
ഞാൻ ഒരു ട്രെയിൻ യാത്രയിലായിരുന്നു അനഘയെ പരിചയപ്പെട്ടത്... പാലക്കാട് നിന്നും തിരുവനന്തപുരം വരെ രാത്രിയാത്ര. മാന്യമായ വസ്ത്രം ധരിച്ച് | K.R.മീരയുടെ ആരാച്ചാരിൽ മുഖം താഴ്ത്തിയ പെൺകുട്ടി. അവളുടെ വായനയിലുള്ള ശ്രദ്ധയായിരുന്നു അവളെ കൂടുതൽ ശ്രദ്ധിക്കാനും അവളോട് സംസാരിക്കാനും എന്നെ പ്രേരിപ്പിച്ചത്....
വായനയുടെ ഒരിടവേളയിൽ പുസ്തകം മാറ്റി ബാഗിൽ നിന്നും കുപ്പിവെള്ളമെടുത്ത് ഒരു കവിൾ കുടിച്ചിറക്കി നോക്കിയത് അവളെ ഉറ്റുനോക്കിയിരിക്കുന്ന എന്റെ മുഖത്തായിരുന്നു.എന്റെ ചിരിയെ അവഗണിക്കാൻ കഴിയാഞ്ഞിട്ടാവും അവളുടെ കണ്ണുകളിൽ ആദ്യം വിടർന്ന ചിരി ചുണ്ടുകളിലേക്ക് വഴിമാറിയത്....
ഉടനെ ഞാൻ ചോദിച്ചു ഒറ്റയ്ക്കാണോ?
അല്ല അച്ഛനുണ്ട് അപ്പുറത്ത് വലിയച്ഛനും വലിയമ്മയും ഉണ്ട്. ചേച്ചിയോ?...
ഞാൻ ഒറ്റയ്ക്കാ, ഇത് സ്ഥിരം യാത്രയാ.. ജോലി സെക്രട്ടറിയേറ്റിലാ എല്ലാ ആഴ്ചയിലും വന്നു പോകുന്നു....
ആദ്യമൊക്കെ ഒറ്റയ്ക്ക് വരാൻ ആശങ്കയായിരുന്നു പിന്നെയത് ശീലമായി.. ഞാൻ പറഞ്ഞു നിങ്ങൾ?
വല്യമ്മയുടെ മകൾ അവിടെക്ക് കല്യാണം കഴിച്ച് പോയിട്ടുണ്ട് ഞങ്ങൾ അങ്ങോട്ടാ... ശ്രീകാര്യത്ത്...
പിന്നീട് പുസ്തകം മാറ്റിവെച്ച് ഒരു പാട് സംസാരിച്ചു.. അതിനിടയിലാ ഞാൻ ശ്രദ്ധിച്ചത് അവളുടെ വലതു ൈകയ്യിലെ കൈത്തണ്ടയിൽ ശ്രീകൃഷ്ണന്റെ പടം പച്ചക്കൊത്തിയത്....
എന്തായിത് കൈയ്യിൽ നോക്കി ഞാൻ ചോദിച്ചു...
എന്റെ പ്രേമവിവാഹമായിരുന്നു .പ്രേമിക്കുന്ന സമയത്ത് എന്റെ വിനുവിന്റെ കയ്യിൽ കൃഷ്ണന്റേയും രാധയുടേയും ചിത്രം പച്ചകൊത്തിയിരുന്നു.... എന്നെ എല്ലാ സമയത്തും ഓർക്കാനാണെന്നും എന്നെ അത്രയ്ക്കിഷ്ടമാണെന്നും വിനുവിനെ എനിക്കിഷ്ടമുണ്ടെങ്കിൽ ഞാൻ കൃഷ്ണന്റെ ചിത്രം കയ്യിൽ പച്ച കൊത്തണമെന്നും പറഞ്ഞു... പിറ്റേന്നു തന്നെ ഞാനത് ചെയ്തു...
ഞാൻ അവളുടെ ചുണ്ടുകൾ അനങ്ങുന്നത് നോക്കിയിരുന്നു..
ഇപ്പോൾ? ഞാൻ ചോദിച്ചു...
ബിസിനസാ.. ടെക്സ്റ്റയിൽസ്...
അവിടുന്ന് മാറി നിൽക്കാൻ പറ്റില്ലാ.... അല്ലെങ്കിൽ എന്നെ പിരിഞ്ഞ് ഒരു നിമിഷം പറ്റില്ല വിനുവിന്..
വിനുവിന് ആദ്യമായി പ്രണയം തോന്നിയത് എന്നോടാണെന്നും അത് അവസാനം വരേയും മാറില്ലെന്നും എന്നും എന്നോട് പറയും.... എനിക്കും അങ്ങനെയാ...
അവൾ അവനെ കുറിച്ച് ഒരു പാട് വാചാലയായി ഞാൻ പലതും അങ്ങോട്ടും ചോദിച്ചു... ചോദിക്കുന്നതിനേക്കാൾ ഉത്തരം തന്നു കൊണ്ടിരുന്നു അവൾ
വിനുവിന്റെ കറുപ്പിനോടുള്ള ഇഷ്ടം... മഴയോടുള്ള ഇഷ്ടം... നിലാവിനോടും മഞ്ഞിനോടുമുള്ള ഇഷ്ടം.. പിന്നെ അവളോടുള്ള സ്നേഹത്തിന്റെ തീവ്രത...
ഞാൻ എല്ലാം കേട്ട് കേട്ട് എപ്പഴാ ഉറങ്ങിയതെന്ന് അറിഞ്ഞില്ല.. പിന്നീട് ഉണർന്നപ്പോൾ ട്രെയിനിന്റെ ശബ്ദം മാത്രമേയുണ്ടായിരുന്നുള്ളൂ...
രാവിലെ തന്മിൽ യാത്ര പറഞ്ഞിറങ്ങുമ്പോൾ ഞാൻ എന്റെ വലതുകൈത്തണ്ടയിലേക്കും അവളുടെ മുഖത്തേക്കും നോക്കി.. ശ്രീകൃഷ്ണന്റെ പച്ചകുത്തിയ ചിത്രത്തിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കിയപ്പോൾ എനിക്ക് സഹതാപം തോന്നി. സ്വന്തം ഭർത്താവിന്റെ എല്ലാ യിഷ്ടങ്ങളും അറിയുന്ന അവൾക്ക് അറിയാത്ത ഒന്ന്... വിനുവിന് പെണ്ണുങ്ങളോടുള്ള ഭ്രമം....
...... നിഷാമീര....'
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക