Slider

ഒരോർമ്മ

0

ഓർമയിൽ സൂക്ഷിക്കാൻ ഒരുപിടി നല്ലോർമകളുമായാണ് ബി എഡ് പൂർത്തിയാക്കിയത്. ഏറ്റവും രസകരമായിആസ്വദിച്ചത് ട്രെയിനിങ് കാലഘട്ടവും.. പാതി ടീച്ചർമാരായ ഞങ്ങളെആദ്യമായി ടീച്ചറെ എന്ന് വിളിച്ചു സന്തോഷിപ്പിച്ചത് ആ സ്കൂളുകളിലെ കുട്ടികളാണ്. ഓർമിക്കാൻ കുറെയേറെ ഓർമകളും കുറെ കൊച്ചു സമ്മാനങ്ങളുമായാണ് ഞങ്ങൾ അവരോടു യാത്ര പറഞ്ഞത്..
ഒരിക്കലും തല്ലില്ലന്നു പൂർണ്ണബോധ്യം ഉള്ളതിനാലാകാം അവർക്കു ഞങ്ങൾ സുഹൃത്തുക്കൾ കൂടിയായിരുന്നു. ഇടത്തരം കുടുംബത്തിലെയും പാവപ്പെട്ട കുടുംബങ്ങളിലെയും കുട്ടികൾ പഠിക്കുന്ന ഒരു ചെറിയ ഗവെർന്മെന്റ് സ്കൂൾ. അപ്പോഴും അവിടെ ചെരിപ്പിടാതെ വരുന്ന കുട്ടികളുണ്ടായിരുന്നു. നടന്നു വേദനിക്കുന്ന കുഞ്ഞനിയത്തിക്കു പാകമല്ലാത്ത തന്റെ ചെരുപ്പ് ഊരിനൽകിയ മിടുക്കനും അവിടെ പഠിച്ചിരുന്നു.
ഉച്ചക്കഞ്ഞി മാത്രം ലക്ഷ്യമാക്കി വരുന്ന വേറെ കുറെ കുഞ്ഞുങ്ങൾ എന്റെ കണ്ണ് നനയിച്ചിട്ടുണ്ട്. പക്ഷെ എല്ലാത്തിനുമുപരിയായി പുറത്തുനിന്നു വരുന്നവരെ ആകർഷിക്കുന്ന മറ്റൊരു ഘടകം അവിടുണ്ടായിരുന്നു.. കുട്ടികളൊരുക്കിയ പച്ചക്കറിത്തോട്ടം. വിത്തുപാകിയതും വളമിട്ടതും വെള്ളമൊഴിച്ചതുമെല്ലാം ആ കുഞ്ഞുങ്ങൾ.. സ്കൂളിന് പിറകിലായായിരുന്നു പച്ചക്കറിത്തോട്ടം.. ചുവപ്പും പച്ചയും നിറമുള്ള ചീര, തക്കാളി, വെണ്ട, പടവലം, വെള്ളരി ഇതെല്ലാം പൂവിട്ട കാലത്തായിരുന്നു ഞങ്ങൾ അവിടെ ട്രൈനിങ്ങിനു എത്തിയത്.
എക്കോ ക്ലബ്ന്റെ പ്രവർത്തനം വളരെ നന്നായി അവിടെ നടക്കുന്നുണ്ടായിരുന്നു. വഴിവക്കിൽ നട്ട പുളിമരത്തിനും വാകക്കുമൊക്കെ വാട്ടർബോട്ടിലിൽ വെള്ളം ശേഖരിച്ചൊഴിക്കുന്ന പ്രീ പ്രൈമറി കുട്ടികളെ കണ്ടപ്പോൾ നമ്മുടെ ലോകം ഈ കുട്ടികളുടെ കൈയിൽ സുരക്ഷിതമാണെന്നും എനിക്ക് തോന്നി.
പച്ചക്കറിത്തോട്ടത്തിൽ പൂക്കൾ കായ്കൾക്ക് വഴിമാറിയപ്പോൾ കുട്ടികൾ സന്തോഷത്താൽ മതിമറന്നു. ഉച്ചക്കഞ്ഞിക്ക് ആ പച്ചക്കറികൊണ്ടുണ്ടാക്കുന്ന സാമ്പാറും അവിയലും തോരനും .... തോട്ടത്തിൽ എത്തിക്കഴിഞ്ഞാൽ പിന്നെ അവരുടെ സംസാരവിഷയം ഇതുമാത്രമായിരുന്നു.
ട്രെയിനിങ് ടീച്ചേഴ്സ് കുട്ടികൾക്ക് ഉച്ചക്കഞ്ഞി വിളമ്പി നൽകണമെന്നത് ആ സ്കൂളിൽ നിർബന്ധമായിരുന്നു. ഓരോ കുഞ്ഞും പാത്രവുമായി നമ്മുടെ മുന്നിലൂടെ പോകുമ്പോൾ... അവരുടെ പാത്രങ്ങളിൽ ഭക്ഷണം പകർന്നു കൊടുക്കുമ്പോൾ കിട്ടുന്ന ഒരു നിർവൃതി ഒരിക്കലും പറഞ്ഞറിയിക്കാനാവില്ല.. ഞങ്ങളെ ഊട്ടാനും ആ കുഞ്ഞുങ്ങൾ മറന്നിട്ടില്ല. പഠിക്കുമ്പോൾ ഒരിക്കലും ഉച്ചക്കഞ്ഞി സ്കൂളിൽ നിന്നും കുടിക്കാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിരുന്നില്ല.. പലപ്പോഴും ആ ആഗ്രഹമറിയിക്കുമ്പോൾ വീട്ടുകാർ കണ്ണുരുട്ടിയിരുന്നു. ട്രെയിനിങ് കാലത്തു ആ ആഗ്രഹവും ഞാൻ സാധിച്ചു. ഗുരുവായൂർ ക്ഷേത്രത്തിലെ ഊണിനും പറശ്ശിനിക്കടവിലെ വൻപയറിനും തേങ്ങാക്കൊത്തിനും ഒപ്പം നിൽക്കുന്ന രുചിയായിരുന്നു ആ കുട്ടികൾ സ്നേഹത്തോടെ വിളമ്പിത്തന്ന ഉച്ചകഞ്ഞിക്കും.
ദിവസങ്ങൾ കഴിഞ്ഞു.. ഒരു വെള്ളിയാഴ്ച ദിവസം കുട്ടികളോടൊപ്പം ഞാനും കൂടിച്ചേർന്നു കുഞ്ഞുപാവക്കയ്ക്കൊക്കെ കടലാസുകൂട് കെട്ടിയിട്ടു.. പുഴു കുത്താതിരിക്കാൻ.. ശനിയും ഞായറും അവധിയായതിനാൽ ഇനി തിങ്കളാഴ്ച കാണാമെന്നു പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.
തിങ്കളാഴ്ച രാവിലെ സ്കൂളിലെത്തിയപ്പോൾ വല്ലാത്തൊരു മൂകത.. പതിവ് കളികളും ടീച്ചറെന്നു വിളിച്ചുകൊണ്ടുള്ള വരവും ഒന്നും കാണാനില്ല. ലെസ്സൺ പ്ലാൻ കാണിക്കാനായി സ്റ്റാഫ്‌റൂമിൽ ചെന്നപ്പോൾ ടീച്ചർമാർ തമ്മിൽ കുശുകുശുക്കുന്നുണ്ട്. എന്താ സംഭവിച്ചതെന്ന് ഒരു എത്തും പിടിയും കിട്ടിയില്ല.
എപ്പോഴും എന്റെകൈപിടിച്ച് നടക്കാനിഷ്ടമുള്ള ഒൻപതാം ക്ലാസ്സിലെ മീനൂട്ടി കരഞ്ഞു കലങ്ങിയ മുഖവുമായി എന്റെ അടുത്തേക്കുവന്നു. പിന്നെ കെട്ടിപ്പിടിച്ചൊരു തേങ്ങലായിരുന്നു. എന്താ മീനു എന്ന് ചോദിച്ചതും അവളെന്റെ കൈപിടിച്ച് സ്കൂളിന് പിന്നിലേക്ക് ഓടി. അവിടെ കണ്ട കാഴ്ച... !!പച്ചക്കറികളൊക്കെ വെട്ടിനശിപ്പിച്ചിട്ടിരിക്കുന്നു. കറിവെക്കാൻ പാകമെത്തിയ ചീര മുഴുവനും ചവിട്ടിമെതിച്ചിട്ടിരിക്കുന്നു. വെട്ടി നശിപ്പിച്ച പച്ചക്കറിയൊക്കെ കത്തിക്കാൻ ശ്രെമിച്ചിട്ടുണ്ട്. പക്ഷെ ഒന്നും കത്തിയിട്ടില്ല. പാകമെത്താത്ത പാവലും പടവലവും വെള്ളരിയുമെല്ലാം നിലത്തു കിടക്കുന്നു.
ഒരു ശവപ്പറമ്പിലെന്നപോലെ കുട്ടികളും ചില അധ്യാപകരും, കൂടെ ഞാനും അവിടെ നിന്നു. എന്ത് ചെയ്യണമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു എന്തുപറഞ്ഞ് ആ കുട്ടികളെ ആശ്വസിപ്പിക്കണമെന്നും.. മനസ്സിലാകാത്തതായി ചിലതുണ്ട്...
ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ആർക്കു എന്ത് സുഖമാണ് കിട്ടുന്നത്? ഏക്കർ കണക്കിന് പുരയിടം ഒഴിഞ്ഞു കിടക്കുമ്പോഴും അന്ന് കുട്ടികളിരിക്കുന്ന ബെഞ്ചിൽ മലമൂത്ര വിസർജനം നടത്തിയിട്ടുണ്ടായിരുന്നു. ക്ലാസ് മുറികളിലെ ചുവരിൽ നിറയെ അസഭ്യം. പോരാത്തതിന് മദ്യക്കുപ്പികളും. ഈ പാവം കുട്ടികളുടെ അവസ്‌ഥ മനസ്സിലാക്കാൻ നമ്മുടെ നാട്ടിൽഒരു മാധ്യമങ്ങളും തയ്യാറാവില്ല.ഈ ക്രൂരത കാട്ടിയ അധമന്മാർക്കെതിരെ ഒരു നിയമവും വിരലനക്കില്ല.. കാരണം ഈ കുട്ടികൾ പാവപെട്ടവരാണ്..
ഒരു ട്രെയിനിങ് ടീച്ചർ മാത്രമായ എനിക്ക് അന്ന് ചെയ്യാൻ കഴിഞ്ഞ ഒരേയൊരു കാര്യം അവരെ ആശ്വസിപ്പിക്കുക എന്നതുമാത്രമായിരുന്നു. തീയിൽ കുരുത്തതുകൊണ്ടാവണംആ വെയിലത്ത്അവർ വാടിയില്ല. പച്ചക്കറിത്തോട്ടമെന്ന സംരംഭം അവർ മുന്നോട്ടുതന്നെ കൊണ്ടുപോയി.പക്ഷെ സ്കൂളിൽ ആയിരുന്നില്ല എന്ന്മാത്രം.. അവരവരുടെ വീടുകളിൽ അവരുടെ സാഹചര്യം അനുസരിച്ചു മാത്രം..എന്റെ ട്രെയിനിങ് കഴിഞ്ഞു.. പോകാൻ നേരം ഇക്കോ ക്ലബ്ബിലെ കുട്ടികൾ കുറിപ്പുകളടങ്ങിയ ഒരു നോട്ടുബുക്ക് എനിക്ക് സമ്മാനമായി തന്നു. ആ ബുക്ക് ആണ് എന്റെ ഏറ്റവും വലിയ സർട്ടിഫിക്കറ്റ്.
ഈ ലോകത്തു പലതരം മനോരോഗികളുണ്ട്.. പലതിനും ചികിത്സയില്ല.. എങ്കിലും ഇതുപോലെ കുഞ്ഞുങ്ങളുടെ കണ്ണുനീർ കണ്ടു ആനന്ദിക്കുന്ന മനോരോഗികളെ തിരിച്ചറിഞ്ഞാൽ കല്ലെറിഞ്ഞു കൊല്ലണം എന്നാണ് എന്റെ അഭിപ്രായം.. നിങ്ങളുടേതോ ??

By: 
Uma Pradeep Puthukkattu
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo