
ചേട്ടാ മൊബൈലിൽ ചാർജ് ഇല്ല ഇതിപ്പോ ഓഫ് ആകും ഞാൻ ട്രെയിനിൽ കയറി വൈകുന്നേരം 6.30 നു റെയിൽവേ സ്റ്റേഷനിൽ വരണേ "
അനിയത്തികുട്ടിയുടെ മെസ്സേജ് കണ്ട ഞാൻ റെയിൽവേ സ്റ്റേഷനിൽ കാത്തു നിന്നു. ട്രെയിൻ എത്തി യാത്രക്കാർ തിരക്കുപിടിച്ചു പ്ലാറ്റ്‌ഫോം ഇറങ്ങി വരുന്നുണ്ട്. ജോലി കഴിഞ്ഞു വരുന്നതിന്റെ ക്ഷീണം ആരുടെയും മുഖത്തു കാണുന്നില്ല. തിരിച്ചു വീട്ടിലേക്കാണല്ലോ എന്ന ചിന്ത ഒരുപക്ഷെ ആ ക്ഷീണത്തെ മറച്ചു വച്ചതായേക്കാം. നമ്മുടെ വീടാണല്ലോ ഏതൊരു യാത്രയുടെയും ഫിനിഷിങ് പോയിന്റ്.
അങ്ങനെ അവസാനത്തെ യാത്രക്കാരനും പ്ലാറ്റ്‌ഫോം ഇറങ്ങി. ഇനി. . . . . ഇനി ആരും ഇല്ല. റെയിൽവേ സ്റ്റേഷന് ചുറ്റും നടന്നു നോക്കി, ആരും ഇല്ല. ഇനി വേറെ ട്രെയിൻ ഉണ്ടോ ???? അവസാനത്തെ യാത്രകാരനോട് ഞാൻ ചോദിച്ചു. ഇല്ല ഇത് ലാസ്റ്റ് ട്രെയിൻ ആണ് എന്ന മറുപടി കേട്ടപ്പോൾ എന്റെ ഹൃദയമിടിപ്പിന്റെ വേഗത കൂടി. സ്വയം ആശ്വസിപ്പിച്ചുകൊണ്ട് മനസ്സ് പറഞ്ഞു അവൾ വല്ല ഓട്ടോ പിടിച്ചു ഇപ്പോ വീട്ടിൽ എത്തിയിട്ടുണ്ടാവും. നേരെ വീട്ടിലേക്ക് തിരിച്ചു. സന്ധ്യനാമം ചൊല്ലുകയായിരുന്ന അമ്മ എന്നെ കണ്ടതും ഓടിവന്ന് ചോദിച്ചു "അവൾ എവിടെ"?????
ആ ചോദ്യത്തിന് മുന്നിൽ തളരാതെ ഞാൻ നിന്നു. ഇവിടെ ഞാൻ തളർന്നാൽ അത് അമ്മക്ക് സഹിക്കില്ലെന്ന് എനിക്കറിയാം. അവൾ ഇപ്പോ വരും ഏതോ ബുക്ക് വാങ്ങിക്കാൻ കടയിൽ കയറി ഞാൻ പോയി കൊണ്ടുവരാം എന്നൊരു കള്ളം പറഞ്ഞു വീട്ടിൽനിന്നും ഇറങ്ങി. എന്ത് ചെയ്യണമെന്ന് അറിയാത്ത നിമിഷം.
എവിടെ പോയ് അന്വേഷിക്കണം????
ആരോട് ചോദിക്കണം????
ഇനി ട്രെയിനിൽ ഇരുന്നുറങ്ങിപോയി സ്റ്റേഷൻ മാറി പോയോ? ? ?
അതോ എന്തെങ്കിലും അപകടം ??
മരവിച്ച മനസ്സുമായി വണ്ടി ഓടിക്കുമ്പോഴും ഹൃദയം ഒരു ഉമിത്തീയിൽ എടുത്തു വച്ചപോലെ തോന്നി. ഓരോ നിമിഷവും മനസ്സിൽ മിന്നിമാഞ്ഞു സൗമ്യയുടേയും മിഷേലിന്റെയും മുഖങ്ങൾ. നേരെ റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. അത്യാവശ്യം ദൈവ ഭക്തിയുള്ള ഞാൻ അപ്പോൾ മുഴു ഭക്തൻ ആയിമാറി .നേരാത്ത നേർച്ചകൾ ഇല്ല , വിളിക്കാത്ത ദൈവങ്ങൾ ഇല്ല . അവിടെ ഒരു മതേതരത്വവും ഉണ്ടായില്ല എല്ലാ ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു.
അങ്ങനെ റെയിൽവേ സ്റ്റേഷൻ എത്തിയപ്പോൾ ചുട്ടുപൊള്ളുന്ന ഭൂമിയിൽ തോരാമഴ പെയ്തപോലെ ഒരാൾ നടന്നു വരുന്നു , എന്റെ അനിയത്തി.
ചേട്ടൻ എവിടെ ആയിരുന്നു എത്ര നേരമായി കാത്തുനിക്കുന്നു ട്രെയിൻ ലേറ്റ് ആയിരുന്നു എന്ന് പറഞ്ഞു. വാക്കുകൾ ഒന്നും വന്നില്ല. അവളെ വീട്ടിൽ ആക്കി നേരെ പോയത് അടുത്തുള്ള പള്ളിയിലാണ്.
അവിടെച്ചെന്ന് മുട്ടുകുത്തി പ്രാർത്ഥിച്ചു . ഒരു 20 മിനിറ്റ് എന്നെ തീ തീറ്റിച്ചതിനു നന്ദി പറഞ്ഞു . ഒരു പെൺകുട്ടിക്ക്
അപകടം സംഭവിക്കുമ്പോൾ മാത്രം സഹോദരിയായി കാണുന്ന ഈ സമൂഹത്തേപ്പോലെ ആവില്ല ഞാൻ എന്ന് ദൈവത്തിന്റെ നാമത്തിൽ ആ പള്ളിയിൽ വച്ച് സത്യം ചെയ്തു. എന്തിരുന്നാലും ഈ 20 മിനിറ്റ് മറക്കില്ല മരണം വരെ.
By: Vipin Venu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക