Slider

ചാറ്റിംഗ്

0

എടീ..നീ ഇതെവിടാ ഇടയ്ക്കിടക്ക് മുങ്ങുന്നത്?
വാട്സാപ്പിലെ തിരക്കുപിടിച്ച ചാറ്റിനിടയിൽ,
Online ൽ നിന്നും last seen ലേക്ക് അവളുടെ
പ്രൊഫൈൽ നടത്തുന്ന അപ്രതീക്ഷിത ചുവടുമാറ്റം വരുത്തുന്ന നീരസത്തോടെ അവൻ ചോദിച്ചു.
"എടാ..ഞാനത് പറയാൻ മറന്നു.പട്ടിക്കൂട് പണിയാൻ ഇന്നലെ മുതൽ ജോലിക്കാരുണ്ടായിരുന്നു.
അവർക്ക് കുടിക്കാൻ വെള്ളം എടുത്തു കൊടുക്കാൻ പോകുന്നതാ.
അവൾ പറഞ്ഞു..
എന്നിട്ട്..നീ ഇതുവരെ പറഞ്ഞില്ലല്ലോ..
സത്യം പറ,നീ വേറേ ആരോടാ ചാറ്റുന്നത്.?
സ്വാഭാവികമായും ഇത്തരം സാഹചര്യങ്ങളിൽ,പൊട്ടിമുളച്ചേക്കാവുന്ന സംശയത്തോടെ, അവൻ ചോദിച്ചപ്പോൾ..
ചാറ്റിക്കൊണ്ടിരുന്ന അവൾ ചീറ്റി!
"എടാ..ഒരുമാതിരി തറ സംസാരം എന്നോടെടുക്കല്ലേ.ഇങ്ങനാണേൽ ഞാനിനി വരില്ല..
"ഓഹ്.!ഈ ചക്കരയുടെ ഒരു കാര്യം.എടീ മുത്തേ ഞാനൊരു തമാശ പറഞ്ഞതല്ലേ..
ആ ഒലിപ്പിച്ച മറുപടിയോടെ അവൻ രംഗം ശാന്തമാക്കി.
സകൂളിലെ ഐതിഹാസികമായ പത്ത് വർഷത്തെ പഠിത്തം കഴിഞ്ഞിറങ്ങിയിട്ട് ഇപ്പോൾ വർഷം ഇരുപതാകുന്നു.
അപ്പോഴാണ് ലോകത്തിൻറെ പല പല ഭാഗത്തായ് ചിതറിത്തെറിച്ചുപോയ,പഴയ പടക്കുതിരകളെ കുറേപ്പേരേ സംഘടിപ്പിച്ച് ഒരു വാട്സപ്പ് ഗ്രൂപ്പ് തുടങ്ങിയത്.
പത്താം ക്ളാസിലെ അവസാന പരീക്ഷയും കഴിഞ്ഞ് ആ സകൂളിൽ നിന്നിറങ്ങിയോടിയപ്പോൾ കിട്ടിയ ആശ്വാസം പിന്നീട്,സ്വന്തം ഭാര്യയെ നാട്ടിലുപേക്ഷിച്ച് ഗൾഫിൽ വന്നപ്പോൾ പോലും അനുഭവിച്ചിട്ടില്ലെന്ന് അവനോർത്തു.
ഇപ്പോഴും പല രാത്രികളിലും,ഒരു പോള "കണ്ണുതുറക്കാതെ" ആത്മാർഥമായ് നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന സമയത്തും..
വന്ന് തട്ടി വിളിച്ച്,ഡ്യൂട്ടിക്ക് ശല്യം വരുത്തുന്ന അറബികളുടെ തൂവെള്ള വസ്ത്രം കാണുമ്പോൾ..
ഹെഡ് മാസ്റ്റർ കടുവാകുട്ടൻപിള്ള സാറിൻറെ കണക്ക് ക്ളാസ് ആണെന്നു കരുതി ഇപ്പോഴും ഞെട്ടി എഴന്നേൽക്കാറുണ്ട്.
ഒന്നുകൂടി സ്കൂളിൻറെ പടി കയറുന്ന കാര്യം ആലോചിക്കുമ്പോൾ തന്നെ..ഹോ..പേടിച്ച് കിടുകിടാ വിറക്കും.
ആ അവനാണ്.."ഗുൽമോഹർചുവട്ടിൽ"എന്ന ടൈറ്റിലോടെ പ്രൊഫൈൽ പിക്ച്ചറുമിട്ട്,വാട്സപ്പ് ഗ്രൂപ്പ് തുടങ്ങിയതും..ഇക്കണ്ട തൈക്കിളവൻസിനെയും കിളവികളെയുമൊക്കെ സംഘടിപ്പിച്ചതും.
പലരേയും "ആലുവാ മണൽപ്പുറത്ത്"വെച്ചു കണ്ട പരിചയം പോലുമില്ലങ്കിലും, ഇല്ലാത്ത നൊസ്റ്റാൾജിയയും കാച്ചി,
ആദ്യത്തെ പരിചയപ്പെടലുകളും ആക്രാന്തവുമൊക്കെ കഴിഞ്ഞപ്പോൾ,ഗ്രൂപ്പിലിപ്പോൾ..മറ്റ് ഏതൊരു സ്കൂൾ ഗ്രൂപ്പിനേപ്പോലെ"ഗുൽമോഹനനും"ശൂന്ന്യമായ്.
പക്ഷേ ഗ്രൂപ്പിലാളില്ലെങ്കിലും..ചാറ്റിങ് തകൃതിയായ് നടന്നു.ഗ്രൂപ്പിൽ നിന്ന് പുറത്ത് ചാടിച്ച പല റിട് "ടയേഡ്" സുന്ദരിമാരുമായ് അവനടക്കമുള്ള,ചത്താലും ഇനി റിട്ടയേഡ് ആവില്ലന്ന് തീരുമാനിച്ച പല തൈക്കിളവൻമാരും കൊഞ്ചിക്കുഴഞ്ഞു.
അപ്പോഴും വഴിതെറ്റിയ പിച്ചക്കാരേപ്പോലെ ചില അപരിചിതർ ഗ്രൂപ്പിൽ വന്ന് ചുമച്ചും..തുമ്മിയും..ഒടുവിൽ ഒരു പ്രതികരണവുമില്ലന്ന് മനസ്സിലാക്കി കാർക്കിച്ച് തുപ്പി പോകുന്നതും കാണാമായിരുന്നു.
അങ്ങിനെ..ആറോ ഏഴോ മാസം മാത്രം സജീവമായിരുന്ന ആ ഗ്രൂപ്പിലെ..ഒരു ജീരകമുട്ടായിയുടെ പോലും പരിചയം തമ്മിലില്ലാതിരുന്ന രണ്ട് സഹപാഠികളാണ് ഇവിടെയിപ്പോൾ കൊഞ്ചിക്കുഴഞ്ഞുകൊണ്ടിരിക്കുന്നത്.
അവൻറെ ഭാര്യ നാട്ടിൽ..അവൻ ഇവിടെ ഗൾഫിൽ.
അവളുടെ ഭർത്താവ് ഗൾഫിൽ..
അവൾ അവിടെ നാട്ടിൽ..
എന്താ ചേർച്ച?ഇപ്പോൾ മനസിലായില്ലേ,ഇവര് തമ്മിൽ ഇന്നല്ലെങ്കിൽ നാളെ ചേരേണ്ടതായിരുന്നു എന്ന്.
"ഹായ്..ഡാ,ഞാൻ വന്നു.
അവളുടെ മെസേജ് കണ്ടവൻ ചാടി വീണു.
"എടീ..ആ ജോലിക്കാര് നമ്മുടെ നാട്ട്കാരാണോ?
ഊം..?എന്താടാ..
അല്ല..വല്ല അന്ന്യസംസ്ഥാനക്കാരുമാണെങ്കിൽ സൂക്ഷിക്കണേ..
സ്വന്തം ഭർത്താവിനേക്കാൾ കരുതലോടെയുള്ള അവൻറെ ഓർമ്മപ്പെടുത്തലിൽ അവൾ പൂത്തുലഞ്ഞു.
അറിയില്ലെടാ കുട്ടാ..തമിഴ് നാട്ടുകാരാണെന്ന് തോനുന്നു.മൂന്ന് പേരുണ്ട്.നീ പേടിക്കേണ്ട..ഇന്നത്തോടെ ജോലി തീരും.
എന്നും പറഞ്ഞവൾ,ഒരു പട്ടി,മറ്റൊരു പട്ടിയെ ആശ്വസിപ്പിക്കുന്ന സ്റ്റിക്കർ ഇട്ടു കൊടുത്തു.
ഓഹ്..ആശ്വാസം!
അതു കണ്ടപ്പോഴാണ് ഈ പട്ടിക്ക്...സോറി അവന്,സമാധാനമായത്.
തിരിച്ച്..ബലൂണും കൊണ്ട് തുള്ളിച്ചാടുന്ന ഒരു കഴുതയുടെ സ്റ്റിക്കറിട്ടുകൊടുത്തു അവനും.
പിന്നീടങ്ങോട്ട്..ചാറ്റിങ്ങ് ചൂടു പിടിച്ചു.വൈകുംനേരമാകുമ്പോൾ,നേരം ഇരുളാൻ തുടങ്ങുമ്പോൾ അല്ലെങ്കിലും അതൊരു പതിവാണല്ലോ..
ഏതോ..ഫോട്ടോയുടേയോ,സെൽഫിയുടയോ കാര്യം അവൻ പറഞ്ഞതിനവൾ,രാത്രിയാകട്ടെ കുട്ടാ എന്നു പറഞ്ഞ്..കൊഞ്ചി.
എങ്കിൽ ശരി..നമുക്ക് ഇനി അൽപ്പം പഴയ കാര്യങ്ങളാവാം.
അവൾ പറഞ്ഞു.
ശരി..ശരി
വലിയ താൽപ്പര്യമൊന്നുമില്ലാഞ്ഞിട്ടും അവൻ മൂളി..
"എങ്കിലും നമ്മുടെ കൂടെ പഠിച്ച കുറേ ഏറെപ്പേരേയും ഇനിയും കണ്ടിട്ടില്ലല്ലോഡാ..
ഓഹ്..എല്ലാവരും ഒരോരോ തിരക്കിലായിരിക്കുമെടീ..അതാ.
ആ മറുപടി അവൻ ടൈപ്പ് ചെയ്തത് ഒരു കോട്ടു വായയോടായിരുന്നു.
പക്ഷേ കോട്ടുവായിടുന്ന പൂച്ചയുടെ സ്റ്റിക്കർ ഉണ്ടായിട്ടും അവൻ അയച്ചില്ല.
"അന്ന് ക്ളാസിലെ ലാസ്റ്റ് ബെഞ്ചിലിരുന്ന ഒരു "ദിനേശനു"ണ്ടായിരുന്നു.ജീരകമുട്ടായി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞാൽ, ഞങ്ങൾക്ക് കിട്ടേണ്ട ടീച്ചറിൻറെ അടി..സ്വന്തം..തഴമ്പിച്ച കൈയ്യിൽ ഏറ്റു വാങ്ങിയിരുന്നൊരു ദിനേശനെ.
നിനക്കോർമ്മയില്ലേ അവനേ..
പക്ഷേ..അപ്പോഴേക്കും അങ്ങേത്തലയ്ക്കൽ അവൻ "last seen" കാട്ടിപ്പോയിരുന്നു.
"കൊച്ചമ്മാ.."
നിരാശയോടിരുന്ന അവൾ,വെളിയിൽ ജോലിക്കാർ വിളിച്ചത് കേട്ട് ഞെട്ടിയുണർന്നു.
സമയം..സന്ധ്യയായ്..അവർ ജോലി തീർത്തു വന്നു നിൽക്കുകയാണ്.
സ്വയരക്ഷാർഥം അവൾ പൂട്ടിയിട്ടിരുന്ന സിറ്റ് ഔട്ടിലെ ഗ്രില്ലിനപ്പുറം ഭവ്യതയോടെ നിന്ന തൊഴിലാളികൾക്കടുത്തേക്ക് അന്നത്തെ ജോലിക്കൂലിയുമായ് അവൾ ചെന്നു.
ഗ്രില്ലിനകത്തേക്ക് നീണ്ട കൈകളിലൊന്നിലേക്ക് കൂലി വെച്ചുകൊടുക്കുമ്പോൾ..പുറത്തെ അരണ്ട വെട്ടത്തിൽ,ആ പണം ഏറ്റുവാങ്ങിയ മുഖങ്ങൾ വിടർത്തിയ സംത്രിപ്തിയുടെ പുഞ്ചിരി അവൾ കണ്ടില്ല.
അപ്പോഴേക്കും..അവളുടെ വാട്സാപ്പിൽ അവൻറെ മെസേജ് വന്നൂ..
"എടീ..പൊന്നൂസ്സേ..രാത്രിയിൽ "സെൽഫി"യുടെ കാര്യം മറക്കല്ലേ."
നാണത്തിൽ പൊതിഞ്ഞ പുഞ്ചിരിയോടെ അവൾ അകത്തേക്ക് കയറിപ്പോകവേ..
"തഴമ്പിച്ച"കൈകളിൽ അവളേകിയ രൂപ എണ്ണി തിട്ടപ്പെടുത്തുകയായിരുന്നു....
"ദിനേശൻ"
നേരത്തേ പറഞ്ഞ കൂലിയിലും പത്ത് രൂപ കൂടുതലുണ്ടെന്ന് പറയാൻ തുനിഞ്ഞ് അവൻ തിരിഞ്ഞു.
അപ്പോഴേക്കും ആ വലിയ വീടിൻറെ വാതിൽ അടഞ്ഞു.
ആ പത്ത് രൂപയ്ക്ക്,വലിയ വീട്ടിലെ "കൊച്ചമ്മ" തനിക്ക് പണ്ട് വാങ്ങിത്തരാമെന്ന് പറഞ്ഞ് പറ്റിച്ച"ജീരകമുട്ടായി"വാങ്ങി,
വഴിക്കണ്ണുമായ്..എരിവയറുമായ് കാത്തിരിക്കുന്ന കുട്ടികൾക്ക് കൊടുക്കാമെന്നോർത്ത്.ചുണ്ടിലൊതുക്കിയ പുഞ്ചിരിയോടെ അയാൾ നടന്നു.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo