Slider

ഹര്‍ഷ ബാഷ്പം !!

0
ഹര്‍ഷ ബാഷ്പം !!
മൊബൈല്‍ റിംഗ് ചെയ്യുന്നത് കേട്ട് എടുത്തു നോക്കിയപ്പോള്‍ പരിചയമില്ലാത്ത നമ്പര്‍ കണ്ട് രേവതി ആദ്യമത് കട്ട് ചെയ്തെങ്കിലും, പിന്നെയും റിംഗ് ചെയതപ്പോള്‍ മനസ്സില്ലാമനസ്സോടെ അറ്റന്‍ഡ് ചെയ്തു. മറുതലയ്ക്കല്‍ ഉള്ളയാള്‍ സ്വയം പരിചയപ്പെടുത്തി, പേര് ഡോക്ടര്‍ സക്കറിയ, മിഷന്‍ ഹോസ്പിറ്റലിലെ സൈക്യാട്രിസ്റ്റ് ആണത്രേ. അദ്ദേഹം തുടര്‍ന്നു,
“രേവതിയുടെ അച്ഛനുണ്ടോ അവിടെ, ഉണ്ടെങ്കില്‍ അദ്ദേഹത്തിന് ഫോണ്‍ കൊടുക്കാമോ, പ്ലീസ്...”
തികച്ചും ന്യായമായ ആവശ്യം, ഫോണ്‍ അച്ഛനു കൈമാറപ്പെട്ടു.
ഉദ്ദേശം അഞ്ചുമിനിട്ടിന്‍റെ സംഭാഷണത്തിനൊടുവില്‍ അച്ഛന്‍ പറഞ്ഞു, “രേവൂ, നമുക്കൊരിടം വരെ പോണം, മോള് വേഗം റെഡിയാവ്....”
ഫോണിലൂടെ പടര്‍ന്നു കണ്ണില്‍ കയറിക്കൂടിയ പരിഭ്രമം തെല്ലൊളിപ്പിയ്ക്കാന്‍, അവയ്ക്ക് മുകളില്‍ തന്‍റെ തടിച്ച ഫ്രെയിം ഉള്ള കണ്ണട അച്ഛന്‍ ധരിച്ചിരിക്കുന്നു. ഒരുനിമിഷം കാലിലൂടെ ഒരു തണുപ്പ് അരിച്ചുകയറുന്നതായി അവള്‍ക്കനുഭവപ്പെട്ടു, ഈശ്വരാ... മനുവിന് എന്തെങ്കിലും അപകടം ? പക്ഷെ അച്ഛനോട് എന്തേലും ചോദിയ്ക്കാന്‍ അവള്‍ അശക്തയായിരുന്നു.
മനുവിന്‍റെ സ്വൈര്യജീവിതത്തിന് ഒരു തടസ്സമാകുന്നില്ല എന്ന് പറഞ്ഞ് താനാ വീട്ടില്‍നിന്നും ഇറങ്ങിയിട്ടിപ്പോ ആഴ്ച്ച രണ്ടായിരിയ്ക്കുന്നു. താന്‍ പോന്ന ശേഷം ഈ രണ്ടാഴ്ചക്കിടയില്‍ എണ്ണിയാലൊടുങ്ങാത്തത്ര തവണ അവന്‍ ഫോണ്‍ ചെയ്തിരുന്നു, കൊറേത്തവണ ഇവിടെ നേരിലും വന്നിരുന്നു. എല്ലാം തന്‍റെ ഒരാളുടെ പിടിവാശി... ഒരിയ്ക്കല്‍ പോലും അവന്‍റെ കോള്‍ അറ്റന്‍ഡ് ചെയ്യുകയോ അവനു മുഖം കൊടുക്കുകയോ ചെയ്തില്ല, ഒരു തരം അവഗണന...
എന്നോ ഒരിക്കല്‍ ഉറക്കത്തിനിടയില്‍ "ചാരു" എന്നൊരു പേര് അവന്‍ ഉച്ഛരിക്കുന്നതോടെയാണ് സര്‍വ്വതിന്‍റെയും തുടക്കം. പിറ്റേന്ന് തന്നെ താന്‍ ചോദിച്ചു, അതാരാണെന്ന്. "ഷീ വോസ് മൈ ബെസ്റ്റ് ഫ്രെണ്ട് സിന്‍സ് ചൈല്‍ഡ്ഹുഡ്, ബട്ട്‌ ഡോണ്ട് നോ ഹേര്‍ വേര്‍എബൌട്സ് നൌ.... " എന്ന അവന്‍റെ മറുപടി ദഹിയ്ക്കാത്ത വിധം താന്‍ ഉറഞ്ഞുതുള്ളുകയായിരുന്നു. "ഓഹോ, ഉറക്കത്തിനിടയില്‍ പോലും കിന്നരിക്കത്തക്കവിധം ഉള്ളോളാണല്ലോ ബെസ്റ്റ് ഫ്രെണ്ട്..." എന്നെല്ലാം ആക്രോശിച്ച്. അവന്‍റെ ഒരു ന്യായീകരണവും ചെവികൊണ്ടില്ലാന്ന് മാത്രമല്ല, അവന്‍റെ വ്യക്തിത്വത്തെപ്പോലും ഹനിക്കും വിധമുള്ള കാര്യങ്ങളായിരുന്നു അവിടുന്നങ്ങോട്ട് താന്‍ ചെയ്തത്. കോമണ്‍ഫ്രെണ്ട്സിനെ ക്രോസ്-വിസ്സ്താരം ചെയ്തതും, അവന്‍റെ ഫേസ്ബുക്ക് ഫ്രെണ്ടായ "ചാരുലത"യോട് തെറ്റിദ്ധാരണയോടെ തട്ടിക്കയറിയതും, അവനറിയാതെ അവനെ ദിവസങ്ങളോളം ഫോളോ ചെയ്തതും, അങ്ങനെയങ്ങനെ ഒരു നൂറു നൂറു കൃത്യങ്ങള്‍. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ഇത്രയ്ക്ക് ചീപ്പ് ആയിപ്പോയല്ലോ താന്‍ എന്ന്, സ്വയം തോന്നിപ്പോവുന്നു.
പക്ഷെ അവനാകട്ടെ ഇത്രയൊക്കെ സംഭവിച്ചിട്ടും, തന്‍റെ കുബുദ്ധികള്‍ എല്ലാമറിഞ്ഞു കഴിഞ്ഞിട്ടും, എന്നും സൌമ്യമായിത്തന്നെയെ തന്നോട് പെരുമാറിയിട്ടുള്ളൂ, ഒരിക്കല്‍പ്പോലും തട്ടിക്കയറുകയോ നിയന്ത്രണം വിട്ടു പെരുമാറുകയോ ചെയ്തിട്ടില്ല. തനിക്കാകട്ടെ അവന്‍റെ ആ പെരുമാറ്റം കൂടുതല്‍ക്കൂടുതല്‍ ഈര്‍ഷ്യയാണ് ഉണ്ടാക്കിയത്, താനറിയാത്ത എന്തോ ബന്ധം അവനുണ്ട്, അതോണ്ടാണല്ലോ അവന്‍ ഇങ്ങനെ സൌമ്യനായി അഭിനയിക്കുന്നത്; എന്ന ധാരണയോടെ. ഒടുക്കം വാശിമൂത്ത് ആ പടിയിറങ്ങുമ്പോള്‍ അവന്‍ തളരുന്നത് കണ്ട്, മനസ്സൊന്നു പിടഞ്ഞെങ്കിലും തോറ്റുകൊടുക്കാന്‍ തന്‍റെ ഈഗോ അനുവദിച്ചില്ല. വീട്ടിലെത്തിയ തന്നെ, കാര്യത്തിന്‍റെ ഗൌരവം പറഞ്ഞുമനസ്സിലാക്കാനും തിരിച്ചുചെന്ന് അവനുമായി ജീവിതം തുടരുവാനും നിര്‍ബന്ധിച്ച്, ഒരുപാടു തവണ അച്ഛനുമമ്മയും തന്‍റെ മുന്നില്‍ വന്നു. എന്നാല്‍ "നിങ്ങള്‍ക്ക് ഞാനൊരു ബാദ്ധ്യതയാണേല്‍ പറ, ഞാന്‍ എങ്ങോട്ടേലും പൊക്കോളാം" എന്ന ബ്രഹ്മാസ്ത്രം പ്രയോഗിച്ച് അവരെയും താന്‍ നിശബ്ദരാക്കുകയായിരുന്നു.
ഇപ്പോള്‍ അവനെന്തോ പറ്റിയിട്ടുണ്ട്, അതാണ് അച്ഛനീ മൌനം... കാറില്‍ അച്ഛന്റടുക്കല്‍ ഇരിക്കുമ്പോള്‍ അവള്‍ ചിന്തിക്കുകയായിരുന്നു. അവളുടെ കണ്ണുകള്‍ തുളുമ്പിയപ്പോള്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് അച്ഛന്‍ പറഞ്ഞു, "വിഷമിക്കാതിരി... ഒന്നൂണ്ടാവില്ലാ...."
"മനു എവിടെ ?" എന്ന അവളുടെ ചോദ്യത്തിന്; "മിസിസ് രേവതി, കൂള്‍ ഡൌണ്‍, ഞാന്‍ പറയാം..." ഡോക്ടര്‍ സക്കറിയ തന്‍റെ പേഷ്യന്റ് ഹിസ്ടറി അവതരിപ്പിയ്ക്കാന്‍ തുടങ്ങി. മനു അദ്ദേഹത്തെ കാണാന്‍ വന്നതും തങ്ങളുടെ ജീവിതത്തില്‍ നടന്ന എല്ലാക്കാര്യങ്ങളും വിവരിച്ചതും മറ്റുമെല്ലാം. അനാവശ്യസംശയങ്ങള്‍ വച്ചു പുലര്‍ത്തുന്ന തന്‍റെ പെരുമാറ്റവും, അനാഥനായ അവന്‍റെ ഏക ആശ്രയമായിരുന്ന തന്‍റെ പിന്‍-വാങ്ങലും, താന്‍ അവന്‍റെ മനസ്സ് കാണാതെ പോയതും, അങ്ങനെ എല്ലാമെല്ലാം എണ്ണിയെണ്ണിപ്പറഞ്ഞ് വാവിട്ടുകരഞ്ഞതെല്ലാം ഡോക്ടര്‍ വിവരിച്ചു. ഈ സ്ഥിതിയില്‍ കുറച്ചുനാള്‍ കൂടി കഴിഞ്ഞിരുന്നെങ്കില്‍ അവന്‍ ഉന്മാദാവസ്ഥയില്‍ എത്തുമായിരുന്നു, എന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ അവള്‍ക്ക് സ്വയം നിയന്ത്രിക്കാനായില്ല...
"മിസിസ് രേവതി, ഞാന്‍ കുറ്റപ്പെടുത്തുകയല്ല, ഒരു കടലോളം സ്നേഹം അയാള്‍ക്ക് തന്നോട് ഉണ്ട്, അത് തിരിച്ചറിയാന്‍ ശ്രമിക്കൂ, എല്ലാം മറന്ന് അവനെ തിരിച്ചു സ്നേഹിയ്ക്കൂ... അല്ലാതെ ഉറക്കത്തില്‍ എന്തോ പിച്ചും പേയും പറഞ്ഞതിനെ ചൊല്ലി ജീവിതം കളയുകയല്ല ചെയ്യേണ്ടത്..."
"എന്നിട്ടവനെവിടെ, ഡോക്ടര്‍ ?" അച്ഛന്‍റെ ചോദ്യം കേട്ട് ഡോക്ടര്‍ പുഞ്ചിരിയോടെ പറഞ്ഞു...
"ദാ അപ്പുറത്തെ മുറിയില്‍ കിടന്ന് കൂര്‍ക്കം വലിച്ചൊറങ്ങുണൂ, പഹയന്‍..."
കേട്ടപാതി ഓടുകയായിരുന്നു അവള്‍, ആര്‍ത്തലച്ച് അവന്‍റെ നെഞ്ചിലേക്ക് വീണതും ഞെട്ടിയുണര്‍ന്ന അവന്‍ പകച്ചുകൊണ്ട് എല്ലാരേയും മാറിമാറി നോക്കുമ്പോള്‍ ഡോക്ടര്‍ തുടര്‍ന്നു,
"ഭ്രാന്തിന്‍റെ വക്കില്‍ നിക്കണ ഇവനെ ഞാന്‍ ഹിപ്നോട്ടൈസ് ചെയ്യണമത്രേ, എന്നിട്ടിവന്‍ കോമാ സ്റ്റേജില്‍ പോയിട്ട് എന്നെ പോലീസ് പൊക്കിക്കോട്ടേ ല്ലേ... ഇനീം ഒറക്കത്തില്‍ പെണ്ണുങ്ങടെ പേരു പറഞ്ഞാലോ എന്ന് സംശയം ഒള്ളോണ്ട്, കൊറേ നാളായില്ലേ ശരിക്കൊന്നൊറങ്ങീട്ട്..... മുഖത്തിനു മുന്നില്‍ കൈകാണിച്ച് നിങ്ങള്‍ ഇപ്പോള്‍ ഉറങ്ങുകയാണ്-ന്ന് പറയേണ്ട താമസം, കൂര്‍ക്കം വലിച്ചങ്ങ് ഒറങ്ങിത്തൊടങ്ങീല്ലേ..."
കണ്മുന്നില്‍ കാണുന്നത് സത്യമോ അതോ മിഥ്യയോ എന്ന് ഇനിയും ഉറപ്പുവരാത്ത അവന്‍റെ നെഞ്ചില്‍ മുഖം പൂഴ്ത്തി, അവള്‍ ഹര്‍ഷ ബാഷ്പം തൂവുമ്പോള്‍; അച്ഛനാ തടിച്ച ഫ്രെയിം ഉള്ള കണ്ണടയൂരി, തന്‍റെ ആത്മസംഘര്‍ഷത്തെ ഒഴുക്കിക്കളയുകയായിരുന്നു. ഡോക്ടറാകട്ടെ ഇതൊക്കെ എത്ര കണ്ടിരിക്കുണൂ എന്ന മട്ടിലും...
(കൃഷ്ണകുമാര്‍ ചെറാട്ട്)
#krishnacheratt
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo