= കഥയല്ലിതു ജീവിതം.=
________________________
________________________
ചേച്ചിക്കും അറിയായിരുന്നോ ?
ആ പന്ത്രണ്ടു വയസ്സുകാരിയുടെ ചോദ്യം കേട്ടപ്പോൾ ഞാനൊന്നു പകച്ചു പോയി
അമ്പരപ്പോടെ അവളെ തന്നെ ഉറ്റുനോക്കിയപ്പോൾ ,അവളുടെ നിറഞ്ഞ കണ്ണിൽ നിന്നും ഇറ്റുവീഴുന്ന കണ്ണുനീർ തുള്ളികളെ തുടച്ചു മാറ്റി, ആശ്ലേഷിക്കുന്നതോടൊപ്പം ,ആശ്വാസവാക്കുകളായി എനിക്കിത്രയുമേ പറയാൻ കഴിഞ്ഞുള്ളു.
പോട്ടെ മോളെ ,ഞങ്ങളൊക്കെയില്ലേ മോൾക്ക്.
നന്ദിനി അതാണവളുടെ പേര്. ഇളം കറുപ്പു നിറത്തിൽ, നിതംബം മറയ്ക്കുമാറ് ചുരുളൻ മുടികളുള്ള ഒരു സുന്ദരിക്കുട്ടി.
ഞങ്ങൾ മക്കളൊക്കെ കല്യാണം കഴിച്ച് ഓരോ സ്ഥലത്ത് ജീവിതമാരംഭിച്ചപ്പോൾ എന്റെ അമ്മയ്ക്കുള്ള ഏകാശ്വാസമാണ് അയൽക്കാരായ ഗൗരി ചേച്ചിയും മകൾ നന്ദിനിക്കുട്ടിയുo
ഗൗരി ചേച്ചിയാണ് ഞങ്ങളെ ചെറുപ്പത്തിൽ കൊണ്ടുനടന്നതെന്ന് പലപ്പോഴും അമ്മ പറയുന്നത് കേട്ടിട്ടുണ്ട്. അതു കൊണ്ടു തന്നെ സ്വന്തം കുടുംബത്തിൽ ഉള്ള ആരെയെക്കെയോ പോലെയാണ് ഗൗരി ചേച്ചിയോടുള്ള ഞങ്ങളുടെ അടുപ്പം. ഞങ്ങളുടെ സന്തോഷത്തിൽ പങ്കുചേരാനും, തെറ്റുകാണുമ്പോൾ കുറ്റപ്പെടുത്താനുമുള്ള സ്വാതന്ത്ര്യം എന്നും അവർക്കുണ്ടായിരുന്നു. പ്രവാസ ജീവിതം തുടങ്ങിയതിൽ പിന്നെ ഇടയ്ക്കിടെ നാട്ടിൽ വരുമ്പോൾ കഴിക്കാൻ എന്ത് ആഗ്രഹം തോന്നിയാലും സംഘടിപ്പിച്ചുതരാൻ ഗൗരി ചേച്ചിക്ക് എന്നും ഉത്സാഹമായിരുന്നു.
അങ്ങനെയൊരിക്കെയാണ് അച്ഛനും അമ്മയും മരിച്ച്, സഹോദരങ്ങളൊക്കെ കുടുംബവുമായി മാറിതാമസിക്കുന്നതിനാൽ ഒറ്റയ്ക്ക് താമസിക്കുന്ന ഗൗരി ചേച്ചിയുടെ വീട്ടിലേക്ക് പുതിയൊരതിഥി വന്നു കയറിയത്.
3 ദിവസം മാത്രം പ്രായമായ ഒരു പെൺകുഞ്ഞ്.
ഈ കാര്യം അമ്മ വന്നു പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിക്കാതെ ,ഞാനും ആ കുഞ്ഞിനെ കാണാനായി ഗൗരി ചേച്ചിയുടെ വീട്ടിലേക്ക് ഓടി .
കല്യാണം കഴിഞ്ഞ് നാലു് വർഷമായി കുട്ടികളില്ലാത്തതിനാൽ ചികിത്സയിലിരിക്കുന്ന സമയമായിരുന്നു എനിക്കപ്പോൾ.
അവിടെ ചെന്നപ്പോൾ കണ്ട കാഴ്ച വിശ്വസിക്കാൻ കഴിഞ്ഞില്ല. കൈ വിരൽ ചൂടുവെള്ളത്തിൽ മുക്കി കുഞ്ഞു ചുണ്ടിലേക്ക് പകരുമ്പോൾ, അതു നുകർന്നു കൊണ്ട് ഗൗരി ചേച്ചിയുടെ കൈയ്യിൽ വെള്ള തുണിയിൽ പൊതിഞ്ഞ് മൂന്നു ദിവസം മാത്രം പ്രായമായഒരു പെൺകുഞ്ഞ്.
ഉദ്വോഗത്തോടെ കാര്യം അന്വേഷിച്ചപ്പോഴാണ് ഗൗരി ചേച്ചി ആ സത്യം പറഞ്ഞത്.
ആരോ ,ഗവൺമെന്റ് ഹോസ്പിറ്റലിൽപ്രസവിച്ചതിനു ശേഷം ഉപേക്ഷിച്ചു പോകാനുളള തീരുമാനത്തിൽ, സാക്ഷിയാകേണ്ടി വന്ന ഗൗരി ചേച്ചിയുടെ ബന്ധു കുമാരേട്ടൻ ആ കുട്ടിയെ സ്വീകരിച്ച് കല്യാണം പോലും കഴിക്കാത്ത ഗൗരി ചേച്ചിയെ ഏൽപ്പിക്കുകയായിരുന്നത്രേ.....
കഥ കേട്ടു കഴിഞ്ഞപ്പോൾ, ഒരു കുട്ടിക്ക് വേണ്ടി ചികിത്സയിലായിരുന്ന എന്നിലെ അമ്മമനം ഒന്നു തേങ്ങാതിരുന്നില്ല.
തിരിച്ചു വന്നു ആ കുട്ടിയെ ഞാൻ ദത്തെടുക്കട്ടെയെന്ന് അമ്മയോട് ചോദിച്ചപ്പോൾ ,പിന്നെ അതിന്റെ പിറകിലുള്ള നൂലാമാലകളെ കുറിച്ചുള്ള ആശങ്കകളായിരുന്നു അമ്മയ്ക്കപ്പോൾ.
ആ ആഗ്രഹം ഉള്ളിലൊതുക്കി
ഞാൻ ആ വീട്ടിലെ നിത്യസന്ദർശകയായി.കാലം മുന്നോട്ട് പോകുന്നതിനനുസരിച്ച്, ജീവിതവും മാറി മറഞ്ഞു. ഗൗരി ചേച്ചിയും, കുമാരേട്ടനും നന്ദിനിക്കുട്ടിയുടെ അച്ഛനും, അമ്മയുമായി. ഗൾഫിലേക്ക് തിരിച്ചുപോയ ഞാനുംഅധികം വൈകാതെ അമ്മയായി.
തിരിച്ചു വന്നു ആ കുട്ടിയെ ഞാൻ ദത്തെടുക്കട്ടെയെന്ന് അമ്മയോട് ചോദിച്ചപ്പോൾ ,പിന്നെ അതിന്റെ പിറകിലുള്ള നൂലാമാലകളെ കുറിച്ചുള്ള ആശങ്കകളായിരുന്നു അമ്മയ്ക്കപ്പോൾ.
ആ ആഗ്രഹം ഉള്ളിലൊതുക്കി
ഞാൻ ആ വീട്ടിലെ നിത്യസന്ദർശകയായി.കാലം മുന്നോട്ട് പോകുന്നതിനനുസരിച്ച്, ജീവിതവും മാറി മറഞ്ഞു. ഗൗരി ചേച്ചിയും, കുമാരേട്ടനും നന്ദിനിക്കുട്ടിയുടെ അച്ഛനും, അമ്മയുമായി. ഗൾഫിലേക്ക് തിരിച്ചുപോയ ഞാനുംഅധികം വൈകാതെ അമ്മയായി.
എന്നാലും നന്ദിനിക്കുട്ടിയെകുറിച്ച് ഞാനെന്നും അന്വേഷിക്കാറുണ്ടായിരുന്നു. നാട്ടിൽ വരമ്പോഴോക്കെ ചെറിയ ചെറിയ സമ്മാനങ്ങൾ നൽകാറുമുണ്ടായിരുന്നു.എന്നാൽ ഒരിക്കൽ പോലും അവളെ പ്രസവിച്ച അമ്മയോ, ജന്മം കൊടുത്ത അച്ഛനോ ആരാണെന്ന് അറിയാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല.
ഇന്നലെ ഞങ്ങടെ നന്ദിനി കുട്ടിക്ക് ഹൈസ്ക്കൂളിലേക്ക് അഡ്മിഷൻ നേടേണ്ട ദിവസായിരുന്നു. ഉപരിപഠനത്തിനായി മറ്റൊരു സ്കൂളിലേക്ക് പോയപ്പോഴാണ് അവിടുത്തെ ഹെഡ്മിസ്ട്രസ് നന്ദിനിക്കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടത്.
പാവം ന്റെ ഗൗരി ചേച്ചി,
അവർക്ക് സാറന്മാർക്കു മുന്നിൽ നിർന്നിമേഷയായി നോക്കി നിൽക്കാനേയായുള്ളു. നന്ദിനി കുട്ടിയെ മാറ്റി നിർത്തി അവളുടെ ജീവിതകഥ ഒരു വിധം പറഞ്ഞൊപ്പിച്ചപ്പോൾ, തെല്ലൊരു മടിയുമില്ലാതെ ഗൗരി ചേച്ചിയെ അഭിനന്ദിക്കുന്നതിനോടൊപ്പം, കുട്ടിക്കുള്ള അഡ്മിഷൻ ശരിയാക്കുകയായിരുന്നത്രേ......
തന്നെ മാറ്റി നിർത്തി അമ്മ ടീച്ചേർഴ്സിനോട് സംസാരിച്ച കാര്യത്തെ കുറിച്ചായിരുന്നത്രേ, തിരിച്ചു വരുന്ന വഴിയിലുടനീളം നന്ദിനിക്കുട്ടിയുടെ സംശയം.
ഇനിയും സത്യം മറച്ചുവയ്ക്കുന്നതിൽ കാര്യമില്ലെന്ന് മനസ്സിലാക്കിയ ഗൗരി ചേച്ചി ഒരു വിധം സത്യം പറഞ്ഞു അവളെ മനസ്സിലാക്കുകയായിരുന്നു.
ഇന്ന് ആ ചോദ്യം അവൾ വീണ്ടും എന്നോട് ആവർത്തിച്ചിരിക്കുന്നു, പാവം കുട്ടി ഞാനെന്തു പറയാൻ?
അവളെ ഒരു വിധം ആശ്വസിപ്പിച്ച് ഗൗരി ചേച്ചിയോടൊപ്പം പറഞ്ഞു വിട്ടപ്പോൾ തെല്ലൊരു ആശ്വാസം എന്റെ മനസ്സിലെന്ന പോലെ അവളിലും ഉണ്ടായിട്ടുണ്ടാവണം.
ഗൗരി ചേച്ചി നന്ദിനിയുടെ മനസ്സിലിപ്പോൾ വാനോളം ഉയർന്നിട്ടുണ്ടാവണം. ചില ജീവിതങ്ങൾ പകർന്നു നൽകുന്ന വെളിച്ചo ഇനിയുള്ള കാലമത്രയും നടന്നു തീർക്കാനുള്ള വഴിത്താരകളെ പ്രകാശപൂരിതമാക്കും.!!
= പത്മിനി നാരായണൻ=

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക