Slider

കോപ്രായക്കാരൻ

0

( എല്ലാ മിമിക്രി കലാകാരന്മാർക്കും ആദരവോടെ അതിലേറെ സ്നേഹത്തോടെ )
വാതിൽ പകുതി ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പാതി മയക്കത്തിൽ ആരോ മൃദുവായി തട്ടിയെന്ന് തോന്നിയപ്പോൾ ചാടി എഴുനേറ്റു. ജനലിലൂടെ അരിച്ചിറിങ്ങുന്ന നിലാവെളിച്ചത്തിൽ അരികെ ഒരു രൂപം.
“അയ്യോ ആരാ”
“അനൂ കിടന്നു കൂവാതെ. ഇതു ഞാനാ.”
“അമ്മയോ? പാതിരാക്ക് അമ്മയെന്താ മനുഷ്യരെ പേടിപ്പിക്കാൻ ഇറങ്ങിയതാണോ.”
“പതിയെ, പതിയെ ബഹളം വയ്ക്കാതെ അച്ഛൻ ഉണരും. മണി മൂന്ന് കഴിഞ്ഞു. അവൻ വന്നോ എന്നറിയാനാ.”
കുറെ നേരം ഞാൻ കാത്തു. പിന്നെ മയങ്ങി പോയി. അമ്മ വരൂ നമുക്ക് നോക്കാം ചിലപ്പോൾ വിളിക്കാൻ മടിച്ചു സിറ്റ്ഔട്ടിലിരുന്നു ഉറങ്ങുന്നുണ്ടാവും.
ശബ്ദം കേൾക്കാതെ മുൻ വശത്തെ വാതിൽ തുറന്ന് നോക്കി
“ഇല്ലമ്മേ ഏട്ടൻ വന്നിട്ടില്ല”
“ഇന്നെവിടെയാണോ ആവോ അവന് പരിപാടി. കഴിഞ്ഞ ദിവസം പ്രോഗ്രാം തുടങ്ങാൻ താമസിച്ചതിന് നാട്ടുകാർ ബഹളം ഉണ്ടാക്കിയെന്നോ, കല്ലെറിഞ്ഞെന്നോ ഒക്കെ പറഞ്ഞു”.
“അതൊക്കെ ഇതിൻറെ കൂടെ ഉള്ളതാണമ്മേ. അമ്മ പോയി കിടന്നോളൂ. വയ്യാത്തതല്ലേ ഞാൻ ഇരുന്നോളാം.”
അമ്മക്ക് പോകാൻ മനസ്സില്ലാത്തതു പോലെ ഗെയ്റ്റിലേക്കും നോക്കി നിൽപ്പാണ്. അമ്മയെ ഉന്തി തള്ളി അകത്തു കയറ്റി വാതിൽ അടക്കാൻ തുടങ്ങുമ്പോൾ……
“അമ്മയും അനിയത്തിയും കൂടി കലാകാരനെ കാത്തു ഉറക്കം ഒഴിഞ്ഞു ഇരിപ്പാണല്ലേ. രണ്ടു പേരും കൂടി വളം വച്ചു കൊടുത്തിട്ടാണ് അവനിങ്ങനെ ആയി പോയത്.
ഇല്ലാത്ത കാശുണ്ടാക്കി എൻട്രൻസ് കൊച്ചിങ്ങിന് ഒരു വട്ടമല്ല, രണ്ടു വട്ടം ചേർത്തതല്ലേ എന്നിട്ട് എല്ലാം കളഞ്ഞു കുളിച്ചു നടക്കുന്നു അമ്പല പറമ്പുകൾ തോറും പാട്ടും കൂത്തുമായ്.”
അച്ഛൻ മുറിക്കകത്ത് കയറി ദേഷ്യത്തിൽ വാതിൽ വലിച്ചടച്ചു. അച്ഛൻ എപ്പോഴും ഇങ്ങനാ. ഏട്ടനെ കണ്ടാൽ അപ്പൊ തുടങ്ങും.കോച്ചിങ്ങ് ക്ലാസ്സിൻറെ കഥ. ഏട്ടനാണെങ്കിൽ അതിലൊന്നും താല്പര്യമില്ല. ചറുപ്പം മുതൽ മിമിക്രിയും പാട്ടുമാണ് ഏട്ടന്റെ കലാപരിപാടികൾ. പ്ലസ് ടുവിന് ശേഷം സംഗീതം പഠിക്കണമെന്നായിരുന്നു ആഗ്രഹം. ഏട്ടൻ പറയുന്നത് അച്ഛൻ കേട്ട ഭാവം പോലും കാട്ടിയില്ല. ഏട്ടൻ ഇപ്പോഴും പറയും സംഗീതം പഠിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. കുറച്ചു കൂടി ആത്മവിശ്വാസത്തോടെ പാടാൻ കഴിയുമായിരുന്നു എന്ന്. അത് വഴി സിനിമയിലൊക്കെ എത്തിപ്പെടാൻ പറ്റുമെന്നായിരിന്നിരിക്കും സ്വപ്നം കണ്ടത്.
ഇന്ന് ഏട്ടൻ ആകെ മൂഡിയായിരുന്നു. സാധാരണ പ്രോഗ്രാമിന് പുറപ്പെടുന്നതിനു മുൻപ് ഇന്നത്തെ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ള മിമിക്രി എനിക്കും അമ്മയ്ക്കും വേണ്ടി കാണിക്കും. പാടാൻ ഉദ്ദേശിച്ച പാട്ടുകൾ പാടും. പ്രോഗ്രാം കഴിഞ്ഞു വന്നാലും അതുപോലെ തന്നെ വിശേഷം എല്ലാം പറയും. കൈയ്യടി കിട്ടിയതും, കൂക്കി വിളിച്ചതും, കമ്മറ്റിക്കാർ പറ്റിച്ചതും, ട്രൂപ്പിലുള്ള ആരെങ്കിലും വരാതായാലുള്ള പൊല്ലാപ്പുകളും എല്ലാം വള്ളി പുള്ളി വ്യത്യാസമില്ലാതെ പറയും. ഏട്ടൻ വീട്ടിലുള്ളപ്പോൾ എപ്പോഴും ചിരിയുടെ പൂരം
അമ്മയെ വേദനിപ്പിക്കണ്ട എന്ന് വിചാരിച്ചാണ് ഒന്നും പറയാത്തത്. ഇന്ന് പരിപാടിക്ക് പോകുന്നതിന് മുൻപ് ഏട്ടൻ പതിവില്ലാതെ ചോദിച്ചു
“അനൂ നിനക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ഞാൻ വെറുമൊരു കോപ്രായക്കാരൻ ആണെന്ന്”.
“എന്താ ഇപ്പോൾ ഇങ്ങനെയൊരു ചോദ്യം”
ഇന്നലെ ഞാൻ ജംഗ്ഷനിൽ ട്രൂപ്പിന്റെ വാൻ കാത്തു നിൽക്കുമ്പോൾ അച്ഛനും, കോച്ചിങ്ങ് സെൻററിലെ വേണു മാഷും അവിടെ നിന്നിരുന്നു. വേണു മാഷ് ഞാൻ എങ്ങോട്ടാ എന്ന് ചോദിച്ചപ്പോൾ അച്ഛൻ പറയുകയാണ് അവൻ എവിടെയോ കോപ്രായം കാട്ടാൻ പോവുകയാണെന്ന്. ഇവനൊരുത്തൻ കോപ്രായം കാട്ടി നടക്കുന്നു.. ഇവൻറെ അനുജൻ ഒരു വർഷം കൂടി കഴിഞ്ഞാൽ എംബിബിഎസ് പൂർത്തിയാക്കി ഡോക്ടർ ആയി വരും. ഇളയവനാണെങ്കിലും അവനെ കണ്ടു പഠിച്ചുകൂടെ. ഇവനും അവനെ പോലെ ആയാലെന്തായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ വച്ച് എന്നെ കുറ്റപ്പെടുത്തുമ്പോൾ, കോപ്രായക്കാരൻ എന്ന് പറയുമ്പോൾ മാഷാണെന്ന കാര്യം കൂടി അച്ഛൻ മറന്നു പോകും.
“അപ്പോ ഇനി മുതൽ കോപ്രായം കാട്ടാൻ പോകുന്നില്ലെന്നാണോ “
.
“പിന്നെ പോകാതെ. ഞാനിവിടെ ഇങ്ങനെ ഇരുന്നാൽ എൻറെ ട്രൂപ്പിലെ ഡോക്ടറും, എൻജിനീയറും ഒന്നും തന്നെ സ്വപ്നം പോലും കാണുവാൻ കഴിയാത്ത കൂട്ടുകാരുടെ കാര്യം കഷ്ടത്തിലാകും അവർക്കും ജീവിക്കേണ്ടേ. അജിത്തിൻറെ അനുജത്തിയുടെ കല്യാണം, സണ്ണിയുടെ അച്ചായന്റെ ഹാർട്ട് ഓപ്പറേഷൻ, ഇതിനെല്ലാം ഞങ്ങൾ വഴി കണ്ടെത്തണം അതിനു ഞങ്ങൾ കോപ്രായം കാട്ടിയേ മതിയാകൂ. കൂടെ എൻറെ അനുജൻറെ പഠിപ്പിനും എന്നെ കൊണ്ട് ആവുന്നതുപോലെ. ഞാൻ പരിപാടി അവതരിപ്പിച്ചു കിട്ടുന്ന, അച്ഛൻറെ ഭാഷയിൽ പറഞ്ഞാൽ കോപ്രായം കാട്ടി കിട്ടുന്ന പണത്തിൽ നിന്നും എൻറെ അനുജത്തിക്കുട്ടിയുടെ കല്യാണത്തിന് എന്തെങ്കിലും ചേർത്ത് വയ്ക്കേണ്ടേ. അച്ഛൻ മാഷിൻറെ ശമ്പളം കൊണ്ട് എല്ലാം കൂടി കൂട്ടിയാൽ കൂടുകയില്ലല്ലോ.
“ഓഹോ അപ്പോൾ എല്ലാം കണക്കു കൂട്ടി വെച്ചിരിക്കുകയാണല്ലേ നല്ല സ്നേഹമുള്ള ഏട്ടൻ”
“ഒരു കാര്യത്തിൽ ഇപ്പോഴേ എനിക്ക് വിഷമമുണ്ട്. നിൻറെ കുഞ്ഞേട്ടൻ ഡോക്ടറായി വരുമ്പോൾ എന്നെ, ഇ കോപ്രായക്കാരനെ നീ തഴഞ്ഞു കളഞ്ഞാൽ അത് മാത്രം എനിക്ക് സഹിക്കൂല്ല. അങ്ങനെ നീ ചെയ്താൽ പറഞ്ഞേക്കാം നിന്നെ കൊല്ലും ഞാൻ”.
ഇന്നത്തെ പോഗ്രാം എങ്ങനെ ആകുമോ എന്തോ നീ പ്രാർത്ഥിക്ക് അടി കിട്ടാതിരിക്കാൻ എന്നും പറഞ്ഞാണ് ഇറങ്ങി പോയത്.
അമ്മ സമാധാനമില്ലാത്തതുപോലെ പിന്നെയും ഇറങ്ങി വന്നു.
“എനിക്ക് ഇനി ഉറക്കം വരില്ല കുട്ടീ. ചിലപ്പോൾ തോന്നും അച്ഛൻ പറയുന്നതാ ശരിയെന്ന് എത്ര കാലം ഇങ്ങനെ നടക്കും. അവനും പഠിച്ചു ഏതു നിലയിൽ എത്തേണ്ടതാ “
“അതൊന്നും സാരമില്ല അമ്മേ. ഏട്ടന്റെ വഴി ഇതായിരിക്കും. മിമിക്രിയിൽ നിന്നും എത്രയോ പേരാണ് സിനിമയിലും, ടിവിയിലും , സ്റ്റേജ് ഷോകളിലും പ്രശസ്തരായിട്ടുള്ളവർ.”
“അതൊക്കെ വിരലിൽ എണ്ണാവുന്നവർ അല്ലേ മോളേ. ഒരിടത്തും എത്തിപ്പെടാത്തവർ അതിൻറെ എത്രയോ ഇരട്ടി കാണും.”
നേരം വെളുക്കുന്നതു വരെ ഏട്ടൻ വന്നില്ല. ചിലപ്പോൾ വൈകുന്ന ദിവസങ്ങളിൽ കൂട്ടുകാരുടെ ആരുടെയങ്കിലും വീട്ടിൽ തങ്ങുന്ന പതിവുണ്ട്.
അച്ഛൻ സ്കൂളിലേക്ക് ഇറങ്ങുവാൻ സമയം ചോദിച്ചു. ‘അവൻ ഇതുവരെ വന്നില്ലേ കൂട്ടുകാരെ ആരെയെങ്കിലും വിളിച്ചു ചോദിക്ക്."
“അച്ഛൻറെ ഒരു സ്നേഹം. ഇന്നലെ ഏട്ടനെ പറഞ്ഞതിൻറെയെല്ലാം കുറ്റബോധമായിരിക്കും”.
“രണ്ടുപേരുടെയും പഠിപ്പിന്റെ ചെലവ് വഹിക്കാനുള്ള സാമ്പത്തിക ശേഷി എനിക്കില്ല എന്നറിഞ്ഞുകൊണ്ട് തന്നെ,
അവനേക്കാൾ നന്നായി പഠിക്കുന്ന അനുജനുവേണ്ടിയാണ് എൻട്രൻസ് പോലും എഴുതാതെ പാട്ടു പഠിച്ചാൽ മതി എന്നും പറഞ്ഞു ഉഴപ്പിയത് എന്ന് എനിക്കറിയില്ലാ എന്നാണോ എൻറെ മോള് വിചാരിച്ചു വച്ചിരിക്കുന്നത്.
പക്ഷേ നിനക്ക് മനസിലാവില്ല കുട്ടീ അവൻറെ അനുജൻ നാളെ നിലയും, വിലയും ഉള്ളവനായി ജിവിക്കുമ്പോൾ ഇവൻറെ ഭാവി എന്തായി തീരും എന്ന ആധിയാണ് എനിക്ക്. അനുജൻറെ ജീവിതത്തിനു മുൻപിൽ ഇവൻ ചെറുതായി പോകരുത് എന്ന ചിന്തയാണ് എന്നെകൊണ്ട് ഇങ്ങനെ പറയാൻ ഇടവരുത്തുന്നത്. അത് അവനും നിങ്ങൾക്കും വേദനയുണ്ടാക്കുന്ന രീതിയിൽ ആയി പോകുന്നു. ഇനിയും വൈകിയിട്ടില്ലല്ലോ സ്ഥിരവരുമാനമുള്ള ഒരു ജോലി കണ്ടെത്താൻ എൻറെ കുറ്റപ്പെടുത്തലുകൾ ഉപകരിച്ചെങ്കിൽ....
ഇന്നിവനെ എല്ലാ കാര്യത്തിലും സപ്പോർട്ട് ചെയ്യുന്ന നീ പോലും മാറിപ്പോകും മോളെ അതാണ് കാലം.
ഇന്നത്തെ സമൂഹത്തിൽ പണവും പ്രതാപവും ഉദ്യോഗവും, അധികാരകാരമുള്ളവർക്കും അല്ലേ സ്ഥാനമുള്ളൂ. സാധാരണക്കാരന് എന്ത് വില”.
"അച്ഛാ, ഇത്രയും സ്നേഹം ഏട്ടന് വേണ്ടി മനസ്സിൽ ഉണ്ടായിട്ടാണോ പാവത്തിനെ വെറുതെ കോപ്രായക്കാരൻ എന്ന് വിളിച്ച് വേദനിപ്പിക്കുന്നത് "
"നീ ഇപ്പോൾ എന്താ പറഞ്ഞേ" ഇന്നസെന്റിനെ പോലെ കഴുത്തു ചരിച്ച്, തല വെട്ടിച്ച് കൊണ്ട് അച്ഛൻ ചോദിച്ചപ്പോൾ ഞാൻ അന്തം വിട്ടു പോയി.
അതു ശരി ഏട്ടനേക്കാൾ വലിയ കോപ്രായക്കാരൻ അച്ഛനാണല്ലോ കൊച്ചു ഗള്ളൻ എന്ന് വിളിക്കാനാണ് തോന്നിയത്.
"അച്ഛാ ദാ ഏട്ടൻ വരുന്നു. ഏട്ടന്റെ ട്രൂപ്പിൽ അച്ഛനെ കൂടി എടുക്കാൻ പറയട്ടേ. അച്ഛനും മോനും സൂപ്പറാ ട്ടോ കലക്കും."
നീ ഒന്ന് പോടീ മോളേ. അവൻ കോപ്രായക്കാരൻ ആയതിൻറെ ക്രെഡിറ്റ് എനിക്ക് തന്നെയാ” ഏട്ടനെ കാണാത്ത ഭാവത്തിൽ അച്ഛൻ കടന്നു പോയി.
പതിവില്ലാതെ അച്ഛൻറെ ഭാവമാറ്റം കണ്ട് പകച്ചു പോയി ഏട്ടൻ.
“വട്ടായോ” ഏട്ടൻ ചോദിച്ചു “അച്ഛൻ മാഷിനെ ഇങ്ങനെ കാണാറില്ലല്ലോ.”
“അതെ വട്ടായി.ഏട്ടനോടുള്ള സ്നേഹക്കൂടുതൽ കൊണ്ട് വട്ടായതാണ്. വന്ന കാലിൽ തന്നെ നിൽക്കാതെ കേറി വാ ഏട്ടാ പറയാം.
ചിലരങ്ങനെയാണ് മനസ്സിൽ കടലോളം സ്നേഹം നിറഞ്ഞു കവിഞ്ഞാലും വെളിയിൽ കാണിക്കില്ല.”
അമ്മചിരിക്കണോ കരയണോ എന്നറിയാതെ തേങ്ങലടക്കാൻ പാടു പെടുന്നു
രാധാ ജയചന്ദ്രൻ, വൈക്കം
08.05.2017
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo