Slider

ഒരു പഞ്ചാരയടിയുടെ കഥ

0
Image may contain: 1 person, beard and closeup

ഉച്ചയൂണും കഴിഞ്ഞ്‌ കോലായിയിലെ ചാരു കസേരയിൽ ഒന്ന് മയങ്ങി ഇരിക്കുമ്പൊഴായിരുന്നു "അമ്മേ" ന്ന ഒരലർച്ചയോടെ മുന്നിലൂടെ രണ്ട്‌ രൂപങ്ങൾ ഓടി മാറിയത്‌...
കണ്ണൊന്ന് തിരുമ്മിയപ്പോളേക്കും കണ്ണിന്റെ മുന്നിൽ നിന്നും മാഞ്ഞു പോയിരുന്നു...
എന്തായിരുന്നു അതെന്ന് തലച്ചോറിൽ നിന്ന് വിവരം വരുമ്പോളേക്കും അടുത്ത റൗണ്ട്‌ എത്തി... ശബ്ദം ഓർത്ത ചെവി പറഞ്ഞത്‌ പോലെ തന്നെ അമ്മയും മോനും ആണു... മോൻ മുന്നിലും പിന്നിൽ തിരിച്ച്‌ പിടിച്ച ചൂലുമായി മകനും... ഒരു മിക്കി മൗസ്‌ മാരത്തൺ പോലെ അടുത്ത റൗണ്ട്‌ എത്തുമ്പോളേക്കും മകൻ ഓടി മാറിയിരുന്നു...
അരമതിലിൽ വന്നിരുന്ന് കിതക്കുന്നവളെ നോക്കി ഞാൻ ചോദിച്ചു
"‌ "നാണോല്ല്യാലോ ഇനിക്ക്‌ ഇങ്ങന പിള്ളേരെ ഒപ്പരം ഓടാൻ... പിള്ളെരെ ഒട്ടു കിട്ട്യേമില്ല ..വെറുതെ ഓടി നാറാൻ..
കിതപ്പ്‌ ‌ മാറും മുന്നെ കൈ കൊണ്ടും പിന്നീട്‌ വാ കൊണ്ടും അവൾ പറഞ്ഞു..
"ഇങ്ങക്കെന്താ പറയ്ന്നേനു,
ന്താ ട്ടാ ചെയ്യാ ഒരു തരി പനസാര വെക്കാൻ വിടൂല കണ്ണു തെറ്റിയാൽ അതിലാ തല... ഇങ്ങനെ പനസാര തിന്നാൽ വല്ല സൂക്കേടും ആവില്ലേ ചെക്കനു""
"ങേ അത്‌ ശരിയാ ഇപ്പോളത്തെ പനസാരയൊക്കെ വല്ല്യ അസുഖാന്നും" പറഞ്ഞിട്ട്‌ അവളെ കാൽപാദത്തിന്റെ പൊറം ഭാഗം ചൂണ്ടി ഞാൻ ചോദിച്ചു
"ന്താ ദ്‌ന്ന് മറന്നോ ഇഞ്ഞി"
അപ്പൊളാ അവളും അതിലേക്ക്‌ നോക്കിയേ..
രണ്ട്‌ വയസ്സിന്റെ വ്യത്യാസമാ ഞാനും അനിയത്തിയും.... ഞാൻ മൂന്നിലോ മറ്റോ പഠിക്കുന്ന കുഞ്ഞിക്കാലം..
ദാരിദ്ര്യം എന്ന് പറയാൻ പറ്റില്ല വിശപ്പ്‌ മാറില്ല അത്രേ പറയാൻ പറ്റൂ.. അത്‌ പോലെ തന്നെ കൊതിയും ... എല്ലാ കുട്ടികൾക്കും ഉണ്ടാവില്ലേ മധുരത്തോടൊരിത്തിരി ആർത്തി കൂടുതൽ ..അത്‌ നമ്മൾക്കും ഉണ്ടായിരുന്നു.. കുറച്ചല്ല കുറച്ചേറെ..
പലപ്പോഴും കൊപ്രമിഠായിയിൽ ഒതുക്കുകായിരുന്നു.. അതിനു രണ്ട്‌ ദിവസം മൂന്ന് ദിവസം കൂടുംബോൾ പീടികയിൽ പോകുമ്പോളേ കിട്ടൂ.. അതും അനിയത്തിക്ക്‌ കിട്ടുകയും ഇല്ല "ദുഷ്ടൻ"ന്ന് വിളിക്കണ്ട ( ആ കഥ പിന്നെ പറയാം)
സ്കൂൾ ലീവുള്ള ദിവസങ്ങളിലാ ഞങ്ങൾക്ക്‌ ഈ പൂതി കലശലായി വരിക..
ഞങ്ങൾ രണ്ടാളും അച്ചമ്മയും അമ്മയും മാത്രം ഉള്ളപ്പൊഴേ ഇത്‌ നടക്കൂ..
രണ്ടു പേരും ഉമ്മറത്ത്‌ ഓല മടയുകയാവും മിക്ക ഉച്ച സമയങ്ങളിലും..
അന്ന് സീരിയലുകളും ഉച്ചമയക്കവുമൊന്നും സ്ത്രീകളുടെ അജണ്ടയിൽ ഇല്ലാത്ത കാലം...
ചോറു തിന്നു കഴിഞ്ഞാൽ മിക്ക ദിവസങ്ങളിലും മുറ്റത്തിരുന്ന് വല്ല ചോറും കൂട്ടാനുംവെക്കലോ മറ്റോ ആയ ചെറിയ കളികളാവും കളിക്കുക..കാരണം രണ്ടു പേരുടെയും കൺമുന്നിൽ ഞങ്ങൾ എപ്പോളും വേണം..
ഇല്ലെങ്കിൽ അച്ചൻ പെട്ടെന്ന് വന്നാൽ അന്നത്തെ കാര്യം പറയാതിരിക്കുകാവും ഭേദം എല്ലാവർക്കും കണക്കിനു കിട്ടും..
അത്‌ കൊണ്ട്‌ തന്നെ മിക്കപ്പോഴും കളികളിൽ നമ്മൾ മാത്രായിരുന്നു..
ഈ കളിക്കിടയിൽ ഒന്ന് രണ്ട്‌ തവണ നടത്തുന്ന ഒരു കലാ പരിപാടിയാണീ പഞ്ചാരമോഷണം...
അത്‌ ചുമ്മ നടത്തുന്ന പരിപാടിയല്ല..
വളരെ തയ്യാറെടുപ്പോടെ പാളിച്ചകളില്ലാതെ രംഗം അനുകൂലമാണെന്ന് ഉറപ്പ്‌ വരുത്തി വളരെ ശ്രദ്ധയോടെ ചെയ്യുന്ന ഒരു കലാപരിപാടി..
ആദ്യം അനിയത്തി മുന്നിലൂടെ വെള്ളം കുടിക്കാനെന്ന വ്യാജേന അകത്ത്‌ കയറി അടുക്കള വാതിൽ തുറന്ന് വെക്കും... പിന്നാലെ ഞാൻ കയറി അമ്മി തണയിൽ കയറി തട്ടിന്റെ മുകളിൽ നിന്ന് പഞ്ചസാര രണ്ട്‌ കൈയിലും ഓരോ സ്പൂൺ നിറച്ച്‌ ( അന്ന് ആകെ നൂറു ഗ്രാം പഞ്ചസാരയാ ഒരു ദിവസത്തെ ചിലവിനു അഞ്ചെട്ടാളുകൾക്ക്‌ അത്‌ കൊണ്ട്‌ കൂടുതൽ എടുത്താൽ പിടിക്കും) പൂച്ചയേ പോലെ അടുക്കള വഴി ഇറങ്ങി പുറത്ത്‌ വരും...
അവൾ മെല്ലെ വാതിലടച്ച്‌ പിന്നിലെ "ചേതി" (ചെറിയ വരാന്ത) രണ്ടാളും ആസ്വദിച്ച്‌ പഞ്ചസാരയും നുണഞ്ഞ്‌ ചുണ്ടും കവിളുമൊക്കെ ക്ലീനാക്കി "ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ" എന്ന മട്ടിൽ കളികളിലേക്ക്‌ മടങ്ങും..
തെളിവില്ലാത്ത കളവായതിനാൽ പിടിക്കപ്പെടാതെ അനസ്യൂതം ഇത്‌ തുടരുകായിരുന്നു...
അതിനിടയിലാണത്‌ സംഭവിച്ചത്‌..
ഒരു ദിവസം അനിയത്തി പനിയായതിനാൽ സ്കൂളിൽ വരാത്ത ദിവസം വൈകുന്നേരം വരുമ്പോൾ അവളുടെ കാലിൽ ഒരു കെട്ട്‌ കണ്ടപ്പോ മുറിഞ്ഞതാണെന്ന് മനസ്സിലായി കാപ്പി പൊടി വച്ചിട്ടാ കെട്ടിയതെന്ന് മണത്തിലും മനസ്സിലായി.. അതാണല്ലോ അന്നത്തെ ഫസ്റ്റ്‌ എയിഡ്‌..
അമ്മയുടെ മുഖം കടന്നൽ കുത്തിയ മട്ടിലും...
വയറു കാളുന്ന ഞാൻ ചോറിനു പറഞ്ഞപ്പൊ "ആ വേഗം ഉള്ളത്‌ തിന്ന് റെഡിയായിക്കോ അച്ചൻ വരുമ്പോൾ എല്ലാം ശരിയാവും"ന്ന് പറഞ്ഞത്‌ അവളോടാകും ന്ന് കരുതി അത്രക്ക്‌ ശ്രദ്ധിക്കാതെ ചോറും ചക്കക്കുരു കറിയും (അതല്ലേ അന്ന് ഫേയ്മസ്‌ ഇന്ന് ആലോചിക്കുമ്പോ വായിൽ വെള്ളവും അന്നൊരു പുച്ഛവും )ഒരു ഗ്ലാസ്സിൽ വെള്ളവും എടുത്ത്‌ പലകയിട്ട്‌ നിലത്തിരുന്ന് കഴിക്കുന്നതിനിടയിൽ കരഞ്ഞിരിക്കുന്ന അവളോട്
‌ "സാരല്ല്യാ ന്താ പറ്റീതെന്ന്" ചോദിച്ചപ്പൊളാ അവൾ പറഞ്ഞേ...
പനിച്ച്‌ കിടക്കുമ്പോ പഞ്ചസാര തിന്നാൻ തോന്നീട്ട്‌ അമ്മിത്തണയിൽ കേറി പഞ്ചസാര പാട്ട എടുത്തതും അതിന്റെ മുകളീന്ന് ഒരു പാറ്റ മേലെ പാറിയതും അവളും പഞ്ചസാര പാട്ടയും നിലത്ത്‌ വീഴുമ്പോ താഴെ മൂലയിൽ ചാരി വച്ച ചിരവ തട്ടിയാ മുറിഞ്ഞേന്ന്...
"ന്റള്ളോ" ഒച്ചയും ചക്കക്കുരുവും ഒന്നിച്ച്‌ പുറത്തേക്ക്‌ തള്ളി... നീ എന്നെ കൊലക്ക്‌ കൊടുത്തല്ലോടീന്ന് പറയാതെ പറഞ്ഞ്‌
ഇന്നത്തെ കാര്യം കുശാലായീന്ന് തീരുമാനമായ സ്ഥിതിക്ക്‌ വേറൊന്നും ചിന്തിച്ചില്ല പിന്നെ ഉള്ള ചോറു ഒരു വറ്റും ബാക്കി വെക്കാതെ തിന്ന് വിധിയെ കൈനീട്ടി സ്വീകരിക്കാൻ തയ്യാറായി.. അല്ല പിന്നെ.
അവളോട്"‌ "ഓടുമ്പോ തട്ടിട്ടാ" ന്ന് പറഞ്ഞാ മതീന്ന് അമ്മയും ഞാനും കൂടി ചട്ടം കെട്ടിച്ചു ശിക്ഷയിളവിനു ശ്രമം നടത്തിയതായിരുന്നു..
"അടുക്കളയിൽ ചെരേമ്മലാ ഓടുന്നേന്ന"
അച്ചന്റെ ആദ്യ ചോദ്യത്തിൽ തന്നെ അവൾ മാപ്പു സാക്ഷിയായി...
അച്ചൻ കുറ്റപത്രം വായിച്ചു..
പഞ്ചസാര കട്ടു തിന്നു, മോളെയും കളവിനു പ്രേരിപ്പിച്ചു, ഇപ്പൊ കള്ളം പറയാനും പറഞ്ഞു...
പേരവടികൾ ഒരു നാലെണ്ണം എന്റെ വിധിയോടെ ജീവഛവങ്ങളായി...
കാലം പിന്നെയുമൊരുപാടുരുണ്ടു..
ചവർപ്പുകൾക്കിടയിലും ഞങ്ങൾ പിന്നെയും ഒരു പാട്‌ മധുരം കഴിച്ചു..
മെല്ലെ അരികിലെത്തി കഥ കേട്ടിരുന്ന മരുമകന്റെ തലയിൽ തലോടി ഞാൻ അവളോട്‌ പറഞ്ഞു...
"മത്തൻ കുത്തിയാലൊരിക്കലും കുമ്പളം മുളക്കൂലാ... നീ അന്ന് അമ്മ ചെയ്തത്‌ പോലെ പൻസാര പാട്ടേന്റെ കീഴെ അഥവാ ചെര ഇണ്ടേൽ മാറ്റി കളാ" ന്ന എന്റെ വാക്ക്‌ കേട്ട്‌ കട്ടിളപടി ചാരി എന്റമ്മയുടെയും മടിയിലിരുന്ന മകന്റെയും ചിരിയിൽ ഐസായി അവളും..
NB: (പേരു കേട്ടെങ്കിലും വായിക്കട്ടേന്ന് കരുതിയാ ഈ പേരിട്ടേ ക്ഷമിക്കുക🙏)
✍️ഷാജി എരുവട്ടി...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo