Slider

#സെൻഡോഫ് - Part 2/2

0

#സെൻഡോഫ്
രചന :റംഷീദ് ദിൽറുപ
തുടർന്ന് വായിക്കുക.
---( അപ്പോ അവന്റെ മുഖം ഭയചികിതനാവുന്നത് ഞാൻ കണ്ടു. പേടിയോടെ ഇടവഴിയുടെ വിദൂരതയിലേക്ക് നോക്കി ഒരു നെടു വീർപ്പോടെ അവൻ പറഞ്ഞ് തുടങ്ങി.--)
‘ബെല്ലടിച്ചപ്പോ എല്ലരും പോയി. ഓരോരുത്തരേം കൂട്ടി കൊണ്ട് പോന്നത് കന്റ് ഞാൻ അബിടിരുന്നു. നവാശ്ക ഇപ്പോ ബരൂന്ന് കര്തി. കൊറേ കാറ്റ് നിന്നു. ബരാതായപ്പോ ഞാൻ എഴുനേറ്റ് കാശ്ശിന്ന് പോർത്തെരങ്ങി നിന്നു. അപ്പോക്കും ന്റ കാശ്ശിലേ എല്ലരും പോയിരുന്നു. ഞാനൊറ്റക്കാരുന്നു . നിക്ക് പേടിയായിറ്റാ ഞാൻ പോർത്തരങ്ങിയേ.”
അപ്പോളുണ്ടായ പേടി അവന്റെ മുഖത്ത് പ്രകടമായിരുന്നു. വിറയാർന്ന കുഞ്ഞി കൈകൾ കൊണ്ട് കണ്ണീര് തുടച്ച് അവൻ തുടർന്നു.
‘ ബെശ്ക്കുന്നത് കൊണ്ട് ഇൻച്ച് നടക്കാനായില്ലാരുന്നു. പോരത്ത് എരങ്ങി നോക്കുമ്പോ ആരുല്ല. എല്ലരും പോയിരുന്നു. ഇക്കാനെയും കന്റില്ല. ൻച്ച് കരച്ചൽ ബന്നു. കാശ്ശിന്ന് ന്തോ പരക്കുന്ന കേറ്റ് ഞാൻ പേച്ച് ബെച്ച് പോയി.’
ഒരു നടുക്കത്തോടെ അവൻ എന്റെ കൈക്ക് മുറുകേ പിടിച്ചു.
‘ഞാൻ പേയിച്ചോണ്ട് നവാശ്കന്റെ കാശ്ശിന് അയ്ത്തെത്തിപ്പോ ആരുല്ലാരുന്നു അയിടെ. ൻച്ച് നല്ലണം കയച്ചൽ ബന്ന്. ഇക്കാക്കന്ന് കൊരേ ബിളിച്ച്.
അന്നേരം ഒര് നായി മയിമ്മന്ന് ഇന്ന നോക്കുന്നേ കന്റെ. പേയിച്ച് ഞ്ഞൊട് അയിയാൻറ് മുല്ലിപ്പോയി.
പിന്നേം കര്ഞെരോ അത് ഇന്നേ നോക്കി അയിന്റ മേലെന്ന് ചായച്ചാടി.
ഞാമ്പേച്ച് കയഞ്ഞോണ്ട് കാശ്ശിലേക്ക് ഓടി കയരി.
ഇൻച് ബെർക്ക്ന്ന്ണ്ടേനു. കൊറേ കയഞ്ഞു.. ആരും കേക്കറ്റോണ്ട് ഞാ അബ്ട ഇര്ന്ന് കയഞ്ഞു. ബെശ്ന്നോണ്ട് ആട ഇക്കാക്കാനാ കാത്ത് ഇര്ന്ന്.’
ഇത്രയും വിക്കി വിക്കി പറഞ്ഞെങ്കിലും ഒറ്റ ശ്വാസത്തിൽ പറഞ്ഞപോലെ തോന്നിയെനിക്ക്. കേട്ട് നിന്ന എന്റെ ഖൽബിൽ ആരോ കല്ല് കൊണ്ട് കുത്തി നോവിക്കുന്ന വേദനയാണ് അപ്പോൾ തോന്നിയത്.
അവന്റെ കണ്ണുകൾ ഇറുകി ചുടു കണ്ണീര് കവിളിലൂടെ ഒഴുകി.ആ പേടി ഇപ്പോളും അവന്റെ മുഖത്തുണ്ട്.
ഇക്കാ വിശക്കുന്നു എന്ന് വിറയാർന്ന ചുണ്ടോടെ വീണ്ടും പറഞ്ഞപ്പോൾ എന്റെ ഖൽബ് പിടച്ച് പോയി.
ഞാൻ അവന്റെ കണ്ണീർ തുടച്ച് അവനേ കോരിയെടുത്ത് കവിളിൽ മുത്തം നൽകി പൊട്ടി കരഞ്ഞോണ്ട് പറഞ്ഞു
“ഡാ മോനേ ഇക്കാനോട് മാപ്പാക്ക്. ഞാൻ നവാസ്ക വരാത്തത് അറീല്ലാര്ന്നല്ലോ..അതോണ്ടല്ലേ ഇക്കാക്ക് ദേഷ്യം വന്നത്.”
‘ശാരേല്ലിക്കാ..ഇൻച് നല്ല ബെശ്പ്പ് ഇള്ളോണ്ടാ പയാൻ ബറ്റാഞ്ഞേ.’
പിന്നേ കൂടുതലൊന്നും ചോദിക്കാതെ രണ്ട് പേരും കണ്ണ് തുടച്ച് വീട് ലക്ഷ്യമാക്കി ഇടവഴിയുടെ അവസാന പടിയും കേറുമ്പോഴാണ് ഉമ്മ ആരോടോ സംസാരിക്കുന്നത്.
“ങ്ങള് സ്കൂളിന്റെ വഴി ആണോ വന്നത്..!?
മക്കള് ഇത് വരേ എത്തീല്ല..”
ഉമ്മാന്റെ കണ്ഠമിടറിയുള്ള സംസാരം എന്നേ വല്ലാതേ നോവിച്ചു.
മറുപുറത്ത് ആരെന്നറിയില്ല. അവർ പതുക്കെയാണ് സംസാരിക്കുന്നത്.
ഇപ്പോൾ ഞങ്ങൾ അവസാന പടി ഏറി.
ഞങ്ങളേ കണ്ട് ഓടി വന്ന ഉമ്മ കയ്യിൽ നിന്നും നജീബിനേ വാങ്ങിയിട്ട് “മോൻ വീണോ.. ?നീയെന്താ ഇവനേ എടുത്തോണ്ട് വരുന്നേ.. ?നിങ്ങളെന്താ വൈകിയേ.. ?എവിടാർന്നു നിങ്ങള്.. ?
ഉമ്മാന്റെ കണ്ഠമിടറിക്കൊണ്ടുള്ള ബേജാറോടെയും വെപ്രാളത്തോടേയുമുള്ള ആ നൂറ് ചോദ്യങ്ങൾക്ക് പെട്ടെന്ന് മറുപടി പറയാൻ കഴിഞ്ഞില്ല.
നജീബിന്റെ കയ്യും കാലുമൊക്കെ തടവിക്കൊണ്ട് ഉമ്മ അവനോട് ചോദിച്ചു.
“മോൻ വീണോ.. ഇക്കയെന്താ എടുത്ത് വന്നേ മോനേ.. ?
രണ്ട് പേരും കരഞ്ഞ പോലുണ്ടല്ലോ..”
ഉമ്മാന്റെ ശബ്ദം പതറിപ്പോകുകയാണ്.
“ന്താ ഉണ്ടെയെന്നൊന്ന് പറ”
എന്നും പറഞ്ഞ് സങ്കടവും ദേഷ്യവും ഒരുമിച്ച് വന്ന ഉമ്മ അവനേ താഴേ വച്ചിട്ട് എനിക്കൊന്ന് പൊട്ടിച്ചു.
ഉമ്മാന്റെ കൈപിടിച്ച് നിന്ന നജീബ്.. “മ്മാ ഇൻച് ചോര് താ.. ബെശക്ക്ന്നു…”
“ഇത് വരേ ഒന്നും കഴിക്കാതെ നിങ്ങളെവിടാര്ന് മുജീബേ എന്നേ തീ തിന്നിക്കാതെ ഒന്ന് പറ.”
ഇനിയും പറഞ്ഞില്ലേൽ നജീബിന് ചോറ് കൊടുക്കാതെ എന്റെ പിന്നാലെയാകുമെന്ന് തോന്നിയ ഞാൻ പേടിയോടെ പറഞ്ഞു.
“ഉ… ഉമ്മാ… അത് സ്കൂളില് ഇന്ന് സെൻഡോഫാരുന്നു..”
‘സെൻഡോഫൊ… ന്ത് സെൻഡോഫ്.. ?’
കാരണമില്ലാ കാരണത്താൽ വൈകി വന്ന ഞങ്ങളോടുള്ള ഉമ്മാന്റെ ദേഷ്യം അപ്പോൾ ആ മുഖത്ത് എനിക്ക് കാണാമാരുന്നു.
‘ഭക്ഷണം പോലും കഴിക്കാതെ ന്ത് സെൻഡോഫാ.. നിനക്ക് അറീല്ലാരുന്നോ ഇവൻ ഒന്നും കഴിക്കാത്തത്‌..’
ഞാൻ ഒന്നും മിണ്ടാതെ നിന്നു.
ഉമ്മാക്ക് ‘സെൻഡോഫ്’ എന്ന് പറഞ്ഞപ്പോൾ ആദ്യം ഒന്നും മനസ്സിലായിട്ടില്ല. അവന് ചോറെടുക്കാൻ പോയി. ഞാൻ വരാന്തയിലിരുന്ന് കരച്ചലടക്കി പിടിച്ച്‌ സ്കൂൾ മുതൽ ഇവിടെ വരേ നജീബിനോട് കാട്ടി കൂട്ടിയത് ഓർത്തെടുക്കാൻ ശ്രമിച്ചു.
കണ്ണിലേന്തോ ഒരു ഇരുട്ട് കയറുംപോലെ തോന്നിയെനിക്ക്.
മനസ്സ് ആരോ പിടിച്ച്‌ വലിച്ച് മുറുകും പോലേ എവിടൊക്കെയോ ഒരു വേതന.
അള്ളോഹ്… ഞാൻ… ഞാനെന്തൊക്കെയാ കാട്ടി കൂട്ടിയത്.. അവന് എന്ത് മാത്രം നൊന്തിട്ടുണ്ടാകും.. സഹിക്കാൻ കഴിയുന്നില്ല.
ഇരുട്ട് കയറിയ കണ്ണിൽ കറുത്തിരുണ്ട് വന്ന കാർമേഘതിനിടയിലൂടെ പെയ്യാൻ വെമ്പി നിൽക്കുന്ന മഴ പോലേ കണ്ണു നീർ കൺപോളകളേ വിഴുങ്ങി തുളുമ്പി നില്കയാണ്.
“ഇന്നാ. വേഗം ചോറും കഴിച്ച് പോകാൻ നോക്ക്. ഇവനേ കൂട്ടണ്ട”എന്ന് ഉമ്മ അകത്ത് നിന്ന് വിളിച്ച് പറയുന്നത് കേട്ടാണ് താളം തെറ്റിയ മനസ്സും കാട് കയറിയ ചിന്തയും സ്ഥിരകാല ബോധത്തിലേക്ക് വന്നത്.
ഞാൻ പതുക്കേ അകത്ത് കയറി.
ടൈൽ ഒട്ടിക്കാത്ത , കാവി തേക്കാത്ത , മണ്ണ് കൊണ്ട് മിനുക്കി വൃത്തിയാക്കിയ അകത്തളത്തിലെ തറയിൽ ചുവരോട് ചേർത്തി വെച്ച പലകയിൽ ഇരുന്ന് നജീബിന് ചോറ് വാരി കൊടുക്കയാണ് ഉമ്മ.
വീട്ടിലെത്തിയ ആശ്വാസ മനസ്സും വിശപ്പ് മാറിയ വയറമായി നജീബ് പുഞ്ചിരിയോടെ എന്നേ നോക്കി.
എന്റെ മനസ്സ് പെട പെടാന്നിടിക്കുന്നത് അകത്തളത്തിലെ മൺചുവരിൽ തട്ടി ഒരു പ്രതിധ്വനിയായി കാതിൽ പതിക്കുന്നുണ്ടായിരുന്നു.
“ഉ..മ്മാ…” വിക്കി വിക്കിയാണ് വിളിച്ചതെങ്കിലും…“ന്താ” ന്നുള്ള ഉമ്മാന്റെ ഘനമാർന്ന ശബ്ദം കേട്ട് തുളുമ്പി നിന്ന കണ്ണീർ കര കവിഞ്ഞ് കവിളിലൂടെ ഒലിച്ചിറങ്ങി.
“ഉമ്മാ എനിക്ക് ചോറ് വേണ്ട..”
‘അതെന്താ…നിന്റെ സെൻഡോഫ് ചോറ് തന്നോ അവിടന്ന്.’
അടി കിട്ടുമെന്ന ഭയത്താണേലും പതുക്കേ “ഹാ..”എന്ന് പറഞ്ഞു.
ഒന്നും മനസ്സിലാകാതേ ഉമ്മ നെറ്റി ചുളിച്ച് എന്നേ നോക്കി
“വേണേൽ വേഗം കഴിച്ചിട്ട് പോകാൻ നോക്ക്യാ..”
“വേണ്ടുമ്മാ.. ഞാൻ അവ്ട്ന്ന്…. ക… കഴിച്ചു….എ… ർ.. ചിം പ്‌.. പൊറോ.. ട്ടേം.”
ഞാൻ പറയുന്നത് ശ്രവിച്ച് നിന്ന ഉമ്മ ഒരു ഞെട്ടലോടെ കണ്ണ് തള്ളി എന്നേം നജീബിനേം നോക്കി.
“എ.. എറച്ചിം പൊറോട്ടയോ…?അപ്പോ… ഇവന്.. ഇവനെവിടയ്നൂ…”
‘ഓൻ ക്ലാസ്സിൽ..’
“ഇവനേ അവിട നിർത്തി നീ വയറ് നിറയേ എറച്ചീം പൊറോട്ടേം കഴിച്ചോ.. ?”
ഒന്നും പറയാൻ വയ്യാതെ കണ്ണീര് ഒഴുക്കി അവിടെ നിൽക്കാനേ എന്നേ കൊണ്ട് കഴിഞ്ഞുള്ളു.
നജീബ് ഹാലിളകിയ ഉമ്മാനേ കണ്ട് ഒന്നും മിണ്ടാതെ എന്നേ നോക്കി ഇരിക്കയാണ്.
മറുത്തൊന്ന് ചിന്തിക്കുന്നതിന് മുൻപ് അടുത്ത് ഉണ്ടായിരുന്ന വിറക് കൊള്ളി കൊണ്ട് അടി വീണിരുന്നു.
അള്ളോഹ്.. ആഹ്.. ഉമ്മാ…. അടിക്കല്ലേ…. ഞാൻ വാവിട്ട് കരഞ്ഞു.
അതൊന്നും ന്റ നജീബ് കരഞ്ഞ കാരച്ചലിന് പകരമാകില്ലാരുന്നു.
അടി കൊള്ളുന്നതിനിടെ ഒരു വിതത്തിൽ കാര്യങ്ങൾ മുഴുവൻ ഞാൻ പറഞ്ഞൊപ്പിച്ചു.
‘നവാസിനോട് ഇവനേ ഇങ്ങോട്ട് കൂട്ടാൻ പറഞ്ഞിരുന്നു. അവൻ കൂട്ടീല്ല. ഞാൻ അറീല്ലരുന്നു ഇവൻ അവിടുള്ളത്………………………..’
ഞാൻ ഒരു വിതത്തിൽ മുറ്റത്തേക്ക് ഓടി.
“പൊയ്ക്കോ ഇവ്ട്ന്ന്… എവിടാ പോയിട്ടാണേലും എറചിം പൊറോട്ടേം വാങ്ങിട്ട് വന്നാ മതി ഇങ്ങോട്ട്.. കൂടപ്പിറപ്പിന് കൊടുക്കാതെ അവൻ കഴിച്ച് പോലു…”
അടി കോണ്ടതിലോ ഉമ്മ പറഞ്ഞതിലോ എനിക്ക് സംഘടല്ല. അതിന്റെ നൂറിരട്ടിയല്ലേ ഞാൻ നജീബിനേ മനസ്സ് കൊണ്ടും ശരീരം കൊണ്ടും വേദനിപ്പിച്ചെ.
ഓടിയ ഞാൻ ഇടവഴിയിലെത്തി അവിടെ നിന്നു. കുറേ നേരം കരഞ്ഞു. ഇടക്കെപ്പോഴോ കരയാനിനി കണ്ണീരില്ല എന്നറിഞ്ഞപ്പോ എഴുനേറ്റ് അങ്ങാടീലേക്ക് പോയി.
ഇറച്ചിം പൊറോട്ടേം ഇല്ലാതെ ഇനി ഉമ്മ വീട്ടിൽ കയറ്റില്ല. അമ്മദ്ക്കാന്റെ ചായ കടയിൽ കയറി. അവിടേ ഒരു കോണിൽ നില്കുന്നത് കണ്ട എന്നോട് ചോദിച്ചു.
“ന്താ വേണ്ടേ… നീയെന്താ പതിവില്ലാതെ ഇവിടെ.. !?”
‘എനക്ക് എറചിം പൊറോട്ടേം വേണം. പാർസൽ.’
ഇരുപത് രൂപ കൊട് എന്നും പറഞ്ഞ് അയാൾ കൈ നീട്ടിയപ്പോൾ ഞാൻ കൈ മലർത്തി.
“ന്തേ.. കാശില്ലേ… കാശില്ലാതെ കിട്ടൂല്ല…”
‘ഞാൻ നാളെ ഉമ്മാന്റട്ത്തന്ന് മേടിച്ച് താന്നോളാം കാശ്’
“നാളത്തത് നാളേ.. ഇപ്പോ കാശുണ്ടേ മേടിച്ചിട്ട് പോ.. ഇല്ലേ ഇടങ്ങേറാക്കാതേ മാറി നില്ല്.. ആളുകൾ വരുന്ന സമയാ..”
ഒന്നും പറയാനാകാതെ നിറ കണ്ണോടെ ഞാൻ അവിടിന്ന് ഇറങ്ങി.
ഇനിയെന്ത് ചെയ്യും… ഒത്തിരി ആലോചിച്ചു.. അവസാനം രാമേട്ടന്റെ കടയിൽ കയറി കാര്യം പറഞ്ഞപ്പോ 4കോലു മിഠായി തന്നു.
അതുമായി വീട്ടിൽ എത്തിയപ്പോളേക്കും നേരം സന്ധ്യ ആയി കഴിഞ്ഞിരുന്നു.
വരാന്തയിൽ ഉമ്മ റാന്തൽ വിലക്ക് കത്തിച്ച് വെച്ചിട്ടുണ്ട്.
ഉമ്മാന്റെ ശബ്ദമൊന്നും കേൾക്കാനില്ല.. ഒന്നൂടെ കാത് കൂർപ്പിച്ചപ്പോ അയലത്തേ വീട്ടിലാണ് ഉമ്മ എന്ന് മനസ്സിലായി.
ഞാൻ പതുക്കേ വിറയാർന്ന കാലുകളോടെ അകത്ത് കയറി.
റാന്തലിന്റെ വെളിച്ചത്തിൽ അകത്തളത്തിൽ പായ വിരിച്ച് അതിൽ ഉറങ്ങുകയാണ് നജീബ്.
അവന്റെ നിഷ്കളങ്കമായ മുഖത്ത് നോക്കിയപ്പോൾ ഖൽബ് പിടഞ്ഞു.. പൊട്ടി കരച്ചൽ വന്നെങ്കിലും ഉമ്മ കേൾക്കാതിരിക്കാൻ വായ് പൊത്തി പിടിച്ച്‌ അവനരികിലിരുന്നു. അവൻ നല്ല ഉറക്കിലാണ്..
ഞാൻ ഒത്തിരി വേദനിപ്പിച്ചതല്ലേ.
തളർച്ച കാരണം പെട്ടെന്ന് ഉറങ്ങി.
ഓർകുംതോറും ഖല്ബിന്റെ ഉള്ളിൽ അതൊരു മുറിവുണ്ടാക്കയാണ് എന്ന് അപ്പോൾ അറിഞ്ഞില്ല.
കുഞ്ഞിളം കയ്യും കാലുമൊക്കെ തടവി കൊടുത്ത്… കോലു മിഠായി കയ്യിൽ വച്ച് കൊടുത്തിട്ട്
നിറയാർന്ന മിഴികളോടെ അവനേ നോക്കി മൗനമായി പറഞ്ഞു.
“ഞാൻ കഴിച്ച ഇറച്ചീം പൊറോട്ടേം മോന് തരാൻ പറ്റിയില്ലല്ലോ മുത്തേ.. ഈ കോലു മുഠായിയേ ഇക്കാക്ക് കിട്ടിയുള്ളൂ.”
**End**
------------------------------------------------
റംഷീദ് ദിൽറുപ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo