മരണവീട്ടിലെ പെൺകുട്ടി
മരണവീട്ടിലേക്ക് ആളുകൾ വന്നും പോയും കൊണ്ടിരുന്നു. മരണപ്പെട്ടത് ഒരു സ്ത്രീയാണ്. ആ വീട്ടിലെ 'അമ്മ.
അമ്മ നഷ്ടപ്പെട്ട മകൾ അവിടെ ഒരു മൂലയിൽ ഇരിപ്പുണ്ട്. മരണപ്പെട്ട അമ്മയെ ഉറ്റു നോക്കിക്കൊണ്ട്. അവൾ അലമുറയിട്ടു വിലപിക്കുന്നില്ല. വെറുമൊരു ശില പോലെ അവൾ ഇരിക്കുന്നു. കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീർ മാത്രമാണ് അവൾക്ക് ജീവനുണ്ടെന്ന് തോന്നിപ്പിക്കുന്നത്....
അവളുടെ മനസ്സിലൂടെ അവളുടെ ജീവിതം ഒരു സിനിമയിലെന്ന പോലെ നീങ്ങിക്കൊണ്ടിരുന്നു.....
ഓർമകളിൽ അമ്മയുടെ മുഖം ആദ്യമായി തെളിയുന്നത് കുഞ്ഞുടുപ്പുമിട്ട്, അണിഞ്ഞൊരുങ്ങി അങ്കണവാടിയിൽ പോകുന്ന തനിക്ക് സ്നേഹത്തോടെ കൂട്ട് വരുന്ന വാത്സല്യനിധിയായാണ്. അങ്കണവാടിയിൽ പോകാൻ മടിച്ചിയായ തന്നെ വാരിയെടുത്ത് ഉമ്മ വച്ച് കൂടെ കൊണ്ട് പോകുന്ന 'അമ്മ, താൻ കാണാതെ ടീച്ചറോട് അനുവാദം വാങ്ങി വീട്ടിലേക്കോടുന്ന 'അമ്മ . വൈകുന്നേരം പറ്റിച്ചതിന് പിണങ്ങി പതുങ്ങി വരുന്ന തനിക്ക് ഇഷ്ടമുള്ള പലഹാരങ്ങൾ തന്നു പിണക്കം മാറ്റി രാത്രിയിൽ കഥകൾ പറഞ്ഞു തന്ന ഉറക്കിയതും അവളുടെ ഓർമകളിലൂടെ കടന്നു പോയി.
അവിടെയും അവസാനിക്കാത്ത ഓർമ്മകൾ........
സ്കൂളിൽ ചേർത്ത ആദ്യദിവസം പുതിയ വസ്ത്രം, ബാഗ്, കുട എല്ലാമായിട്ട് കൂടെ വന്ന 'അമ്മ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൂടെ തെന്നെ ഉണ്ടായിരുന്നു.
പരീക്ഷക്ക് കൂടുതൽ മാർക്ക് വാങ്ങുമ്പോൾ തന്നെക്കാൾ സന്തോഷം അമ്മക്കായിരുന്നു.ഹൃതുമതിയായപ്പോൾ ചേർത്ത് പിടിച്ച നെറ്റിയിൽ ഉമ്മ വച്ചിട്ട് എന്റെ മോൾ ഇപ്പോൾ വല്യ പെണ്ണായി എന്ന് പറഞ്ഞ 'അമ്മ പിന്നെ പഠിപ്പിച്ചതെല്ലാം ജീവിത പാഠങ്ങളായിരുന്നു. സമൂഹത്തിൽ പെണ്ണിന്റെ സ്ഥാനമെന്തെന്ന് പറഞ്ഞു തന്ന കൂട്ടത്തിൽ സ്വയം സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പറഞ്ഞു തന്നു. പരീക്ഷകളിൽ ഉന്നത മാർക്ക് നേടി ജോലി സമ്പാദിച്ചപ്പോൾ ചേർത്ത് പിടിച്ചിട്ട ഇനിയെൻറെ മോളെ സുരക്ഷിതമായ ഒരു കരത്തിൽ ഏൽപ്പിക്കണമെന്ന് പറഞ്ഞപ്പോൾ നിയന്ത്രണം വിട്ടു കരഞ്ഞു പോയി.
എന്നാൽ, വിധി അതിനനുവദിച്ചില്ല. ഒരു പനിയുടെ രൂപത്തിൽ മരണം കടന്നു വന്നു. 'അമ്മ പോയി. ഇനി താൻ തനിച്ച നേരിടണം. എല്ലാം. അവളുടെ ഉള്ളു പിടയുകയായിരുന്നു.
ബന്ധുക്കളിലാരോ അടുത്ത് വന്നിരുന്നിട്ട് അവളോട് പറഞ്ഞു, "മോൾ വിഷമിക്കരുത്. 'അമ്മ നല്ലവളായിരുന്നു. എന്നാൽ ദൈവം വിളിച്ചാൽ പോകാതെ പറ്റില്ലല്ലോ"
ഉള്ളിൽ അലമുറയിടുകയായിരുന്ന അവൾ മനസ്സിലോർത്തു,
"എല്ലാവർക്കും ഉപചാരം പറഞ്ഞു പിരിഞ്ഞു പോകാം, എനിക്ക് നഷ്ടമായത് എന്റെ അമ്മയെയാണ്. എന്റെ ജീവിതം ...."
കണ്ണുനീർ അവളുടെ കവിളിലൂടെ ഒഴുകിക്കൊണ്ടിരുന്നു.നിലക്കാതെ.....
Navas

ഋതുമതി എന്ന് തിരുത്തിയെഴുതുമല്ലോ നവാസ്,
ReplyDelete