Slider

...... കാട്ടരുവിയുടെ പുഞ്ചിരി......

0

...... കാട്ടരുവിയുടെ പുഞ്ചിരി......
രാഗിണി മുന്നിലാണ് നടന്നത്..
ചുവന്ന ടോപ്പും നീല ജീൻസുമായിരുന്നു അവളുടെ വേഷം.തോളിൽ കറുത്ത ഒരു ചെറിയ ബാഗ്.
കുത്തനെയുള്ള ഇറക്കങ്ങളിൽ അവൾ ആദ്യം ഇറങ്ങി തിരിഞ്ഞു നോക്കും. ഇടയ്ക്ക് കൈകളിൽ മുറുകെ പിടിച്ച് പറയും.. സൂക്ഷിച്ച് പയ്യെ..
സാധാരണ പുരുഷൻമാർക്കാണ് ധൈര്യം. നിനക്ക്.. അവളുക്കെച്ചിരിച്ചു..
ഇറക്കങ്ങൾ എനിക്ക് പേടിയാണ്. മാത്രവുമല്ല വഴിയരുകിൽ നിറച്ചു പാർത്ഥേനിയം ചെടി പിടിച്ചു നിന്നിരുന്നു.. ഒരു പക്ഷെ ശ്വാസമുട്ടുന്നതിന്റെ ഒരു കാരണം അതാവാം..
മുമ്പൊരിക്കൽ അവൾ പറഞ്ഞിരുന്നു.
രാത്രിയിൽ പുലിയും, ആനയും ഇറങ്ങുന്ന, മരങ്ങളും അരുവിയുമുള്ള ഈ സ്ഥലത്തെ പറ്റി.
ഭയം മറച്ചു വച്ച് ഞാൻ പയ്യെ നടന്നു.
നിരപ്പിലെത്തിയപ്പോൾ ആശ്വാസം തോന്നി.. നിറയെ മരങ്ങളാൽ നിറഞ്ഞു പകൽ ഇരുണ്ടു കിടന്നു.
രമേഷ് നീ തളർന്നോ... ഒന്നു തിരിഞ്ഞ് അവൾ ചോദിച്ചു
ഇല്ല.. കിതപ്പു കാണിക്കാതെ ഞാൻ വേഗം നടന്ന് അവളുടെ ഒപ്പമെത്തി.
വീണ്ടും കുത്തനെയുള്ള ഇറക്കം. വഴുക്കലുണ്ടായിരുന്നതിനാൽ അവളുടെ കൈ പിടിച്ച് പയ്യെ പടിയിറങ്ങി..
അകലെ വച്ചേ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കാമായിരുന്നു. ഒരു ചെറിയ അരുവി മലമുകളിൽ നിന്ന് വീണു ചിതറിയൊഴുകുന്നു .. അതിനു താഴെ കുറച്ചു പേർ ആർത്തുല്ലസിക്കുന്നു..
ചുറ്റും മരങ്ങളാൽ നിറഞ്ഞ് പാറകൾ കൂടി കിടന്ന മറ്റൊരിടം. അവിടെ നിന്ന് അകലങ്ങളിലേക്ക് മിനുസമാർന്ന ഉരുളൻ കല്ലുകൾ നിരപ്പാർന്നു കിടക്കുന്നു.
തള്ളി നിൽക്കുന്ന പാറയിടുക്കു ചൂണ്ടി അവൾ പറഞ്ഞു .. " രമേഷ് നോക്കൂ ".
മടിയിൽ തല വച്ചു കിടക്കുന്ന സ്ത്രീ രൂപം പോലെ ഒരു പാറ. അതിൽ മഞ്ഞ കോളാമ്പി പൂക്കൾ നിറഞ്ഞ വള്ളികൾ പടർന്നു കിടന്നു.
അരുവിയിൽ മുഖം കഴുകിയപ്പോൾ ഒരാശ്വാസം തോന്നി..
കുറച്ചകലെ വിജനമായ പ്രദേശം..
ഉരുളൻ കല്ലുകളിലൂടെ ഞങ്ങൾ വെറുതെ അങ്ങോട്ടു നടന്നു.. അകലേക്ക് വ്യാപിച്ചു കിടക്കുന്ന യൂക്കാലി മരങ്ങൾ...
കുറച്ചു നടന്നു തളർന്നപ്പോൾ ഇരുന്നു.. യൂക്കാലി മരങ്ങളെ തഴുകി വരുന്ന കാറ്റിൽ തണുപ്പും,സുഗന്ധവും ഉണ്ടായിരുന്നു.
" ഞാനൊരു കവിത പാടട്ടേ.".
ഉം... അവൾ മൂളി..
ഉരുളൻ കല്ലുകളിൽ ആകാശം നോക്കി മലർന്നു കിടന്നു.. അരുവിയുടെ പതം പറച്ചിൽ കേട്ട്.. അകലെ വെള്ളത്തൂവലുകൾ പാറി കിടന്ന ആകാശം കണ്ട് ഞാനുറക്കെ പാടി.. കാട്ടുചെടികൾ തലയാട്ടി താളം പിടിച്ചു..
എന്റെ കാലിൽ തല വച്ച് കിടന്നു അവൾ ചോദിച്ചു?
"നീ എന്താ നോക്കുന്നത്. ".?
"ഗന്ധർവ്വനെ... മേഘപാളികൾക്കിടയിലൂടെ സ്വർണ്ണ രഥത്തിൽ പച്ച പട്ടുടുത്തു വരുന്ന ഗന്ധർവ്വനെ."
നീയാ എന്റെ ......
ഞാനവളുടെ മുടികൾ തലോടി... അവളെന്റെ കൈകളിൽ മുറുകെ പിടിച്ചു..
' കോളാമ്പി ചെടികൾക്കിടയിലൂടെ പാറയിടുക്കിൽ നിന്ന് രണ്ടു യുവാക്കൾ ആ കാഴ്ച കണ്ടു.. ആളൊഴിഞ്ഞയിടത്ത് മിനുസമായ പാറയിൽ മലർന്നു കിടക്കുന്ന രണ്ടു പേരെ..സുന്ദരിയായ യുവതി. മെലിഞ്ഞു ശോഷിച്ച ഒരു യുവാവ്.
ആലിംഗനമോ ,ചുംബനമോ ഇല്ലാത്ത ആ തണുപ്പൻ പ്രണയരംഗം അവരെ നിരാശയിലാക്കി.. മുക്കാലും കാലിയായ മദ്യക്കുപ്പിയിൽ നിന്നും മാറി മാറി കുടിക്കവേ അവരുടെ കണ്ണുകളിൽ നിന്നും സ്വർണ്ണ പാമ്പിഴഞ്ഞിറങ്ങി അകലങ്ങളിലേക്ക് പറന്നു.
അപ്പോളാണ് അവർ അതു കണ്ടത്. യൂക്കാലി മരങ്ങൾക്കിടയിലൂടെ രണ്ടു പേർ അങ്ങോട്ടു നടന്നു വരുന്നു. ഒരാളുടെ കൈയ്യിൽ മുറുകെ പിടിച്ച കഠാര... ബലിഷ്ഠമായ കറുത്ത ശരീരം..
എല്ലാം കണ്ടിട്ടും ഒന്നുമറിയാത്തവളെ പോലെ ഒഴുകുന്ന അരുവി പുഞ്ചിരിച്ചു നിന്നു.
അവർ ആ രംഗം മനസ്സിൽ കണ്ടു.
ആകാശം നോക്കി കിടക്കുന്ന അവന്റെ മാറിൽ ആഴ്ന്നിറങ്ങുന്ന കഠാര... മിനുസമായ കല്ലുകളിൽ ഒഴുകുന്ന രക്തം
പിന്നെ യൂക്കാലി മരങ്ങൾക്കിടയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോകവേ ആ സുന്ദരിയുടെ നിസഹായമായ നിലവിളി..
അരുതേ എന്ന യാചന...
ആരായിരിക്കും അവളെ ആദ്യം.....?
പാറയിടുക്കിൽ തിളങ്ങുന്ന കണ്ണുകളുമായി അവർ കാത്തിരുന്നു...
..... പ്രേം.....
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo