Slider

സുഭദ്രാമ്മയുടെ മരണം__ ഒരു ഫ്ലാഷ് ബാക്ക് കഥ

0
Image may contain: 1 person, indoor

സുഭദ്രാമ്മയുടെ മരണം ഇങ്ങനെ ആവരുതായിരുന്നു. തന്റെ മാളത്തിലേക്ക് കയറിപ്പോകുന്ന ചൊറുചൊറുക്കൊടെ ഉറുമ്പുകൾ സുഭദ്രയുടെ മൂക്കിലേക്ക് നിരനിയായി കയറിപ്പോകുന്നു. പുറത്തേക്ക് വരുന്ന ഉറുമ്പുകൾ മുഖം മുട്ടിയുരുമ്മി സന്തോഷം പങ്കുവെയ്ക്കുന്നു. ഇനിയും ചില ഉറുമ്പുകൾ കൺകോണിൽ നിന്ന് ഏന്തോ കാർന്നുതിന്നുന്നു.
"ഹൗ,ഇങ്ങനെയുമുണ്ടോ ഒരു മരണം " മരണം കേട്ടറിഞ്ഞവർ ഇറയത്തും മുറ്റത്തും നിന്ന് കഷ്ടം വെച്ചു. "'അതും സുഭദ്രാമ്മക്ക്! ആരോടും അപ്രിയം പറയില്ലെന്നല്ല, എല്ലാവരുടേയും പ്രിയമറിഞ്ഞ് തന്റെ ജീവിതം ക്രമപ്പെടുത്തി കഴിഞ്ഞവരല്ലേ? എന്നിട്ടും ഇങ്ങനെ!".
സുമദ്രാമ്മയെക്കുറിച്ച് നല്ലതേ പറയാനുള്ളു. നല്ലവനായ മകൻ അരവിന്ദൻ പല വട്ടം കേണുപറഞ്ഞിട്ടും അവന്റെ കൂടെ അമേരിക്കയിലേക്കു പോവാൻ സുഭദ്രാമ്മ തയ്യാറായില്ല. താൻ കൊടുക്കുന്ന കഞ്ഞിയും കാടിയും കുടിച്ച് തന്റയൊപ്പം പെറ്റുപെരുകിയ തറവാട്ടുപശുവിന്റെ പരമ്പര, പ്രാതൽ സമയത്ത് എന്നും മുറ്റത്തെ മാവിൻകൊമ്പത്ത് പറന്നെത്തുന്ന കാക്കകളുടെ പരമ്പര, ഉണ്ണാനിരിക്കുമ്പോൾ തന്റെ ഓരിക്കുവേണ്ടി മ്യാവു മ്യാവു കിന്നരിക്കുന്ന പൂച്ചയുടെ കുടുംബം, തന്റെ ഭക്ഷണത്തിന്റെ പാതി വായിലൊതുക്കി ചുമരിലെ അറകളിലേക്ക് കടത്തിക്കൊണ്ടുപോകുന്ന ഉറുമ്പുകളുടെ നിര, ബാല്യം മുതൽ തനിക്കൊപ്പം പൂവിട്ടും പൂ കൊഴിഞ്ഞും പടർന്നുനിൽക്കുന്ന മുല്ലത്തറ, എല്ലാ വെള്ളിയാഴിച്ചകളിലും പതിവു തെറ്റാതെയെത്തുന്ന കാക്കാലത്തി,... അങ്ങനെ എണ്ണിപ്പറഞ്ഞാൽ തീരാത്ത പലരും സുഭദ്രാമ്മയെ ഒരാവാസവ്യവസ്ഥയുടെ പറിച്ചുനീക്കാനാവാത്ത ഭാഗമാക്കി മാറ്റിയിരുന്നു. ആ ചരാചരത്തിന്റെ ഭാഷ സുഭദ്രാമ്മയുടെ ഭാഷയായിരുന്നു. കളിതമാശകളും ദുഖവും കോപവും പങ്കുവെച്ചും പറഞ്ഞുതീർത്തും , തിന്നും തീറ്റിയും, കൊടുത്തും വാങ്ങിയും ഏതു വള്ളിക്കും പടരാനാവുന്ന ഒരു മഹാവൃക്ഷമായി സുഭദ്രാമ്മ തഴച്ചാർത്തുനിന്നു. അതിന്റെ തണലിൽ അണ്ണാറക്കണ്ണനും കുട്ടികളും കണ്ണാരം പൊത്തിക്കളിച്ചു.പ ആ മരം പറിച്ചുമാറ്റുക അസാദ്ധ്യമെന്ന് തിരിച്ചറിഞ്ഞ അരവിന്ദാക്ഷൻ സാഹസത്തിനൊന്നും മുതിരാതെ പിൻമാറി.
"ആ ചാക്കപ്പനെവ്ടെ പോയി കെടക്കാ. എന്നും നേരം പൊലരേണനുമുമ്പ് ഇവടെ എത്തൊണോനല്ലേ അവൻ?" കൂടിനിന്നവർക്ക് ചർച്ചക്ക് ഒരു വിഷയം ഇട്ടുകൊടുക്കുന്നതു പോലെ ഒരു ചോദ്യം ആരോ എടുത്തിട്ടു.
ഒരു കാലത്ത് കള്ളവാറ്റും വാക്കേറ്റവും തൊഴിലായിരുന്ന ചാക്കപ്പൻ സുഭദ്രാമ്മയുടെ സഹായിയും പരിചാരകനുമാണ്. അങ്ങനെയിരിക്കെ ഒരിക്കൽ ,തന്നെ വേട്ടയാടി ഓടിക്കുന്ന പൊലീസിന്റെ കണ്ണു വെട്ടിച്ച് കാൽക്കൽ വീണ് കരയാൻ തുടങ്ങിയ ചാക്കപ്പനെ സുഭദ്രാമ്മ തന്റെ പൂജാമുറിയിൽ ഒളിപ്പിച്ചു. സുഭദ്രയുടെ ചന്ദനക്കുറിയും വേഷ്ടിമുണ്ടും പൊലിപ്പിച്ച പ്രൗഢി കണ്ട് ബഹുമാനം തോന്നിയ പൊലീസ് " ഈ വഴി ആരെങ്കിലും ഓടിപ്പോകുന്നതു കണ്ടോ?" എന്നു മാത്രം ചോദിച്ച് അന്വേഷണം മതിയാക്കി തിരിച്ചു പോയി.
അന്നൂ മുതൽ ചാക്കപ്പൻ വാറ്റു നിർത്തി. അമ്മയുടെ വളപ്പിലെ കൃഷിക്കാരനും കാര്യക്കാരനും ആയി.
സുഭദ്രാമ്മയും അവരുടെ വളപ്പിലെ ഇഴയുന്നതും പറക്കുന്നതും ചാടിയോടി നടക്കുന്നവയുമായ പ്രാണിവർഗ്ഗവും തമ്മിലുള്ള ഇണക്കപ്പിണക്കങ്ങളുടെ കഥ നാട്ടുകാർ കേൾക്കാൻ തുടങ്ങിയത് ചാക്കപ്പൻ വിവരണങ്ങളിൽ നിന്നാണ്.
" അടുക്കളയിൽ പത്തി വിടർത്തി ആടി നിന്ന പാമ്പിനോട് "സർപ്പം പൊക്കൊളു. പാലും നുറും തന്നോളാം" എന്ന് സുഭദ്രാമ്മ പറഞ്ഞതും അതു കേട്ട സർപ്പം പത്തി താഴ്ത്തി പുറത്തേക്ക് ഇഴഞ്ഞിറങ്ങിയതും ചാക്കപ്പൻ നേരിൽ കണ്ടതാണ്. തല്ലിക്കൊല്ലേണ്ട ഒരു ജീവിയാണ് പാമ്പ് എന്ന് കുട്ടിക്കാലം മുതൽ പഠിച്ചുവെച്ച
അയാൾക്ക് സുഭദ്രാമ്മയുടെ ഈ മന്ത്രവിദ്യ വലിയൊരത്ഭൂതമായിരുന്നു. താൻ കല്ലെറിഞ്ഞ് കാലൊടിച്ച നായയെ മുറിവെണ്ണ പുരട്ടി ഉഴിഞ്ഞ് താലോലിക്കുന്ന സുമദ്രാമ്മയുടെ മുമ്പിൽ നീതിപീഠത്തിനു മുമ്പിൽ തലതാഴ്ത്തി നിൽക്കുന്ന കുറ്റവാളിയെപ്പോലെ താൻ ലജ്ജിച്ചില്ലാതായതും അവൻ തന്നെയാണ് നാട്ടുകാരെ കേൾപ്പിച്ചത്.
അരവിന്ദാക്ഷൻ എത്തുന്നതുവരെ മൃതശരീരം തണുപ്പിച്ച് വെയ്ക്കാൻ വേണ്ട പെട്ടിയുമായി എത്തിയ ആംബുലൻസിൽ നിന്ന് ചാക്കപ്പനെവിടെ എന്ന ചോദ്യത്തിനുത്തരം പോലെ ചാക്കപ്പൻ ഇറങ്ങിവന്നു. ഉറുമ്പുകൾ നിരനിരയായി അരിച്ചു കയറുകയും അരിച്ചിറങ്ങുകയും കടിച്ചുതൂങ്ങുകയും ചെയ്ത് ആഘോഷമാക്കിയ സുഭദ്രാമ്മയുടെ ശരീരം കണ്ട അവൻ കണ്ണുതുടച്ച് പുറത്തുകടന്നു.
'ഇതായിരുന്നു തമ്പ്രാട്ടീടെ ഇഷ്ടം' ഇടറുന്ന തൊണ്ട നിയന്ത്രിച്ചുകൊണ്ട് അയാൾ പറഞ്ഞു." ഈ ഉറുമ്പും പുഴൂം തിന്നാനുള്ള ന്റെ ശരീരം വല്ല നാട്ടിലും കൊണ്ടോയി
രക്ഷിക്കണതെന്ത്നാ ,ചാക്കപ്പാ? ന്ന് തമ്പ്രാട്ടി പറയാറുണ്ട്. മോഹം പോലെ സാധിച്ചു. ഞാനില്യാത്ത തക്കം നോക്കി ....." വാക്കുകൾ ഇടറിപ്പോയ ചാക്കപ്പൻ കൈപ്പത്തിയിൽ മുഖം പൂഴ്ത്തി കരഞ്ഞു.
സുഭദ്രാമ്മയുടെ മരണം മറ്റൊരു തരത്തിലാവില്ലെന്ന് ചുമരിന്റെ വിടവിൽ പാർത്തിരുന്ന ഉറുമ്പുകൾക്ക് അറിയാമായിരുന്നു

By: RajanPaduthol
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo