Slider

ജീവിതത്തോട് അവർ തോൽക്കാതിരിക്കട്ടെ....

0

രാവിലെ മുംബൈയിൽ വന്നിറങ്ങിയപ്പോൾ എൻറെ സാംസങ് മൊബൈൽ നിലവിൽ അഭിമുഖീകരിക്കുന്ന എല്ലാ അപവാദങ്ങളോടും നീതി പുലർത്തിക്കൊണ്ട് പതിവു പോലെ 'ഹാങ്ങ് സങ്' ആയി മാറി. ബാറ്ററിയൊക്കെ വലിച്ചൂരി വീണ്ടും ഓണാക്കി ടാക്സി വിളിക്കാനുള്ള ക്ഷമയും സമയവും ഇല്ലാതിരുന്നതിനാൽ എയർപോർട്ടിൽ തന്നെ നോക്കാം എന്നു തീരുമാനിച്ചു. എല്ലാ കൊടിവച്ച വമ്പൻ കമ്പനികളുടെയും കൗണ്ടറുകളിൽ നിന്നും അൽപ്പം മാറി വലിയ അലങ്കാരമൊന്നുമില്ലാതെ 'പ്രീപെയ്ഡ് ടാക്സി' എന്നു മാത്രം എഴുതി വച്ചിരിക്കുന്ന കൗണ്ടർ ലക്ഷ്യമാക്കി നടന്നു. അതായിരിക്കും ഏറ്റവും പോക്കറ്റ് ഫ്രണ്ട്‌ലി എന്നു തോന്നി, അതുകൊണ്ടാണ്. പോകേണ്ട സ്ഥലം പറഞ്ഞപ്പോൾ ബുക്കിങ്ങിനിരിക്കുന്നയാൾ 'ലേഡി ഡ്രൈവർ ഹേ, ചാലേഗാ?' എന്നു ചോദിച്ചു. 'ക്യോ നഹി?' എന്നു ഞാൻ തിരിച്ചു ചോദിച്ചു. ഇത്തരം ചോദ്യങ്ങളൊക്കെ ഇല്ലാതാകുന്ന കാലത്തു മാത്രമേ ഓരോ വനിതാദിനത്തിലും നമ്മൾ സ്വപ്നം കാണുന്ന ലിംഗസമത്വമുള്ള കിനാശ്ശേരി യാഥാർഥ്യമാവുകയുള്ളു എന്നുറപ്പ്.
പൈസ കൊടുത്ത് രസീത് വാങ്ങി ടെർമിനലിന് പുറത്തു വന്നപ്പോൾ ഇരുപത്തഞ്ചു വയസ്സിൽ താഴെ പ്രായം തോന്നിക്കുന്ന മെലിഞ്ഞ ഒരു പെൺകുട്ടി കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവൾ എന്നെ കൂട്ടിക്കൊണ്ട് പോയി ഒരിടത്തു നിർത്തിയിട്ട് പാർക്കിങ് ഏരിയയിലേക്ക് പോയി. ഏതാനും നിമിഷങ്ങൾക്കുള്ളിൽ കാറുമായി തിരികെ വന്നു. എയർപോർട്ടിൻറെ തിരക്കുകളിൽ നിന്നും പുറത്തേക്കിറങ്ങി പോകേണ്ട സ്ഥലമൊക്കെ കൃത്യമായി പറഞ്ഞു കൊടുത്തു കഴിഞ്ഞ് ഞാൻ അവരുടെ ടാക്സി സംരംഭത്തെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കി. ഏതാനും വർഷങ്ങൾക്കു മുൻപ് രാഷ്ട്രീയമായി അൽപ്പം പിടിപാടൊക്കെയുള്ള ഒരു സ്ത്രീ തുടങ്ങിയ സംരംഭമാണ്. ഇന്ന് മുംബൈ ഡൊമസ്റ്റിക് ടെർമിനലിൽ അറുപതോളം സ്ത്രീകൾ ഇതിൽ ഡ്രൈവർമാരായി ജോലി ചെയ്യുന്നുണ്ട്. കാറുകൾ കമ്പനിയുടേതാണ്.
പോകുന്ന വഴിയിൽ ഇടയ്ക്കിടെ ട്രാഫിക് കുരുക്കിൽ പെട്ടു വണ്ടി ഇഴയുമ്പോൾ ഇരുവശവും വന്നു നിൽക്കുന്ന വാഹനങ്ങളിൽ നിന്നും ആളുകൾ ഒരു കാഴ്ചബംഗ്ളാവിലെ കമ്പിക്കൂട്ടിലേക്കെന്ന പോലെ വണ്ടിയോടിക്കുന്ന ആ പെൺകുട്ടിയേയും അവളുടെ ഒപ്പം യാത്ര ചെയ്യാൻ തീരുമാനിച്ച എന്നെയും മാറിമാറി നോക്കുന്നുണ്ടായിരുന്നു. ഇടയ്ക്കവൾ റോഡരികിൽ വണ്ടി നിർത്തി കുടിവെള്ളം വാങ്ങാനായി തൊട്ടടുത്ത കടയിലേക്കു കയറിപ്പോയി. അവിടെ നിന്നും തിരിച്ചിറങ്ങി കാറിൽ കയറി ഞങ്ങൾ മുന്നോട്ടു നീങ്ങുന്നതു വരെ ആ കടയുടെ മുന്നിലെ ബഞ്ചിലിരുന്ന നാലു ചെറുപ്പക്കാരുടെ എട്ടു കണ്ണുകൾ അവളെ വിട്ടുമാറിയില്ല.
പതിവു പോലെ ധാരാവിയിലെ ബ്ലോക്കിൽ പെട്ടു കിടക്കുമ്പോൾ അവൾ വീണ്ടും സംസാരിച്ചു തുടങ്ങി. പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. നഗരപ്രാന്തത്തിലെവിടെയോ ആണ് വീട്. ഡ്രൈവിങ് ഒക്കെ പഠിച്ചു കഴിഞ്ഞ് കുറേക്കാലം ജൂഹുവിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തു. അവരുടെ അതിഥികളെ എയർപോർട്ടിൽ നിന്നും കൂട്ടിക്കൊണ്ടു വരിക, തിരികെ കൊണ്ടുവിടുക ഒക്കെയായിരുന്നു പ്രധാന ഉത്തരവാദിത്തങ്ങൾ. അവിടെ നിന്നും ഇങ്ങോട്ടു മാറിയിട്ട് ഒരു വർഷത്തോളമായി. ഇവിടെ ദിവസ ടാർഗറ്റ് ഒക്കെയുണ്ട്. ഒരു ട്രിപ്പ് പൂർത്തിയാക്കി തിരികെ എയർപോർട്ടിൽ എത്താൻ രണ്ടോ മൂന്നോ മണിക്കൂറുകളെടുക്കുന്ന മുംബൈ മഹാനഗരത്തിൽ ദിവസം പതിനെട്ടു മണിക്കൂർ ഓടിയാലും അതെത്തിപ്പിടിക്കാൻ പറ്റാറില്ല എന്നവൾ പറഞ്ഞു. പിന്നെ ധാരാളം കസ്റ്റമേഴ്‌സ് വനിതാ ഡ്രൈവർ എന്നു കേൾക്കുമ്പോൾ 'നോ' എന്നും പറയും. അതിനാൽ ട്രിപ്പുകൾ കിട്ടാനും ബുദ്ധിമുട്ടുണ്ട്. ദിവസവും ഇത്രയധിക നേരം വണ്ടിയോടിച്ചു കഴിഞ്ഞ് എപ്പോഴാണ് വീട്ടിൽ പോയി വിശ്രമിക്കുക എന്നു ചോദിച്ചപ്പോൾ കിട്ടിയ മറുപടി അവശേഷിപ്പിച്ചത് വലിയ വേദനയായിരുന്നു. മിക്ക ദിവസങ്ങളിലും വീട്ടിൽ പോകാറില്ലത്രേ. അവർക്കായി അനുവദിച്ചിട്ടുള്ള പാർക്കിങ് ഏരിയയിൽ കാറിനകത്തു കിടന്ന് അൽപ്പനേരം മയങ്ങും. എപ്പോഴെങ്കിലും വീടിനടുത്തുള്ള ഏതെങ്കിലും പ്രദേശത്തേക്ക് ഒരു ട്രിപ്പ് കിട്ടിയാൽ മാത്രമാണ് അവിടെപ്പോയി മുഖം കാണിക്കുന്നത്. പിന്നീട് ഞാൻ ഒന്നും ചോദിച്ചില്ല. പറയുന്നതു കേൾക്കുമെന്നല്ലാതെ ആരുടേയും വിഷമങ്ങളിലേക്ക് ചുഴിഞ്ഞൊന്നും ഇപ്പോൾ ചോദിക്കാറില്ല.
ഞാൻ ജീവിതത്തിലൊരിക്കൽ മാത്രമേ ഒരു രാത്രി കാറിൽ കിടന്നുറങ്ങിയിട്ടുള്ളു. അതെത്ര ദുഷ്ക്കരമാണെന്ന് അന്നെനിക്കു മനസ്സിലായി. അപ്പോൾ മിക്ക ദിവസങ്ങളിലും അങ്ങനെ കഴിയേണ്ടി വരുന്ന ഒരു പെൺകുട്ടിയെക്കുറിച്ച് ആലോചിച്ചു നോക്കൂ. ജീവിതമെന്നാൽ വെറുതെ ഉറക്കവും ഉണർന്നിരിക്കലും മാത്രമല്ലല്ലോ? അതിനിടയിൽ കുറച്ചെങ്കിലും സ്വകാര്യ നിമിഷങ്ങൾ നമുക്കൊക്കെ ആവശ്യമല്ലേ? ഈ പെൺകുട്ടി എങ്ങനെ ഇതുപോലെ മുന്നോട്ട് പോകുന്നു? എങ്ങനെ ജീവിതത്തെ ബാലൻസ് ചെയ്യുന്നു? അറിയില്ല. സമ്പത്തും സൗകര്യങ്ങളുമൊക്കെയുള്ളവർ കാരവൻ ടൈപ്പ് വാഹനങ്ങളൊക്കെ മോഡിഫൈ ചെയ്ത് കാലങ്ങളോളം അതിൽ തന്നെ താമസിച്ച് പല രാജ്യങ്ങളിലും യാത്ര ചെയ്ത് അതേക്കുറിച്ചെഴുതിയ പുസ്തകങ്ങളൊക്കെ വായിച്ചിട്ടുണ്ട്. അതൊക്കെ പക്ഷെ അവരുടെ ചോയ്‌സ് ആയിരുന്നു. നാളെ എല്ലാ സൗകര്യങ്ങളും ഉള്ള പഴയ ജീവിതത്തിലേക്ക് തിരിച്ചു പോകാം എന്ന ഉറപ്പും അവർക്കുണ്ടായിരുന്നു. എന്നാൽ ഈ പെൺകുട്ടിയുടെ കാര്യം അങ്ങനെയല്ല. ഇതവളുടെ തിരഞ്ഞെടുപ്പല്ല. അവൾക്കു വേറെ മാർഗമില്ല.
എനിക്കിറങ്ങേണ്ട സ്ഥലമെത്തിയിരുന്നു. ഒരു ചെറിയ കാർ സ്വന്തമാക്കി ഓലയിലോ യൂബറിലോ അറ്റാച്ച് ചെയ്ത് ഓടിക്കണമെന്നാണ് ആഗ്രഹം എന്നവൾ പറഞ്ഞു. 'എല്ലാം ശരിയാകും' എന്ന പൊള്ളവാക്ക് അവളോട് പറയാൻ തോന്നിയില്ല. ഞാൻ ഒന്നു പുഞ്ചിരിച്ചു, അവൾക്കതിനു സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു. അവളുടെ കണ്ണുകളിൽ ഒന്നിനെയും കുറിച്ചുള്ള നിരാശ നിഴലിച്ചിരുന്നില്ല. അവയ്ക്കു പ്രകാശം ഉണ്ടായിരുന്നു. ഞാനവളെ അതിനാൽ ദീപ്തി എന്നു വിളിക്കുന്നു. ലോകമെമ്പാടും ദീപ്തിയെപ്പോലുള്ള പെൺകുട്ടികളുടെ അതിജീവനത്തിനുള്ള ശ്രമങ്ങളെ നമുക്ക് മനസ്സുകൊണ്ട് പിന്തുണയ്ക്കാം. ജീവിതത്തോട് അവർ തോൽക്കാതിരിക്കട്ടെ....

By 
Vipin Joseph
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo