് വേണ്ടിയുള്ള പെെസക്കു വേണ്ടിയാണ് അയാൾ ഇവിടെ വരുന്നത്....
സ്ത്രീധനമായി ഒന്നും ആവശ്യപ്പെടാതെ എല്ലാവരുടേയും സമ്മതത്തോടെ നടത്തിയ കല്യാണമായിരുന്നു അവരുടേത്...
അധ്വാനിച്ച് കുടുംബം നോക്കാൻ കല്പുള്ള ആൾ....
മകളെ ആണൊരുത്തന്റെ കൂടെ പറഞ്ഞു വിട്ടപ്പോൾ അച്ഛനും അമ്മയും സ്വത്തുക്കളെല്ലാം ആൺമക്കൾക്ക് വീതം വെച്ചു കൊടുത്തു...
മകൾക്കവകാശപ്പെട്ടതും ആൺമക്കളുടെ പേരിലേക്ക് മാറ്റി അച്ഛനും അമ്മയും ബാധ്യതകളെല്ലാം ഒഴിവാക്കി...
ഇപ്പോൾ ജോലിക്കു പോവാൻ കഴിയാതെ ഭാര്യയേയും മക്കളേയും നോക്കി വീട്ടിൽ തന്നെ കഴിയാണ് അയാൾ...
നാട്ടുകാരുടെയും ഗവൺമെന്റിൽ നിന്നു കിട്ടുന്ന ആനുകൂല്യങ്ങളും കൊണ്ട് ജീവിച്ചു പോവുന്നു...
ഭാര്യക്ക് അവകാശപ്പെട്ട ഒാഹരി ആങ്ങളമാരിൽ നിന്നും തിരിച്ചു വാങ്ങിച്ച് അയാളുടെ ഭാര്യയെ ചികിത്സിപ്പിക്കാൻ വേണ്ടി കുടുംബ കോടതിയിൽ ഒരു കേസ് കൊടുത്തിരുന്നു...
നല്ല ചികിത്സ നൽകിയാൻ ഭാര്യക്ക് നടക്കാൻ കഴിയും എന്നാണ് ഡോക്ടർമാർ പറയുന്നത്... അതിന് അവകാശപ്പെട്ട സ്വത്ത് നേടിയെടുക്കാനുള്ള പരിശ്രമത്തിലാണ് അയാൾ....
കേസിന്റെ വിധി വന്നിട്ടില്ല ഇതു വരെ... വർഷം ഒന്നായി അയാൾ ആ മക്കളേയും കൊണ്ട് ഈ കോടതി വളപ്പിൽ കയറി ഇറങ്ങാൻ തുടങ്ങിയിട്ട്...
ഇന്ന് അയാൾ എന്നോട് പറഞ്ഞതെന്താണെന്നറിയോ നിങ്ങൾക്ക്....?
അവളൊന്ന് എണീറ്റ് നടന്നാൽ അയാൾ ഈ കോടതി വിധിയെ കാത്ത് കഴിയില്ലെന്ന്...
വയ്യാത്ത അവളെയും പറക്കു മുറ്റാത്ത മക്കളേയും തനിച്ചാക്കി ജോലിക്കു പോവാൻ കഴിയാത്ത ഒരൊറ്റ കാരണത്താലാണ് നിയമത്തിന്റെ നീതിക്കു വേണ്ടി കാത്തിരിക്കുന്നതെന്ന്....
ഉള്ളതെല്ലാം വിറ്റു പൊറുക്കിയാണ് ഇതു വരെ ചികിത്സിപ്പിച്ചത് ഇനി വിൽക്കാൻ എന്റെ കയ്യിൽ ഒന്നുമില്ലെന്ന്....
ആരുടേയും ഒരു സഹായവും ഇല്ലേലും എന്റെ ചങ്കില് ജീവനുള്ളിടത്തോളം കാലം അവളെ ഞാൻ പൊന്നു പോലെ നോക്കും എന്ന്....
എന്റെ രണ്ടു കുഞ്ഞു മക്കളുമൊത്ത് ഒരു പാടു കാലം സന്തോഷത്തോടെ ജീവിക്കാൻ ദെെവം അനുഗ്രഹിക്കണേ എന്ന പ്രാർത്ഥനയേ ഇപ്പോ ഉള്ളൂ എന്ന് അയാൾ പറയുമ്പോൾ ഭാര്യയോടുള്ള അയാളുടെ സ്നേഹത്തെ പറഞ്ഞറിയിക്കാൻ കഴിഞ്ഞിരുന്നില്ല....
എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും ജീവിക്കാൻ മറന്നു പോവുന്ന നിങ്ങളെ പോലുള്ളവർക്കൊരു പാഠമാണ് ആ അച്ഛനും അമ്മയും ഇരട്ടക്കുട്ടികളും...
ഇതിൽ കൂടുതൽ എനിക്കു നിങ്ങളോടൊന്നും പറയാനില്ല...
നിങ്ങൾക്കു പോകാം...
ഡിവോഴ്സ് വിധി കാത്തു നിന്നവരാണ് നിങ്ങൾ...
വിധി നിങ്ങൾക്ക് അനുകൂലമാവും...''
കൗൺസിലറുടെ മുറിയിൽ നിന്നിറങ്ങുമ്പോൾ മനസ്സ് നിറയെ ആ അച്ഛനും മക്കളും തളർന്നു കിടക്കുന്ന ആ അമ്മയും മാത്രമായിരുന്നു....
നാട്ടുകാരുടെ സഹായം കൊണ്ട് മാത്രം തൃപ്തിയടങ്ങുന്ന ഒരു ദാമ്പത്യ ജീവിതം...
ഇല്ലായ്മകളിലും തളർന്നു കിടക്കുന്ന തന്റെ നല്ല പാതിയെ നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന അയാളുടെ നല്ല മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല...
ഞങ്ങളുടെ ഉറച്ച തീരുമാനങ്ങളെല്ലാം മാറ്റിവെച്ച് പരസ്പരം പൊരുത്തപ്പെട്ട് സ്നേഹത്തോടെ ജീവിക്കാൻ ഞങ്ങളെ പഠിപ്പിച്ച ആ സുന്ദരിക്കുട്ടികളുടെ കുടുംബത്തോട് എന്നും കടപ്പെട്ടിരിക്കുന്നു...
വാശിയും വെെരാഗ്യവും കൊണ്ട് ജീവിക്കാൻ മറന്ന ഞങ്ങളുടെ ജീവിതത്തിന്റെ വഴി കാട്ടിയായ ആ കുടുംബത്തിന് നന്മകൾ ഉണ്ടാവട്ടേ എന്ന പ്രാർത്ഥനയോടെ....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക