Slider

അതിമോഹമായിരുന്നു സൂർത്തുക്കളെ... (നർമ്മകഥ)

0
Image may contain: 1 person

ബാപ്പാനെ അതായത് എന്നെ തീരെ കിട്ടുന്നില്ലെന്ന് കെട്ട്യോൾക്കും കുട്ട്യോൾക്കും ഭയങ്കര പരാതി.
പ്രത്യേകിച്ച് പണി ഒന്നും ഇല്ലെങ്കിലും നാട്ടുകാരുടെ കാര്യങ്ങളൊക്കെ അറിഞ്ഞ് അങ്ങാടിയിലെ കടകളൊക്കെ അടച്ചു എന്ന് ഉറപ്പു വരുത്തിയതിന് ശേഷമാണ് സാധാരണ വീട്ടിലെത്താറ്.
വീട്ടുകാരുടെ പരാതിക്ക് പരിഹാരമായിക്കോട്ടെ എന്ന് കരുതിയാണ് അന്ന് നേരത്തെ വീട്ടിലെത്തിയത്.അല്ലാതെ ഇടമഴ തിമിർത്തു പെയ്ത കുളിര് കണ്ട് വന്നതൊന്നും അല്ല കേട്ടോ...
പക്ഷെ എന്തു ചെയ്യാം... ബാപ്പ നേരത്തെ വരാൻ കുട്ടികൾ പായാരം പറഞ്ഞിരുന്നത് അവർക്ക് ഗെയിം കളിക്കാനായിരുന്നു എന്ന ബുദ്ധി എനിക്കോടി വന്നപ്പോഴേക്കും മൊബൈലിലെ ചാർജും കഴിഞ്ഞു, വീട്ടിലെ കറണ്ടും തീർന്നു..
അത് അങ്ങിനെത്തന്നെയല്ലെ. കമ്പി നനയാൻ കാത്തു നിൽക്കുകയാ കറണ്ടു പോകാൻ.
ഏതായാലും മരുഭൂമിയിലെ നീരുറവ പോലെ പെയ്ത മഴയിൽ കോരിയിട്ട കുളിരിൽ ഒന്നു മയങ്ങാമെന്ന ആ. അതിമോഹമുണ്ടല്ലൊ... വെറും അതിമോഹം മാത്രമായിരുന്നു സൂർത്തുക്കളെ..
പൂർത്തിയാകാത്ത ആ അതിമോഹവുമായി കണ്ണിലെണ്ണയൊഴിച്ചു കുട്ടികൾ ഉറങ്ങുന്നതും കാത്തു കിടന്ന ഞാൻ തന്നെ അറിയാതെ ഉറങ്ങിപ്പോയത് ഒരു വിധിയായിരിക്കാം.
അല്ലെങ്കിലും അങ്ങിനെത്തന്നെയാണല്ലൊ.. മാമ്പഴം പഴുക്കുമ്പോൾ കാക്കയ്ക്ക് വായിൽ പുണ്ണ് എന്ന് ഏതോ ഒരു ചെങ്ങായി പറഞ്ഞത് എത്ര ശരിയാ...
നായിനെ കാണുമ്പോൾ കല്ല് കാണൂല, കല്ല് കാണുമ്പോൾ നായിനെ കാണൂല. ഇത് രണ്ടും കൂടി കാണുമ്പോ എറിയാൻ തോന്നൂല എന്നൊക്കെ പറഞ്ഞ മാതിരിയാ ഇതിന്റെയൊക്കെ സംഗതി.
ഏതായാലും പൂരണമാകാത്ത ആഗ്രഹങ്ങളുടെ തിരമാലകൾ ഹൃദയത്തിൽ വേലിയേറ്റം സൃഷ്ടിക്കുമ്പോൾ നമ്മൾക്ക് ഉറങ്ങാൻ കഴിയുമോ.? കഴിഞ്ഞാൽ തന്നെ എത്ര നേരം?.
അതു തന്നെ ഇവിടെയും സംഭവിച്ചൊള്ളു..
ഉറക്കക്ഷീണമെല്ലാം മാറിയ അവസ്ഥയിലാണ് ഉണർന്നത്.മൊബൈൽ എടുത്ത് സമയം നോക്കിയപ്പോഴാണ് സ്വിച്ച് ഓഫ് ആയത് ഓർമ്മ വരുന്നത്.
വേഗം ഭാര്യയുടെ മൊബൈലെടുത്ത് നോക്കി.. സമാധാനമുണ്ട്.. പതിനൊന്നു മണിയേ ആയിട്ടുള്ളൂ.... കുളിരു കോരാൻ ഇനിയും സമയം ബാക്കി.
ങ്ങേ.... പതിനൊന്നു മണിയോ...? ഞാൻ ഉറങ്ങിയത് പന്ത്രണ്ട് മണിക്കാണല്ലൊ?.
പിന്നെ ഇതേതാ പതിനൊന്നു മണി?.
ഭാര്യയുടേതല്ലെ ഫോൺ. പുറകിലേക്കോടുന്ന ഫോൺ. അതാണ് ഭാര്യയുടെ ഫോണിന്റെ ഒരു ഇത്.
ഏതായാലും ഉണർന്നു. എണീറ്റു ഒച്ചയും ബഹളവുമുണ്ടാക്കാതെ വേഗം പുറത്തിറങ്ങണം.. എന്നിട്ടൊന്ന് മൂത്രമൊഴിക്കണം.
വീട്ടിനകത്തെ ബാത്ത്റൂമിൽ നിന്ന് കാര്യം സാധിച്ചാൽ ഒരു ബക്കറ്റ് വെളളം നഷ്ടം.. പുറത്താണെങ്കിലോ ഒരു കപ്പ് വെള്ളം മാത്രം. ഈ വേനൽക്കാലത്ത് ഇങ്ങനെയൊക്കെ ഒന്ന് കണ്ടറിയണം.
വാതിൽ തുറന്ന് മെല്ലെ പുറത്തിറങ്ങി.. നല്ല തണുത്ത കുളിർ കാറ്റ്. ഹായ്.... നല്ല കാറ്റ്... നല്ല നിലാവ്....
പക്ഷെ..... കോലായിൽ നിന്ന് മുറ്റത്തേക്കിറങ്ങിയ ഞാൻ ആ രംഗം കണ്ട് ആകെ സ്തബ്ധനായിപ്പോയി.
പൂർണ നിലാവിൽ പുറത്തെ ബാത്ത് റൂമിനടുത്ത് കറുത്ത ഒരു രൂപം. അടിവയറ്റിൽ നിന്ന് ഒരു കാള ൽ.
ആകെ വിറച്ച് പോകുന്നു... ആരാണത്? എന്ന് ചോദിക്കണമെന്നുണ്ട്. പക്ഷെ ശബ്ദം പുറത്തേക്ക് വരുന്നില്ല.. എന്നാലും സമചിത്തത വീണ്ടെടുത്ത് ഞാൻ ആ രൂപത്തിലേക്ക് നോക്കി.
ഇനി വല്ല പർദ്ദയോ അപായയോ ഉണക്കാനിട്ടതാണോ..?
അല്ല ഇത് ഒറിജിനലാ.. കൈ ഇളകുന്നുണ്ട്. ആകെ പേടിച്ച് വിറച്ച് എന്റെ സംഗതിയൊക്കെ എങ്ങാണ്ടോ പോയി.
പെട്ടെന്ന് ആ രൂപം എന്റെ നേരെ തിരിഞ്ഞു. പിന്നിൽ നിൽകുന്ന ആളെ അതായത് എന്നെ കണ്ട് ആ രൂപം ഒരു അലർച്ച. അതു കേട്ട ഞാൻ ആകെ ഭയന്ന് വിറച്ചു. അലറിക്കൊണ്ട് ഞാൻ അകത്തേക്ക് പാഞ്ഞു..
പിന്നെ ഞമ്മളെ സ്വന്തം ഭാര്യ കുറച്ച് വെള്ളം മുഖത്തേക്ക് തളിച്ചപ്പഴാ ഞാൻ ഉണർന്നത്.
നോക്കിയപ്പോ കുട്ടികളുണ്ട് ചുറ്റും കൂടി നിൽക്കുന്നു. എല്ലാവർക്കും ഉണ്ട് ഒരു വളിഞ്ഞ ഇളി.
രാവിലെ നേരം വെളുത്തപ്പൊ ഭാര്യക്ക് ചിരി നിൽക്കുന്നില്ല. രാവിലെ നടക്കാനിറങ്ങിയ കറുത്ത പർദ്ദയിട്ട സ്ത്രീകൾ രണ്ടിലൊന്നിന് ശങ്ക വന്നപ്പോ കയറി വന്നതാ..
ഒരാൾ ബാത്ത്റൂമിലും ഒരാൾ പുറത്തും ബാക്കിയുള്ളവർറോഡിലും.
എന്റെ അലർച്ചകേട്ട് ബോധം പോയ പുറത്തുണ്ടായിരുന്ന ആളെ അപ്പൊത്തന്നെ ആശുപത്രീ കൊണ്ടോയത്രെ.
ഹുസൈൻ എം കെ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo