Slider

.........ഞാനവളല്ല

0

.........ഞാനവളല്ല
എഴുത്തു നിർത്തി വെറുതെ സമയം പോകാൻ ഇൻബോക്സ് കയറിയിറങ്ങുമ്പോളാണ് അവളു കാണുന്നത്.
ന്നാലും നീയെന്നെ തഴഞ്ഞിട്ടു പോയില്ലേ ന്ന്...
അന്ന് അതുവായിച്ച് വിറഞ്ഞുവന്ന ദേഷ്യത്തിന് അതിരില്ല. അവൾ മറുപടി കൊടുത്തുമില്ല...
പക്ഷേ ഇന്ന് ഈ നിശബ്ദതയിൽ അവൾക്ക് പറയാനുണ്ട് ...
***
ആദ്യം കണ്ടപ്പോൾ തന്നെ ഇഷ്ടമായി ഞാൻ കല്യാണം കഴിച്ചോട്ടേയെന്ന് പാതിരാത്രി പന്ത്രണ്ട് മണിക്ക് ചോദിച്ചവൻ നീ..
കറുപ്പ് എനിക്ക് ഇഷ്ടമല്ലന്നു ഞാൻ.
എന്നിട്ടും, രാവിലെ ഞാൻ നിന്റെ വീട്ടിൽ വന്നിരുന്നു. തമ്മിൽ സംസാരിച്ചിരുന്നു.
പുഴയിലെ ഓളങ്ങളിലേക്കു നോക്കി ജന്നലരികിൽ നിന്നപ്പോൾ അരികിലൂടെ വന്നു വന്നു പോകുന്ന നിന്റെ കാറ്റും ഗന്ധവും അറിഞ്ഞിരുന്നു.
പുഴയിറമ്പിലെ അമ്മകറുമ്പിയുടെ വെളുത്ത ഇലകളും കുഞ്ഞു പൂക്കളും എത്ര ഭംഗിയുള്ളവയാണെന്ന് അന്നാണ് ഞാൻ കണ്ടത്.
കണ്ണുകൾ കഥ പറഞ്ഞോ അതോ ഇല്ലേ.
ഞാൻ സംശയിച്ചിട്ടുണ്ട്....
ചിലപ്പോൾ ആ നോട്ടം നേരിടാനാവാതെ മുഖം കുനിച്ചിട്ടുണ്ട്.നാണിച്ചിട്ടുണ്ട്...
അന്ന് നിലാവിൽ എല്ലാവരും ഉറങ്ങിയതിനുശേഷം മുറ്റത്തിറങ്ങി നിന്നത്. .. ഞാനിന്നും ഓർമ്മിക്കുന്നുണ്ട്.
എന്തു ഭംഗിയാണ് നിന്റെ വീടും പുഴയിറമ്പുമെന്ന് ഞാനെത്ര തവണ വിചാരിച്ചിരിക്കുന്നു .... അവളോട് പറഞ്ഞിരിക്കുന്നു....
തമാശയാണെങ്കിലും അന്നവൾ പറഞ്ഞു
ന്നാ നീ എന്റെ ചേട്ടായിയെ കെട്ടിക്കോന്ന്.....
ഉള്ളിൽ ഇളകിയ ഓളങ്ങൾ കെട്ടടങ്ങാതിരുന്നെങ്കിലെന്ന് മോഹിക്കുമ്പൊഴും
ഞാനെന്നെ നിയന്ത്രിച്ചു.
കാരണം പ്രണയത്തെക്കാൾ മനോഹരമായിരുന്നു അന്ന് ആ സൗഹൃദം.
അൽപ്പം പോലും തെറ്റിദ്ധാരണ ഉണ്ടാകാതെ ഒരു കണ്ണാടി പോലെ സൂക്ഷിച്ചിരുന്നത്....
ഇത് നിന്റെ വീടാണ് എന്നു പറഞ്ഞ ആ നിഷ്കളങ്കമായ മുഖം. .....
 നിനക്കറിയില്ല... സൗഹൃദത്തിലും സ്വാർത്ഥതയുണ്ട്... വിട്ടുപോകുമോന്ന് പേടിയുണ്ട്... വിരഹവേദനയുണ്ട്. സ്നേഹനോവുണ്ട്... പരസ്പരം നോവരുതെന്ന കരുതലുണ്ട്... ഒരു പ്രണയം പോലെ തന്നെ മനോഹരമാണതും. വിശ്വാസവഞ്ചന പാടില്ലാത്ത ഒരു കണ്ണാടിസൗധംആണത്.
ന്നിട്ടും ഞാൻ നിന്റെ കൂർത്ത നോട്ടങ്ങളിൽ തകർന്നു പോയി...
 അന്ന് കുളി കഴിഞ്ഞ് ആദ്യം വന്ന എന്നെ
കതകിനു പുറകിൽ കൂച്ചുവിലങ്ങിട്ട് അമർത്തി മുദ്ര വെച്ചപ്പോൾ.. നീയൊരു കുഞ്ഞു പ്രാവാണെന്നു പറഞ്ഞപ്പോൾ. .... അവിടെ തളർന്നു പോയതാണ് തനുവും മനസ്സും. ..
കുതറിമാറി...മുഖം കുനിച്ചു നിന്നപ്പോൾ
പിറകിനു വന്ന അവൾ സംശയത്തോടെ നോക്കിയപ്പോൾ ഞാൻ എന്തിനോ പേടിച്ചുപോയി....
അതാണ് പിന്നീട് മുകയായിപ്പോയത്.
ഒരുങ്ങിയിറങ്ങി യാത്ര ചോദിക്കാൻ വന്നപ്പോൾ നീയോർക്കുന്നോ നീ ഉറങ്ങുകയായിരുന്നു.
നീയുറങ്ങുന്നത് ഞാൻ നോക്കി നിന്നു. ഇത്തിരി നേരം.എനിക്ക് ഒരുപാട് ഇഷ്ടമായി നിന്റെ ഉറക്കം. മുടിയിൽ വിരലോടിക്കാൻ ചേർന്ന് മയങ്ങാൻ എന്നിലെ പെണ്ണ് മോഹിച്ച ആദ്യ നിമിഷം
തോണ്ടി വിളിച്ച എന്റെ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചത്തിട്ടു വീണ്ടും. ..
ഇതെഴുതുന്നത്... ഒന്നും ഞാൻ മറന്നതല്ല. ആദ്യ പ്രണയം ആരും മറക്കില്ല.
ഞാൻ എന്താണ് ചെയ്യേണ്ടിയിരുന്നത്. ..
എല്ലാ ദിവസവും അങ്ങോട്ടേക്ക് വരണമായിരുന്നോ നിന്റെ പ്രണയം ഏറ്റുവാങ്ങാനായി....
കാണാതിരുന്നപ്പോൾ വിശ്വസിച്ചു. എപ്പോഴെങ്കിലും വീട്ടിൽ വരുമെന്ന്.
ഒരു താലി സ്വപ്നം കണ്ടിരുന്നു...എപ്പോഴും.
നീ തന്ന സ്നേഹമുദ്രകൾ ഏറ്റുവാങ്ങിയത് പ്രണയമല്ലാതെ മറ്റെന്തായിരുന്നു...
നിന്റെ വിളി കാതോർത്തിരുന്നു...
കല്യാണം ആണു പോലും. ...
തിരുത്തണമായിരുന്നോ...
പെണ്ണ് കംപ്യൂട്ടർ ഓപ്പറേറ്റർ ആണെന്ന് പറയുമ്പോൾ നിന്റെ സ്വരത്തിൽ എന്താ ഒരു സന്തോഷം. ... ലോട്ടറി അടിച്ചപോലെ......
ശരിയാണ് കംപ്യൂട്ടർ പ്രാബല്യത്തിൽ വരാത്ത അക്കാലത്ത് നീ മൂക്കില്ലാ രാജ്യത്തെ രാജാവായപ്പോ ഞാൻ എന്തു പറയണമായിരുന്നു.
വന്നു വെട്ടി വിഴുങ്ങീട്ടു പോന്നു. അന്നു വരെ എന്റെ സ്വപ്നങ്ങൾക്ക് നിന്റെ ചൂടുള്ള ശ്വാസം. .. കൂട്ടുണ്ടായിരുന്നു.
അന്ന് ആദ്യമായി ഞാനെന്റെ ചുണ്ടുകളെ വെറുത്തു.....
അന്ന് ഞാൻ കഴിച്ച നിന്റെ കല്യാണസദ്യ ആ പുഴയിലെമീനുകൾ തിന്നുന്നത് ആ ശർദ്ദിലിനിടയിൽ ഞാനൊരെരിച്ചിലോടെ ആസ്വദിച്ചു.
പിന്നെ കണ്ണാടിയിൽ പോലും നോക്കാറില്ലായിരുന്നു.ഞാൻ എനിക്കു തന്നെ തീർത്ത ഏകാന്ത വനവാസത്തിൽ ഞാൻ നിന്നെ മറന്നു. അല്ല മറന്നെന്ന് എന്റെ മനസ്സ് ഭാവിച്ചു .
ന്നിട്ടും പിന്നേയും ഞാനറിഞ്ഞു.... ഞങ്ങളുടെ കൂടെ വന്ന ആ മൂന്നാമതൊരാളെയും നീയന്ന് പ്രൊപ്പോസ് ചെയ്തിരുന്നു
അതുകൂടിയറിഞ്ഞപ്പോൾ പൂർണമായി.
ഒന്നുമറിയാത്ത എന്റെ സൗഹൃദം നിന്റെ കൂടപ്പിറപ്പ്, രാത്രിയിലെ എന്റെതേങ്ങലുകളെ ആ നെഞ്ചോട് ചേർത്തു.
കാലം മുറിവുകൾ മായ്ച്ചില്ല...മറച്ചു വെച്ചു. എന്റെ സന്തോഷത്തിനു വേണ്ടി.
ഇന്നിപ്പോൾ എനിക്ക് ചിരിയുണ്ട്.എന്റെ ചുണ്ടുകൾ വീണ്ടും വസന്തം കടമെടുത്തിരിക്കുന്നു.
വർഷങ്ങൾക്ക് ശേഷം നിനക്കെന്റെ ഉമ്മ വേണം, ഒരു ദിവസമെങ്കിലും കൂടെ കഴിയണം.... എന്നെയുംകൊണ്ട് യാത്ര പോകണം.... അങ്ങനെ എത്രയെത്ര മോഹങ്ങൾ....
ഒന്നു ചോദിച്ചോട്ടെ.... അപ്പോൾ നിന്റെ
കംപ്യൂട്ടർ ഓപ്പറേറ്റർ സിസ്റ്റം കേടായോ
കുട്ടികൾ ഒക്കെ സ്കൂളിൽ പോകാൻ തുടങ്ങിയ ശേഷം വെളിപാടുണ്ടായോ
പണ്ടു ഇവളെന്നെ പ്രേമിച്ചിരുന്നു
ഇപ്പോഴും പ്രേമമാണെന്ന്....
അപ്പ എനിക്കും ഉണ്ട് ഒരു കെട്ടിയവൻ.അവൻ കൊഞ്ജാണനാണോ
ഇഷ്ടമാണെന്നു പറഞ്ഞ് യുദ്ധം ചെയ്ത് ഞാൻ പോലുമറിയാതെ എന്റെ കരളിൽ കയറിയവൻ.
കൂടെയുള്ളപ്പോഴെല്ലാം നെറ്റിയിൽ പൊട്ടു വെച്ചു തരുന്നവൻ, എണീക്കുമ്പോൾ ഞാനുണരാതെ തലയിണ തടവെച്ച് ഒരു കുഞ്ഞിനെ പോലെ പുതപ്പിച്ച് നോക്കി നിൽക്കുന്ന വൻ..നീ കഴിച്ചില്ലെങ്കിൽ എന്റെ നെഞ്ചു
നോവുമെന്ന് പറയുന്ന വൻ..
വീട്ടിൽ പഴംകഞ്ഞിയും അച്ചാറുമേ കാണൂ എങ്കിലും ജീവിതം ഷെയർ ചെയ്യാമെന്നു പറഞ്ഞവൻ.....
നീ വിളിക്കുമ്പോൾ ഞാൻ അവനെ കളഞ്ഞിട്ടു വരണം ല്ലേ ??
വരാം. നോക്കിയിരുന്നോ ഇപ്പൊ വരും.
ഒരു താലികെട്ടി ഞാൻ കടലുകടന്നപ്പോ നീ പലതും വിചാരിക്കും...
അതു നിന്റെ കുഴപ്പം.
ഈ താലി ഒരു കഷണം പൊന്നല്ല. ഒരു വാഗ്ദാനം ആണ്. നീ തനിച്ചല്ല ഞാൻ കൂടെയുണ്ട് എന്നു പറയുന്ന ഒരു മന്ത്രം.
മോനേ
വർഷങ്ങൾ ഭാര്യയുടെ കൂടെ ആഘോഷിച്ചു കുട്ടികളുമൊക്കെ വലുതായി മടുത്തു തുടങ്ങുമ്പോളല്ല പഴയ പ്രണയംഓർക്കേണ്ടത്.
അത് ഓർക്കേണ്ട സമയത്ത് ഓർക്കേണ്ടപോലെ ഓർക്കണമായിരുന്നു...
പോ പുല്ലേ...
LINCY ARUN.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo