
അതെ !! അതൊരു നവംബർ മാസമായിരുന്നു .. അതായത് തുലാവർഷം തകർത്തു പെയ്യുന്ന കാലം.. ഒരു നാലുമണി കഴിഞ്ഞാൽ ചെറിയൊരു ഇരുട്ടും കാറ്റുമായി അന്തരീക്ഷം ആകെയൊന്നു മാറും... കുറച്ചു നേരം കൂടി കഴിഞ്ഞാൽ പിന്നെ ഇടിയും കാറ്റും മഴയുമായി ആകെ ഒരു മേളം...അന്ന് ഞാൻ അഞ്ചിലോ ആറിലോ ആണ് പഠിക്കുന്നത്..
നാട്ടിൻപുറത്തെ ഒരു സാധാരണ സ്കൂളിലായതിനാൽ അവിടത്തെ കുട്ടികളും സാധാരണക്കാരുടെ വീട്ടിലെ കുട്ടികളായിരുന്നു. ഒന്നോ രണ്ടോ കുട്ടികൾ മാത്രം വലിയ സാമ്പത്തിക സ്ഥിതിയുള്ളവർ..
അക്കാലത്ത് എന്റെയൊരു വലിയ സ്വപ്നമായിരുന്നു ഒരു റിസ്റ്റ് വാച്ച്... അതിന് ഒന്നുരണ്ടു കാരണങ്ങൾ ഉണ്ടായിരുന്നുട്ടോ... ഒന്ന് എന്റെ നിഗമനത്തിൽ വാച്ച് കെട്ടി സ്കൂളിൽ വരുന്ന രണ്ടുകുട്ടികളും നന്നായി പഠിക്കുന്നവരും, വലിയ സാമ്പത്തികസ്ഥിതി ഉള്ളവരും ആയിരുന്നു.. അപ്പൊ എന്റൊരു നിരീക്ഷണത്തിൽ പറഞ്ഞാൽ ഉയർന്ന സാമ്പത്തികസ്ഥിതിയുടെയും, നന്നായി പഠിക്കുന്ന കുട്ടികളുടെയും ഒരു സ്റ്റാറ്റസ് സിംബലാണ് ഈ വാച്ച് എന്നത് ഞാൻ അടിയുറച്ചു വിശ്വസിച്ചിരുന്നു.. പക്ഷേ അതെന്റെയൊരു വിദൂരസ്വപ്നം മാത്രമായി അവശേഷിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ...
വാച്ചു കെട്ടി ക്ലാസ്സിൽ പോകുന്ന എന്നെ സ്വപ്നം കണ്ടു ഞാൻ നാളുകൾ കഴിച്ചു കൂട്ടി ... ഇടയ്ക്കിടെ വാച്ചിൽ നോക്കി പരീക്ഷയെഴുതുന്ന എന്നെ ഞാൻ തന്നെ വെറുതെ സങ്കല്പിച്ചു നോക്കി... കൊള്ളാം സംഗതി ഉഷാറാണ് !!!
അങ്ങനെ ഞാൻ എന്റെ സ്വപ്നത്തെ താലോലിച്ചു ദിവസങ്ങൾ തള്ളി നീക്കുന്ന കാലം... ആ സമയത്താണ് പ്രീഡിഗ്രി ക്ക് പഠിക്കുന്ന ചേച്ചിക്ക് അച്ഛൻ പുതിയൊരു വാച്ച് വാങ്ങിക്കുന്നത്
ഉൾപ്രദേശമായതിനാൽ ബസ്സിന്റെ സമയം നോക്കി കോളജിൽ പോയി വരാൻ വാച്ച് അത്യാവശ്യമാണല്ലോ .. അന്ന് മുതൽ എന്തിനോ എന്റെ കണ്ണുകൾ ആ വാച്ചിൽ ചുറ്റിപ്പറ്റിയായിരുന്നു... കണ്ടു കൊതിക്കാം എന്നല്ലാതെ എനിക്ക് അതുമായി വലിയ ബന്ധമൊന്നുമില്ലായിരുന്നു...
ആ സമയത്താണ് ട്യൂഷൻ ക്ലാസ്സിൽ ടെസ്റ്റ് പേപ്പർ പ്രഖ്യാപിച്ചത്... മാത്‍സ് ആണ് ... മാഷ് ഭയങ്കര സ്‌ട്രിക്‌ട് ആണ്. മാർക്ക് കുറഞ്ഞാൽ നല്ല അടികിട്ടും.. അമ്പലത്തിന്റെ തൊട്ടടുത്ത വീടായൊണ്ട് എന്നും അമ്പലത്തിൽ കേറി തൊഴുത് കാണിക്കയിട്ടേ ട്യൂഷന് പോകുമായിരുന്നുള്ളു.. ചിലപ്പോൾ രണ്ട് ഭണ്ഡാരത്തിലും പൈസ ഇടും.. അന്നായിരിക്കും ഒരു കാര്യവുമില്ലാതെ ഇംഗ്ലീഷ് എടുക്കണ ഉണ്ണിമാഷുടെ അടികൂടി കിട്ടുന്നത്...
നമ്മളെ അടിച്ചു പഠിപ്പിച്ചോണ്ട് ആള് ഇപ്പൊ വലിയ നിലയിലായിട്ടോ... ഇപ്പൊ ഫ്‌ളവേഴ്‌സ് ചാനലിൽ വല്യേ പുള്ളിയാ...
ഓ... ഞാൻ പറഞ്ഞ് പറഞ്ഞ് കാട് കേറി.. അപ്പൊ എന്താ പറഞ്ഞു വന്നത്... ആ നമ്മടെ ട്യൂഷൻ ക്ലാസ്സിലെ ടെസ്റ്റ് പേപ്പർ
പരീക്ഷയാവുമ്പോ ഇടക്ക് സമയം നോക്കാനായി.. ഒന്നും എഴുതാനില്ലാതാവുമ്പോ സൂചി നീങ്ങണത് നോക്കി നേരം കൊല്ലാനാണെന്ന് വാച്ചു കെട്ടിപ്പോവുമ്പോ ഒരു മോഹം..
രണ്ടും കൽപ്പിച്ച് ( ചെലപ്പോ ബിരിയാണി കിട്ടിയാലോ )പതുക്കെ ചേച്ചിയോട് കാര്യം അവതരിപ്പിച്ചു... അമ്മയുടെ സമ്മതമുണ്ടെൽ തരാമെന്ന് ചേച്ചി.. അച്ഛന് ജോലി ദൂരെ ആയതിനാൽ ആഴ്ചാവസാനമേ വീട്ടിൽ വരൂ... അതിനാൽ അമ്മക്ക് ഡബിൾ റോൾ ആണ് വീട്ടിൽ.. ചിലപ്പോ ഗൗരവക്കാരൻ അച്ഛനാവും അല്ലെങ്കിൽ പാവം അമ്മയാവും...
അങ്ങനെ ഞാൻ അമ്മയുടെ അടുത്തു ചെന്ന് കാര്യമവതരിപ്പിച്ചു... ഈ പഞ്ഞി ചെവിയിൽ വെച്ചാൽ ഒന്നും കേൾക്കാൻ പറ്റില്ലെന്നൊക്കെ പറയണത് വെറുതെയാണെന്ന് അന്ന് ഞാൻ തിരിച്ചറിഞ്ഞു... പറഞ്ഞ ചീത്തയൊക്കെ നല്ല ഡോൾബിസിസ്റ്റം പോലെ മുഴക്കത്തിൽ നല്ല ക്ലിയർ ആയി കേൾക്കാം ട്ടാ...
ഞാൻ വിടുമോ... പിന്നേം നാണമില്ലാതെ ചെന്നു ചോദിച്ചു... ഒടുവിൽ അമ്മ സമ്മതിച്ചു... ഒരു കേടുപാടും വരുത്താതെ കൊണ്ടുവന്നേക്കാമെന്ന വാക്കാലുള്ള ഉറപ്പിന്മേൽ അങ്ങനെ വാച്ച് എനിക്ക് കൈമാറപ്പെട്ടു... ഹോ !! ലോകം വെട്ടിപ്പിടിച്ച ഗമയായിരുന്നു കേട്ടോ...
അക്കാദമി അവാർഡ് ജേതാവിന്റെ ഗമ!!..... അത്‍ കൈയിൽ കെട്ടിയപ്പോൾ... ട്യൂഷന് പോവാൻ നേരമായില്ലെങ്കിലും, ക്ഷമയില്ലാത്തോണ്ട് വേഗം വീട്ടിൽ നിന്നിറങ്ങി... അല്ലേലും അങ്ങോട്ട് ഒറ്റക്കൊറ്റക്കെ എല്ലാരും പോവൂ... തിരിച്ചു വരുമ്പഴേ എല്ലാ പിള്ളേരും ഒരുമിച്ചു വരുന്നേ...
ഇടക്കിടക്ക് സമയം നോക്കി നടക്കുന്നതിനാൽ പല കല്ലിലും തട്ടി, കണ്ട കുഴിയിലൊക്കെ ചാടി അങ്ങനെ ഒരുവിധം ഞാൻ ക്ലാസിലെത്തി.. ബുക്കെടുത്ത് മറിച്ചു നോക്കി ഇരുന്നു.
അങ്ങനെ ജീവിതത്തിൽ ആദ്യമായി ഞാൻ വാച്ചൊക്കെ കെട്ടി പരീക്ഷ എഴുതി... എഴുതിയതൊക്കെ കണക്കാ... സമയം നോക്കൽ മാത്രം മുറക്ക് നടന്നു...
അങ്ങനെ പരീക്ഷയും കഴിഞ്ഞു ക്ലാസും വിട്ട് തിരിച്ചു വരുമ്പോ ആർക്കോ (മിക്കവാറും എനിക്കായിരിക്കും )ഒരു ഐഡിയ...
(ആൻ ഐഡിയ കാൻ ചേഞ്ച് യുവർ ലൈഫ് എന്നാണല്ലോ പണ്ട് കാരണവന്മാർ പറഞ്ഞിട്ടുള്ളത് )
പോകുന്നവഴിക്ക് ഒരു ചെറിയ പാലമുണ്ട്... ആ പാലത്തിന്റെ സൈഡിലൂടെ പോയാൽ പാടമാണ്... ആ പാടവും ചെറിയൊരു വഴിയും കടന്നാൽ വീട്ടിലേക്കുള്ള വഴിയിൽ എത്തും.. അതുകൊണ്ട് "ഇന്ന് നമുക്ക് ആ വഴിയിലൂടെ പോവാം".. എന്റെ ഐഡിയ എല്ലാരും കൂടി കൈയടിച്ചു പാസ്സാക്കി .. .. അത്‍ എളുപ്പവഴി ആണെങ്കിൽ പിന്നെ എന്നും അതിലൂടെയാവാം യാത്ര എന്ന് തീരുമാനിച്ചു.. ഞങ്ങള് വാച്ചിൽ സ്റ്റാർട്ടിങ് ടൈം നോക്കി, നടപ്പാരംഭിച്ചു..വരമ്പിന്റെ ഒരു വശം ഓരോ പറമ്പിന്റെ പിന്നാമ്പുറവും മറുവശം പാടവും.....നല്ല ഉയരമുള്ള പുല്ലു പിടിച്ച വരമ്പ്..പുല്ലെന്നാൽ ഏറെക്കുറെ തൊട്ടാവാടിയാണ്... വരമ്പിനു വീതിയും നന്നേ കുറവ്... പകുതിവഴി ആയപ്പോഴേക്കും കാടും ചെടിയും കൂടി വരുന്നതല്ലാതെ കുറയുന്നില്ല...ഇത് എളുപ്പവഴി അല്ലെന്നുള്ള എന്റെ റിപ്പോർട്ട് ഞാൻ അപ്പഴേ മനസ്സിൽ കുറിച്ചിട്ടു...
എങ്ങനൊക്കെയോ ചാടിമറിഞ്ഞ് ഒരു വിധം പാടം കഴിഞ്ഞു... നല്ലൊരു മഴക്കുള്ള ഇരുട്ടും തണുത്ത കാറ്റും ഞങ്ങളെ ചുറ്റി കടന്നുപോയി.. പിന്നേം കുണ്ടും കല്ലും നിറഞ്ഞ ചെറുവഴി കടന്ന് ഞങ്ങളുടെ റോഡ് എത്തി... സമയം എത്ര എടുത്തതെന്ന് അറിയണ്ടേ.. ഞാൻ ഗമയിൽ വാച്ചിൽ നോക്കി... വാച്ച് എന്റെ കൈയിൽ ഇല്ലെന്ന സത്യം ഞാൻ ഒരു നടുക്കത്തോടെ മനസ്സിലാക്കി... ഒപ്പം ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുമായി നല്ല ഇടിയും മിന്നലും കാറ്റുമായി മഴ പെട്ടെന്നു വന്നു. കുടയുണ്ടെങ്കിലും നല്ല കാറ്റുള്ളതിനാൽ ആകെ മഴ നനഞ്ഞു.. നമ്മൾ കരയുന്നത് ആരും അറിയാതിരിക്കാൻ മഴത്തൂടെ നടന്നാൽ മതിയെന്ന് ചാർളിചാപ്ലിൻ പറഞ്ഞതെത്ര ശരി !!
വീട്ടിലെത്തിയ ഉടൻ ഡ്രെസ്സും മാറി... കോണിച്ചോട്ടിലെ ചെറിയ പടിയിൽ പോയി ചുരുണ്ടു കൂടി ഇരുന്നു. എന്തെങ്കിലും വിഷമം വന്നാൽ അവിടെപ്പോയി മിണ്ടാതെ ഇരുന്നാൽ മതി. വീട്ടുകാർക്ക് കാര്യം പിടികിട്ടും..
അവിടെ ഇരിക്കുന്ന കണ്ടിട്ട്... സീൻ കോൺട്ര ആണെന്ന് മനസ്സിലാക്കിയ ചേച്ചി,എന്റെ അടുത്തു വന്നു.. പരീക്ഷ ബുദ്ധിമുട്ടായിരിക്കും എന്നാണ് ആ പാവം വിചാരിച്ചത് !! ബട്ട്... വിവരം അറിഞ്ഞതും ചേച്ചി കരച്ചിലായി... പിന്നെ അമ്മ വന്നു, ചേച്ചി വന്നു, ചേട്ടൻ വന്നു.. കറന്റും പോയി...
അവിടെ ഇരിക്കുന്ന കണ്ടിട്ട്... സീൻ കോൺട്ര ആണെന്ന് മനസ്സിലാക്കിയ ചേച്ചി,എന്റെ അടുത്തു വന്നു.. പരീക്ഷ ബുദ്ധിമുട്ടായിരിക്കും എന്നാണ് ആ പാവം വിചാരിച്ചത് !! ബട്ട്... വിവരം അറിഞ്ഞതും ചേച്ചി കരച്ചിലായി... പിന്നെ അമ്മ വന്നു, ചേച്ചി വന്നു, ചേട്ടൻ വന്നു.. കറന്റും പോയി...
ചിമ്മിനി വിളക്കിന്റെ ഇത്തിരി വെട്ടത്തിൽ ഒത്തിരി ചീത്ത കേട്ട് എന്റെ വയറുനിറഞ്ഞതിനാൽ അന്ന് ഉണ്ണാതെ കിടന്നു.. ഏറെ വൈകി ഉറങ്ങിയതിനാൽ രാവിലെ എഴുന്നേൽക്കാൻ ഇത്തിരി വൈകി...
നേരെ അടുക്കളയിലേക്ക് ചെന്നു.. അമ്മ ദോശയുണ്ടാക്കാനുള്ള പരിപാടി ആണ്.. മുഖത്ത് ഒരു മാതിരി ശാന്തയുടെ ഭാവം... ഹോ സമാധാനം...
ഉടൻ ഒരു ഡയലോഗ്.. "വെഷമിക്കൊന്നും വേണ്ട.. ചേട്ടനും, ചേച്ചിയും കൂടി വാച്ച് നോക്കാൻ പോയിട്ടുണ്ട്... അത് വഴിയിൽ കിടപ്പുണ്ടാവും.. അവര് കൊണ്ടുവരും. പോയി പല്ലുതേച്ചിട്ട് വാ കാപ്പി തരാം "
എന്റെ സങ്കടം ഇരട്ടിയായി... കാരണം അവര് എന്തായാലും ട്യൂഷൻ ക്ലാസ്സിലേക്ക് സാധാരണ വഴിയിലൂടല്ലേ പോയി നോക്കാ.... ഇത് പോയത് 'എളുപ്പവഴിയിൽ' അല്ലേ... പിന്നെങ്ങനെ കിട്ടാനാ .... വൈകി ഇരുട്ടത്ത് ആ വഴിയിലൂടെ വന്നെന്നറിഞ്ഞാൽ അടുത്ത വെടിക്കെട്ടിനുള്ള വകയായി... ഞാൻ ഒന്നും മിണ്ടാതെയങ്ങ് പല്ലുതേച്ചു... ദോശ കഴിച്ചു ഒരെണ്ണത്തിന്റെ പകുതി ട്ടാ... എന്തേആവോ.. പറ്റണില്ല്യ കഴിക്കാൻ...
ചേച്ചിയും ചേട്ടനും വരുന്നത് കണ്ട് പ്രതീക്ഷയോടെ അമ്മ അടുത്തു ചെന്നെങ്കിലും... എനിക്കറിയായിരുന്നു കിട്ടിയില്ലെന്ന് !!
രണ്ട് ദിവസം കഴിഞ്ഞ് ചേച്ചിക്ക് പുതിയ വാച്ച് വാങ്ങിയെങ്കിലും... പതിയെ എല്ലാരും അത്‍ മറന്നെങ്കിലും ഞാൻ അത്‍ ഇടയ്ക്കിടെ വേദനയോടെ ഓർക്കുകയും കണ്ണുനിറയുമ്പോ കോണിച്ചോട്ടിൽ പോയിരിക്കുകയും ചെയ്യുമായിരുന്നു...
അങ്ങനെ മാസങ്ങൾ പലത് കടന്നുപോയി..ഒരു ദിവസം അമ്പലത്തിൽ പോയപ്പോ വീടിന്റെ കുറച്ചകലെയുള്ളൊരു ചേച്ചീടെ കൈയിൽ ഞാനീ വാച്ചു കണ്ടു... പത്തിൽ പഠിക്കണ ചേച്ചിയാണ്...
" വാച്ച് പുതിയതാ "? എന്നാരോ ചോദിച്ചപ്പോ.. "അമ്മക്കു പാടത്തൂന്ന് കളഞ്ഞു കിട്ടിയതാ " എന്നൊരു അടുക്കിയ മറുപടി... ('അമ്മ പാടത്തുപണിക്കൊക്കെ പോണതാണ് )
ഇതൊക്കെ കേട്ട് സങ്കടത്തോടെ ഞാൻ വീട്ടിലേക്കു പോന്നു...
ഇതൊക്കെ കേട്ട് സങ്കടത്തോടെ ഞാൻ വീട്ടിലേക്കു പോന്നു...
ആ വർഷത്തെ S.S.L.C റിസൾട്ട് വന്നപ്പോ ആ ചേച്ചിക്ക് ഡിസ്റ്റിങ്ഷനോടെ വൻ വിജയം !! സ്കൂളിലും, സമാജത്തിലും, ക്ലബ്ബിലും നിറഞ്ഞ സദസ്സിൽ ആ ചേച്ചിക്ക് സ്വീകരണവും,എല്ലായിടത്തും സമ്മാനദാനവും കയ്യടിയും...
അന്ന് രാത്രി ഉറങ്ങാൻ കിടക്കാൻ നേരം ഞാൻ കണ്ണടച്ചപ്പോൾ.... നിറഞ്ഞ സദസ്സിന്റെയോ കയ്യടിയുടെയോ അകമ്പടിയില്ലാത്തൊരു സദസ്സിൽ ആ ചേച്ചിക്ക് ഞാൻ ആ വാച്ച് നിറഞ്ഞ സന്തോഷത്തോടെ സമ്മാനിക്കുന്ന ചിത്രം തെളിഞ്ഞു വന്നു...
പിന്നീട് ആ വാച്ച് പോയതിനെപ്പറ്റി ഓർത്ത് എന്തുകൊണ്ടോ ഞാൻ വിഷമിച്ചിട്ടില്ല...
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക