Slider

നല്ലവൻ ( കഥ )

0

നല്ലവൻ ( കഥ )
**********
കോരിച്ചൊരിയുന്ന മഴയത്ത് ഓട്ടോയിൽ വീട്ടു മുറ്റത്ത് വന്നിറങ്ങുന്ന രാഘവന്റെ കൂടെ മുമ്പെങ്ങും ആ പരിസരത്ത് എങ്ങും കണ്ടു പരിചയമില്ലാത്തൊരു പെണ്ണും ഒരു കുട്ടിയെയും കണ്ടപ്പോൾ രാഘവന്റെ അമ്മാവൻ കണ്ണേട്ടന്റെ ഇളയ മകൻ വിജയന് കൗതുകം നിറഞ്ഞൊരു സംശയം , ആരായിരിക്കും ആ സ്ത്രീയും ആൺ കുട്ടിയും ?
ഏട്ടാ ഇതാരൊക്കെയാ ? മുമ്പെങ്ങും കണ്ടു പരിചയമില്ലല്ലൊ എന്നൊക്കെ ചോദിക്കാൻ വിജയന് തോന്നിയെങ്കിലും ഒന്നും ചോദിച്ചില്ല
കാരണം താൻ ദേവുയേട്ടീ എന്ന് വിളിക്കുന്ന ഏട്ടന്റെ ഭാര്യ മരിച്ചിട്ട് ദിവസങ്ങൾ മാത്രെ കഴിഞ്ഞുള്ളൂ ആ വിഷമവും പേറി ശരിക്ക് ഉണ്ണാതെ ഉറങ്ങാതെ നടക്കുവായിരുന്നു ഏട്ടൻ ഇന്നലെ വരെ ,
ഞാൻ ഒരിടത്ത് പോയി നാളെ രാവിലെ തിരിച്ച് വരും അതുവരെ നീ ഈ വീട്ടിൽ
നിൽക്കണം എന്ന് പറഞ്ഞേല്പിച്ച് പോയതാ
ചിലപ്പോൾ അച്ഛന് അറിയാമായിരിക്കും അവർ ആരാണെന്ന് വീട്ടിൽ ചെന്ന് അച്ഛനോട് ചോദിക്കാം എന്ന് വിജയൻ കരുതി
ഏട്ടാ ഞാൻ വീട്ടിൽ പോയി പിന്നെ വരാം എന്ന് പറഞ്ഞു വിജയൻ അവിടെ നിന്ന് ഇറങ്ങി
വീട്ടിൽ പോയി കാര്യം പറഞ്ഞ് മടങ്ങുമ്പോഴേക്കും രാഘവേട്ടന്റെ അയൽക്കാരും അകന്ന ബന്ധത്തിൽ പെട്ടവരും നാട്ടുകാരിൽ പലരും അറിഞ്ഞു
ദേവൂട്ടി മരിച്ചിട്ട് ഇന്നേക്ക് പതിനേഴാം ദിനം ആവുന്നേയുള്ളൂ അടിയന്തിരം കഴിഞ്ഞ പിറ്റേദിവസം തന്നെ രാഘവൻ എവിടെന്നോ വേറൊരു പെണ്ണിനെയും നാലഞ്ച് വയസ്സുള്ള ഒരു ആൺകുട്ടിയെയും കൂട്ടി കൂടെ പാർപ്പിക്കാൻ കൊണ്ടുവന്നിരിക്കുന്നു ,
ഈ രാഘവന് എന്ത് പറ്റി ? രാഘവന് എങ്ങനെ ഇങ്ങനെയൊക്കെ സാധിക്കുന്നു ? അറിഞ്ഞവർ അറിഞ്ഞവർ പറയാൻ തുടങ്ങി ,
എന്ത് നല്ല സ്നേഹം നിറഞ്ഞ കുടുംബമായിരുന്നു
ഒരു ചെറിയ പിണക്കം പോലും ദേവൂട്ടിയും രാഘവനും തമ്മിൽ ഇതുവരെ ഉണ്ടായതായി കേട്ടറിവ് പോലുമില്ല
വിജയൻ പറഞ്ഞത് കൂടാതെ നാട്ടുകാരുടെ മുന വെച്ചുള്ള ചോദ്യങ്ങൾ കൂടി കേട്ടപ്പോൾ കണ്ണേട്ടനും സംശയം ഇരട്ടിച്ചു എന്താ ഉണ്ടായത് എന്നറിയാൻ രാഘവന്റെ വീട്ടിലേക്ക് തിരിച്ചു
ഇത്രക്കാരനായിരുന്നു എന്ന് ഞങ്ങളാരും കരുതിയില്ല നീ ആള് കൊള്ളാമല്ലൊ ? ഇവർ നിന്റെ ആരാടാ ? മുമ്പൊരിക്കൽ പോലും നീ ഈ വീട്ടീന്നും നാട്ടീന്നും പുറത്തെവിടെയെങ്കിൽ പോയി താമസിച്ചതായിട്ട് ഞങ്ങൾക്കൊന്നും അറിവില്ല പിന്നെ എവിടെന്ന് കിട്ടി നിനക്കിവറ്റകളെ ?
രാഘവന്റെ അമ്മാവന്റെതായിരുന്നു ചോദ്യങ്ങൾ മുഴുവനും
അമ്മാവൻ കരുതുന്ന പോലൊന്നുമല്ല കാര്യങ്ങള് അതൊക്കെ ഞാൻ പിന്നീട് പറയാം അമ്മാവാ ,
നിങ്ങളെയൊന്നും ബോധിപ്പിക്കേണ്ട കാര്യം എനിക്കില്ല നിങ്ങൾടെ ആരുടേം പെങ്ങളേയൊ ഭാര്യയെയൊ ഒന്നും അല്ലല്ലൊ ഞാനിവിടെ കൊണ്ടാക്കിയെ... എല്ലാരും ഒന്ന് പോയ് തന്നാ മതി , രാഘവൻ അവിടെ കൂടിയ നാട്ടുകാരോട് പറഞ്ഞു
എല്ലാവരും പോയെന്ന് ഉറപ്പായപ്പോൾ രാഘവൻ ഉണ്ടായതെന്തെന്ന് സംഭവങ്ങൾ അമ്മാവനോട് വിവരിച്ചു , അമ്മാവന് എന്നെ അറിയില്ലെ ഞാനങ്ങനെ അരുതാത്തതും വേണ്ടാത്തതും ചെയ്യൊ അതും എന്റെ ദേവൂനെ മറന്ന് കൊണ്ട്
ഞാനിവളെ താലി കെട്ടുകയൊ കല്യാണം കഴിക്കയൊ അവളുടെ കൂടെ ഒന്നിച്ചു കഴിയുകയോ ചെയ്തിട്ടില്ല ,
പിന്നെ ഇവൾ ആരാ ഇവളുമായി നിനക്കെന്താ ബന്ധം .. ? അമ്മാവൻ തിരിച്ച് ചോദിച്ചു
അമ്മാവന് ഓർമ്മയില്ലേ ദേവൂന് അസുഖം കൂടിയപ്പോൾ മെഡിക്കൽ കോളേജിൽ കൊണ്ടു പോയി കാണിച്ചതും അവിടെ പത്തിരുപത് ദിവസം അവിടെ കിടത്തി ചികിത്സിക്കേണ്ടി വന്നതും അന്ന് ദേവൂന് ഞാൻ ആശുപത്രിക്ക് വെളിയിൽ പോകുന്ന നേരത്തൊക്കെ കൂട്ടിനിരു‌ന്ന ആളാ ഇവള് ,
എന്റെ ദേവു വേദന കൊണ്ട് പിടയും നേരത്ത് സഹായിച്ചവൾ , ഇവൾക്കും മോനും ആരുമില്ലമ്മാവാ ഇവരുടെ കാര്യങ്ങളൊക്കെ എന്നേക്കാൾ നന്നായി ദേവൂനറിയായിരുന്നു
അടച്ചുറപ്പില്ലാത്തൊരു വീട്ടിൽ കഴിയായിരുന്നു ഇവർ , ഭർത്താവുണ്ടായിരുന്നു അയാൾക്കും എന്റെ ദേവൂനുണ്ടായ അതേ അസുഖമായിരുന്നു
അന്ന് അയാളും ഉണ്ടായിരുന്നു ആസ്പത്രിയിൽ
മൂന്ന് കൊല്ലം മുൻപ് അയാൾ മരിച്ചു , അതിൽ പിന്നെ ബിന്ദുവും മകനും തീർത്തും ഒറ്റപ്പെട്ടു ,
അടച്ചുറപ്പില്ലാത്തൊരു വീട്ടിൽ ഒരു ചെറുപ്പക്കാരിക്ക് എങ്ങനെയാ ഭയപ്പാടില്ലാണ്ട് കഴിയാനാവും എന്നുള്ള ചിന്ത ന്റെ ദേവു എന്നെ ഇടക്കിടെ ഓർമ്മപ്പെടുത്തുമായിരുന്നു
ഒടുവിൽ ന്റെ ദേവു എന്നോട് അവസാനമായി പറഞ്ഞ വാക്കുകളിൽ ഒന്ന് ഇവരുടെ കാര്യമായിരുന്നു
എനിക്കെന്തേലും ആയാൽ ഏട്ടൻ എന്റെ ആഗ്രഹമെന്നോണം കരുതി അവരെ ഇവിടെ
ഇ വീട്ടിൽ കൊണ്ടുവന്ന് നല്ല നിലയിൽ നോക്കണം
പറ്റുമെങ്കിൽ ഒരുമിച്ചുള്ള ഒരു ജീവിതം തന്നെ അവൾക്ക് കൊടുക്കണം എന്നായിരുന്നു
ഒരുമിച്ചുള്ള ജീവിതമൊന്നും ആശിച്ചല്ലമ്മാവാ ഞാനിവരെ ഇവിടെ കൊണ്ട് വന്നാക്കിയത് അതൊട്ടും ആഗ്രഹിക്കുന്നുമില്ല
കഴിയാവുന്നിടത്തോളം അവരെ സംരക്ഷിക്കുക എന്ന ആഗ്രഹമേയുള്ളൂ
കാര്യങ്ങൾ അറിഞ്ഞ അമ്മാവൻ രാഘവനോട് പറഞ്ഞു ,
ഒരു നല്ല കാര്യം തന്നെയാ നീ ഇപ്പോൾ ചെയ്തത് പക്ഷെ ഒരു വീട്ടിൽ താലി കെട്ടാതെ ഒരു പെൺകുട്ടിയെ കൂടെ താമസിപ്പിക്കുക എന്നത് മറ്റ് പല പ്രശ്നങ്ങൾക്കും അപവാദങ്ങൾക്കും ഇടയാക്കും ,
ഇനിയിപ്പൊ .. നമ്മുടെ ദേവൂട്ടി പോയി നിനക്ക് ഇവരല്ലെങ്കിലും ഇന്നല്ലെങ്കിൽ നാളെ വേറൊരു തുണ വേണ്ടി വരും
ദേവൂട്ടി പറഞ്ഞ പോലെ ഒരുമിച്ചുള്ള ഒരു ജീവിതം
തന്നെയാ നല്ലത് അത് ഇനി അധികം വൈകിക്കാനൊന്നും നിക്കണ്ടാ ..
ഇത്രയും പറഞ്ഞ് അമ്മാവൻ അവിടെന്ന് ഇറങ്ങുമ്പോൾ അയാളുടെ മനസ്സിൽ അഭിമാനത്തോടെ പറയുന്നുണ്ടായിരുന്നു ഞാനെന്റെ കുട്ടിയെ വെറുതെ തെറ്റിദ്ധരിച്ചു
ന്റെ രാഘവൻ നല്ലവനാ നല്ലവൻ .
സിദ്ദീഖ് വേലിക്കോത്ത് .
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo