" ടാ.. എന്റെ കല്ല്യാണം ഉറപ്പിച്ചു ട്ടോ.. ഓക്‌ടോബറിലാണ്. അപ്പൊ നിനക്കും കൂടാം... "
നാണത്തോടെയുള്ള ഒരു സ്മൈലിയോടൊപ്പം വന്ന സഹപാഠിയുടെ വാട്ട്സ്ആപ്പ് മെസ്സേജായിരുന്നു അത്.....
കേൾക്കാൻ കൊതിച്ച വാർത്തകൾ മുന്നറിയിപ്പില്ലാതെ നമ്മിലേക്ക് കടന്ന് വരുമ്പോൾ എന്തെന്നില്ലാത്ത ഒരു അനുഭൂതിയായിരിക്കും നമുക്ക്. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരിക്കും അപ്പോഴുണ്ടാകുന്നത്. ഒരുപാട് നാളുകളായി അവളുടെയടുത്ത് നിന്നും കേൾക്കാൻ കൊതിച്ച ഒരു വാർത്ത തന്നെയായിരുന്നു അത്.
കൂടെ പഠിച്ചവരിൽ, ജീവിതത്തോട് ഏറ്റവും കൂടുതൽ ചേർന്ന് നിൽക്കുന്ന ചുരുക്കം ചില ആളുകളിൽ ഒരാളായിരുന്നു അവളും. അങ്ങനെയുള്ള ആളുകളുടെ മനസ്സ് വായിക്കാനും എളുപ്പമാകും. അത് കൊണ്ട് തന്നെ, അവളുടെ മനസ്സിലെ വിഷമങ്ങളും സന്തോഷങ്ങളും എന്റേത് കൂടിയായിരുന്നു.... ആഗ്രഹങ്ങളും മോഹങ്ങളും സുഹൃദ് ബന്ധത്തിനിടയിലെ സംസാരങ്ങൾക്കിടയിൽ പരസ്പരം പങ്കിടുമ്പോൾ അവൾ പറയാതെ തന്നെ അവളിലെ വിഷമങ്ങൾ എന്നിലേക്കെത്തിയിരുന്നു. എങ്കിലും, എനിക്ക് മനസ്സിലാകാത്ത പോലെ ഞാൻ അഭിനയിച്ച് കാണിച്ചു എന്നതാകും സത്യം...
കൂടെ പഠിച്ചവരെല്ലാം ഒക്കത്തും കയ്യിലും ഓരോ കുട്ടികളുമായി ഗെറ്റ്റ്റുഗതറിനും മറ്റും വരുമ്പോഴെല്ലാം, അവൾ ആ കുട്ടികളെയുമെടുത്ത് കളിപ്പിക്കുമ്പോൾ പലപ്പോഴും കണ്ടിട്ടുണ്ട്, അവളുടെ കണ്ണിലെ ചില മോഹങ്ങൾ, നടക്കാതെ പോകുന്ന ചില ആഗ്രഹങ്ങൾ ...
അതങ്ങനെയാണ്, ഒതുക്കി നിർത്തിയാലും അറിയാതെ തെളിയുന്ന ചില സങ്കടങ്ങളുണ്ട് നമ്മുടെയെല്ലാം മനസ്സിനുള്ളിൽ.. ചില നിമിഷങ്ങളിൽ നമ്മളറിയാതെ തന്നെ അവ നമ്മുടെ കണ്ണിലൂടെ പുറം ലോകം കാണും...
മൈലാഞ്ചിച്ചുവപ്പണിഞ്ഞ കൈകളുമായി പുതുമാരനേയും കാത്തിരിക്കുന്നത് ഏതൊരു പെൺകുട്ടിയുടേയും സ്വപ്നമാകും. കെട്ട് പ്രായം കഴിഞ്ഞ് നിൽക്കുന്നതൊന്നുമല്ലെങ്കിലും, കൂടെ പഠിച്ചവരെല്ലാം പ്രിയതമന്മാരോടൊപ്പം കറങ്ങുന്നത് കാണുമ്പോൾ കണ്ണടച്ച് ആഗ്രഹങ്ങൾ മറക്കാൻ തക്ക ത്രാണിയുള്ളവളായിരുന്നില്ല അവൾ. കല്ല്യാണമൊന്നും വേണ്ടെന്ന് പറഞ്ഞ് ഫെമിനിസ്റ്റാകാൻ ഒരു പരിഷ്കാരിയുമല്ലവൾ.. സാധാരണ നാട്ടിൻപുറത്ത് കാരിയായ ഒരു പാവം പെൺകുട്ടി...
പ്രാരാബ്ദക്കയങ്ങളിൽ നിന്നുള്ള ഒരുതരം ഉയിർത്തെഴുന്നേൽപ്പായിരുന്നു അവളുടെ ജീവിതം. നാല് പെൺമക്കളുള്ള വീട്ടിലെ മൂത്ത കുട്ടി. ചെറിയ വരുമാനം മാത്രമുള്ള അച്ഛന്റെ തോളിലേറി ജീവിത നൗക തുഴയുന്ന ആ കുടുംബത്തിന്ന് മുമ്പിൽ ചോദ്യ ചിഹ്നങ്ങളായി മാറാൻ ആ നാല് പെൺകുട്ടികൾ തന്നെ ധാരാളമായിരുന്നു. അന്നാന്നത്തെ ഭക്ഷണത്തിനുള്ള വക തന്നെ പടച്ചവന്റെ അനുഗ്രഹത്താൽ കഷ്ടിച്ച് കൂടാം എന്ന സ്ഥിതിയായിരുന്നു അവരുടേത്. എങ്കിലും അവൾ നന്നായി പഠിച്ചു. നല്ല മാർക്കോടെ തന്നെ കോഴ്‌സ് പൂർത്തിയാക്കി നല്ലൊരു ജോലിയും നേടി.. എല്ലാം അവളുടെ ആത്മാർത്ഥമായ പരിശ്രമത്തിന്റെ അന്തിമ വിജയം മാത്രം...
കഴിഞ്ഞ വെക്കേഷൻ സമയത്ത് ഞങ്ങൾ പരസ്പരം കണ്ട് മുട്ടിയപ്പോഴാണ് അവളോട് ആദ്യമായും അവസാനമായും ഞാനാ ചോദ്യം ചോദിച്ചത്...
" ടീ.. കല്യാണമൊന്നും നോക്കുന്നില്ലേ.. ഇനിപ്പോ അതിനുള്ള സമയമൊക്കെ ആയല്ലോ... "
" ടീ.. കല്യാണമൊന്നും നോക്കുന്നില്ലേ.. ഇനിപ്പോ അതിനുള്ള സമയമൊക്കെ ആയല്ലോ... "
അവളെപ്പോലെ അത്യാവശ്യം കാണാൻ കൊള്ളാവുന്ന, വിദ്യാഭ്യാസമുള്ള ഒരു പെൺകുട്ടിയോട് നാട്ട് നടപ്പനുസരിച്ച് ചോദിക്കാവുന്ന ഒരു ചോദ്യം തന്നെയായിരുന്നു അത്. എങ്കിലും, നീണ്ട ഒരു മൗനത്തിന് ശേഷം അവളിൽ നിന്ന് വന്ന ചില വാക്കുകൾ എന്നെയൊന്നുലച്ചു. ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത ഒരു ചോദ്യമാണോ ഞാൻ ചോദിച്ചതെന്ന് വരെ എനിക്ക് തോന്നിപ്പോയി....
" ആലോചനകൾ ഒരുപാട് വരുന്നുണ്ടെടാ.. എന്നെ ഇഷ്ടപ്പെട്ട് പോയാലും വേറേയുമുണ്ട് ഒരുപാട് പ്രശ്നങ്ങൾ."... തീർത്തും താൽപര്യമില്ലാതെ മൊഴിയുന്ന അവളുടെ ഓരോ വാക്കുകൾക്കുമായി ഞാൻ കാതോർത്തിരുന്നു...
" നിന്നെ ഇഷ്ടമായാൽ പിന്നെന്താണ് പ്രശ്നം... ? "
അൽപ്പ സമയത്തിന് ശേഷവും മൗനം തുടരുന്ന അവളുടെ ശ്രദ്ധ തിരിക്കാൻ ഞാൻ ചോദ്യങ്ങൾ വീണ്ടും ആവർത്തിച്ചപ്പോൾ നിർവ്വികാരതയോടെ നോക്കുന്ന അവളുടെ കണ്ണുകൾ തന്നെയായിരുന്നു അതിനുള്ള മറുപടി.. പക്ഷേ, നോട്ടം കൊണ്ട് അവസാനിപ്പിക്കാതെ അവളുടെ മനസ്സിലുള്ളതെല്ലാം അവൾ ഒന്നൊന്നായി എന്റെ മുമ്പിൽ വാക്കുകൾ കൊണ്ട് പരത്തിയിട്ടു..
" ഇപ്പൊ പെണ്ണിന്റെ സൗന്ദര്യവും വിദ്യാഭ്യാസവും മാത്രമല്ലെടാ ആളുകൾ പെണ്ണന്വേഷിക്കുമ്പോൾ നോക്കുന്നത്. പെണ്ണിനേക്കാളേറെ അവർക്കാവശ്യം മറ്റ് പലതുമാണ്. സ്ത്രീധനമായിട്ട് ഒന്നും ചോദിച്ചില്ലെങ്കിലും ചുറ്റുപാട് വിലയിരുത്തിയാണ് കല്ല്യാണ സമയത്ത് എത്ര കിട്ടുമെന്ന് ഓരോരുത്തരും തീർമാനിക്കുന്നത്. ഇടിഞ്ഞ് വീഴാറായ ഞങ്ങളുടെ വീട് കാണുമ്പോൾ തന്നെ ഒരു വിധം എല്ലാവരും പിന്മാറും. അതിനേയും തരണം ചെയ്ത് എന്നെ കെട്ടാൻ റെഡിയായി നിൽക്കുന്നവർക്ക് മുമ്പിൽ ചോദ്യ ചിഹ്നമായി മാറുന്നത് എന്റെ മൂന്ന് സഹോദരിമാരാണ്. കല്യാണം കഴിഞ്ഞാൽ അവരുടെ വിവാഹവും മറ്റു കാര്യങ്ങളും അവരുടേയും കൂടി ബാധ്യതയായി തീരുമോ എന്നുള്ള പേടിയാണ്. ഇത്രത്തോളം ഞങ്ങളെ എത്തിച്ച ഉപ്പ തന്നെ അതിനുള്ള വഴിയും കണ്ടെത്തും. അതെനിക്കുറപ്പാണ്.... എന്റെ മാത്രം സുഖങ്ങൾ നോക്കി എനിക്കെന്റെ സഹോദരിമാരെ എങ്ങനെ കൈയ്യൊഴിയാനൊക്കും ടാ " ....
അവളുടെ വാക്കുകളിൽ മാത്രം മുഴുകിയിരുന്ന എന്നെ തട്ടിയുണർത്തി, എവിടെ നിന്നോ വരുത്തിയ ഇളം പുഞ്ചിരിയെ മുഖത്തൊരു മറയാക്കി അവൾ ചോദിച്ചു...
" സത്യകഥകൾ കേട്ടപ്പോൾ നിനക്ക് ബോറടിച്ചോ"..
സത്യത്തിൽ ബോറടിക്ക് പകരം വിചിന്തനത്തിന്റെ ഒരു കോളിളക്കം സൃഷ്ടിച്ചായിരുന്നു അവൾ അവളുടെ വാക്കുകൾ ചുരുക്കിയത്.. ചോദ്യത്തിന് മറുപടിയൊന്നും പറയാതെ അവളോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉയർന്ന് വരുന്നുണ്ടായിരുന്നു.
" കല്ല്യാണം കഴിഞ്ഞ് പെണ്ണിനെ കൂട്ടിക്കൊണ്ട് വരുന്നത് ചെക്കന്റെ വീട്ടിലേക്കല്ലേ... പിന്നെന്തിന് പെണ്ണിന്റെ വീടിന്റെ വിസ്തീർണ്ണമളക്കണം. ? അവിടെ വിരിച്ച ഗ്രാനൈറ്റിന്റെ വില പരിശോധിക്കണം... ? കെട്ടിക്കൊണ്ട് വരുന്ന പെണ്ണ് സ്വന്തം മകളെ പോലെയെന്നല്ലേ... പിന്നെന്തിന് അവളുടെ അനിയത്തിമാരുടെ വിവാഹത്തിനും മറ്റുമുള്ള ചിലവുകളെ കുറിച്ച് ഭയപ്പെടണം.. ? സ്വഭാവ ഗുണങ്ങളും വിദ്യാഭ്യാസവുമാണ് ഒരു കുടുംബ ജീവിതത്തിന്റെ നട്ടെല്ല് എന്നറിഞ്ഞിട്ടും പിന്നെന്തിനാണ്, പെൺ വീട്ടുകാരുടെ കുടുംബത്തിന്റെ മഹിമയും സ്വത്ത് വകകളും അളക്കാൻ പോകുന്നത്.. ? "...
ചോദ്യങ്ങളെല്ലാം എന്നോട് തന്നെ ചോദിച്ച് ഞാനൊരു തീരുമാനമെടുത്തു. ഇനി കല്യാണത്തെ കുറിച്ച് അവളോട് ഒരു ചോദ്യമില്ല.
പിന്നീട്, എടുത്ത തീരുമാനം തെറ്റിക്കാതെ അവളോട് കല്യാണത്തെ കുറിച്ച് യാതൊന്നും തന്നെ ചോദിച്ചില്ല... അവൾ പറഞ്ഞതുമില്ല...
എങ്കിലും, സൃഷ്ടാവിന്റെ മുമ്പിൽ എന്റെ കാര്യങ്ങളോരോന്നായി പറയുമ്പോഴും അവളേയും മറക്കാതെ ഞാനാവിടെയോർക്കാറുണ്ടായിരുന്നു. അവസാനം, ചോദ്യങ്ങൾക്കുത്തരമായി നല്ലൊരു പയ്യനെ തന്നെ അവൾക്ക് ലഭിക്കാൻ പോകുന്നുവെന്നറിഞ്ഞപ്പോൾ ഞാൻ തന്നെയാണ് ഏറ്റവും സന്തോഷവാൻ...
വ്യാകുലതയോടെ കാണേണ്ടുന്ന നാളേയുടെ ഇത്തരം ചെയ്തികൾക്കിടയിലും പ്രതീക്ഷകളുടെ തിരിനാളങ്ങൾ തെളിയിക്കുന്നത്, അവളെ കല്ല്യാണം കഴിക്കാൻ പോകുന്ന ചെക്കനെ പോലുള്ളവരാണ്... വീട്ടുകാർക്ക് മുമ്പിൽ തന്റെ വാക്കുകൾ കൊണ്ട് തീരുമാനങ്ങൾക്ക് മാറ്റം വരുത്തിയ പുതു തലമുറയിലെ നന്മ നിറഞ്ഞ അവരെപ്പോലുള്ളവരാണ് ....
കാത്തിരിപ്പുകൾക്ക് വിരാമമുണ്ടെങ്കിലും നാട്ട് നടപ്പിനിടയിൽ മുങ്ങിപ്പോകുന്ന ചില ജീവിതങ്ങളും നമുക്കിടയിൽ ഉണ്ടെന്ന് ഓർക്കുന്നത് നല്ലതാകും. സൗന്ദര്യത്തിന്റെ പേരിലും സമ്പത്തിന്റെ പേരിലും സഹോദരങ്ങളുടെ എണ്ണത്തിന്റെ പേരിലും ഒരു പെൺകുട്ടിയുടെ വൈവാഹിക ജീവിതത്തിന് മുമ്പിൽ നിന്നും നമ്മൾ വഴിമാറിപ്പോകുമ്പോൾ അവിടെ തകർന്ന് വീഴുന്നത് നൂറായിരം സ്വപനങ്ങളാണ്... ചില ജീവിതങ്ങളുടെ ഭാവിയാണ്... പുതു തലമുറയുടെ ഭാവി വാഗ്ദാനങ്ങളാണ്...
മൈലാഞ്ചിച്ചോപ്പിന്റെ പൊലിമയിൽ പുതു ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്ന എന്റെ പ്രിയ കൂട്ടുകാരിക്ക് ഹൃദയം നിറഞ്ഞ മംഗളാശംസകൾ...

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക