
ഒരു ഓണക്കാലത്താണ് ഞാന്‍ അവനെ ആദ്യമായി കാണുന്നത്. “ൻറെ പുതിയ ‘ബ്രോ’ ആണ്”. ഹും..! അവളു പരിചയപ്പെടുത്തുന്നത് കണ്ടാൽ തോന്നും ജന്മാന്തരങ്ങളുടെ ബന്ധമാണെന്ന്. ഇന്നലെ കിട്ടിയ മുതലല്ലേ.. ന്താ ഇപ്പോ ഇത്ര പറയാന്‍..! മനസ്സിൽ ചിറകടിച്ചുയർന്ന അസൂയ പരുന്തുകളെ കൂട്ടിലടച്ചുകൊണ്ട് ആദ്യമായി അമ്പിളിമാമനെ കണ്ട കുട്ടിയുടെ കൌതുകത്തോടെ ഞാൻ അവനെ നോക്കി തെല്ലൊന്ന് പുഞ്ചിരിച്ചു. ആദ്യമായ പരിചയപ്പെടലിൽ പാലിക്കേണ്ട ‘പെർഫക്ട് മാൻ ലുക്ക്’ ഒട്ടുംതന്നെ കൈവിട്ടുപോകാതെ അവനും പുഞ്ചിരിച്ചു.
ആഹാ.. എന്തു മനോഹരമായ പരിചയപ്പെടൽ...!!
“ഈ ഒരെണ്ണത്തിൽ തീർന്നോ ആവോ.. അതോ ഇനീം ഉണ്ടോ...???” അസൂയയിൽ കുതിർന്ന ആ ചോദ്യത്തെ ഒരു കോമഡി ഗോ ൾ അടിക്കാനുള്ള ശ്രമമായി അവളുടെ മുൻപിലേക്കിട്ടു. എവിടുന്ന്..ഈ മണ്ടിക്കു അതു വല്ലതുമുണ്ടോ മനസ്സിലാകുന്നൂ...!! അനിയനെക്കുറിച്ച് വല്ലാതെ പുകഴ്ത്തുന്നു.. എനിക്കത് അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും എല്ലാം തലയാട്ടി സമ്മതിച്ചു. ഇന്നലെ വന്ന അവൻ അവളുടെ മനസ്സിലെ എൻറെ പ്ലാസ്റ്റിക്ക് കസേരയെ തട്ടിമറിച്ചിട്ടു അതിലും നല്ല ചാരുകസേരയിൽ ഇരുന്ന് എന്നെനോക്കി പുഛിക്കുന്നതായി തോന്നി..!!
“ന്തേലുമാകട്ടെ..അധികനാൾ ഒന്നും ഉണ്ടാവില്ലാലോ..” ഞാൻ എൻറെ മനസ്സിനെ ആശ്വസിപ്പിച്ചു.
“ന്തേലുമാകട്ടെ..അധികനാൾ ഒന്നും ഉണ്ടാവില്ലാലോ..” ഞാൻ എൻറെ മനസ്സിനെ ആശ്വസിപ്പിച്ചു.
പിന്നീട് കലൺടർ ഓരോ ദിനപ്പൂക്കൾ പൊഴിക്കുന്തോറും ആ തലവേദനയെ ഞാൻ സ്നേഹിക്കാൻ തുടങ്ങി. ആ നിഷ്കളങ്കമായ പുഞ്ചിരി എന്നിലെ മാതൃവികാരത്തെ ഉണർത്തി.. “ഉവ്വ്..കുട്ടിയാണത്രെ.. കണ്ടാലും മതി..!” പുഛങ്ങൾ ഏറ്റുവാങ്ങുന്നത് ഓട്ടമത്സരത്തിൽ ഒന്നാംസ്ഥാനം വാങ്ങുന്നതിനേക്കാൾ മഹത്കർമ്മമായി കരുതുന്നതുകൊണ്ട് അതൊക്കെ കാറ്റിൽ പറന്നുനടക്കുന്ന തൂവൽപോലെ എനിക്ക് തോന്നി.. തെളിച്ച് പറഞ്ഞാൽ എനിക്ക് പുല്ലാണെന്ന്..!!
ദിനങ്ങൾ കഴിയുന്തോറും അവൻ എൻറെ ജീവിതത്തിൻറെ ഭാഗമാകാൻ തുടങ്ങി. ‘എന്നിലെ ശ്വാസം..ഹൃദയമിടിപ്പിൻറെ താളം..’ എന്നൊക്കെ വേണമെങ്കിൽ പറയാം. പക്ഷേ അത് സാഹചര്യത്തിനു യോചിക്കാത്ത കോമഡി ആയതുകൊണ്ടും പണ്ടാരോ എഴുതിയ പൈങ്കിളി നോവലിലെ ഡയലോഗ് ആയതുകൊണ്ടും ഇവിടെ പറയുന്നില്ല..!! സത്യത്തിൽ ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് അവൻ എനിക്ക് ആരാണെന്ന്. ക്ഷണിക്കാതെ വന്ന് എന്നിലെ അസൂയ വൃക്ഷത്തെ ഒരു ‘സെക്വയ’ മരമാക്കിയ മഹാൻ.
ആരാണെന്ന് ചോദിച്ചാൽ ജനിക്കാതെപോയ മകനെന്നോ, എനിക്ക് രണ്ടു വയസ്സുള്ളപ്പോൾ പ്രായവും സന്ദർഭവും നോക്കാതെ പൊട്ടിമുളച്ചുണ്ടായ പുത്രനെന്നോ ഒക്കെ പറയാം..!! എന്തൊക്കെ പറഞ്ഞാലും ഇന്നവൻ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. എൻറെ പ്രാണനേക്കാളേറെ ഞാൻ സ്നേഹിക്കുന്ന എൻറെ പ്രാണൻ തന്നെയായ ഒരാൾ.. കാലവും രക്തബന്ധവുമൊക്കെ അർത്ഥമില്ലാത്ത വെറും വാക്കുകൾ മാത്രമാണെന്ന് എന്നെ പഠിപ്പിച്ച വിദ്വാൻ.. കപടസൌഹൃദങ്ങളെ ആത്മാർത്ഥതയുടെ ആഴക്കടലിൽ മുക്കിക്കൊന്ന വീരൻ..
ഈ കരയുടേയും ഇടിനാദം മുഴക്കി മനുഷ്യനെ പേടിപ്പിക്കുകയും ചെയ്യുന്ന ആകാശത്തിനും ചുമ്മാ തീരത്ത് തട്ടികളിക്കുന്ന കടലിനും മീതെ കൃഷ്ണനെന്നും ക്രിസ്തുവെന്നും നബിയെന്നും മനുഷ്യൻ വിശേഷിപ്പിക്കുന്ന ഒരാളുണ്ടേൽ ഒരൊറ്റ പ്രാർത്ഥനയേയുള്ളൂ.. അടുത്ത ജന്മത്തിലെങ്കിലും ‘ജനിക്കാതെപോയ പുത്രൻ’ എന്ന ചീത്തപ്പേരു കേൾപ്പിക്കാതെ ആ കള്ളക്കണനെ ൻറെ ഉദരത്തിൽ തന്നെ നിക്ഷേപിക്കണേ...!!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക