Slider

തറവാട്ടോർമ്മ (കവിത):

0

തറവാട്ടോർമ്മ (കവിത):
*************************
വിരലുകൾ ചുരുട്ടിയ,
കണ്ണുകൾ ഇറുകെ അടച്ച
ആദ്യ നിലവിളി
ഇപ്പോഴും മുഴങ്ങുന്നുണ്ടീ
അകത്തളങ്ങളിൽ.
മുറ്റത്തെ മണൽ തരികളിൽ
എഴുതിയ
കുഞ്ഞുവിരലിന്റെ
കളാകുളിയക്ഷരങ്ങൾ
ഇക്കിളിപ്പെടുത്തുന്നു കാൽപാദത്തെ.
തൊടിയിലെ
ജയ്നാമ്പഴ മരങ്ങൾ
ചുവന്നു പഴുത്ത കായ്കളുമായ്
കൊതിപ്പിക്കുമ്പോൾ
തലക്കലെ ഇലഞ്ഞി പൂത്ത മണം
ഊഞ്ഞാലാട്ടുന്നു ഓർമ്മകളെ...
സാവൂൻകായ് മരത്തിലെ കായ്കൾ
പതപതച്ച്
എന്റെ കൈവെള്ളയെത്ര
വെളുത്തേ പോയ്...
വയ്യാപ്പുറത്തെ കോമാവ്
കാത്തിരിപ്പുണ്ടവിടെ നിറയെ,
മധുരിക്കും മാമ്പഴവുമായ്.
മേത്തലെ തൊടിയിലെ
പാലമരത്തിലെ ചെകുത്താന്റെ
രാത്രി സീൽക്കാരം
പേടിയായുണ്ട് കാതുകളിൽ.
നടവരമ്പിലെ
തത്തച്ചുണ്ടൻ മാവിൻ ചില്ലകൾ
കാറ്റിലാടി കളിയാക്കിച്ചിരിച്ചോർമിപ്പിക്കുന്നു...
കുഞ്ഞിലെ കുസൃതികളും മണ്ടത്തരങ്ങളും...
മുന്നിലൂടൊഴുകുന്ന പുഴ
ഓളം വെട്ടി ചൂളം വിളിക്കുന്നു,
ഇറുക്കെ പുണർന്നൊന്നു മുങ്ങിക്കുളിക്കാൻ.
മറ്റവരമ്പിലെ സപ്പോട്ടാമരം
മാടി വിളിക്കുന്നു,
"കയറി വാ... നമുക്കാകാശം തൊടാം.. "
മുറ്റത്തെ പുഴയിൽ
ഒഴുക്കിവിട്ട കടലാസുതോണികൾ
ഒഴുകി മറഞ്ഞിട്ടില്ലെവിടെയും.
പെറുക്കിയെടുത്ത
മഞ്ചാടിക്കുരുക്കളുടെ
ചെന്നിറം മായില്ല
കാലമെത്ര കഴിഞ്ഞാലും...
***************************
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo