
ഇടയ്ക്ക് എനിക്കു തോന്നാറുണ്ട്, ഒരു പിടി മുത്തങ്ങളിലൂടെയുള്ള ചെറിയൊരു യാത്രയാണ് നമ്മുടെയൊക്കെ ജീവിതം എന്ന്.
ജീവിതത്തില്‍ മറ്റൊന്നിനു വേണ്ടിയും ഇത്രയേറെ കാത്തിരുന്നിട്ടിലാത്ത, മറ്റൊന്നിനു വേണ്ടിയും ഇത്രയേറെ വേദന സഹിച്ചിട്ടിലാത്ത, മറ്റൊന്നിനു വേണ്ടിയും ഇത്രയേറെ സ്വപ്നം കണ്ടിട്ടിലാത്ത, ഒരു പാവം അമ്മ ചേർത്ത് പിടിച്ച് നിറകണ്ണുകളോടെ തരുന്ന മുത്തത്തില്‍ തുടങ്ങുന്ന യാത്ര. പിന്നീട് കുത്തിക്കൊള്ളുന്ന മീശരോമങ്ങളുമായി, വിയർപ്പിന്റെ മണമുള്ള ഒരുമ്മ, അച്ഛന്റെ- ഇതു വരെ തനിക്കു വേണ്ടിയും, ഇനിമുതല്‍ താന്‍ പോലും അറിയാതെ മറ്റൊരാൾക്ക് വേണ്ടിയും ജീവിച്ചു തുടങ്ങുന്ന മനുഷ്യ ജന്മo. ആ യാത്ര മുന്നോട്ടു നീങ്ങവേ, പിണക്കം തീർക്കാൻ കെട്ടിപിടിച്ച് ഓടിവന്നണയുന്ന സഹോദരങ്ങളുടെ മുത്തങ്ങള്‍. പിന്നീട് ഏതോ ഒരു സ്വകാര്യതയില്‍, വിറയ്ക്കുന്ന ചുണ്ടുകളോടെ, വർദ്ധിച്ച ശ്വാസഗതിയോടെ, കൂടി വരുന്ന നെഞ്ചിടിപ്പോടെ, ആദ്യ പ്രണയത്തിന്റെ ചൂടുള്ള ചുംബനം. ചിലപ്പോള്‍ ചിലർക്കെങ്കിലും യാത്രയില്‍ പിന്നീട് വേണ്ടായിരുന്നു എന്നു തോന്നുന്ന തെറ്റിന്റെ ഒരു ചുംബനം വന്നു ചേർന്നേക്കാം. സന്തോഷം കൊണ്ട് വിസ്മയിപ്പിക്കുന്ന ഒരു മുത്തമുണ്ട്, പൊതുവേ സ്നേഹം പ്രകടിപ്പിക്കാന്‍ മടിയായ സുഹൃത്തിന്റെ അപ്രതീക്ഷിതമായ മുത്തം.
യാത്രയിലെ ഏറ്റവും മനോഹരമായതൊന്നിന്റെ പിറവിയാണിനി. ഈശ്വരനെ സാക്ഷിയാക്കി, ഒരു ജീവിതം മുഴുവന്‍ ഒരുമിച്ചു ജീവിക്കേണ്ട, തനിക്കു വേണ്ടി സൃഷ്ടിച്ചയാളിനെ, മിന്നുകെട്ടി സ്വന്തമാക്കിയതിനു ശേഷം, കൈകള്‍ കോർത്ത് പിടിച്ച് മൂർദ്ധാവിൽ നല്കുന്ന ചുംബനം. പിന്നീട് യാത്രയില്‍ സകല നാഡീ ഞരമ്പുകളിലും, ശരീരം മുഴുവനും, ഓരോ രോമകൂപങ്ങളില്‍ പോലും പെയ്യുന്ന മുത്തത്തിന്റെ പെരുമഴക്കാലം. ഒരേ സമയം രണ്ടു ജീവനുകൾക്കായി പകുത്തു നല്കുന്ന ഒരപൂർവ്വ മുത്തമുണ്ട് നമ്മുടെ ജീവിതത്തില്‍. ഗർഭിണിയായ ഭാര്യയുടെ ഉദരത്തില്‍ നല്കുന്ന ചുംബനം. പിന്നീട് സംഘർഷഭരിതമായ ഒരു മാനസികാവസ്ഥയില്‍, തന്നില്‍ നിന്നുണ്ടായവനെ കൈകളിലേക്ക് ഏറ്റുവാങ്ങി, ജീവിതം സഫലമായെന്നു തോന്നവേ, കുഞ്ഞിന്റെ നെറുകയില്‍ നല്കുന്ന കണ്ണീരിന്റെ ഉപ്പുള്ള ഉമ്മ. ഇനിയുള്ള നാളുകളില്‍ ഉത്തരവാദിത്തങ്ങളും, പ്രാരാബ്ദ്ധളും ജീവിതത്തെ ചുട്ടു പൊള്ളിക്കവേ, വേനൽമഴ പോലെ കുറെ മുത്തങ്ങള്‍. ഇടയ്ക്ക് കുഞ്ഞിനോട് ചോദിച്ചു വാങ്ങിയും, ജോലി കഴിഞ്ഞു വീട്ടിലെത്തി വാതില്‍ തുറക്കുമ്പോള്‍ കാലില്‍ വന്നു കെട്ടിപിടിച്ച തന്റെ മാലാഖയെ പൊക്കിയെടുക്കുമ്പോള്‍, അവകാശം പോലെയും തരുന്ന മുത്തങ്ങൾ. ചിലപ്പോള്‍ സമ്മാനമായും,സന്തോഷമായും, മക്കൾക്ക് നൽകിയതിന് പകരം തരുന്ന മുത്തങ്ങള്‍. ഇതിനിടയ്ക്ക് അടുക്കളയില്‍ പാത്രം കഴുകുന്ന തന്റെ പ്രണയത്തിനു പുറകിലൂടെ ചെന്നു നല്കുന്ന, ജോലിത്തിരക്കുകള്‍ കഴിഞ്ഞു കിടക്കുമ്പോള്‍ നെഞ്ചിലെ രോമത്തില്‍ വിരലോടിച്ചു പ്രിയപ്പെട്ടവള്‍ നല്കുന്ന പരിഗണനയുടെ, മധുരമുള്ള ചില ഓർമ്മപ്പെടുത്തലുകളുടെ മുത്തങ്ങള്‍. പിന്നീട് യാത്രയില്‍ കുട്ടികള്‍ വിജയിക്കുമ്പോള്‍ അഭിനന്ദനമായും, തളരുമ്പോള്‍ സ്വാന്തനമായും നല്കുന്ന മുത്തങ്ങള്‍.
പിന്നീട് മക്കള്‍ തിരക്കുകളിലേക്ക് വളർന്നു വലുതാകവേ, ഒറ്റപ്പെടലുകളില്‍, ഞാനില്ലേ കൂടെ എന്ന് ചോദിച്ചു കൊണ്ട് അന്ന് ഈശ്വരനെ സാക്ഷിയാക്കി നല്കിയ അതെ മുത്തത്തിന്റെ തനിയാവർത്തനം. ഒരു മകളെക്കാളേറെ അവളുടെ മാതാപിതാക്കള്‍ സ്വപ്നം കണ്ടു കാണും അവളുടെ വിവാഹത്തെ പറ്റി. ആ സ്വപ്ന സാക്ഷാത്കാരത്തിന്റെ വർണ്ണ ശബളമായ ഒരു വേദിയില്‍, ഇന്നലെ വരെ തങ്ങളുടെ മാത്രമായിരുന്ന കുടുംബത്തിന്റെ നിറവും ശബ്ദവുമായിരുന്ന തങ്ങളുടെ മകളെ, ആ നിറവും ശബ്ദവും കെടുത്തി, മറ്റൊരിടത്തേക്ക്, മറ്റൊരാൾക്കായി നല്കുമ്പോള്‍, നിസ്സഹായതയോടെ നൽകുന്ന ഒരു മുത്തം ഉണ്ട്, ഹൃദയത്തില്‍ കൊളുത്തി വലിക്കുന്ന മുത്തം. പിന്നീട് കണ്ണാടിയിലേക്ക് നോക്കി കാലമെത്ര കടന്നുപോയി എന്ന് നെടുവീർപ്പിടവേ, ഓടി വന്നു അപ്പൂപ്പാ എന്ന് വിളിച്ച് ഒരു ബാല്യം തരുന്ന മുത്തം. പിന്നീട് കഥകളും അനുഭവങ്ങളും അവരിലേക്ക് പങ്കുവയ്ക്കവേ, ആദ്യമൊക്കെ അവരായും പിന്നീട് അവരുടെ മാതാപിതാക്കള്‍ നിർബന്ധിപ്പിച്ചും നല്കുന്ന മുത്തങ്ങള്‍.
ജീവിതത്തിന്റെ സായാഹ്നത്തില്‍ ഒരു ദിവസം, ഞാനെന്തു നേടിയെന്ന കണക്കെടുപ്പിനൊടുവില്‍ കണ്ടുപിടിച്ച, വൃദ്ധയായ ഉത്തരത്തിനു-ഭാര്യക്ക്, മാർദ്ദവം തീരെയില്ലാത്ത ചുണ്ടുകള്‍ കൊണ്ട് നല്കുന്ന ചുംബനം. പിന്നീട് ഒട്ടും ആഗ്രഹമില്ലാതെ എല്ലാവരെയും വിട്ടുപോകുമ്പോള്‍, കണ്ണീരിന്റെ അകമ്പടിയോടെ നെറ്റിയില്‍ വന്നു പതിക്കുന്ന പ്രിയപ്പെട്ടവരുടെ മുത്തം. ഒരു യാത്രയുടെ അന്ത്യം!!!.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക