
ആദി
The Beginning
A Story By Rashmy K
...................................................
ആദി (ഭാഗം ഒന്ന്)
...................................................
ആദി (ഭാഗം ഒന്ന്)
ആദിയിൽ എമ്പാടും കാടായിരുന്നു. പിന്നെ ഇടക്കൊരുനാൾ നാടുണ്ടായി. നാടങ്ങിനെ വലുതായി. നാട് വലുതായപ്പോൾ കാട് ചെറുതായി. നാട് കുറവും കാട് കൂടുതലും ആയിരുന്ന കാലത്ത് കാടും നാടും മലയും പുഴയുമെല്ലാം ആദിമക്കളുടേതായിരുന്നു. മണ്ണും മരങ്ങളും വെള്ളവും ആകാശവുമെല്ലാം അന്ന് എല്ലാവരുടേതുമായിരുന്നു. അല്ലെങ്കിൽ ആരുടേതുമായിരുന്നില്ല.
ആദിമക്കൾക്ക് വീടില്ലായിരുന്നു. നാണമെന്തെന്നറിവില്ലായിരുന്നു. നുണയെന്തിനെന്നും. അവർ പഴങ്ങൾ തിന്നും പച്ചിലകൾ തിന്നും ജീവിച്ചു. പേരില്ലാത്ത ആദിമൂത്താരെ വണങ്ങി. ആനത്താരകളൊഴിഞ്ഞു നടന്നു.
പതിയെപ്പതിയെ മലനാട്ടിലേക്ക് ഓരോ കൂട്ടങ്ങളെത്തി. വന്നവർ പലതും കൊണ്ടുവന്നു. നെല്ല് കൊണ്ടുവന്നു. വില്ലും അമ്പും വേലും കൊണ്ടുവന്നു. വന്നവർ പുഴക്കരയിലെ മണ്ണിൽ നെല്ലും മലഞ്ചേരിവുകളിൽ ചാമയും നട്ടു. കാട്ടിലെ മാനിനെയും പന്നിയെയും നായാടി. നായാട്ടു നായ്ക്കളെയും പശുവിനെയും പോറ്റി. വീടും പത്തായവും പാത്രങ്ങളുമുണ്ടാക്കി. കാലം തെറ്റാത്ത മഴയ്ക്ക് വേണ്ടി പ്രാർത്ഥിച്ചു. കടൽ കടന്നു വന്നവർ തെങ്ങു കൊണ്ടുവന്നു. കള്ള് കൊണ്ടുവന്നു. ആദിത്യചന്ദ്രന്മാരെ തൊഴുതു.
കാലക്രമത്തിൽ കുറേപ്പേർ തുണിയുടുത്തു. ചിലർ പൊന്നണിഞ്ഞു. പെരുമാക്കളെയും പട്ടാളത്തെയും കണ്ടു ആദിമക്കൾ അമ്പരന്നു. അവരിൽ കുറേപ്പേർ നാടുപേക്ഷിച്ചു കാടുകയറി. കാടുകയറാത്തവരിൽ ചിലർ പാടത്തെ ചേറിൽ നെല്ല് വളർത്തി.
അങ്ങിനെയുള്ള ഒരു പാടത്തിനടുത്തുള്ള ഒരു കൂരയിലാണ് പാക്കനും ചിന്നയും അവരുടെ മകൾ ചീരുവും പാർത്തിരുന്നത്. (തുടരും)
ആദി (ഭാഗം രണ്ട്)
സമൃദ്ധിക്കിടയിലുള്ള വറുതിയുടെ നാളുകളായിരുന്നു അത്. മൂപ്പെത്തി തുടങ്ങിയ, കൊയ്യാറായ നെല്ല്. രണ്ടാഴ്ചയായി നിർത്തിയും നിർത്താതെയുമുള്ള മഴ. നാല് നാളായി തിരിമുറിയാതെയുള്ള പേമാരിതന്നെ. സൗമ്യയായ പുഴ വെള്ളിക്കൊലുസ്സുകൾ വലിച്ചെറിഞ്ഞ് ഉഗ്രസ്വരൂപിണിയായി മാറിയിരിക്കുന്നു. കാഴ്ചയിൽ ഒരു നൂൽക്കഷ്‌ണം പോലെ ദുർബലമായ, വരമ്പ് പോലുള്ള ഒരു മട മാത്രമുണ്ട് പുഴക്കും വയലിനും ഇടയിൽ.
കുട്ടികളും മുത്തിയമ്മമാരും കാർന്നോന്മാരുമടക്കം ആവതുള്ളവരെല്ലാം വട്ടികളിലും കുട്ടകളിലുമെല്ലാം ചെളിയും ചേറും കോരി മടയിൽ ചവിട്ടിച്ചെർക്കുന്നു. മുകളിൽ, പുഴവരുന്നവഴിയിൽ രണ്ടിടത്ത് മട വീണിരിക്കുന്നു. ഇവിടെ മടവീണാൽ നെല്ല് വെള്ളത്തിൽ മുങ്ങി നശിക്കുക മാത്രമല്ല പാക്കന്റെയും അയല്പക്കത്തുള്ളവരുടെയും കൂരകൾ ഒലിച്ച് പോകുകയും ചെയ്യും.
പുഴയിലൂടെ പലതും ഒഴുകി വരുന്നുണ്ട്. പാമ്പും പോത്തും മാനും മരവും മുതലകളുമെല്ലാം. പുഴക്കരയിൽ നിൽക്കുകയാണ് അമ്പുവും അച്ഛൻ ചിണ്ടനും വേറെ രണ്ടുമൂന്നു പേരും. അമ്പുവും അച്ഛൻ ചിണ്ടനും കടത്തുകാരാണെങ്കിലും ഇന്ന് അവർ കടത്തുപണി അല്ല ചെയ്യുന്നത്. അവർ നിൽക്കുന്നതിനടുത്ത് പുഴയുടെ ഗതിയിൽ സ്വാഭാവികമായി ഒരു വളവുണ്ട്. അവിടെ എത്തുമ്പോൾ പുഴക്ക് വേഗം കുറയും. പുഴയിലൂടെ ഒഴുകിവരുന്ന
മുതലകളെയും മറ്റും കരക്ക് കയറാൻ അനുവദിക്കാതെ കൂർത്ത ഇരുമ്പുമുനയുള്ള കുന്തങ്ങൾ കൊണ്ട് കുത്തി അകറ്റുകയാണ് അവരുടെ ജോലി.
മുതലകളെയും മറ്റും കരക്ക് കയറാൻ അനുവദിക്കാതെ കൂർത്ത ഇരുമ്പുമുനയുള്ള കുന്തങ്ങൾ കൊണ്ട് കുത്തി അകറ്റുകയാണ് അവരുടെ ജോലി.
ഇരുട്ടാവാറായപ്പോൾ അന്നത്തെ പണി നിർത്തി ചിണ്ടനും അമ്പുവും വീട്ടിലേക്കു നടന്നു. മഴക്ക് ചെറിയ ശമനമുണ്ട്. ദൂരെ ഉയരത്തിൽ, ആലിനടുത്ത് ഉള്ള അമ്പലത്തിലും അതിനടുത്തുള്ള ഏതാനും വീടുകളിലും വിളക്കുകൾ തെളിഞ്ഞിരിക്കുന്നു.മടക്കരികെയുള്ളെ ഏറുമാടത്തിലെ അന്നത്തെ കാവലിനുള്ള ഊഴം ഏറ്റവരൊഴികെയുള്ളവർ അവരവരുടെ കുടികളിലേക്ക് മടങ്ങിയിരുന്നു.
ചിണ്ടനും അമ്പുവും പോകുന്ന വഴിയാണ് ചീരുവിന്റെ വീട്. അവളുടെ വീടിനടുത്ത് എത്തിയപ്പോൾ അമ്പു മുറ്റത്തേക്കൊന്നു പാളിനോക്കി. രണ്ടാൾ കൂടിയാലും വട്ടം പിടക്കാൻ ആകാത്ത, കൂറ്റൻ ചെമ്പകത്തിനടുത്ത് ഒരു ആളനക്കം. കുപ്പിവളക്കിലുക്കം. മടിയിൽ കരുതിയ കൈതപ്പൂവിതളുകൾ ചെമ്പകത്തിനടുത്തു വേലിക്കൽ തിരുകി വെച്ചശേഷം അച്ഛനൊപ്പമെത്താൻ അമ്പു വേഗം നടന്നു. (തുടരും)
രശ്‌മി കെ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക