Slider

പൊട്ടൻ…. കൊന്തേമ്പള്ളി പൊട്ടൻ

0
Image may contain: 2 people, people smiling, selfie and closeup

ചാറ്റൽ മഴ നനയാനുള്ള ഇഷ്ടവും കുട നനഞ്ഞാൽ ക്ലാസ്സിന് വെളിയിൽ ചാരി വയ്ക്കണമല്ലോ എന്ന വിഷമവും കാരണം പുതിയ കുട നെഞ്ചോട് ചേർത്ത് നടന്നു.
സ്ലേറ്റ് മായ്ക്കാനുള്ള മഷിത്തണ്ട് കൊടുക്കാത്തതിന് ഗീത ഇന്നലെ പിണങ്ങി. എന്നെ കാത്തു നിൽക്കാതെ ഇന്നവൾ നേരത്തെ സ്കൂളിലേക്ക് പോയിരിക്കുന്നു.
പുസ്തകസഞ്ചിയിൽ പൊതിഞ്ഞു വച്ചിരിക്കുന്ന കാരപ്പഴം അവളുടെ മുന്നിലിരുന്ന് തിന്നണം.
“കൊതിക്കട്ടെ അവൾ…. ഒരെണ്ണം പോലും കൊടുക്കില്ല.”
"ഒരെണ്ണം താടി ,ഒരെണ്ണം താടി " ന്ന് ചോദിച്ചോണ്ട് അവൾ പിന്നാലെ വരട്ടെ.
“ബെല്ലടിച്ചോ ആരേം കാണുന്നില്ലലോ... ഈശ്വരാ.. കാരപ്പഴം പറച്ചോണ്ട് നിന്ന് സമയം പോയോ".ആനന്ദവല്ലിടീച്ചറിന്റെ അടി കൊള്ളേണ്ടിവരും.മനസ്സിലെ ഭയം കാലുകൾക്ക് വേഗത കൂട്ടി. പെട്ടെന്നാണ് വലിയ പാറമടയുടെ അരികിലുള്ള ഇടവഴിയിലെ കോളാമ്പി ചെടികൾ അനങ്ങുന്നത് കണ്ടത്. മഞ്ഞ കോളാമ്പി പൂക്കൾ പറിച്ചു കൊണ്ട് ഭയപ്പെടുത്തുന്ന ശബ്ദത്തോടെ അയാൾ അടുത്തേക്ക് വന്നു.ആകാശത്തേക്കും തന്റെ തലയിലേക്കും ചൂണ്ടി കൊണ്ട് "ബ്ബബ്ബ.
...ബ്ബബ്ബ...മം ബ്ബ്….. "
പൊട്ടൻ…. കൊന്തേമ്പിള്ളി പൊട്ടൻ.. ഇത് അയാൾ തന്നെ... കൂട്ടുകാർ പറയാറുള്ള, പിള്ളേരെ പിടുത്തക്കാരൻ…. കൊന്തേമ്പള്ളി പൊട്ടൻ. വഴിയിൽ ആരേയും കാണുന്നില്ല .എന്നെ പിടിച്ചോണ്ട് പോവാൻ വരുന്നതായിരിക്കും. സ്കൂളിൽ നിന്നും പ്രാർത്ഥന യുടെ അവസാന വരി കേൾക്കുന്നുണ്ട്. കുന്ന് കയറിയാൽ മതി.സ്കൂളിൽ എത്താം. സർവ്വശക്കിയും എടുത്ത് ഓടി. തൊട്ടുപിന്നാലെ ആ ശബ്ദം വരുന്നതു പോലെ.
ബ്ബ്ബ…. മബ്ബ... ബബ്ബ……
വലിയ വായിൽ കരഞ്ഞുകൊണ്ട് ഞാൻ ക്ലാസ്സിലേക്ക് ഓടിക്കയറി ആനന്ദവല്ലിടീച്ചറെ കെട്ടിപ്പിടിച്ചു. കരച്ചിലിനിടയിലും ഞാൻ പറഞ്ഞു കൊണ്ടിരുന്നു.
“കൊ…. കൊ...കൊന്തേമ്പിള്ളി… കൊന്തേമ്പിളി….. “
കാര്യം മനസ്സിലായ ടീച്ചർ എന്നെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു.
“ കരയാതെ കുട്ടി...അയാൾ ഒന്നും ചെയ്യില്ല... സംസാരിക്കാൻ കഴിയാത്ത ഒരു പാവല്ലേ... എന്തിനാ പേടിക്കുന്നേ... ഇവിടെ ടീച്ചർമാരൊക്കെയില്ലേ... ഇവിടേക്ക് വരില്ലാ... കരയാതെ... “
അമ്മയെപ്പോലെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന ടീച്ചറുടെ വയറിൽ മുഖം ചേർത്ത് ഞാൻ തേങ്ങി കൊണ്ടിരുന്നു..
പിന്നീട് …. നാലാം ക്ലാസ്സ് ജയിച്ച് ആ എൽ .പി സ്കൂളിനോട് വിടപറയുന്നതിനിടയിൽ പലപ്പോഴും വഴിയിൽ കൊന്തേമ്പള്ളി പൊട്ടനെ കാണാറുണ്ടായിരുന്നു. ഒരിക്കൽ പോലും ഞാൻ തനിച്ചായിരുന്നില്ല .ഒരു പറ്റം കൂട്ടുകാരോടൊപ്പം.
പുതിയ സ്കൂൾ പരിസരത്ത് അയാൾ വരാറില്ല. വളരുന്നതിനോടൊപ്പം കൊന്തേ മ്പള്ളി യോടുള്ള ഭയം കുറഞ്ഞു കൊണ്ടിരുന്നു. ഭയം തീരെ ഇല്ലാതായതോണ്ടാകാം ഞാൻ അ യാളേയും അയാളുടെ ആ ശബ്ദവും മറന്നത്.
ഇരുപത്തിമൂന്നാം വയസ്സിൽ സ്കൂളിൽ ടീച്ചറായി ജോലിയിൽ ചേർന്ന ആഴ്ചയിൽ കരഞ്ഞു കൊണ്ട് നിന്ന ദുർഗ്ഗ എന്ന ആ കൊച്ചു സുന്ദരിയുടെ നാവിൽ നിന്നും ഞാനാ പേര് വീണ്ടും കേട്ടു.
"ടീച്ചർ…. കൊന്തേമ്പളി പൊട്ടൻ… ദേ…. അവിടെ നിൽപ്പുണ്ട്.. എനിക്ക് പേടിയാ...“
ഗെയ്റ്റിന് പുറത്ത് അയാൾ…….
രണ്ട് തലമുറയുടെ പേടി സ്വപ്നം......... “കൊന്തേമ്പള്ളി പൊട്ടൻ"….!!
സ്കൂൾ വിട്ട് പോകുന്ന കുട്ടികളെ നോക്കി നിൽക്കുന്നു. മഴ നനയാതെ തലയിൽ ഒരു വെള്ള കവർ ചുറ്റിയിട്ടുണ്ട്.കുടയില്ലാതെ നനഞ്ഞു പോകുന്ന കുട്ടികളെ കുട ചൂടി പോകുന്നവരുടെ കൂടെ നിർബന്ധിച്ചു ചൂടിച്ചു വിടുന്നു.
വളരെ വേഗം പഴയ ആ മൂന്നാം ക്ലാസ്സുകാരിയുടെ ഭയം മനസ്സിനെ കീഴടക്കി. ദുർഗ്ഗയുടെ കൈയിൽ ഞാൻ മുറുകെ പിടിച്ചു. എത്ര പെട്ടെന്നാണ് മനസ്സ് ഭയത്തിന് അടിമപ്പെടുന്നത്.
നാലാം ക്ലാസ്സിലെ പൗലോസ് സാർ അടുത്തേക്ക് വന്നു. ഒരു പക്ഷെ ഞങ്ങളുടെ ഭയന്നുള്ള ആ നിൽപ്പുകണ്ടിട്ടാവാം.
"എന്തു പറ്റി ടീച്ചർ .ഈ കുട്ടിക്ക് കുടയില്ലേ പോകാൻ??
"അതല്ല സർ.. ദേ…. അയാൾ... അവിടെ... നിൽപ്പുണ്ട്... കൊന്തേമ്പളളി പൊട്ടൻ... " റോഡിലേക്ക് ചൂണ്ടി കൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു.
"ഓ... അയാളോ... ടീച്ചർക്കും ഭയമാണോ. വരൂ ..എന്റെ കൂടെ.."
 അതും പറഞ്ഞ് സാർ ദുർഗ്ഗയുടെ കൈയിൽ പിടിച്ചു.രക്ഷകനെ കിട്ടിയതുപോലെ ദുർഗ്ഗ എന്റെ കൈ വിടുവിച്ച് സാറിന്റെ ഒപ്പം മുറ്റത്തേക്ക് ഇറങ്ങി. കുട നിവർത്തി നടന്നു നീങ്ങുന്നതിനടയിൽ അവൾ എന്നെ തിരിഞ്ഞു നോക്കി.
“ടീച്ചർക്കും പേടിയാണല്ലേ…" എന്നവൾ ചോദിക്കുന്ന പോലെ തോന്നി.....
പെട്ടെന്ന് സാർ തിരിഞ്ഞു നിന്നു വിളിച്ചു.
"ടീച്ചറും വരൂ..."
ചമ്മിയ ചിരിയോടെ, ഭയം മാറാത്ത മനസ്സോടെ, ചാറ്റൽ മഴയിൽ ,സാരിയുടെ മുന്താണി തലയിലൂടെ ഇട്ടു കൊണ്ട് ഞാനും ഗൈയ്റ്റിനരികിലേക്ക് ചെന്നു.
കുട്ടികൾക്ക് റോഡ് ക്രോസ് ചെയ്യാൻ വേണ്ടി ,അയാൾ രണ്ട്സൈഡിൽ നിന്നും വരുന്ന വാഹനങ്ങൾ കൈകാണിച്ച് നിർത്തുന്നു. ദുർഗയേയും സാർ അവരോടൊപ്പം വിട്ടു. സാർ നോട് അയാൾ എന്തെല്ലാമോ ആംഗ്യ ഭാഷയിൽ പറയുന്നുണ്ട്. ചിരിച്ചു കൊണ്ട് സാർ തല കുലുക്കുന്നു. ഒരു വിധം കുട്ടികൾ പോയി കഴിഞ്ഞു.ഇനി ഓട്ടോയിൽ പോകാനുള്ളവർ ..വരാന്തയിൽ വണ്ടി നോക്കി നിൽക്കുന്നു.
"ടീച്ചർ, അയാൾ ഒരു പാവമാണ്. ആരേയും ഉപദ്രവിക്കില്ല. കുട്ടികളെ വലിയ ഇഷ്ടമാണ്. വർഷങ്ങളായി അയാൾ ഈ പരിസരത്തുണ്ട്. കുട്ടികളെ റോഡ് മുറിച്ചുകടക്കാനും ,വണ്ടികൾക്ക് വട്ടം ചാടാതിരിക്കാനും, ഒരു സംരക്ഷകനായി... രാവിലേയും വൈകുന്നേരവും അയാൾ ഈ ഗൈയ്റ്റിനു മുന്നിലുണ്ടാവും. ചില രക്ഷകർത്താക്കൾ കുട്ടികൾ വാശി പിടിക്കുമ്പോൾ പറഞ്ഞ് പേടിപ്പിക്കുന്നതാണ് ,കൊന്തേമ്പള്ളി പൊട്ടൻ വരും, കൈയ്യിൽ ചാക്കുണ്ട് അയാൾ പിടിച്ചോണ്ട് പോകും എന്നൊക്കെ.കുട്ടികളുടെ മനസ്സിൽ അയാളെ കുറിച്ചുള്ള പേടിപ്പെടുത്തുന്ന ചിത്രമായിരിക്കും. ഇവിടെ വന്ന് കുറച്ച് ദിവസങ്ങൾ കഴിയുമ്പോൾ ,എന്നും
അയാളെ കാണാൻ തുടങ്ങുമ്പോൾ, അടുത്ത് അറിയുമ്പോൾ , കുട്ടികളുടെ മനസ്സിലെ ഭയം മാറും. ടീച്ചർക്കും അത് മനസ്സിലാകും".
അത്രയും പറഞ്ഞുകൊണ്ട് സാർ സ്റ്റാഫ് റൂമിലേക്ക് പോയി.
കുട്ടികൾക്ക് പോകാനുള്ള ഓട്ടോ ഗൈയ്റ്റിനരികിൽ എത്തി. വരാന്തയിൽ നിന്നും കുട്ടികൾ കലപില ശബ്ദത്തോടെ ബാഗും തൂക്കി ഓട്ടോയുടെ അരികിലേക്ക് ഓടി വന്നു. കൊന്തേമ്പള്ളി കുട്ടികളെ ഓട്ടോയിൽ കയറാൻ സഹായിക്കുന്നു. കുട ചുരുക്കി കൊടുക്കുന്നു. ബാഗ് വാങ്ങി ഓട്ടോയുടെ പുറകിൽ വയ്ക്കുന്നു, വെപ്രാളത്തിൽ കയറുന്ന ഒരു കുട്ടിയുടെ ചെരുപ്പ് താഴേ വീണത് എടുത്തു കൊടുക്കുന്നു. ഒരു ബഹളമയം. അതിനിടയിലും ആ ശബ്ദം കേൾക്കാം.
ബ് ബ….ബ്ബ...മ്ബ്... ബ്ബ…….
"റ്റാ റ്റാ…. റ്റാ റ്റാ “ ...ഓട്ടോയിലെ കുട്ടികൾ അയാൾക്ക് നേരെ കൈവിശിക്കാണിച്ചു. അയാളും തിരിച്ച് കൈ വീശി കൊണ്ട് ഗയ്റ്റിനരികിൽ നിൽക്കുന്നു .
സ്കൂൾ മതിലിനരികിലുള്ള കൈത പൂത്തതിന്റെ സുഗന്ധത്തോടൊപ്പം, ഭയം മാറിയ മനസ്സുമായി ഞൻ അയാളെ നോക്കി നിന്നു..

By: MayaPrasad
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo