Slider

വീട് ഒരു സ്വർഗ്ഗം

0
Image may contain: 1 person, closeup and indoor

"അമ്മേ...ഉറക്കി താ"...
തൊടുവിൽ നിന്നും ഒരു പിടി മുരിങ്ങ ഇല പൊട്ടിച്ച് അടുക്കളയിലേക്ക് കയറുമ്പോഴാണ് ഇളയ മോന്റെ പറച്ചിൽ. പാവം. അവന് ഉറക്കം വന്നിട്ടുണ്ടാകും .അച്ഛനെയും കാത്ത് ഇരിക്കുകയായിരുന്നു ഇത്ര നേരം. സമയം ഒമ്പത് മണി കഴിഞ്ഞിരിക്കുന്നു.. രാവിലെ പോകുമ്പോൾ പറഞ്ഞതാണ് ആ മനുഷ്യനോട്.. കറിവെക്കാൻ ഒന്നുമില്ല... വരുമ്പോൾ എന്തെങ്കിലും കൊണ്ടുവരാൻ..
എവടെ. എന്നും ഏഴ് മണി ആകുമ്പോഴെങ്കിലും മുളയുന്നതാ.. എവിടെ പോയി.. ഇങ്ങോട്ട് വരട്ടെ. ഉച്ചക്ക് മുരിങ്ങ ഇല താളിച്ച് കറിയും നാല് കാന്താരി മുളകും രണ്ട് ചെറിയ ഉള്ളിയും ചേർത്ത് ചമ്മന്തി ഉണ്ടാക്കി കഴിച്ച് കൂട്ടി. കുട്ടികൾ സ്കൂളിൽ പോയിരുന്നത് കൊണ്ട് രക്ഷപ്പെട്ടു.
"നിക്കെടാ.. അമ്മ മുട്ട പൊരിക്കട്ടെ. ചോറ് കഴിച്ചിട്ട് കിടന്നാ മതി..
അതു് പറഞ്ഞ് അരി ഇട്ട് വെച്ച ബക്കറ്റിൽ തപ്പി നോക്കി... രണ്ടെണ്ണം തന്നെ ഒള്ളൂ. അതെങ്ങിനാ.. ആ തള്ളക്കോഴിയും ഇപ്പോൾ തരികിട തുടങ്ങിയിരിക്കുന്നു. ഏത് നേരം നോക്കിയായും ഇവിടെ തന്നെ കൊത്തിപ്പെറുക്കി ഉണ്ടാകും.. മുട്ട ഇടാൻ അന്യന്റെ തൊടുവിൽ എവിടേലും പോകണം ആ സാധനത്തിന്. എല്ലാം കണക്കാ..
ദൈവമെ... അരി ബക്കറ്റും കാലിയായിരിക്കുന്നല്ലോ.. എല്ലാം കഴിഞ്ഞ് കൊണ്ടിരിക്കുന്നു.. ഈ മനുഷ്യന് വല്ല വെളിവുമുണ്ടോ?...
ഇന്നലെ അമ്മയെ കാണാൻ വീട്ടിൽ പോയപ്പോഴാണ് സുരേഷിനെ കണ്ടത്. വലിയ നീളമുള്ള ഒരു കാറിൽ ചീറിപ്പാഞ്ഞു പോകുന്നത്.ഗൾഫിൽ നിന്ന് ഈയിടെ വന്നതാ ത്രെ.. അത് കണ്ടപ്പോൾ എന്തോ ഒരു നഷ്ടബോധം..പണ്ട് അവൻ എന്നെ പെണ്ണു കാണാൻ വന്നതാ.. അച്ഛനാണ് അത് വേണ്ടെന്ന് പറഞ്ഞത്. അവന്റെ സ്വഭാവം ശരിയല്ലാ... സകല തോന്നിവാസവും ഉണ്ട്.. എന്റെ മോൾക്ക് ആ ബന്ധം വേണ്ട..
പിന്നെയാണ് ഈ മനുഷ്യൻ വന്ന് കെട്ടിയത്.. നാരായണേട്ടൻ. തെങ്ങ് കയറൽ ആണ് പണി.. ഇടക്ക് ഒന്ന് മിനുങ്ങും എന്നല്ലാതെ വേറെ വലിയ കുഴപ്പമൊന്നുമില്ല..
എന്നാലും സുരേഷിന്റെ ഇപ്പോഴത്തെ നില ഒക്കെ കാണുമ്പോൾ എന്തോ ഒരു മാതിരി.. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് അവൻ ഗൾഫിൽ പോയത്... പെട്ടന്നായിരുന്നു അവന്റെ വളർച്ച. വലിയ വിട്, കാറ്, കുറെയിടത്ത് സ്ഥലങ്ങൾ, ടൗണിൽ നാല് നില ബിൽഡിംഗ്....
നാട്ടിലെ വലിയ മുതലാളി ആയി ഇപ്പാൾ ആള്...അതൊക്കെ ഇങ്ങനെ കാണുമ്പോൾ ....... ആ.. എന്ത് ചെയ്യാൻ എന്റെ വിധി ഇതായിപ്പോയി..
മുട്ട പൊരിച്ച് അവന് ചോറ് കൊടുത്ത് ഉറക്കി.മൂത്ത രണ്ട് മക്കൾ കോലായിൽ ഇരുന്ന് പഠിക്കുന്നുണ്ട്..
"അമ്മൂ... ഡാ.. അച്ചൂ.. ഉള്ളത് കൂട്ടി ചോറ് കഴിച്ചോളിംളിം.. നിങ്ങടെ കൊച്ഛൻ ഇന്ന് വരും എന്ന് തോന്നുന്നില്ല... എവിടെ പോയി ആവോ..?
ഞങ്ങൾ അച്ഛൻ വന്നിട്ടേ കഴിക്കുന്നുള്ളൂ.. എന്നും പറഞ്ഞ് അവർ പഠിത്തം തുടർന്നു.
എന്നാലും ഈ മനുഷ്യൻ ഇതെവിടെ പോയി എന്ന് ഓർത്ത് കൊണ്ട് മുറ്റത്തേക്കിറങ്ങി. അയൽ വാസി ദാസേട്ടന്റെ വീടിന്റെ പുറത്ത് അവരുടെ മകൻ നിൽക്കുന്നുണ്ട്..
"ഡാ അജയാ.... നീ നാരായണേട്ടനെ കണ്ടോടാ"..?
ചേട്ടൻ ഷാപ്പിലോട്ട് കയറുന്നത് കണ്ടായിരുന്നു നേരത്തെ..
ആ... അപ്പോൾ അത് ശരി.മിനുങ്ങാൻ പോയിരിക്കാണല്ലേ?... കുറച്ച് കാലമായിട്ട് നിർത്തിയതാണല്ലോ. വീണ്ടും തുടങ്ങി പണ്ടാരടങ്ങാൻ. എന്നും മനസ്സിൽ പറഞ്ഞ് കൊണ്ട് പാടവരമ്പത്തേക്ക് നോക്കിയിരുന്നു.
ദൂരെ വരമ്പിലൂടെ ഒരു ബീഡിയുടെ വെളിച്ചം അടുത്തേക്ക് വരുന്നുണ്ട്. ആ... ഏട്ടൻ തന്നെയാണ്.. ഭാഗ്യം. തലയിൽ ഒരു സഞ്ചി ഉണ്ട്. സാധനങ്ങളായിരിക്കും ... മറന്നിട്ടില്ല എന്ന് തോന്നുന്നു..
"മക്കൾ ഉറങ്ങിയോടി..? എന്നും ചോദിച്ച് കൊണ്ട് മുറ്റത്തേക്ക് കയറി.
തലയിലുള്ള സഞ്ചി വാങ്ങിയിട്ടാണ് ഞാൻ പറഞ്ഞത്.
,"അഭി ഉറങ്ങി.. മറ്റവര് രണ്ടാളും നിങ്ങളെ കാത്തിരിക്കയാ.. എവിടെ ആയിരുന്നു ഇത്രയും നേരം?.. ഇന്ന് കുടിച്ചു ല്ലേ?"...
ഇല്ലെടി പെണ്ണെ.. ഇന്ന് നമ്മുടെ ബീരാനാജിടെ പറമ്പിലായിരുന്നു തേങ്ങ ഇടൽ.. അതും കഴിഞ്ഞ് അതൊക്കെ പെറുക്കിക്കൂട്ടാൻ നിന്നു. കുറച്ച് തേങ്ങ പൊളിക്കാനും ഉണ്ടായിരുന്നു.അങ്ങനെ നേരം വൈകി..
ഇനി നിനക്ക് വിശ്വാസമില്ലെങ്കി മണത്ത് നോക്ക് എന്നും പറഞ്ഞ് എന്റെ മുഖത്തേക്ക് ഊതി.
ഭാഗ്യം കുടിച്ചിട്ടൊന്നുമില്ല.
"പിന്നെ എന്തിനാ നിങ്ങൾ ഷാപ്പിൽ പോയിരുന്നത്?..
ഓ.. അതോ. നീ ഇന്നലെ പറഞ്ഞിരുന്നില്ലേ പരിപ്പ് വട തിന്നാൻ പുതി ഉണ്ടെന്ന്.. അച്ചുവേട്ടന്റെ കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി പോരുമ്പോഴാ അത് ഓർമ്മ വന്നത്.അപ്പാൾ പിന്നെ ഷാപ്പിലേക്ക് വിട്ടു. അവിടെ ചെന്നപ്പോൾ നല്ല ഞണ്ട് കറി ഉണ്ടാക്കാൻ തുടങ്ങുന്നു ഷാപ്പിലെ വാസു. അത് ആകുവോളം കാത്ത് നിന്നു.ആ കവറിലുണ്ട്.
നീ അത് ഒന്നൂടി ചൂടാക്ക്.. ഞാൻ ഒന്ന് മേല് കഴുകി വരാം..
പരിപ്പ് വട എടുത്ത് മക്കൾക്ക് കൊടുത്ത കറി ചീനച്ചട്ടിയിൽ അടുപ്പത്ത് വെച്ചു. കൊണ്ട് വന്ന സാധനങ്ങളൊക്കെ ഒരു ഭാഗത്ത് വെച്ച് ചോറ് വിളമ്പി. അപ്പോഴേക്കും ഏട്ടൻ കുളി കഴിഞ്ഞ് വന്നു. മക്കളെ വിളിച്ച് ഒരുമിച്ച് ഇരുന്ന് കഴിക്കാൻ തുടങ്ങി. ഉറങ്ങിയ ചെറിയ മോനെയും എണീപ്പിച്ച് കൊണ്ടുവന്നു മൂപ്പര്..
ചോറ് കഴിക്കൽ കഴിഞ്ഞ് മക്കൾക്ക് പായ വിരിച്ച് കൊടുത്ത് വീണ്ടും അടുക്കളയിലെത്തി. പാത്രങ്ങൾ കഴുകി വെച്ച് അടിച്ച് വാരി ,പുറത്ത് ബാത്ത് റൂമിൽ പോയി വന്നപ്പോൾ മുറ്റത്ത് ഇട്ട പൊട്ട കട്ടിലിൽ ഇരിക്കുന്നുണ്ട് മൂപ്പര്... ബീഡിയും വലിച്ച് ഒരു പാട്ടും മൂളി...
"ഇവിടെ ഇരിക്കാണോ?... ഇന്ന് കിടക്കുന്നൊന്നൂല്ലേ?....
നീ ഇവിടെ വാടീ.. കുറച്ച് കഴിയട്ടെ..
എന്നും പറഞ്ഞ് എന്നെ പിടിച്ച് ഇരുത്തി. എന്റെ മടിയിലേക്ക് തല വെച്ച് അങ്ങനെ കിടന്നു.നേരത്തെ കൊണ്ട് വന്ന പരിപ്പ് വട എടുത്ത് എന്റെ വായയിൽ വെച്ച് തന്ന് കണ്ണിറുക്കി.
"കല്ലായി കടവത്തെ
കാറ്റൊന്നും മിണ്ടീല"...
മുപ്പര് തുടങ്ങി. ഇനി ഇങ്ങനെയാണ് .. പഴയ കാല സിനിമാപ്പാട്ടുകളും നാടൻ പാട്ടുകളുമായി എന്റെ മടിയിൽ കിടന്ന് കട്ടിലിൽ താളം പിടിച്ച് അങ്ങനെ ഒരുപാട് നേരം കിടക്കും.
എന്ത് ഇല്ലായ്മയും വല്ലായ്മയും ആണെങ്കിലും ഈ ജീവിതത്തിനുമുണ്ടൊരു സുഖം.. പറഞ്ഞറിയിക്കാനാവാത്ത ഒരു സുഖം. ഇന്നലെ സുരേഷിനെ കണ്ടപ്പോളുണ്ടായിരുന്ന ആ നഷ്ടബോധമൊക്കെ എങ്ങോ പോയി മറഞ്ഞു.
ഉള്ളത് കൊണ്ട് പരസ്പരം സ്നേഹിച്ച് സന്തോഷത്തോടെ ജീവിതം മുന്നോട്ട്.. ഈ വീടും ഒരു സ്വർഗ്ഗമാണ്.
...........................................................................
ഈ സമയത്ത് സുരേഷിന്റെ ആ വലിയ രണ്ട് നില വിട്ടിൽ ഭാര്യ ജലജ കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ, കട്ടിലിൽ നിന്ന് എണീറ്റു.ഉറച്ച ഒരു തീരുമാനത്തോടെ ഫോൺ എടുത്തു. അമ്മയ്ക്ക് വിളിക്കാൻ..
ഇനി ഇവിടെ നിൽക്കാനാവില്ല.പലതും ഞാൻ കേട്ടു.സുരേഷിനെ പറ്റി.തോട്ടത്തിലെ സ്ത്രീകളുമായി ചേർത്ത്, ടൗണിലെ കടയിലെ ജോലിക്കാരികളുമായി ചേർത്ത്.... പക്ഷെ ഇന്ന് ഞാൻ പുറത്ത് പോയ സമയം നോക്കി ഈ വീട്ടിലും ആ ദുഷ്ടൻ....
ഇല്ല.. ഇനി വയ്യാ.. അല്ലെങ്കിൽ തന്നെ ഇനി ആർക്ക് വേണ്ടി ജീവിക്കണം?.. ജീവിതത്തിന് ഒരു പ്രതീക്ഷക്കായി മക്കളെ പോലും എനിക്ക് ദൈവം തന്നില്ലല്ലോ..
ഉറച്ച തീരുമാനത്തോടെ അവൾ അമ്മയുടെ നമ്പർ ഡയൽ ചെയ്തു....

By: Mansoor 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo