Slider

സ്വപ്നങ്ങളിൽ മഞ്ഞുപെയ്യുമ്പോൾ

0
സ്വപ്നങ്ങളിൽ മഞ്ഞുപെയ്യുമ്പോൾ
***********
എന്നത്തേയും പോലെ ഇന്നും നന്ദന ആ തിരക്കിലേക്ക് നടന്നു നീങ്ങിയത് അവനെ തേടിയായിരുന്നു.
തന്റെ സ്വപ്നങ്ങളിൽ ചോദ്യവുമായി കടന്നു വരുന്നവൻ. എന്നും ഒരേ ചോദ്യം "കൂടെ പോരാമോ". കഴുത്തിൽ പുലിനഖമാലയണിഞ്ഞവൻ. ഓടി അടുത്തെത്തുമ്പോൾ തിരയൂ എന്നും പറഞ്ഞു പുകമറയിലേക്ക് നടന്നു മറയുന്നവൻ.
സ്വപ്നത്തിന്റെ പിന്നിലെ സത്യം തേടി കുറെ അലഞ്ഞു.ലൈബ്രറികളിലെ പുസ്തകങ്ങളിൽ സ്വപ്നത്തിന്റെ രഹസ്യങ്ങൾ തേടി നടന്നു. നിരാശയായിരുന്നു ഫലം. കോളേജിലെ സഹപാഠി, സിറ്റിയിലെ അറിയപ്പെടുന്ന സൈക്യാട്രിസ്റ്റ് ജിതിൻ ജോർജിന്റെ സഹായം തേടി.പക്ഷെ സ്വപ്നത്തിന്റെ പൊരുൾ തേടാൻ അവനും ആയില്ല. പക്ഷെ അവന്റെ ഒരു വാക്ക് മനസ്സിൽ കൊണ്ടു. "നിന്റെ ഉള്ളിലെ നഷ്ടബോധം തന്നെയാവാം ഇതിനു കാരണം.നിന്റെ ജീവിതം തന്നെ കീഴ്മേൽ മറിച്ച ആ സ്നേഹം തിരിച്ചു കിട്ടാൻ ആഗ്രഹിക്കുന്നുണ്ടാവാം നീ.
ചിന്തകൾ അസ്വസ്ഥമാവാൻ തുടങ്ങിയപ്പോൾ നന്ദന തിരിച്ചു വീട്ടിലേക്ക് മടങ്ങി.
നന്ദന, ദാസൻ -രമ ദമ്പതിമാരുടെ ഏക മകൾ. ബാംഗ്ലൂരിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ ആയിരുന്നു. ജോലി മടുത്തു എല്ലാം ഇട്ടെറിഞ്ഞു നാട്ടിലേക്ക് വന്നു അവൾ..അവളുടെ എല്ലാമെല്ലാമായ നൃത്തത്തിലേക്. നൃത്തം അവളുടെ ആത്മാവ് പോലെ ആയിരുന്നു. അച്ഛനും അമ്മയും എതിര് പറയാൻ പോയില്ല.
വയസ്സ് ഇരുപത്താറു ആയിട്ടും നന്ദന കല്യാണത്തിന് തയ്യാറാവാത്തത് അച്ഛനെ വിഷമിപ്പിക്കുന്നു എന്നതു അവൾക്കറിയാം.എങ്കിലും അറിയാ ഭാവം നടിച്ചു.
വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അമ്മ അവളെയും കാത്തു നിൽപ്പുണ്ടായിരുന്നു.
"എന്റെ കുട്ടി എത്ര നേരമായി നീ പോയിട്ടു. പോവുമ്പോളൊന്നു പറഞ്ഞിട്ട് പോയാൽ എന്താ നിനക്ക്. ഇതെന്ന് മുതലാ നിന്റെ സ്വഭാവം ഇങ്ങനെ ആയത്.
അമ്മയുടെ പരിഭവത്തിന് കാത് കൊടുക്കാതെ 'ടൗണിൽ പോയിരുന്നു'എന്ന ഒറ്റ മറുപടിയിൽ സംസാരം ഒതുക്കി മുകളിലെ അവളുടെ മുറിയിലേക്ക് കയറി അവൾ വാതിൽ അടച്ചു. ബാഗ് മേശപ്പുറത്തേക്ക് വെച്ചു അവൾ ആ കിടക്കയിലേക്ക് ചുരുണ്ടു കൂടി.
അപ്പോൾ താഴെ മകളുടെ മാറ്റത്തിന്റെ പൊരുൾ അറിയാതെ ഒരമ്മയുടെ നെടുവീർപ്പുയരുന്നുണ്ടായിരുന്നു..
കിടക്കയിലേക്ക് ചുരുണ്ടു കൂടി ഉറങ്ങാൻ ശ്രമിച്ചിട്ടും അവൾ പരാജയപ്പെട്ടു കൊണ്ടേ ഇരുന്നു. കണ്ണടയ്ക്കുംമ്പോൾ ആ പുകമറയും കാതിൽ ആ ശബ്ദവും. എന്തിന് ആ സ്വപ്നം തന്നെ ഇങ്ങനെ ശല്യം ചെയ്യുന്നു. ഇങ്ങനെ മനസ്സിൽ നിറയുന്നു. ഭ്രാന്താകും പോലെ. ഒരിക്കൽ ഈ മുറിയിൽ സ്വപ്നങ്ങളെ നഷ്ടപ്പെട്ട് ഒരു ഭ്രാന്തിയെപോലെ ആയി തീർന്നതാണ്.
എന്ജിനീറിങ് കോളേജിലെ ആദ്യ ദിനങ്ങളിലേക്ക് മനസ്സോടി എത്തി. അന്ന് തന്നെ റാഗ് ചെയ്യാൻ വന്ന സഞ്ജു എന്ന സീനിയറിനെ എതിർത്തു. റാഗ് ചെയ്തു എന്ന് കംപ്ലെയ്ൻറ് കൊടുത്തു. അതിനവൻ പകരം വീട്ടിയത് ലൈബ്രറിയിലെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ടിട്ടായിരുന്നു. രാത്രി മുഴുവൻ പേടിച്ചു തളർന്നു അതിൽ.. ഒടുവിൽ രാവിലെ പ്യൂൺ വന്നു ലൈബ്രറി തുറന്നപ്പോൾ കണ്ടത് ബോധം നഷ്ടമായ തന്നെ ആയിരുന്നു. അവനു സസ്‌പെൻഷൻ കിട്ടി. പിന്നീട് ഞങ്ങളുടെ ശത്രുത ഫ്രണ്ട്ഷിപ്പിലേക്കും അതു പിന്നെ പ്രണയത്തിലേക്കും പറിച്ചു നടപെട്ടു.
പക്ഷെ നാലു വർഷത്തെ പ്രണയം അവനു ഒരു നാടകം മാത്രമായിരുന്നു എന്നറിയാൻ വൈകിപ്പോയിരുന്നു താൻ. അവന് നേരം പോവാനുള്ള വെറുമൊരു പ്രണയം ആയിരുന്നു അതെന്നു അറിഞ്ഞപ്പോഴേക്കും മനസ്സ് കൈവിട്ടിരുന്നു. എങ്കിലും തിരിച്ചു വന്നു ഒരു നോവുകടൽ കടന്നു.
ഇപ്പോഴിതാ ഈ ഒരു സ്വപ്നം ഇങ്ങനെ അലട്ടികൊണ്ടിരിക്കുന്നു. എന്റെ കൃഷ്ണാ നീ എനിക്കെന്ത് പരീക്ഷണമാ ബാക്കി വെച്ചത്..ചുമരിലെ കൃഷ്ണന്റെ ഫോട്ടോയിൽ നോക്കി അവൾ പിറുപിറുത്തു..
വീണ്ടുമൊരു പ്രഭാതം അവൾക്ക് ആ സ്വപ്നത്തിന്റെ ബാക്കിപത്രം പോലെ തോന്നിച്ചു.
ഉറക്കചടവോടെ അവൾ താഴേക്ക് ഇറങ്ങിവന്നു.
"എന്റെ നന്ദൂട്ട എന്തു കോലമാ മോളെ ഇതു.?"
അച്ഛന്റെ ആ വിളി കേട്ട് അവൾ ചിരിച്ചു. അത് അച്ഛന് അവകാശപ്പെട്ടതാണ്.അമ്മ പോലും അങ്ങനെ വിളിക്കാൻ പാടില്ല. അമ്മ ചോദിക്കാറുണ്ട് അവൾ ആണ്കുട്ടിയാണോ ഇങ്ങനെ വിളിക്കാൻ എന്നു. ആണായും പെണ്ണായും ഇവൾ അല്ലെ ഉള്ളൂ രമേ അപ്പൊ പിന്നെ ഇങ്ങനെയും വിളിക്കാലോ ഇതാണ് അച്ഛന്റെ മറുപടി
പല്ലു തേച്ചു ചായ കുടിക്കാൻ ഇരുന്നപ്പോൾ ആയിരുന്നു വല്യേച്ചിയുടെ ഫോൺ വന്നത്.
മോളെ മായയാണ്.നിന്നെ അന്വേഷിക്കുന്നു. നന്ദയ്ക്ക് നേരെ ഫോൺ നീട്ടി അമ്മ.
"അമ്മേ മായേച്ചി നാളെ മൂകാംബികയ്ക്ക് പോവുന്നു എന്നു.എന്നോടും ചെല്ലാൻ."
അവളുടെ സന്തോഷം കണ്ടു അച്ഛനും അമ്മയും കണ്ണു മിഴിച്ചു.എന്താ ഇത്‌.എന്തു പറ്റി ഈ പെണ്ണിന്. ഇന്നലെ വരെ ഒരു ഉണർവും ഇല്ലാതെ നടന്ന പെണ്ണാണ് . എന്ത് പറ്റിയാവോ.
"ഞാൻ പോയി എന്റെ ഡ്രസ് ഒക്കെ എടുത്തു വെക്കട്ടെ അമ്മേ" അതും പറഞ്ഞു അവൾ അവളുടെ റൂമിലേക്ക് ഓടിക്കയറി.
പോവണം മൂകാംബികയിൽ, ആ വഴിയോരങ്ങളിൽ സൗപർണ്ണികയുടെ തീരങ്ങളിൽ, കുടജാദ്രി മലനിരകളിൽ എവിടെയെങ്കിലും അവൻ കാതിരിപ്പുണ്ടാവും.സ്വപ്നങ്ങളിൽ പുകമറയ്ക്കുള്ളിൽ അവൻ മറയുമ്പോൾ മലനിരകളിൽ മറയുന്ന സൂര്യനാണ് സ്വപ്നങ്ങളിൽ ബാക്കിയായിരുന്നത് എവിടെയെങ്കിലും അവൻ ഉണ്ടാകും. ആ ഒരു പ്രതീക്ഷമാത്രം ഇനി.
അവൾ ധൃതിയിൽ എല്ലാം.എടുത്തു വെച്ചു. വൈകീട്ട് മായയുടെ കാർ വന്നു നിൽക്കുമ്പോഴേക്കും നന്ദ മുറ്റത്തേക്ക് ഇറങ്ങിയിരുന്നു.
"പോവാം" അവൾ ചോദിച്ചു
"പെണ്ണേ ഇളയമ്മയെയും ഇളയച്ഛനെയും ഒന്നു കണ്ടോട്ടെ ഞാൻ".അവളുടെ കവിളിൽ നുള്ളി മായ അകത്തേക്ക് പോയി.
കുറച്ചുനേരം കഴിഞ്ഞു മായയും ഭർത്താവും മക്കളും ഇറങ്ങി വന്നു. അപ്പോഴേക്കും നന്ദ കാറിൽ കയറി ഇരുന്നിരുന്നു.
സൂക്ഷിക്കണേ മായേ. ഇവള് എങ്ങോട്ടെങ്കിലും കറങ്ങാൻ ഇറങ്ങും.ശ്രദ്ധിക്കണേ.
അമ്മയുടെ വാക്ക് കേട്ട് നന്ദ പൊട്ടിച്ചിരിച്ചുപോയി.
കാർ പുറപ്പെട്ടു ...ഗ്ലാസ് താഴ്ത്തി പുറത്തെ കാഴ്ചകൾ കണ്ടു അവൾ ഇരുന്നു.
"നന്ദേ നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്."
"നന്ദേച്ചിക്ക് മിണ്ടിയാൽ ചർദ്ധിക്കും അമ്മേ. "
മായയുടെ. മൂത്ത മകൻ അച്ചുവാണ് മറുപടി പറഞ്ഞത്. ഒപ്പം കോറസ് പോലെ അനിയത്തി അമ്മുവിന്റെ ചിരിയും. അതു കേട്ട് മായയുടെ ഭർത്താവ് ഹരിയും ചിരിക്കാൻ തുടങ്ങി.
നന്ദ വാ പൂട്ടി ഇരുന്നു.മുഖം തിരിച്ചു മിണ്ടിയാൽ ചർദ്ധിക്കും. വയ്യ.
ഇരുട്ട് വീഴാൻ തുടങ്ങിയപ്പോൾ ഗ്ലാസ് ഉയർത്തി വെച്ചു മായയുടെ ചുമലിൽ ചാഞ്ഞു കിടന്നു അവൾ.
പുകമറയ്ക്കുള്ളിലൂടെ അവൻ നടന്നകലുന്നത് കാണുകയായിരുന്നു അവൾ.
"നന്ദേ മോളെ എഴുന്നേൽക്കൂ നമ്മൾ എത്തി"
മായേച്ചിയുടെ ശബ്ദം കേട്ടാണ് ഞെട്ടിയത്.
കാർ വലിയൊരു ഹോട്ടലിനു മുന്നിൽ എത്തിയിട്ടുണ്ട്. അപ്പോൾ താൻ കുറെ മണിക്കൂർ ഉറങ്ങിയോ..
കാറിൽ നിന്നും ബാഗൊക്കെ എടുത്തു ഹരി അപ്പോഴേക്കും പുറത്തു വെച്ചിരുന്നു.
സമയം 12 മണിയായി.
ഇന്ന് റെസ്റ്റ് എടുക്കാം. പുലർച്ചെ പോയി തൊഴാം നമ്മുക്ക്. അതും പറഞ്ഞു ഹരി റൂമിന്റെ താക്കോൽ മായയെ ഏല്പിച്ചു അവന്റെ റൂമിലേക്ക് പോയി. ഒപ്പം അച്ചുവും..
മായയും അമ്മുവും ഉറങ്ങിയിട്ടും നന്ദ ഉറങ്ങിയില്ല.എങ്ങനെ തിരഞ്ഞു ഇറങ്ങും നാളെ.മായേച്ചി വിടുമോ. ചോദിച്ചു നോക്കാം.
പുലർച്ചെ നാലു മണിക്ക് എല്ലാരും അമ്പലത്തിലേക്ക് നടന്നു. സൗപർണ്ണികയുടെ കരയിൽ തൊഴുതിട്ടു തിരിച്ചു വരുമ്പോൾ പോകാമെന്ന് ഹരി പറഞ്ഞു.
അമ്പലത്തിലേക്ക് ദേവിക്ക് മുന്നിലേക്ക് കൊടുക്കാൻ താമരയും മുല്ലമാലയും ഒരു ചെറിയ കുട്ടയിൽ ആക്കി വെച്ചിട്ടുണ്ട് വഴിയരികിൽ. അമ്മമാരും കുട്ടികളും ഒക്കെ വഴിയരികിൽ കച്ചവടത്തിനായി ഇരുന്നിട്ടുണ്ട്. ദൂരെ ഒരു കൊച്ചു കുട്ടിയിരിപ്പുണ്ട്. അവൻ എല്ലാരേയും മാടി വിളിക്കുന്നുണ്ട് അവന്റെ പൂക്കൂട വാങ്ങാൻ. പതിയെ അവന്റെ അടുത്തെത്തി ഒരെണ്ണം വാങ്ങി. ആദ്യത്തെ കൈനീട്ടം എൻറെയാണോ.?
അവൻ ഒന്നും പറഞ്ഞില്ല.അവനു എങ്ങനെ മലയാളം അറിയും. ഞാൻ എന്ത് മണ്ടത്തിയാണ്. അറിയാതെ ചിരിച്ചു പോയി മണ്ടത്തരം ഓർത്തു.
പതിയെ അമ്പലത്തിലേക്ക് ദേവിയുടെ തിരുനടയിലേക്ക്. തിരക്ക് കുറവായിരുന്നു. സർവാഭരണവിഭൂഷിതയായി മൂകാംബികയമ്മ...കണ്ണു നിറയെ കണ്ടു തൊഴുതു. ഈ സവിധത്തിലെങ്കിലും എന്റെ സ്വപ്നത്തിനു ഒരു പരിഹാരം തരണേ ദേവിയെന്നു ഉള്ളുരുകി പ്രാർത്ഥിക്കുകയായിരുന്നു അവൾ.
അവളുടെ കണ്ണുകൾ നിറയുന്ന കണ്ട് മായ ഒന്നമ്പരന്നു.
തൊഴുതു പ്രാർത്ഥിച്ചു പ്രസാദം വാങ്ങി പുറത്തിറങ്ങിയപ്പോൾ നന്ദ ഹരിയോട് പറഞ്ഞു
"ഹരിയേട്ട എനിക്ക് കുടജാദ്രി കയറണം"
"മോളെ ഇവിടെ നിന്നും 2 മണിക്കൂർ എങ്കിലും വേണം കുടജാദ്രിക്ക് താഴെ എത്താൻ. അവിടെ നിന്നും ഏകദേശം അത്ര തന്നെ ദൂരമുണ്ട് എന്നു തോന്നുന്നു ആ മലകയറാൻ."
"സാരമില്ല ഹരിയേട്ടാ ഞാൻ പോയിട്ടു വേഗം വരാം."
മായ വേണ്ട എന്നു പറഞ്ഞിട്ടും നന്ദ കേട്ടില്ല.
"മായേ ബാംഗ്ലൂർ ഒക്കെ ജീവിച്ച കുട്ടിയല്ലേ.അവൾക്ക് ഒറ്റയ്ക്കൊക്കെ പോവാൻ ഉള്ള ധൈര്യമൊക്കെ ഉണ്ട്." അതും പറഞ്ഞു ഹരി മായയെ സമാധാനിപ്പിച്ചു.
അവൾ ആ ജീപ്പ് സ്റ്റാന്റിലേക്ക് നടന്നു. അവിടെ ഒരേ ഒരു ജീപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. പത്തുപതിനെട്ടു പ്രായം ഉള്ള പയ്യൻ. മലയാളം അറിയുമോ അതായിരുന്നു അവൾ ആദ്യം ചോദിച്ചത്.
അവൻ അവളെ ആദ്യം ഒന്നു സൂക്ഷിച്ചു നോക്കി
പിന്നെ തല കുലുക്കി അറിയാം എന്നു പറഞ്ഞു.
എങ്കിൽ പോവാം കുടജാദ്രിക്ക് അവൾ അതും ചോദിച്ചു ജീപ്പിനു മുന്നിൽ ഇരുന്നു. ഒന്നു അന്തം വിട്ടെങ്കിലും അവൻ വേഗം വന്നു ജീപ്പിൽ കയറി വണ്ടി സ്റ്റാർട്ട് ചെയ്തു.
" അനിയന്റെ പേര് എന്താ" അവൾ മുന്നോട്ട് നോക്കിക്കൊണ്ട് തന്നെ അവനോട് ചോദിച്ചു.
അനിയൻ എന്നുള്ള വിളി അതു അവനു ഒരു അത്ഭുതമായിരുന്നു.ഡ്രൈവർ എന്നു മാത്രം വിളിച്ച യാത്രക്കാരിൽ നിന്നും വേറിട്ട ഒരു വിളി.
"ശങ്കർ" അവൻ ഡ്രൈവിങ്ങിലെ ശ്രദ്ധ മാറ്റാതെ പതിയെ പറഞ്ഞു.
"ചേച്ചി ഒറ്റയ്ക്കെ ഉള്ളൂ.?"
"അതേ.ഈ യാത്രയിൽ ഒറ്റയ്ക്ക്
ചേച്ചിയും മക്കളും റൂമിൽ ഉണ്ട്."
"പേടിയില്ലേ ചേച്ചിക്ക് ഇങ്ങനെ യാത്ര ചെയ്യാൻ?"
അവൻ ഒരു അത്ഭുതത്തോടെ ചോദിച്ചു.
"ഇല്ലാലോ"
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ജീപ്പ് സ്പീഡിൽ വളഞ്ഞും പുളഞ്ഞും കയറ്റം കയറുകയാണ്‌.
ചില സ്ഥലത്തൊക്കെ റോഡ് മഴ വെള്ളപ്പാച്ചിലിൽ ഒലിച്ചു പോയിട്ടുണ്ട്.
കാട്ടിനുള്ളിൽ കൂടെ പോവും പോലെ തോന്നി ചില സ്ഥലത്തെത്തുമ്പോൾ. ജീപ്പ് ഒരു ചെരുവിലൂടെ പോവുകയാണ്.പതിയെ താഴേക്ക് നോക്കി. ജീപ്പൊന്നു തെറ്റിയാൽ നേരെ താഴേക്ക്.
"ശങ്കു സൂക്ഷിക്കണേ" അവൾ അറിയാതെ പറഞ്ഞു പോയി.
"ഹഹഹ..ഇതാണോ പേടിയില്ലാത്ത ആള്." അവൻ പൊട്ടിച്ചിരിച്ചു പറഞ്ഞു.
ആ കുറച്ചു സമയം കൊണ്ട് അവർ ചേച്ചിയും അനിയനും പോലെ ആയിരുന്നു.
ഒടുവിൽ ജീപ്പ് ആ താഴ് വാരത്തിൽ എത്തി.
ജീപ്പ് നിർത്തി അവൾ ഇറങ്ങി. ശങ്കർ പുറത്തിറങ്ങിയില്ല. അവൾ അടുത്തെത്തി അവനോട് ചോദിച്ചു
അനിയൻ കൂടുന്നോ എന്റെ യാത്രയിൽ
അവൻ തലയാട്ടി. ഒറ്റയ്ക്ക് അവൾ പോവുന്നതിൽ അവനും വിഷമമം ഉണ്ടായിരുന്നു.
രണ്ടു പേരും പതിയെ കുടജാദ്രിയിലേക്ക്. അവൾ തിരയുകയായിരുന്നു. ആ പുലിനഖമാലയണിഞ്ഞ ആ കഴുത്തിനെ. ആ ശബ്ദത്തെ. മുന്നോട്ട് കയറും തോറും അവൾ കിതയ്ക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിരുന്നും കുറച്ചു നടന്നും മുന്നോട്ടു പോയി കൊണ്ടിരുന്നു. രണ്ടു ഭാഗത്തും ചന്ദനമരങ്ങൾ ആണെന്ന് അവൻ പറയുന്നുണ്ടായിരുന്നു. കുറെ ദൂരം നടന്നൊന്നു തിരിഞ്ഞു നോക്കിയപ്പോൾ ആണ് താൻ അത്രയും ഉയരത്തിൽ എത്തിയെന്ന് മനസ്സിലായത്.
"ചേച്ചി ഈ കാണുന്ന വെള്ള നിറം എന്താണ് എന്നറിയോ? ഇടതുഭാഗത്തേക്ക് ചൂണ്ടി ശങ്കർ ചോദിച്ചു.
"മഞ്ഞാണോ. അതിലേക്ക് മെല്ലെ കൈ കടത്തി അവൾ ചോദിച്ചു.
ചേച്ചി ഇപ്പൊ തൊട്ടത് മേഘത്തെയാണ്.
അവൾ അത്ഭുതത്തിൽ ഒന്നൂടെ കൈ ആ വെളുത്ത പുകയിലേക്ക് താഴ്ത്തി.
"സൂക്ഷിച്ചു, കാലൊന്ന് തെറ്റിയാൽ താഴെ കാട്ടിൽ എത്തും. " അവൻ അവളെ പിന്തിരിപ്പിച്ചു.
ഒരു വിധം അവർ മുകളിൽ എത്തി. ആ കല്മണ്ഡപത്തിൽ ഏറെ നേരം അവൾ ഇരുന്നു. കണ്ണു നിറഞ്ഞു തുളുമ്പുകയായിരുന്നു.പ്രതീക്ഷകൾ ഒക്കെ ഇല്ലാതാവുന്ന പോലെ തോറ്റുപോയി വീണ്ടും ഞാൻ. ഇവിടെയും ഇല്ല.
ഇനി എവിടെ ഞാൻ തിരയേണ്ടൂ.
അപ്പോഴായിരുന്നു അവൾ അത് കണ്ടത് ദൂരെ താഴെ ജുബ്ബയണിഞ്ഞ ഒരാൾ
അവളെ നോക്കുന്നത് കണ്ടത്. ഒരു മഞ്ഞുപാളിക്കപ്പുറം നിൽക്കുന്നത് പോലെ.മുഖം മനസിലാവുന്നില്ലായിരുന്നു അവൾക്ക്.അവൾ എഴുന്നേൽക്കുമ്പോഴേക്കും അയാൾ നടന്നു തുടങ്ങിയിരുന്നു.
"ശങ്കു ഓടി വാ" അതും പറഞ്ഞു അവൾ ഇറങ്ങി ഓടുകയായിരുന്നു. ആ കുത്തനെയുള്ള ഇറക്കം ഇറങ്ങാൻ പാടായിരുന്നു. ഇടയ്ക്കു അവൾ വീഴുകയും ചെയ്തു.ഓടി ഇറങ്ങി താഴെ ഗുഹയ്ക്കടുത്തു എത്തുമ്പോഴേക്കും അയാൾ കണ്ണിൽ നിന്നും മറഞ്ഞിരുന്നു.
അയാളാണോ അതു.അല്ല. ഇനി അവൻ ആണെങ്കിലോ അവൾ ആ ഗുഹയ്ക്ക് മുന്നിലെ കല്ലിൽ ഇരുന്നു കിതച്ചു. കണ്ണീരടക്കാൻ ആയില്ല അവൾക്ക്.
ആരാവും അയാൾ.
അപ്പോഴേക്കും ശങ്കു ഓടി വന്നു.എന്താ ചേച്ചി.എന്താ ഉണ്ടായത്.അവൻ പേടിച്ചു വിറച്ചിരുന്നു.
ഞാൻ തോറ്റു പോയി ശങ്കു. വീണ്ടും സ്വപ്നങ്ങളിൽ എന്നെ അലയാൻ വിട്ടു അയാൾ പോയിരിക്കുന്നു.
അവൾ ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞു കേൾപ്പിച്ചു അവനു.ഇത്ര നാളും ഉണ്ടായത്.
എല്ലാം കേട്ട് വിശ്വസിക്കാൻ ആവാതെ അവൻ ഇരുന്നു. അവളെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ അവൻ നിന്നു.
"സാരമില്ല ചേച്ചി അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ, ആ സ്വപ്നം സത്യമെങ്കിൽ നിങ്ങൾ കാണും ഇവിടെ വെച്ചു തന്നെ എനിക്കുറപ്പുണ്ട്. നേരത്തെ ചിലപ്പോൾ അങ്ങനെ ഒരാളെ ചേച്ചിക്ക് തോന്നിയതാവും. "
അവളുടെ മനസ്സ് ശാന്തമായെന്നു കണ്ടപ്പോൾ അവൻ ചോദിച്ചു
" നമ്മുക്ക് മടങ്ങിയാലോ ചേച്ചി.?"
അവൾ തലയാട്ടി പോവാമെന്ന ഭാവത്തിൽ. അപ്പോഴേക്കും വൈകുന്നേരം ആയിരുന്നു. ശങ്കു ജീപ്പ് പതിയെ ആയിരുന്നു ഓടിച്ചത്. സ്റ്റാന്റിൽ എത്തുമ്പോൾ സന്ധ്യാനേരം ആയി.മായയും ഹരിയും അക്ഷമയോടെ കാത്തു നിൽപ്പുണ്ടായിരുന്നു. നന്ദയുടെ ദേഹത്തെ മണ്ണും പൊടിയും കണ്ടു മായ അന്ധാളിപ്പോടെ അടുത്തെത്തി.എന്താ മോളെ.ഇതെന്താ?
അതിനു മറുപടി പറഞ്ഞത് ശങ്കു ആയിരുന്നു.ചേച്ചി താഴെ ഇറങ്ങുമ്പോൾ കാലൊന്ന് ഇടറി.കാര്യമായി ഒന്നും ഇല്ല.ചെറിയ പോറൽ. അവൻ നന്ദയെ ഒന്ന് പാളിനോക്കി. എല്ലാ നോവും അടക്കിപിടിച്ചു നിൽക്കുന്ന അവളെ കണ്ടപ്പോൾ അവന്റെ കണ്ണു നിറഞ്ഞു തുടങ്ങി.
" എന്നാൽ ഞാൻ പോട്ടെ. ഇതു എന്റെ മൊബൈൽ നമ്പർ ആണ്. ഇനി നിങ്ങൾ വരുമ്പോൾ എന്നെ വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നു.നമ്പർ ഉള്ള പേപ്പർ ഹരിയെ ഏല്പിച്ചു ശങ്കു പറഞ്ഞു.
നന്ദയുടെ അടുത്തെത്തി യാത്ര പറഞ്ഞു. ഒരുപാട് നന്ദിയുണ്ട് ചേച്ചിയോട്.കുറച്ചു നേരത്തേക്കെങ്കിലും ഈ അനാഥന്റെ ചേച്ചിയായി മാറിയതിൽ. ഇനിയും ചേച്ചിയെ കാണുമെന്നു പ്രതീക്ഷിക്കുന്നു. അത്രയും പറയുമ്പോഴേക്കും അവന്റെ ശബ്ദം ഇടറിയിരുന്നു. അവൾ മെല്ലെ തലയാട്ടി.
അവളെയും കൂട്ടി മായ റൂമിലേക്ക് പോയി.
ജനാലയ്ക്കൽ ഇരുന്നു സൗപർണ്ണികയിൽ നോക്കി ഇരിക്കുമ്പോൾ അവളുടെ മനസ്സ് മന്ത്രിച്ചു.
ഇവിടെ എവിടെയോ ഉണ്ട് നീ.എന്നിൽ നിന്നും മറഞ്ഞു നിന്നു. നീയും ഉണ്ടാവും എന്നെയും തേടി ഇവിടെ എവിടെയോ.
സൗപർണ്ണികയിലെ ഓളങ്ങൾക്ക് കുങ്കുമ ചുവപ്പു പടർത്തി സൂര്യൻ മറയാൻ ഒരുങ്ങുകയായി.
അവൾ മെല്ലെ ആ ഡയറി തുറന്നു.
അതിൽ ഇങ്ങനെ കുറിച്ചു
"സ്വപ്നത്തിന്റെ ഏതോ യാമത്തിൽ പടി കടന്നു വരുന്ന നിന്നെ ഒരിക്കൽ ഞാൻ കണ്ടു മുട്ടും. മഞ്ഞുപുകയ്ക്കപ്പുറത്തേക്കുള്ള നിന്റെ യാത്രയിൽ ഞാനും ഒന്നു ചേരും.കുടജാദ്രിയിലെ മലകളിൽ നിന്റെ കാലടികളെ അന്ന് ഞാൻ പിന്തുടരും."
 സിനി ശ്രീജിത്ത്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo