Slider

ഭാരതി എന്ന മിടുക്കി

0

Image may contain: 1 person, standing

പാലക്കാടിലെ ഉള്‍നാടന്‍ ഗ്രാമമായ പെരുമാട്ടി എന്ന ഗ്രാമത്തിലേക്ക് ചീറിപ്പാഞ്ഞു വരുന്ന ആംബുലന്‍സ്. പുറകെ
 കരഞ്ഞുകൊണ്ട് ഓടിവരുന്ന നാട്ടുകാര്രും. ആംബുലന്‍സ് വന്നു നിന്നത് ലക്ഷ്മിയുടെ വീടിനു മുന്‍പിലായിരുന്നു. വീട്ടുമുറ്റത്ത് ജനപ്രതിനിധികളുടെ തിക്കും തിരക്കും. തിരഞ്ഞെടുപ്പ്‌ അടുത്തതുകൊണ്ടുള്ള പ്രഹസനം മാത്രമാണതെന്ന് കൂടിനില്‍ക്കുന്നവര്‍ക്കറിയാം. അതുകൊണ്ട് പക്ഷേ ഒരു ഗുണമുണ്ടായി, എല്ലാനടപടിക്രമങ്ങളും പെട്ടെന്ന് തീര്‍ത്ത്‌ മൃതശരീരം വീട്ടില്‍ എത്തിക്കാന്‍ സാധിച്ചു.
ഈ ബഹളത്തില്‍ നിന്നെല്ലാം മാറി അടുക്കള വാതിലിനരികില്‍ നിര്‍ജീവമായിരിക്കുന്ന ഒരു സ്ത്രീരൂപമുണ്ടായിരുന്നു, ലക്ഷ്മി.... ഈ ലോകത്തൊന്നുമല്ല അവള്‍, അനുജത്തി സരസ്വതി പുറകിലൂടെ ചെന്ന് ലക്ഷ്മിയെ തട്ടി വിളിച്ചു.
"ലക്ഷ്മി അക്കാ.... നമ്മ ഭാരതി വന്താച്ച്, ഉനക്ക് പാക്കവേണ്ടയാ...?, ഉന്നെ പാക്കാമേ അവള്‍ പോയാച്ച്. എഴുന്തിര് വാ പാക്കലാം .."
ലക്ഷ്മി തിരിഞ്ഞുനോക്കിയില്ല, മനസ്സ്‌ കഠിനമാക്കി അവൾ പറഞ്ഞു.
"എനിക്ക് എന്നുടെ മകളെ കാണവേണ്ടാ... ജീവനോടെ അവളെന്നുടെ മനസ്സിലുണ്ട്. ചിന്നി ചിതറിയ ആ ശരീരം എനക്ക്
കാണവേണ്ടാ..." കടിച്ചുപിടിച്ച കരച്ചില്‍ അണപൊട്ടി ഒഴുകാതിരിക്കാന്‍ അവള്‍ നന്നേ പാടുപെട്ടു.
ആരും ലക്ഷ്മിയെ നിര്‍ബന്ധിച്ചില്ല. എല്ലാവരും ചേര്‍ന്ന് കര്‍മ്മങ്ങളെല്ലാം ഭംഗിയാക്കി മടങ്ങി. ജനപ്രധിനിധികള്‍
ലക്ഷ്മിയെ ആശ്വസിപ്പിച്ചു, "ലക്ഷ്മി, ഭാരതി നമ്മുടെ നാടിന്‍റെ അഭിമാനമാണ്.... ചേച്ചി തളരരുത്.. ഞങ്ങള്‍ എല്ലാം കൂടെയുണ്ട്."
മറുപടിയൊന്നും പറയാതെ ലക്ഷ്മി ജീവച്ഛവം പോലെ ഇരുന്നു.
****
"ഭാരതീ.... കുട്ടിയ്ക്ക് ഭാവിയില്‍ ആരാകാനാണ് ഇഷ്ട്ടം..?"
ടീച്ചറുടെ ചോദ്യം കേട്ടതും ഭാരതി ചാടിഎഴുന്നേറ്റു, അവളുടെ മുഖത്തെ നിശ്ചയദാര്‍ഡ്യം ടീച്ചര്‍ക്ക് മനസ്സിലാക്കാമായിരുന്നു.
"എനിക്ക്.... എനിക്കും എല്ലാവരെയും പോലെ ഡോക്ട്റാകാന്‍ ആഗ്രഹമുണ്ട്. പക്ഷേ ദാരിദ്ര്യം മാത്രം കൈമുതലായുള്ള ഞങ്ങളെ പോലുള്ളവര്‍ക്ക് അതെല്ലാം വെറും സ്വപ്‌നങ്ങള്‍ മാത്രമാണ്. ഞാനാഗ്രഹിക്കുന്നത്, എന്‍റെ നാടിനും നാട്ടുകാര്‍ക്കും പ്രയോജനമുള്ള എന്തെങ്കിലും ചെയ്യണം എന്നതാണ്. നാട്ടില്‍ നശിച്ചുപോയ നെയ്ത്തുശാലകള്‍ പുനരാരംഭിക്കണം. അതിലൂടെ എല്ലാവര്‍ക്കും ജോലി ലഭിക്കണം, തീ പുകയാത്ത വീടുകള്‍ ഇല്ലാതാകണം..."
ഭാരതി പറഞ്ഞവസാനിപ്പിച്ചതും ക്ലാസ്സ് മുഴുവന്‍ കൈയടി ശബ്ദത്തില്‍ മുഴങ്ങി, ടീച്ചര്‍ അവളെ അനുഗ്രഹിക്കാനും പ്രശംസിക്കാനും മറന്നില്ല.
നിഷ്കളങ്കയും കുട്ടിക്കുറുംബിയും വായാടിയുമായ ഭാരതി നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രിയങ്കരിയായിരുന്നു.പത്താംക്ലാസ്സ് പരീക്ഷ കഴിഞ്ഞദിവസം വീട്ടിലേക്ക്‌ പോയ ഭാരതി കണ്ടത് വീട്ടുമുറ്റം മുഴുവന്‍ തിങ്ങിക്കൂടിയ ജനത്തെയായിരുന്നു. അകത്തേയ്ക്ക് ഓടിക്കയറിയ അവള്‍കണ്ടു വെള്ളപുതപ്പിച്ചു കിടത്തിയ അച്ഛനെയും അച്ഛന്‍റടുത്തു കിടന്നു കരയുന്ന അമ്മയെയും. കൂലിപ്പണിക്കാരന്‍ ആയിരുന്ന അയാള്‍ ജോലിക്കിടയില്‍ ഉണ്ടായ ഹൃദയാഘാതം കാരണമാണ് മരിച്ചതെന്ന് ആരൊക്കെയോ പറയുന്നത് ഭാരതി കേട്ടു.
ജീവിതത്തിന്‍റെ താളംതെറ്റാന്‍ ആ മരണം കാരണമായി. അനിയനും അമ്മയും മുത്തശ്ശിയും ഭാരതിയും ഇത്രയുംപേരുടെ വയറുനിറയ്ക്കാന്‍ ലക്ഷ്മിയുടെ കൂലികൊണ്ട് സാധിക്കുമായിരുന്നില്ല. ലക്ഷ്മി ഭാരതിയെ കോയമ്പത്തൂരിലെ പച്ചപ്പാളയം ഗ്രാമത്തില്‍ താമസിക്കുന്ന അനുജത്തി സരസ്വതിയുടെ വീട്ടിലേക്കു അയക്കാന്‍ തീരുമാനിച്ചു.
പരീക്ഷയുടെ റിസള്‍ട്ട്‌ വന്ന ദിവസം ടീച്ചര്‍ ഭാരതിയുടെ വീട്ടിലെത്തി... ടീച്ചറെ കണ്ടതും ഭാരതി ഓടി വന്നു കെട്ടിപ്പിടിച്ചു.
"സുഖമാണോ ടീച്ചര്‍ക്ക്... കൂട്ടുകാരോന്നുമില്ലാതെ ഒരു രസവുമില്ല."
ടീച്ചര്‍ ഭാരതിയുടെ തലയില്‍ കൈ വെച്ചുകൊണ്ട് പറഞ്ഞു... "റിസള്‍ട്ട്‌ വന്നു ഭാരതി, കുട്ടിക്കാണ് സ്ക്കൂളില്‍ ഉയര്‍ന്ന മാര്‍ക്ക്, എനിക്കറിയാമായിരുന്നു നീ സ്ക്കൂളിന്റെ അഭിമാനം ആകുമെന്ന്."
സന്തോഷംകൊണ്ട് തുള്ളിച്ചാടാന്‍ ഒരുങ്ങിയ ഭാരതിയുടെ മുഖം പെട്ടന്ന് മ്ലാനമായി.
"ടീച്ചര്‍ അറിഞ്ഞില്ലേ അച്ഛന്‍ മരിച്ചത്, ഞാനും കൂടെ ജോലി ചെയ്തില്ലെങ്കില്‍ അമ്മയ്ക്ക് ഒറ്റയ്ക്ക് പിടിച്ചു നില്‍ക്കാന്‍
ആകില്ല. പഠിപ്പൊന്നും ഇനി എനിക്ക് പറ്റില്ല ടീച്ചര്‍. ഞാനിന്നു സരസ്വതി അക്കാവുടെ കൂടെ അവരുടെ ഊരുക്ക് പോവുകയാ, ടീച്ചര്‍ പോയ്ക്കോളു അമ്മ കാണേണ്ട, അമ്മയ്ക്ക് പിന്നീടതൊരു വിഷമമാകും. "
അമ്മയെ കാണാതെ ടീച്ചറെ പറഞ്ഞയക്കാന്‍ ഭാരതി നന്നേ കഷ്ട്ടപ്പെട്ടു. പടിയിറങ്ങുമ്പോള്‍ ടീച്ചറുടെയും ഭാരതിയുടെയും കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഭാരതി സരസ്വതിയുടെ കൂടെ അവരുടെ ഊരിലേക്ക് പോയി.
സരസ്വതിയുടെ ഭര്‍ത്താവ് അളകപ്പന്‍ കുടിയനായിരുന്നു. അവര്‍ക്ക് രണ്ടു ആണ്‍കുളന്തകള്‍, ഭാരതിയെ കുട്ടികള്‍ക്ക് വളരെ പ്രിയ്യമായിരുന്നു ഭാരതിയ്ക്ക് തിരിച്ചും. ഭാരതി
ചെന്നതിനു ശേഷം കുട്ടികളുടെ പഠിത്തവും മറ്റു കാര്യങ്ങളുമെല്ലാം അവളുടെ മേല്‍നോട്ടത്തില്‍ ആയി. സരസ്വതിയ്ക്ക് ഒരു ചെറിയ തുന്നല്‍ക്കടയുണ്ട് അവിടെ സഹായത്തിനായാണ് ഭാരതിയെ അവര്‍ കൊണ്ട് വന്നത്. ഭാരതി പെട്ടെന്ന് തന്നെ തുന്നല്‍ പഠിച്ചു. പുതിയ ഡിസൈനുകളില്‍ എല്ലാം അവള്‍ തുന്നിത്തുടങ്ങി. അവള്‍ വന്നശേഷം തുന്നല്‍ക്കട അഭിവൃദ്ധി പ്രാപിച്ചു. തയ്യല്‍ക്കടയിലെ മുഖ്യ തയ്യല്‍ക്കാരി എന്നസ്ഥാനം അവള്‍ തട്ടിയെടുത്തു കഴിഞ്ഞിരുന്നു.
അളകപ്പന് വീടിനോട് ചേര്‍ന്ന് ഒരു ചെറിയ മസാലക്കടയായിരുന്നു, കുടിയൊഴിഞ്ഞു സമയമില്ലാതിരുന്നതിനാല്‍ സരസ്വതി രണ്ടു കടയും കൂടെ ഓടി നടന്നായിരുന്നു നോക്കിയിരുന്നത്. ഭാരതി വന്നതില്‍പ്പിന്നെ അവളായി എല്ലാം. അളകപ്പനും സരസ്വതിയും തിരക്കിലാകുമ്പോള്‍ അവളുടെ നോട്ടത്തിലായി കട, കടയില്‍ എപ്പോഴും വരുന്ന സുമതി അക്കന് ഭാരതിയെ വളരെ ഇഷ്ട്ടമായിരുന്നു, അടുത്തൊരു കോളേജിലെ ജോലിക്കാരിയായിരുന്ന അവര്‍ ഭാരതിയ്ക്ക് വായനയിലുള്ള ആഭിമുഖ്യം മനസ്സിലാക്കി വളരെയേറെ പുസ്തകങ്ങള്‍ കൊണ്ട് കൊടുത്തു. രാത്രികളില്‍ ഭാരതി ഒരു പുസ്തകപ്പുഴുവായി ഓരോ ഏടുകളും കാര്‍ന്നുതിന്നു വിശപ്പടക്കികൊണ്ടിരുന്നു. പഠനവിശപ്പ് അടക്കിയതവള്‍ അങ്ങിനെയായിരുന്നു.
ഒരു ദിവസം വൈകുന്നേരം സുമതി അക്കന്‍ തുന്നല്‍ക്കടയില്‍ തിരക്കിട്ട് വന്നു, കൈയിലെ കവറില്‍ നിന്നും ഒരു ചുരിദാര്‍ മറ്റീരിയല്‍ എടുത്ത്‌ ഭാരതിയുടെ മുന്‍പില്‍ വെച്ചു, കൂട്ടത്തില്‍ ഒരു ചിത്രവും.
"ഭാരതീ, നീയിതു രണ്ടുമണിക്കൂറിനുള്ളില്‍ തയ്ച്ചു തരണം, ഈ കാണുന്ന ചിത്രത്തില്‍ ഉള്ളത് പോലെ, വിലകൂടിയ തുണിയാണ്, നല്ല ഭംഗിയില്‍ തയ്ക്കണം. പെട്ടെന്ന് വേണം."
സുമതി അക്കന്റെ മുഖത്തെ ടെന്‍ഷന്‍ കണ്ടു ഭാരതി കാര്യം പറയാന്‍ നിര്‍ബന്ധിച്ചു.
"ഭാരതീ, റോഡ്‌ക്കപ്പുറം അമേരിക്കാവില്‍ ജോലി പാക്കണ റോസാ അക്കാവില്ലയാ, അവര്‍ അവധിക്കു വന്ത് ഒരു വാരം ആച്ച്. ഇന്ത തുണി സിറ്റീല്‍ കൊടുത്ത് സ്ടിച്ചു സെയ്ത് വറാന്‍ എന്നുടെ കൈയില്‍തന്നു, നാന്‍ മറന്തു പോയാച്ച്, അവറിക്ക്ന്നു പാര്‍ട്ടി പോകണം, പെരിയ ആള്‍ക്കാറൊക്കെ വന്തിടും, ഇപ്പോ നാന്‍ എങ്ക പോയിടും... ഭാരതീ നീ എന്ഗിനാവത് സ്ടിച് ചെയ്തിട്... "
ഭാരതി സുമതി അക്കനെ സമാധാനിപ്പിച്ചു വിട്ടു, രണ്ടു മണിക്കൂര്‍ കഴിഞ്ഞു വരാന്‍ പറഞ്ഞു.
 ഭാരതി കേട്ടറിവുണ്ട് റോസയെ പറ്റി. ആ നാട്ടിലെ ഏറ്റവും വലിയ പണക്കാര്‍, വിദേശങ്ങളിലും നാട്ടിലുമായി ഒരുപാട് വ്യവസായ സ്ഥാപനങ്ങള്‍. റോസായും കുടുംബവും അമേരിക്കയില്‍ ആണ്, ചെന്നൈല്‍ വന്നു പോവുകയാണ് പതിവ്‌, വളരെ അപൂര്‍വ്വമായേ ഇവിടേയ്ക്ക് വരാറുള്ളൂ. സുമതി അക്കന്റെ ഭര്‍ത്താവാണ് ആ വീടിന്റെ കാര്യസ്ഥന്‍.
രണ്ടു മണിക്കൂറിനു ശേഷം സുമതി അക്കന്‍ വന്നപ്പോള്‍ വസ്ത്രം തയ്ച്ചു കവറില്‍ ആക്കി വെച്ചിരുന്നു ഭാരതി. അവര്‍ വേഗം വന്നു തുണിയുമായി പോയി.
അടുത്ത ദിവസം രാവിലെ തന്നെ സുമതി അക്കന്‍ കടയില്‍ വന്ന് ഭാരതിയെ റോസാ മാഡം വിളിക്കുന്നു ഒന്നവിടം വരെ വരാന്‍ പറഞ്ഞു. കേരളത്തിലെ പോലെയല്ല അവിടങ്ങളില്‍ പൊതുവേ എല്ലാവരും പണക്കാര്‍ക്ക് മുന്‍പില്‍ അമിതവിധേയത്വം പ്രകടിപ്പിച്ചിരുന്നു. സരസ്വതി അക്കന്‍ ഭാരതിയോട്‌ അവിടെ ചെന്നാല്‍ എങ്ങിനെ പെരുമാറണം എന്നെല്ലാം പറഞ്ഞു വിട്ടു.
ഭാരതി സുമതി അക്കന്റെ കൂടെ റോസാ മാഡത്തിന്റെ വീട്ടിലേക്കു പോയി. ഗേറ്റ് തുറന്നതും ആശ്ച്ചര്യത്താല്‍ അവളുടെ കണ്ണുകള്‍ തള്ളി, വലിയ മതില്‍ക്കെട്ടായതിനാല്‍ പുറത്തു നിന്നാല്‍ അകത്തേയ്ക്ക് കാണുമായിരുന്നില്ല. താന്‍ വന്ന് പെട്ടത് സ്വര്‍ഗത്തില്‍ ആണോ എന്ന് അവള്‍ക്കു തോന്നിപ്പോയി, അത്ര മാത്രം ഭംഗിയുണ്ടായിരുന്നു അവിടം.
നിറയെ പനിനീര്‍പ്പൂക്കളും പേരറിയാത്ത ഏതല്ലാമോ പൂക്കള്‍ നിറഞ്ഞു നില്‍ക്കുന്ന പൂങ്കാവനം പച്ചപ്പരവതാനി വിരിച്ചു അവിടമാകെ പച്ചപ്പ് സമ്മാനിക്കുന്നു. അതിനു നടുവിലായി നാല് പേര്‍ക്കിരിക്കാവുന്ന വലിയൊരു ഊഞ്ഞാല്‍. അവിടവിടെയായി മുയലുകള്‍ ഓടി നടക്കുന്നു. ഒരു വലിയ കൂട്ടില്‍ അല്ല വീട്ടില്‍ നിറയെ ലവ്ബേര്‍ഡ്സ്. നായ്ക്കളുടെ ഉച്ചത്തിലുള്ള കുര അവളെ സ്വപ്ന ലോകത്ത് നിന്നും ഉണര്‍ത്തി, നോക്കിയപ്പോള്‍ ഒരു കൂട്ടില്‍ വലിയ രണ്ടു നായ്ക്കള്‍, അതിന്റെ പേരൊന്നും അവള്‍ക്കറിയില്ലായിരുന്നു. മുന്‍പോട്ടു നടക്കാനാകാതെ ഭയപ്പാടോടെ അവള്‍ നിന്നു.
"ബ്രൌണി, ടെസ്സ.... സ്റ്റോപ്പ്‌ ബാര്‍ക്കിംഗ് "
ആ സ്ത്രീ ശബ്ദം കേട്ടതും നായ്ക്കള്‍ കുരനിര്‍ത്തി, ഒരു മൂലയില്‍ പോയിരുന്നു.
" ഭാരതി ഇവിടെ വരൂ, ഇവിടെ ഇരിക്കാം."
മുറ്റത്തോട് ചേര്‍ന്ന് ഒരു വലിയ വരാന്ത അവിടെ കുറച്ചു കസേരകള്‍ നിരത്തിയിട്ടിട്ടുണ്ട് അവിട്യ്ക്ക് കൈ ചൂണ്ടിയാണ് റോസാ പറഞ്ഞത്.
ചാരകളറില്‍ ഉള്ള സ്ലീവലെസ് ബനിയനും നീല ജീന്‍സും ധരിച്ച ബോബ് ചെയ്ത മുടിയും നീണ്ട ചെമ്പന്‍ കണ്ണുകളും നീണ്ടു മെലിഞ്ഞു വെളുത്തിരിക്കുന്ന അവരെ ഒരു മദാമ്മയെ പോലെയുണ്ട് കാണാനെന്നു ഭാരതിയ്ക്കു തോന്നി.
നിലത്തിരിക്കാന്‍ പോയ ഭാരതിയോടു കസേരയില്‍ ഇരിക്കു എന്ന് കൈകൊണ്ട് കാണിച്ച് റോസാ അവളുടെ നേരെയിട്ടിരിക്കുന്ന കസേരയില്‍ ഇരുന്നു.
"ഭാരതി ഏതു വരെ പഠിച്ചു...? സ്ടിച്ചിംഗ് എവിടുന്നാണ് പഠിച്ചത്...?"
അന്ധാളിച്ചുള്ള ഭാരതിയുടെ നോട്ടം കണ്ട് അവര്‍ പറഞ്ഞു.
 " മൈ ഹസ്ബണ്ട് മൈക്കിള്‍ ഈസ്‌ എ മലയാളി..... ഭാരതിയെക്കുറിച്ചു സുമതി പറഞ്ഞു അറിഞ്ഞു. ആക്ച്വലി ഞാന്‍ ഭാരതിയെ വിളിപ്പിച്ചത് അഭിനന്ദിക്കാന്‍ ആണ്. വളരെ ബുദ്ധിമുട്ടേറിയ കട്ടിംഗ് ആയിരുന്നു ഞാന്‍ തന്ന ഡിസൈനില്‍, അതുപോലെ തയ്ച്ചു കിട്ടുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. ബട്ട്, ഇത് കണ്ടപ്പോള്‍ ഐ എക്സൈട്ടെഡ്‌. കൈ കൊണ്ട് ഇത്ര നന്നായി കട്ട് ചെയ്ത് തുന്നുക എന്ന് പറഞ്ഞാല്‍ ഇറ്റ്‌ ഈസ്‌ ഇമ്പോസ്സിബിള്‍."
ഭാരതി എല്ലാം കേട്ട് ആശ്ചര്യചകിതയായി ഇരുന്നു. "ഇത്രയ്ക്കും വലിയ കാര്യമാണോ താന്‍ ചെയ്തതെന്ന് അവള്‍ ആലോചിച്ചു."
"ഭാരതി, എനിക്ക് സ്ടിച്ചിംഗ് ഫാക്ടറീസ് ഉണ്ടെന്നു അറിയാമല്ലോ...? ഭാരതിയ്ക്ക് താല്‍പ്പര്യം ഉണ്ടെങ്കില്‍ എന്‍റെ കൂടെ അമേരിക്കയ്ക്ക് വരാം . എനിക്കിതുപോലുള്ള യന്ഗ് ടാലെന്റ്സ് ആണാവശ്യം. ആലോചിച്ചിട്ടു പറയു. വെറുതെ ജോലിക്കാരിയായല്ല, ഡിസൈനിംഗ് വിഭാഗത്തിലേക്ക്, മൂന്നു മാസത്തെ ട്രെയിനിംഗ് ഉണ്ടാകും. ഭാരതിയെ കൊണ്ട് പോകണമെങ്കില്‍ കുറച്ചു ഫോര്‍മാലിട്ടീസ് മറി കടക്കാന്‍ ഉണ്ട്, അതൊക്കെ ഞാന്‍ ശരിയാക്കിക്കൊളാം. "
എന്ത് പറയണമെന്നറിയാതെ ശില കണക്കെ ഭാരതി ഇരുന്നു. സുമതി അക്കന്‍ തട്ടി വിളിച്ചപ്പോഴാണ് ഭാരതിയ്ക്ക് സ്ഥലകാലബോധം ഉണ്ടായത്.
"ഭാരതീ, അമ്മാ ഉന്നെ ദൈവം കാത്താച്ച്, റോസാ മാഡം റൊമ്പ നല്ലവര്‍. നീ പോയിട്, ഉനക്ക് നല്ലതേ വരൂ."
ഭാരതി ഒന്നും പറയാനാകാതെ എഴുന്നേറ്റ്‌ വീട്ടിലേക്കു നടന്നു.
ഒന്നും മിണ്ടാതെ അവള്‍ വരാന്തയില്‍ പോയിരുന്നു. സരസ്വതി അക്ക ചോദിച്ചിട്ട് അവളൊന്നും മിണ്ടിയില്ല. സുമതിഅക്കന്‍ കാര്യങ്ങളെല്ലാം സരസ്വതിയോടു പറഞ്ഞു. സരസ്വതി ഭാരതിയെ പോകാന്‍ നിര്‍ബന്ധിച്ചു, പോയാല്‍ കുടുംബത്തിനുണ്ടാകാന്‍ പോകുന്ന ഐശ്വര്യവും, സമ്പത്തും, ഭാരതിയ്ക്ക് ലഭിക്കാന്‍ പോകുന്ന നല്ല ജീവിതവുമെല്ലാം അവര്‍ വിവരിച്ചു കൊണ്ടിരുന്നു. മറുപടി ലഭിയ്ക്കാതയപ്പോള്‍ അവര്‍ എഴുന്നേറ്റു അടുക്കളയിലേക്കു പോയി, അവിടിരുന്നു എന്തെല്ലാമോ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ഭാരതിയുടെ ചെവിയില്‍ അതൊന്നും എത്തുന്നിലായിരുന്നു. അവളുടെ ചിന്തകള്‍ മറ്റെവിടെയോക്കെയോ സഞ്ചരിക്കുകയായിരുന്നു. രാത്രി കണ്ണുകളെ പുല്കിയതെയില്ല. സൂര്യപ്രഭ കണ്ണില്‍ വീഴാനായവള്‍ കാത്തിരുന്നു.
രാവിലെ ആയതും അവള്‍ റോസാ മാഡത്തിന്റെ വീട്ടിലേക്കു പുറപ്പെട്ടു. നിശ്ചയധാര്‍ഡ്യം അവളുടെ മുഖത്തെ പ്രകാശപൂരിതമാക്കി. പുറകില്‍ നിന്നും സരസ്വതി അക്ക പറഞ്ഞതൊന്നും അവള്‍ കേട്ടില്ല. ഗേറ്റ് കടന്നു ചെന്നതും അവള്‍ കണ്ടു പച്ചപ്പരവതാനിയില്‍ യോഗ ചെയ്യുന്ന റോസാ മാഡത്തെയും കൂടെ ഒരാളെയും.
"ഭാരതി, കം ഹിയര്‍... " റോസാ വിളിച്ചു.
ഭാരതി ചിരിച്ചു കൊണ്ട് അവിടേക്ക് ചെന്നു.
"ഭാരതീ ഇത് മൈക്കിള്‍, മൈക്കിള്‍ ഇത് ഭാരതി ഞാനിന്നലെ പറഞ്ഞിരുന്നില്ലേ. "
മൈക്കിള്‍ തലകുലുക്കി കൊണ്ട് കൈ വീശികാണിച്ചു. കുറച്ചു മാറി നിന്ന് അയാള്‍ യോഗ തുടര്‍ന്നു.
തോട്ടത്തിലുള്ള ഇരിപ്പിടത്തില്‍ റോസാ ഇരുന്നു, ഭാരതിയോടു ഇരിക്കാന്‍ പറഞ്ഞു.
"എന്തായി ഭാരതി തീരുമാനം. ?"
ഭാരതി എങ്ങിനെ തുടങ്ങണം എന്നറിയാതെ ശങ്കിച്ചു.
" ഭാരതിയ്ക്ക് മനസ്സില്‍ എന്തോ ആശയം പറയാനുണ്ടെന്ന് മുഖം പറയുന്നു. എന്താണെങ്കിലും പറയു, കഴിയുന്ന സഹായം എന്‍റെ ഭാഗത്ത്‌ നിന്നും പ്രതീക്ഷിക്കാം."
ഇവര്‍ക്ക് മനസ്സ് വായിക്കാനുള്ള കഴിവുണ്ടോ...? ഭാരതി അതിശയത്തില്‍ അവരെ നോക്കി. റോസാ മാഡത്തിന്റെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി വിടര്‍ന്നിരുന്നു .
പതുക്കെ മുരടനക്കികൊണ്ട് ഭാരതി പറയാന്‍ ആരംഭിച്ചു.
"മാഡം, എന്‍റെ നാട്ടില്‍ തുറക്കാനാകാതെ കിടക്കുന്ന ഒരു തുണി മില്ലുണ്ട്, നാട്ടുകാരെല്ലാം ചേര്‍ന്ന് തുടങ്ങി വെച്ചതാണ്... പക്ഷേ പല കാരണങ്ങള്‍ കൊണ്ടും അത് മുന്‍പോട്ടു കൊണ്ട് പോകാന്‍ സാധിക്കാതെ പൂട്ടേണ്ടി വന്നു. അത് വീണ്ടും തുറക്കാന്‍ മാഡത്തിന് സാധിക്കുമോ...? നാട്ടിലുള്ളവര്‍ക്കെല്ലാം ജോലി ലഭിയ്ക്കും. ഒരു കാലത്ത് കൃഷിയുടെ ഈറ്റില്ലമ്മായിരുന്നു ഞങ്ങളുടെ ഗ്രാമം. ഇന്ന് ദാരിദ്ര്യമല്ലാതെ മറ്റൊന്നുമില്ല. മാഡത്തിന് എന്തെങ്കിലും സാധിയ്ക്കുമോ...?"
റോസാ മാഡം ഭാരതിയുടെ കണ്ണുകളിലേക്ക് തറച്ചു നോക്കി. ഭാരതി എന്ന മിടുക്കി അവര്‍ക്ക് ഒരു അതിശയം ആകുകയായിരുന്നു. കുറച്ചു നേരം അവര്‍ ഒന്നും ശബ്ധിച്ചില്ല.
ഭാരതിയുടെ നെഞ്ചിടിപ്പ് വര്‍ദ്ധിക്കുന്നുണ്ടായിരുന്നു. അല്‍പ്പ സമയത്തെ നിശബ്ദതയ്ക്ക് ശേഷം റോസായുടെ ചുണ്ടുകള്‍ ചലിയ്ക്കാന്‍ തുടങ്ങി.
"ഇത്ര ചെറുപ്പത്തില്‍ ഇത്രയും നല്ല ചിന്താഗതി, അതിശയത്തോടൊപ്പം അഭിമാനവും തോന്നുന്നു എനിക്ക് ഭാരതി, എന്‍റെ കണ്ടെത്തല്‍ തെറ്റായില്ല. ഭാരതിയുടെ ഗ്രാമത്തെ സംബന്ധിച്ച് എനിക്കൊന്നും അറിയില്ല , എല്ലാമന്വേഷിച്ച് പുനരാരംഭിക്കാന്‍ സാധിക്കുമെങ്കില്‍ തീര്‍ച്ചയായും ഞാന്‍ ചെയ്യും അത് ഭാരതിയുടെ നല്ല മനസ്സിന് ഞാന്‍ തരുന്ന സമ്മാനമാണ്. ആ മില്ല് സഹകരണാടിസ്ഥാനത്തില്‍ നടത്താന്‍ പറ്റുമോ എന്ന് ഞാന്‍ നോക്കാം, സാധിച്ചാല്‍ ഭാരതിയെ സാരഥിയാക്കി കമ്പനിയുമായി ചേര്‍ന്ന് ഒരു കരാര്‍ തയ്യാറാക്കാം. സാധിച്ചില്ലെങ്കില്‍ ഭാരതി എന്നോടൊപ്പം വരണം. ഭാരതിയെ എന്‍റെ കമ്പനിയ്ക്ക് ആവശ്യമുണ്ട്. ഒരുപാട് സമ്പാദിച്ചു, ഭാരതിയിലൂടെ ഒരു പുണ്യ പ്രവര്‍ത്തിയ്ക്കു തുടക്കമാകട്ടെ."
ഭാരതിയ്ക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു, സന്തോഷം കൊണ്ടവള്‍ തുള്ളിച്ചാടി. നന്ദിയുടെ ഒരു കൂമ്പാരം സമ്മാനിച്ച ശേഷം അവള്‍ വീട്ടിലേക്കോടി.
രണ്ടു ദിവസത്തെ പരിചയം കൊണ്ട് അവള്‍ തന്നില്‍ ഒരുപാട് മാറ്റം സൃഷ്ട്ടിച്ചിരിക്കുന്നു എന്ന് റോസായ്ക്ക് തോന്നി. എന്തോ ഒരു കാന്തിക ശക്തിയുണ്ടവളില്‍. അത് തന്നെ അവളിലെയ്ക്കടുപ്പിക്കുന്നു. ഒരുപക്ഷേ, മുജ്ജന്മബന്ധം എന്ന് പറയുന്നത് ഇതാകുമോ..?
മൈക്കിള്‍ അടുത്തേയ്ക്ക് വന്നതും അവര്‍ ആ നെഞ്ചിലേയ്ക്ക് ചാഞ്ഞു. "മൈക്കിള്‍, നമ്മുക്കെന്തേ ദൈവം ഇതുപോലൊരു മകളെ തന്നില്ല. ഓടി തളര്‍ന്നിരിക്കുന്നു. എല്ലാമുണ്ടായിട്ടും നമുക്ക് മാത്രമായ്‌ ഒരു കുഞ്ഞിനെ മാത്രം ദൈവം തന്നില്ല."
മൈക്കിളിന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു.
"റോസാ, മതി രാവിലെ മനസ്സ് വിഷമിപ്പിക്കാതെ. നമുക്കായി ദൈവം പല കര്‍മ്മങ്ങളും ഏല്‍പ്പിച്ചിട്ടുണ്ട്, അതിലൊന്നാണ് ഇതും എന്ന് കരുതി മുന്‍പോട്ടു പോകുക."
മൈക്കിള്‍ റോസയെ ചേര്‍ത്തു പിടിച്ചു വീട്ടിലേക്കു നടന്നു.
സരസ്വതിയുടെ വീട്ടില്‍ ആകെ ബഹളമായിരുന്നു. നാട്ടിലേക്ക് കാര്യങ്ങള്‍ ഭാരതി വിളിച്ചു പറഞ്ഞതും അമ്മയ്ക്ക് സന്തോഷം അടക്കാന്‍ സാധിക്കുന്നില്ലായിരുന്നു. എല്ലാവരും ഭാരതിയെ അഭിനന്ദിച്ചു.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം .....
റോസായോടൊപ്പം നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ഭാരതി. സരസ്വതി കരഞ്ഞു കൊണ്ട് അവളെ അനുഗ്രഹിച്ചു. അളകപ്പനെ ആദ്യമായാണ് ഭാരതി കുടിയ്ക്കാതെ കാണുന്നത്, ആ കണ്ണുകള്‍ സജലങ്ങലായിരുന്നോ...?
എല്ലാവരോടും യാത്ര പറഞ്ഞ് അവള്‍ റോസാ മാഡത്തിനൊപ്പം കാറില്‍ കയറി. പാലക്കാട്‌ എത്തും വരെ അവള്‍ കിലുകിലാ സംസാരിച്ചു കൊണ്ടിരുന്നു, റോസാ എല്ലാം കേട്ടിരുന്നു, .
"മാഡം, നമുക്കാദ്യം മില്ല് കാണാം എന്നിട്ട് എന്‍റെ വീട്ടിലേക്കു പോകാം."
"ശരി" റോസാ ചിരിച്ചു കൊണ്ട് പറഞ്ഞു.
കുറെക്കാര്യങ്ങളെല്ലാം അവര്‍ ശരിയാക്കിയിരുന്നു... ഇനി ആ നാട്ടിലെ ജനപ്രതിനിധികളുമായി സംസാരിച്ചു മറ്റു കാര്യങ്ങള്‍ എല്ലാം ശരിയാക്കണം.
കാര്‍ പതുക്കെ തുണിമില്ലിന് അകത്തേയ്ക്ക് കയറി. അടുത്തു താമസിക്കുന്ന ഗോപാലേട്ടന്‍ ഓടി വന്നു ഗേറ്റ് തുറന്നു. ആദ്യമേ വിളിച്ചു പറഞ്ഞതിനെല്ലാം എല്ലായിടവും വൃത്തിയാക്കിയിട്ടിരുന്നു.
കാറില്‍ നിന്നും ഇറങ്ങിയപ്പോഴേക്കും ഗോപാലേട്ടനും പുറകെ ഓടിയെത്തി. താക്കോലെടുത്ത് മില്ല് തുറന്നു. ഗോപലെട്ടനാണ് ഇടയ്ക്ക് വന്നു അവിടമൊക്കെ വൃത്തിയാക്കിയിടുന്നത്. റോസയും ഭാരതിയും അകത്തേയ്ക്ക് കയറിയപ്പോള്‍ ഗോപാലേട്ടന്‍ പോയി മെയിന്‍ സ്വിച്ച് ഓണ്‍ ചെയ്തു. അകമാകെ മാറാലയും പൊടിയും പിടിച്ചു കിടക്കുന്നു.
റോസാ മെഷിനറീസ് ഓരോന്നായി ചെക്ക്‌ ചെയ്യുമ്പോഴാണ് കറന്‍റ് പോയത്. ഭാരതി സന്തോഷം കൊണ്ട് എല്ലായിടവും ചുറ്റി നടക്കുകയായിരുന്നു. കറന്‍റ് പോയപ്പോള്‍ അവള്‍ അവിടെയുള്ള ഒരു നീണ്ട മേശ പോലെ തോന്നിയ ഒരിടത്തിരുന്നു.
ഉച്ചത്തില്‍ അവള്‍ വിളിച്ചു "മാഡം, ഞാനിവിടെ ഉണ്ട്, ഗോപാലെട്ടനോട് ടോര്‍ച്ച് കൊണ്ട് വരാന്‍ പറയാമോ...? സന്ധ്യ ആയതുകൊണ്ട് അകത്തെല്ലാം ഇരുട്ടാണ്, വേഗം വരാന്‍ പറയു."
ഭാരതി പറഞ്ഞതൊന്നും വ്യക്തമായി മനസ്സിലായില്ലെങ്കിലും റോസാ ഗോപാലേട്ടനെ വിളിച്ചു ടോര്‍ച്ച് കൊണ്ട് വരുന്ന് പറഞ്ഞു.
" മാഡം ഞാനിപ്പോള്‍ പോയി കൊണ്ട് വരാം "
എന്നും പറഞ്ഞു ഗോപാലേട്ടന്‍ തിരിഞ്ഞു നടന്നതും കറന്‍റ് വരുകയും വല്ലാത്തൊരു ശബ്ദം ഉണ്ടാവുകയും ചെയ്തു. മാഡവും ഗോപാലേട്ടനും ഞെട്ടിപ്പോയി. പെട്ടെന്ന് എന്താണെന്ന് അവര്‍ക്ക് മനസ്സിലായില്ല.
തിരിഞ്ഞു നോക്കിയപ്പോഴാണ് കണ്ടത് കറന്‍റ് പോകുന്ന സമയത്ത് റോസാ അവിടെയുള്ള സ്വിച്ചുകള്‍ ഓണാക്കിയിരുന്നു കറന്‍റ് വന്നപ്പോള്‍ അത് പ്രവൃത്തിക്കാന്‍ തുടങ്ങി. ഉപയോഗിക്കാതെ കിടന്നതിനാല്‍ വല്ലാതെ ശബ്ദം വന്നു. റോസാ വേഗം സ്വിച്ച് എല്ലാം ഓഫാക്കി.
"ഗോപാലേട്ടാ, നാളെ പകല് വരാം ഞാന്‍. ഭാരതിയെ വീട്ടിലാക്കിയിട്ട് വേണം എനിക്ക് സിറ്റിയിലുള്ള ഹോട്ടലിലേക്ക് പോകാന്‍. ചേട്ടന്‍ ചെന്നു അവളോടിങ്ങു വരാന്‍ പറയു."
ഗോപാലേട്ടന്‍ വേഗം അകത്തേയ്ക്ക് പോയി ഭാരതിയെ വിളിച്ചു കൊണ്ട്, റോസാ കാറിനടുത്തേക്ക് നടന്നപ്പോള്‍ ഗോപാലേട്ടന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ടു.
"അയ്യോ... മാഡം ഓടി വായോ "
റോസായും കാറിലെ ഡ്രൈവറും ഓടി ചെന്നപ്പോള്‍ കണ്ടത് വിശ്വസികാനാകാത്ത ഒരു കാഴ്ച്ച ആയിരുന്നു. ബോധം നശിച്ച് പുറകിലേക്ക് വീണ റോസയെ ഡ്രൈവര്‍ താങ്ങി പിടിച്ചു കാറിലേക്ക് മാറ്റി. ഗോപാലേട്ടന്‍ നാട്ടുകാരെ വിളിക്കാന്‍ പോയ സമയം ഡ്രൈവര്‍ പോലീസിലും ഹോസ്പിറ്റലില്‍ ആമ്ബുലന്‍സിനും വിളിച്ചു പറഞ്ഞിരുന്നു.
ഓടിക്കൂടിയ നാട്ടുകാരില്‍ പലര്‍ക്കും ബോധക്ഷയം ഉണ്ടായി.
"എന്താ സംഭവിച്ചത്...? " നാട്ടുക്കാര്‍ ഗോപാലെട്ടനോട് ചോദിച്ചു.
" കറന്‍റ് പോയപ്പോള്‍ മാഡം അറിയാതെ മെഷിനുകള്‍ ഓണ്‍ ചെയ്തു. കറന്‍റ് വന്നപ്പോള്‍ അതെല്ലാം വര്‍ക്ക് ആയി, ആ ശബ്ദത്തില്‍ ഭാരതി കുഞ്ഞിന്റെ അലര്‍ച്ച ഞങ്ങള്‍ കേട്ടില്ല. കറന്‍റ് പോയപ്പോള്‍ കുഞ്ഞ് കയറിയിരുന്നത് തുണി മുറിക്കുന്ന മെഷിനില്‍ ആണ്, പെട്ടന്ന് കറന്‍റ് വന്നപ്പോള്‍ മെഷിന്‍ ഓണായ്, തുണി അകത്തേയ്ക്ക് വലിച്ചിട്ട് കട്ട് ചെയ്യുന്ന മെഷിനല്ലേ, അത് നീങ്ങിയപ്പോള്‍ കുഞ്ഞ് വീണു കാണും , പെട്ടെന്നൊന്നും ചെയ്യാന്‍ സാധിച്ചു കാണില്ല, കരഞ്ഞത് ഞങ്ങള്‍ ഈ ശബ്ദത്തില്‍ കേട്ടുമില്ല. ഉള്ളിലേക്ക് വലിച്ചിട്ട കുഞ്ഞിനെ കട്ടിംഗ് മെഷീന്‍................. ഒരു മനുഷ്യ ശരീരം ഇത്രയും കഷ്ണങ്ങള്‍ ആയി മുറിച്ചിട്ടതു കാണെണ്ടി വന്നല്ലോ...."
പറഞ്ഞു കഴിഞ്ഞതും ഗോപാലേട്ടന്‍ ആ ദൃശ്യം ഓര്‍ത്തിട്ടെന്നപോലെ തികട്ടി വന്ന ചര്‍ദില്‍ തുപ്പാന്‍ പുറത്തേയ്ക്കോടി.
**************
റോസാ മാഡം ലക്ഷ്മിയുടെ മുന്‍പിലേക്ക് പോയത് വളരെ പ്രയാസപ്പെട്ടായിരുന്നു. എല്ലാമറിഞ്ഞു മൈക്കിള്‍ എത്തിയിരുന്നു, ധൈര്യം ചോര്‍ന്നു പോകാതിരിക്കാനായി റോസാ മൈക്കിളിന്‍റെ കൈകളില്‍ മുറുകെ പിടിച്ചു,
"ഭാരതിയുടെ അമ്മയോട് എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല, എനിക്ക് ജനിക്കാതെ പോയ മകളാണവള്‍......... ഞാനിന്നു ഏറെ വേദനിക്കുന്നത് കറന്‍റ് പോയ ആ ഒരു നിമിഷത്തെയാണ്. എല്ലാം മാറ്റി മറിച്ച ആ ഒരു നിമിഷം. ഞാന്‍ വീണ്ടും വരും ഭാരതി ഉറങ്ങുന്ന മണ്ണ്‍ ഞാന്‍ വിട്ടു കളയില്ല.... അവള്‍ തുടങ്ങി വെച്ചത് അവളുടെ പേരില്‍ ഞാന്‍ പൂര്‍ത്തിയാക്കും. "
ലക്ഷ്മി റോസയുടെ കാലില്‍ വീണു പൊട്ടിക്കരഞ്ഞു. റോസാ പെട്ടെന്ന് കാലുകള്‍ പിന്‍വലിച്ച് കുനിഞ്ഞിരുന്ന് ലക്ഷ്മിയുടെ തോളില്‍ പിടിച്ചുയര്‍ത്തി.
"വിഷമിക്കരുത്.... ഭാഗ്യം ചെയ്ത അമ്മയാണ് നിങ്ങള്‍. അഭിമാനിക്കുക മകളെയോര്‍ത്ത്. ഇപ്പോള്‍ പോകുന്നു , പക്ഷേ തിരിച്ചു വരും"
റോസാ മൈക്കിളിന്‍റെ കൈയില്‍ പിടിച്ചു പുറത്തേയ്ക്ക് നടന്നു. ലക്ഷ്മി കണ്ണില്‍ നിന്നും മറയും വരെ അവരെ നോക്കി നിന്നു. അപ്പോഴവരുടെ മുഖം അഭിമാനത്താല്‍ ശോഭിച്ചിരുന്നു.
ശുഭം.
***രേഷ്മ***
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo