
'ബാ..... ഉം...... നേരെ.. അരികെ.. അരികേ പോ ...കാളേ..... '' നാരാണൻ(നാരായണൻ) പുലർച്ചേ തന്നെ 'വിരിപ്പി' (വിരിപ്പ് കൃഷി) നുള്ള നിലമൊരുക്കുന്നതിന്റെ തയ്യാറെടുപ്പ് തുടങ്ങി. അവൻ ഉഴുവാൻ തുടങ്ങിയാൽ പിന്നെ വയലിന് സമീപവാസികൾക്കൊന്നും ഉറങ്ങാൻ പറ്റില്ല. നന്നേ ഉച്ചത്തിൽ തന്റെ കാളകൾക്കുള്ള നിർദ്ദേശങ്ങൾ പറഞ്ഞു കൊടുക്കും.ഉഴവ് അവസാനം വരെ നാരാണന്റ ശബ്ദം കൊണ്ട് വയലേലകൾ മുഖരിതമാവും.
നാരാണനും ഞാനും സഹപാഠികളാണ്.സ്ക്കൂളിലേക്കൊന്നിച്ചാണ് പോക്കും വരവും. ആ പോക്ക് വരവിലൊക്കെ തന്നെ തന്റെ കാളകളെ കുറിച്ചും, അവറ്റകളുടെ ഗുണ ഗണങ്ങളെ കുറിച്ചും വാതോരാതെ സംസാരിക്കും. വിരിപ്പും, പുഞ്ചയും തുടങ്ങിയാൽ വേല തീരുന്നത് വരെ നാരാണൻ സ്ക്കൂളിലേക്ക് വരാറില്ല. അതിരാവിലെ എഴുന്നേറ്റ് തലേന്ന് തയ്യാറാക്കി പുറത്തെ അടുപ്പിൽ വച്ചിരിക്കുന്ന പുഴുങ്ങിയ നെല്ലും അതിൽ കുറച്ച് തേങ്ങ പിണ്ണാക്കും വെള്ളവും ചേർത്ത് കാളകളുടെ വയർ നിറക്കും. എന്നിട്ടേ നാരാണൻ പച്ച വെള്ളം പോലും കുടിക്കു.
ഞങ്ങളൊക്കെ വൈകുന്നേരം വിശാലമായ പുഴയോരത്ത് മണലിൽ ഫുട്ബോൾ കളിക്കുമ്പോൾ, നാരാണൻ തന്റെ സന്തത സഹചാരികളെ മേയ്ച്ച് നടക്കുന്നുണ്ടാവും. ആ മേയ്പ്പ് തന്നെ കാണാനും കേൾക്കാനും നല്ല രസമാണ്. അവനും, കാളകൾക്കുമായിട്ടുള്ള പ്രത്യേക ഭാഷയിൽ അവയോട് സംവദിച്ചുകൊണ്ടിരിക്കും. ഏത് പുൽനാമ്പ് നിന്നാന്നും ഏത് പച്ചില തിന്നാനും അവൻ പറഞ്ഞ് കൊടുക്കും. നേരം ഇരുട്ടാവുമ്പോൾ കാളകളെ പുഴയിലേക്ക് കുളിപ്പിക്കാൻ കൊണ്ടുവരും. തേങ്ങാ തൊണ്ട് കൊണ്ട് അവറ്റകളുടെ ചാണകം പുരണ്ട പുറവും, വയറ്റടിയും, കാലുകളുമൊക്കെ നന്നായി ഉരച്ച് കുളിപ്പിക്കും. കാളകളെ വൃത്തിയിൽ കുളിപ്പിക്കുമെങ്കിലും അവന്റെ കുളി വെറും കാക്ക കുളിയായിരുന്നു. ഒന്ന് മുങ്ങി നിവർന്ന് കരയ്ക്ക് വന്ന് തോർത്തി കുളി തീർക്കും.
അവന്റെ പ്രിയപ്പെട്ട കാളകളായിരുന്നു, ഊക്കുകാരനും, കാരിയും. എണ്ണം പറഞ്ഞ ലക്ഷണമൊത്ത കാളകൾ. ഊക്കു കാരന് ആ പേര് വീഴാൻ കാരണമുണ്ട് ഇളംതവിട്ട് നിറത്തിൽ നല്ല വലുപ്പമുള്ള വളഞ്ഞ കൊമ്പുകൾ ഉള്ള ആ കാളയെ കുത്തി തോൽപ്പിക്കാൾ നാട്ടിലെ മറ്റൊരു കാളകൾക്കോ, കാളക്കുട്ടങ്ങൾക്കോ കഴിഞ്ഞിരുന്നില്ല.അത്രയ്ക്കും ശക്തിമാനായിരുന്നു.കാരി ഒരു പാവം കാള കറുകറുത്ത നിറം തന്നെയായിരുന്നു അവന്റ അഴക്.വീതി കുറഞ്ഞ് നീളത്തിലുള്ള കൊമ്പും' അവനെ കൂടുതൽ സുന്ദരനാക്കിയിരുന്നു. ഊക്കുകാരനേക്കാൾ നന്നായി പണിയെടുക്കുന്നതും കാരിയായിരുന്നു. ഉഴുവുമ്പോൾ നുകത്തിന്റെ വലത് വശത്തായിരുന്നു കാരിയുടെ സ്ഥാനം.
നാരാണന്റെ കടുംപിടത്തം ഒന്ന് കൊണ്ട് മാത്രമാണ് തുടർച്ചയായി മൂന്നാം വർഷവും കാരിയും, ഊക്കുകാരനും വിൽപ്പന ചരക്കാവാതെ തൊഴുത്തിൽ തന്നെ ഇരിക്കാൻ കാരണം.നാരാണന്റ അച്ഛൻ വർഷം തോറും, തന്റെ കാളകളെ മാറ്റി മാറ്റി വാങ്ങിക്കും. സ്ഥിരമായി ഒരു കാളയേയും വച്ചിരുന്നില്ല. നല്ല വില വരുമ്പോൾ ആവിശ്യക്കാർക്ക് വിറ്റ് ,മറ്റൊരു കൂട്ടം കാളകളെ വാങ്ങും.
പതിവുപോലെ സ്ക്കൂളിലേക്ക് പോകുകയായിരുന്ന ഞാൻ ,നാരാണനെ കുറേ നേരം കാത്തിരുന്നിട്ടും കാണാഞ്ഞ് അവന്റെ വീട്ടിലേക്ക് പോയി. അവിടെ കരഞ്ഞ് കലങ്ങിയ കണ്ണുമായി അവൻ മുറ്റത്ത് കുത്തിയിരിക്കുന്നു. അച്ഛൻ എന്തക്കയോ വഴക്ക് പറയുന്നു. ഞാൻ അമ്മയോട് കാര്യം അന്വേഷിച്ചു.
'' എന്റെ കുഞ്ഞി..... ഓന്റെ ഊക്കുകാരനേം, കാരിയേയും കായിഞ്ഞിക്ക് ( കാലിക്കച്ചവടക്കാരൻ ) വിറ്റു.ഇവൻ രാവിലെ കാടി കൊടുക്കാൻ എണീറ്റപ്പോൾ അവറ്റങ്ങളെ കണ്ടില്ല. കായിഞ്ഞി അതിരാവിലെ വന്നിറ്റ് അയിച്ചോണ്ട് ( അഴിച്ച്) പോയി. ഓനർഞ്ഞാല് (അവനറിഞ്ഞാൽ ) സമ്മയിക്കില്ലാന്ന് ഓർക്കറിയാം.അയിന്റ പുകിലാണ് ആ കുത്തീർത്തം (കുത്തിയിരിപ്പ്) കുഞ്ഞി പോയ്ക്കോ ഓനിന്ന് സ്ക്കൂളിലെക്ക് വരുന്നു തോന്നുന്നില്ല.''
'' എന്റെ കുഞ്ഞി..... ഓന്റെ ഊക്കുകാരനേം, കാരിയേയും കായിഞ്ഞിക്ക് ( കാലിക്കച്ചവടക്കാരൻ ) വിറ്റു.ഇവൻ രാവിലെ കാടി കൊടുക്കാൻ എണീറ്റപ്പോൾ അവറ്റങ്ങളെ കണ്ടില്ല. കായിഞ്ഞി അതിരാവിലെ വന്നിറ്റ് അയിച്ചോണ്ട് ( അഴിച്ച്) പോയി. ഓനർഞ്ഞാല് (അവനറിഞ്ഞാൽ ) സമ്മയിക്കില്ലാന്ന് ഓർക്കറിയാം.അയിന്റ പുകിലാണ് ആ കുത്തീർത്തം (കുത്തിയിരിപ്പ്) കുഞ്ഞി പോയ്ക്കോ ഓനിന്ന് സ്ക്കൂളിലെക്ക് വരുന്നു തോന്നുന്നില്ല.''
അന്നു വൈകുന്നേരം പുഴക്കരയിൽ ചെമ്പൻ നിറമുള്ള രണ്ട് വലിയ കാളകളുമായി നാരാണൻ ,അവനും കാളകൾക്കുമറിയാവുന്ന ഭാഷയിൽ സംവദിച്ചുകൊണ്ടിരിക്കുന്നു. രാവിലെ കണ്ട നാരാണനല്ലേയല്ല. തികച്ചും സന്തോഷവാൻ, കാരിയുടെയും, ഊക്കുകാരന്റെയും കഥകൾ ഇനി പറഞ്ഞ് ചിരിക്കാൻ മാത്രം. ഇനി പുതിയ കാളകൾക്ക് പേരിടലും ,അവരുടെ വീര ചരിത്രം രചിക്കലും, കുറച്ച് കാലത്തിന് ശേഷം അവറ്റകളും, പറഞ്ഞ് ചിരിക്കാൻ പറ്റിയ കഥയായി മാറും.
by: JamesVinod
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക