Slider

നഷ്ടപ്പെടുന്ന പ്രണയതീർത്ഥം

0

നഷ്ടപ്പെടുന്ന പ്രണയതീർത്ഥം
കവിതയുടെ പൂത്തിരികൾ ചുംബിച്ച
കരൾപൂക്കൾ നിറപറയിൽ തിങ്ങി
ഇന്ദുമതിമുറ്റങ്ങളിൽ
നറുനിലാവിനെ പുണരവെ,
കുലച്ചുനിൽക്കും
മദ്ധ്യാഹ്നസൂര്യനെ
വിഴുങ്ങിച്ചുവന്ന ത്രിസന്ധ്യകൾ നാം.
തളിരിലയുടെ സ്വസ്തിയിലേക്ക്
ഒഴുകി നിറഞ്ഞ പ്രണയാകാശങ്ങളിൽ
മേഘ ഗർഭങ്ങളായി
വിത്തിനും പൂവിനുമിടയിലുള്ള
ദൂരത്തിലേക്ക്
തിരുകി വെച്ച നീർ ജാലകങ്ങൾ. നാം
പ്രണയത്തിൻ സൂചിക്കുഴകൾ തേടിയ
നൂലിഴകളായി,
ഉറയൂരിയെറിഞ്ഞ
പ്രണയപ്പുതപ്പുകൾ
സൗരയൂഥങ്ങളിലെ
ഗ്രഹരഥ്യകളിൽ
വിരചിച്ച അശ്രു വഴികൾ നാം.
തൊഴുകൈയ്യിൽ പ്രണയമൊളിപ്പിച്ച
സന്ധ്യകൾ,
നിദ്രയുടെ നിലാച്ചുണ്ടുകളിൽ നിറഞ്ഞ
സ്വപ്നാർത്ഥനകൾ,
മലർവാടികൾ മോഹിച്ച മധു നേരങ്ങൾ
മാധവ ഹൃദയങ്ങളിൽ തുളിമ്പിയിറ്റ്
മലരിതളുകളിൽ വിരിയും
കുളിർമ്മയുണ്ട പ്രകൃതിയെ
തഴുകിയ സ്വരരാഗ പ്രവാഹം നാം.
.
പരീക്ഷാർത്ഥിയുടെ പദപ്രശ്നങ്ങളിൽ
എരിഞ്ഞിറങ്ങിയ ശ്വാസത്തിൻ
കൊടിയേറ്റമാണ് നമ്മുടെ പ്രണയം.
ഭാവി വർത്തമാനങ്ങളിൽ
വലയിലെ മീനിന്റെ ജീവൽ തുടിപ്പ്.
ഏകാന്തോന്മാദത്തിൻ ഭിത്തിയിൽ നിന്നിറങ്ങി
എന്റെ മന്ത്രണങ്ങളിൽ കൊക്കു കൊരുത്ത്
ജാലകങ്ങളിലൂടൊഴുകുന്ന ജീവ തീർത്ഥമേ
പിരിയുക,
ആകാശത്തിന്റെ അതിരുകളിൽ
സന്ധിക്കാം.
കരുതിവയ്ക്കു ....
ഒരു പ്രാണ രേണു.
നഷ്ടോന്മാദങ്ങളിലാർത്തു
സ്വയം പിഴിഞ്ഞുലയാൻ
ഈ പ്രണയനഷ്ടങ്ങൾക്ക്
എന്നെ അടിമ വയ്ക്കുന്നു.

By

DevaManohar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo