Slider

കാത്തിരിപ്പ്

0

ജോലികഴിഞ്ഞു ക്ഷീണിച്ചവശനായി അയാൾ വീട്ടിലെത്തി. പതിവില്ലാതെ വീടിന്റെ വരാന്തയിൽ അവൾ കാത്തിരിക്കുന്നുണ്ടായിരുന്നു.
'' ഇവളെന്താ പതിവില്ലാതൊരുകാത്തിരിപ്പ് ? അയാൾ മനസിൽ പറഞ്ഞു.
വാരാന്തയിൽ കയറിയതും അവൾ നിശബ്ദയായി മുന്നിൽ വന്നുനിന്ന് കണ്ണുകളിലേക്ക് നോക്കി . പെട്ടെന്ന് അടുത്തുവന്ന് കെട്ടിപ്പിടിച്ചു.
എന്തു പറ്റിയെടി ? ഞാനാകെ വിയർത്തിരിക്കുവാ അയാൾ ദേഷ്യപ്പെട്ടു
അവൾ അയാളെ വരിഞ്ഞുമുറുക്കി. അവളുടെ കണ്ണുനീർ അയാളുടെശരീരത്തിലൂടെ ഒഴുകുമ്പോൾ അയാളറിഞ്ഞു അതൊരാനന്ദക്കണ്ണിരാണെന്ന്. അവൾ പറയാതെ പറഞ്ഞു, താനൊരച്ഛനാകാൻ പോകുന്നുവെന്ന്. അവരുടെ പത്ത് വർഷത്തെ ജീവിതത്തിനൊരുത്തരം. അയാൾ അവളെ വാരിപ്പുണർന്നു.
ദിനങ്ങൾ കഴിയുന്തോറും അവരുടെ സ്വപ്നങ്ങളുടെ ഭ്രൂണം രൂപമാറ്റം വന്ന് ജീവനൊഴുകുന്ന പൊക്കിൾക്കൊടിയിൽ തൂങ്ങിക്കളിച്ചു. ജീവന്റെ ഉൽഭവം ജലത്തിലാണല്ലോ. തന്റെ അമ്മയുടെ ഉദരത്തിലെ ജലത്തിൽ ആ കുഞ്ഞ് നീന്തിക്കളിച്ചു. അകത്ത് നടക്കുന്നതൊന്നുമറിയാതെ അവർ കാത്തിരുന്നു.
ഉറങ്ങാൻ കിടന്ന ഒരോ രാത്രിയിലും പുതിയ അതിഥിയേക്കുറിച്ചവർ സ്വപനങ്ങൾ നെയ്തു. അത് ആൺകുട്ടിയോ? അതോ, പെൺകുട്ടിയോ?വെളുത്തതോ കറുത്തതോ, അച്ഛനേപ്പോലോ അമ്മയേപ്പോലോ...... എന്തായാലും ദൈവം തരുന്നതല്ലേ?
പിന്നീടുള്ള ദിനങ്ങളിൽ അവരുടെ സന്തോഷത്തിന്റെ മുത്തുകൾ നിറച്ച ചെപ്പിൽ ആശങ്കകളുടെ കല്ലുകൾ നിറയാൻ തുടങ്ങി .പ്രസവമായിരിക്കുമോ സിസേറിയൻ ആയിരിക്കുമോ?അന്നന്ന് കഴിയാൻ പാടുപെടുന്ന തങ്ങൾ ആ കുഞ്ഞിനെ എങ്ങനെ വളർത്തും. ചിന്തകളങ്ങനെ കാടുകയറുമ്പോൾ. അതിനെല്ലാം സാക്ഷിയായി ആ വീടിന്റെ മേൽക്കൂരയിലെ ചെറിയ വിടവിലൂടെ പനിമതി പാലൊളി തൂകി നിന്നു .
പെട്ടെന്നാണ് അവൾക്ക് വേദന ഉണ്ടായത്. അയാൾ എവിടെ നിന്നോ ഒരു ഓട്ടോ വിളിച്ച് അവളെ ആശുപത്രിയിലെത്തിച്ചു.ആ പനിമതി കാർമേഘങ്ങളാൽ മൂടപ്പെട്ടു.മഴ ശക്തിയായി പെയ്യാൻ തുടങ്ങി.
അയാൾ ലേബർറൂമിന്റെ മുന്നിൽ അക്ഷമനായി കാത്തിരുന്നു. തന്റെ മനസ് പ്രക്ഷുബ്ദമാകുന്നതയാളറിഞ്ഞു.ഇരിക്കാൻ കഴിയുന്നില്ല, അങ്ങേട്ടുമിങ്ങോട്ടും നടന്നു.
കുറച്ച് സമയങ്ങൾക്കുശേഷം ഡോക്ടർ പുറത്തേക്ക് വന്നു. അയാളുടെ തോളിൽ കൈവച്ചു. വിറയാർന്ന മനസുമായി അയാൾ ശബ്ദിച്ചു -" ഡോക്ടർ ".
"ക്ഷമിക്കണം, പെൺകുട്ടിയായിരുന്നു പക്ഷേ മരിച്ചു പോയി. അമ്മയ്ക്ക് കുഴപ്പമില്ല !". അയാൾ തളർന്നു പോയി. ഹൃദയം പൊട്ടുന്നതു പോലെ, കാതിൽ ഒരു കരിവണ്ട് മൂളുന്നു, ശരീരം ഉള്ളതായി തോന്നുന്നില്ല.
ഡോക്ടർ തുടർന്നു " ഇത് ഒരു സ്വാഭാവിക മരണമല്ല, അയാൾ സംശയത്തോടെ തലയുയർത്തി.ഇത് ആത്മഹത്യയാണ് അവൾ തന്റെ അമ്മയുടെ പൊക്കിൾക്കൊടിയിൽ ആത്മഹത്യ ചെയ്തതാണ്. അയാൾ ചാടിയെണീറ്റു " ഡോക്ടർ എന്നാണീ പറയുന്നത് ?"
അത്രയും സുരക്ഷിതമായ ആ ലോകത്ത് നിന്ന് പുറത്തേക്ക് വരാൻ അവൾക്ക് മനസില്ലായിരുന്നു. തന്റെ ശരീരം പിച്ചിച്ചീന്താൻ നിൽക്കുന്നവരുടെ ലോകത്തേക്ക്, കുടിക്കാൻ വെള്ളമില്ലാത്ത ലോകത്തേക്ക്, ചുട്ടുപൊള്ളുന്ന ഈ ലോകത്തേക്ക് വരാൻ അവൾക്ക് മനസില്ലായിരുന്നു.
പെട്ടെന്ന് ചോര പുരണ്ട ഒരു പൊക്കിൾക്കൊടി അയാളുടെ കഴുത്തിനെ വരിഞ്ഞുമുറുക്കി. ശ്വാസം കിട്ടാതയാൾപിടഞ്ഞു.സർവ്വശക്തിയുമെടുത്ത് അയാൾ കഴുത്തിൽ നിന്ന് അത് വലിച്ചെറിഞ്ഞു .പെട്ടെന്നയാൾ കണ്ണ് തുറന്നു. ആകെ വിയർത്ത് കുളിച്ചിരിക്കുന്നു .അപ്പോഴും ആ പനിമതി പാലൊളി തൂകി നിന്നു. അയാൾ അവളെ നോക്കി. നല്ല ഉറക്കo. അവളുടെ മാതൃത്വത്തിന്റെ ഉദരം അഭിമാനത്തോടെ ഉയർന്നു നിൽക്കുന്നു.
അയാൾആഉദരത്തിൽചെവിയോർത്തു .തന്റെ അമ്മയുടെ ജീവനാഡിയിൽ ആ കുഞ്ഞ് ആടിക്കളിക്കുന്നത് അയാളറിഞ്ഞു..........
ബിന്നീദാസ് .എം എം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo