Slider

അപരാജിത

0
അപരാജിത
തികച്ചും സാധാരണമായ ഒരു അവധി ദിവസത്തിൽ, ഉച്ച മയക്കത്തിന്റെ ആലസ്യത്തിനൊടുവിൽ ഏത്തപ്പഴം ചുട്ടെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു അവൾ. വാട്ടിയ വാഴയിലയിൽ പൊതിഞ്ഞു കെട്ടി രണ്ടു ഏത്തപ്പഴവും അവൾ ചാരത്തിനുള്ളിലെ കനലിലേക്കു പൂഴ്ത്തി വെച്ചു. അടുക്കള ജനലിലൂടെ പുറത്തേക്കു നോക്കിയപ്പോൾ അയാൾ വാഴക്കു തടമെടുക്കുകയായിരുന്നു. അയാൾ അങ്ങിനെയാണ് ജോലി ഇല്ലാത്ത ദിവസങ്ങളിലും ജോലി ഉള്ള വൈകുന്നേരങ്ങളിലും അയാൾ സദാ സമയം തൊടിയിലായിരിക്കും. തൊടിയിലെ അധ്വാനം കഴിഞ്ഞു കൈകാൽ കഴുകി വന്നാൽ അയാൾക്ക് കഴിക്കാൻ ചായയും പലഹാരവും വേണം. പുറത്തു നിന്ന് നോക്കുന്നവർക്ക് മക്കളില്ലാത്ത ഒരു കുറവ് മാത്രേ അവരുടെ ജീവിതത്തിൽ കാണാൻ കഴിഞ്ഞുള്ളു. പഴകിയ മണമുള്ള ആ തറവാട് വീടും പഴഞ്ചനെന്നു അവൾക്കു തോന്നിയ അയാളും അവൾക്കു വല്ലാത്ത മടുപ്പായിരുന്നു.
അവളുടെ ഒപ്പം ജോലി ചെയ്യുന്ന സുഗന്ധി ടീച്ചർ ആണ് അവൾക്കു ഒരു മൊബൈൽ സമ്മാനിക്കുന്നത്. സുഗന്ധി ടീച്ചർടെ ഭർത്താവ് വിദേശത്തു നിന്ന് കൊണ്ട് വന്നതാണ്.ഏറെ നാളായി അവളുടെ ആഗ്രഹം ആയിരുന്നു അത്‌. അവർ തന്നെയാണ് അവൾക്കു ഫേസ്ബുക് എന്ന മായാ ലോകവും പരിചയപെടുത്തുന്നതും. അയാളാകട്ടെ മൊബൈൽ ഒരു അത്യാവശ്യത്തിനു ഉപയോഗിക്കുന്ന ഒരു ഉപകരണം എന്നതിൽ ഉപരി അതിനെ കണക്കാക്കിയതേ ഇല്ല്യ. അങ്ങിനെ അവളും മുഖപുസ്തകത്തിന്റെ ഒരു ഭാഗമായി. ഇളം വയലറ്റിൽ നിറയെ മഞ്ഞപ്പൂക്കൾ ഉള്ള സാരി ധരിച്ച പ്രൊഫൈൽ ചിത്രത്തിൽ അവൾ ഏറെ സുന്ദരിയായിരുന്നു. പരിചയമുള്ളവരും അല്ലാത്തവരുമായി ഒരുപാട് സൗഹൃദങ്ങൾ അവൾക്കുണ്ടായി. അവളുടെ ചെറിയ ലോകം വിശാലവും വിസ്‌തൃതവുമാവുന്നതായി അവൾക്കു തോന്നി. രാവിലത്തെ പത്രപാരായണത്തിലും ടീവീ ചാനൽചർച്ചകളിലും മാത്രം ഒതുങ്ങുന്നതായ അയാൾ അവളുടെ കണ്ണിൽ ചുരുങ്ങി ചുരുങ്ങി ഒരു ബിന്ദുവിനോളം മാത്രമായി.
മുഖപുസ്തകം വഴിയാണ് അവൾ സജീവിനെ പരിചയപ്പെടുന്നത്. അയാൾ കാഴ്ചയിൽ വളരെ സുന്ദരനും സംസാരത്തിൽ വളരെ മുമ്പനുമായിരുന്നു. ആദ്യമൊക്കെ അവൾ ഒഴിഞ്ഞു മാറി.ഒരു സൗഹൃദത്തിൽ എന്തു തെറ്റാണു ഉള്ളത്.... എന്ന മനസിന്റെ ന്യായികരണത്തിൽ അവൾ ഒടുവിൽ അവനോടു ചാറ്റ് ചെയ്യാൻ തുടങ്ങി. സ്വതവേ മിതഭാഷിയായ അവളുടെ ഭർത്താവാകട്ടെ ഇതൊന്നും അറിഞ്ഞു പോലുമില്ല. സ്വീകരണമുറിയിലെ ചാനൽ ചർച്ചകൾക്കു അയാൾ കാതോർക്കുമ്പോൾ അവൾ സജീവുമായി ചാറ്റ്
ചെയ്യുന്ന തിരക്കിൽ ആയിരുന്നു.
ഒരു ഞായറാഴ്ച. ...
വീട്ടു ജോലികൾ എല്ലാം തീർത്തു പത്രം വായിക്കുകയായിരുന്നു അവൾ
അയാളാകട്ടെ കർഷക സംഘത്തിന്റ ഒരു യോഗത്തിലും. പെട്ടന്നാണ് ഉൾപ്പേജിലെ ആ വാർത്ത അവളുടെ കണ്ണിൽപെട്ടത്. അതു
സജീവിന്റെ ചിത്രമായിരുന്നു. കാമുകിയെ വെട്ടി നുറുക്കി പ്ലാസ്റ്റിക് ചാക്കിൽ ആക്കിയതാണ് വാർത്ത. ഫേസ്ബുക് വഴി സ്‌നേഹം നടിച്ചു വീട്ടമ്മാരെയെയും പെൺകുട്ടികളെയും ചതിയിൽ പെടുത്തുന്നതാണത്രേ അവന്റെ വിനോദം. വല്ലാത്ത വിറയലോടെയാണ് അവൾ അതു മുഴുവനും വായിച്ചത്. അവൾക്കു വല്ലാതെ ഭയം തോന്നി. വീടിനുള്ളിൽ ഏതൊക്കെയോ നിഴലുകൾ അനങ്ങുന്നതായും വീട് ഒരു ഭീമാകാര രൂപം പൂണ്ടു തന്നെ വിഴുങ്ങാൻ ശ്രെമിക്കുന്നതായും മൊബൈൽ സ്വയം കത്തുന്ന ഒരു തീക്കട്ടയായും അവൾക്കു തോന്നി.
ഭർത്താവ് തിരികെ വരുമ്പോൾ പതിവില്ലാത്ത വിധം അവൾ തൊടിയിലെ ചീര കൂട്ടങ്ങൾക്കിടയിലായിരുന്നു. ആൾ മറയില്ലാത്ത പൊട്ടകിണറ്റിനടിയിലെ ചെളിയിലേക്കു മൊബൈൽ കയ്യിന്നു വീണുപോയെന്നു കേട്ടപ്പോളും അയാൾ ഒന്നും മിണ്ടിയില്ല.
അന്നു ആദ്യമായി,അയാളുടെ മൗനം ഒരു അനുഗ്രഹമായി അവൾക്കു തോന്നി...
Simisatheesh.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo