Slider

കൊലയാളിയുടെ കുമ്പസാരം -അവസാന ഭാഗം

0
കൊലയാളിയുടെ കുമ്പസാരം -അവസാന ഭാഗം
സമയം കുറച്ച് കടന്നുപോയി .മിത്രയുടെയും അവളുടെ മാതാപിതാക്കളുടെയും മുഖത്ത് ഭയം കൂടി കൂടിവന്നു .പെട്ടന്നാണ് ഒരു ഇടിവെട്ടിയത് അതിന് പിന്നാലെ ശക്തമായി മഴ പെയ്യാനും തുടങ്ങി .ഇടിയുടെ ശക്തികൊണ്ടോ എന്തോ അറിയില്ല കറന്റ് പോയി.ആ സമയം അകലെ നിന്നൊരു കറുത്ത അംബാസിഡര്‍ കാര്‍ വൈപ്പര്‍ കൊണ്ട് മഴത്തുള്ളികളെ തുടച്ചുമാറ്റി കൊണ്ട് മിത്രയുടെ വീടിനെ ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുകയായിരുന്നു .ആ കാര്‍ പതിയെ മിത്രയുടെ വീടിന് മുന്നില്‍ പതിയെ വന്നു നിന്നു .പുറത്ത് കാവല്‍ ഉണ്ടായിരുന്ന പോലീസുകാര്‍ ചാടിവീണ് ആ കാറിനെ പെട്ടന്ന് വലയം വെച്ചു .കാര്‍ ഡോര്‍ പതിയെ തുറന്നൊരാള്‍ കാറില്‍ നിന്ന് ഇറങ്ങി .ഓടികൂടിയ പോലീസുകാരുടെ കണ്ണുകളിലേക്ക് അയാള്‍ നോക്കി .പോലീസുകാര്‍ പാവകളെപ്പോലെ അയാള്‍ക്ക് ഗേറ്റ് തുറന്നുകൊടുത്ത് അയാളെ അനുഗമിച്ചുകൊണ്ട് പിന്നില്‍ നടന്നു .അയാള്‍ മിത്രയുടെ വീടിന്‍റെ ഡോറില്‍ തട്ടി .ജീവന്‍ മാധവന്‍ സാറിനോട് ഡോര്‍ തുറക്കാന്‍ കണ്ണുകൊണ്ട് ആംഗ്യം കാട്ടി.മാധവന്‍ സാര്‍ വീടിന്‍റെ ഡോര്‍ പതിയെ തുറന്നു .അകത്തേക്ക്‌ കടന്ന അയാളുടെ മുഖത്തേക്ക് ജീവന്‍റെ ടോര്‍ച്ച് വെളിച്ചം അനുവാദം ചോദിക്കാതെ എത്തി .ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ ജീവന്‍ അയാളുടെ മുഖം വ്യക്തമായി കണ്ടു .ഒരു ഞെട്ടലോടെ അയാളുടെ മുഖത്തേക്ക് ടോര്‍ച്ച് അടിച്ചുകൊണ്ട് ജീവന്‍ ഒരു നിമിഷം അങ്ങനെ തന്നെ നിന്നു
“ഫാദര്‍ ഡേവിഡ്‌ ? “ വിശ്വാസം വരാതെ ജീവന്‍ കൊലയാളിയുടെ മുഖം കണ്ടപ്പോള്‍ പതിയെ മന്ത്രിച്ചു .
“ദേയുസ് തെ ബെനിദിക്കാത്ത്” കൈകള്‍ കൊണ്ട് കുരിശ് അടയാളം വരച്ച് ഫാദര്‍ ഡേവിഡ്‌ ഞാന്‍ തന്നെയാണ് താങ്കള്‍ കാത്തിരിക്കുന്ന കൊലയാളിയെന്ന്‍ ഒരു ചിരിയിലൂടെ വ്യകതമാക്കി .
“എടാ കള്ള പാതിരി “ എന്ന് ആക്രോശിച്ചു കൊണ്ട് മാധവന്‍ സാര്‍ ഫാദര്‍ ഡേവിഡിന്‍റെ കഴുത്തില്‍ കയറി പിടിച്ചു
“ഈ പറഞ്ഞത് എന്‍റെ കണ്ണുകളിലേയ്ക്ക് നോക്കി പറയു മാധവന്‍ “ ബലിഷ്ടമായ മാധവന്‍ സാറിന്റെ കരങ്ങളില്‍പ്പെട്ട് ഒട്ടും ഭയം തോന്നാതെ ഫാദര്‍ ഡേവിഡ്‌ ചിരിച്ചുക്കൊണ്ട് മാധവന്‍ സാറിന്‍റെ കണ്ണുകളിലേയ്ക്ക് നോക്കികൊണ്ട് പറഞ്ഞു
“നോ “ ജീവന്‍ പിറകില്‍ നിന്ന് അലറി.
മാധവന്‍ സാറിന്റെ കൈകള്‍ പതിയെ ഫാദര്‍ ഡേവിഡിന്‍റെ കഴുത്തില്‍ നിന്ന് പിടുത്തം വിട്ടു .മാധവന്‍ സാര്‍ പിറകിലേയ്ക്ക് തിരിഞ്ഞു ജീവനെ നോക്കി പുഞ്ചിരിച്ചു .മാധവന്‍ സാറിന്‍റെ മുഖത്തെ മാറ്റങ്ങള്‍ കണ്ട് പന്തികേട് തോന്നിയ ജീവന്‍ മിത്രയോടും അവളുടെ മാതാപിതാക്കളോടും റൂമിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു .മാധവന്‍ സാര്‍ ഓടിവന്ന് ജീവന്‍റെ റിവോള്‍വര്‍ വലിച്ചൂരി ജീവനെ ഒരൊറ്റ ചവിട്ട് .ജീവന്‍ തെറിച്ചുവീണു .അതിനുശേഷം മാധവന്‍ സാര്‍ മിത്രയെ നോക്കി മൂന്ന് തവണ ആ റിവോള്‍വര്‍ കൊണ്ട് വെടിവെച്ചു.
“സ്റ്റിപെന്ഡിയ എനിം പെക്കാട്ടി മോര്‍സ് “ നിലത്ത് രക്തം ഒലിച്ചു കിടക്കുന്ന മിത്രയെ നോക്കി മാധവന്‍ സാര്‍ അട്ടഹസിച്ചുകൊണ്ട് പറഞ്ഞതിന് ശേഷം തോക്കും കൈയിലേന്തി നിശ്ചലമായി നിന്നു ഒരു പ്രതിമയെപ്പോലെ .മരിച്ചു കിടക്കുന്ന മിത്രയുടെ അടുത്ത് അവളുടെ മാതാപിതാക്കള്‍ വലിയ ശബ്ദത്തില്‍ അലറി കരയുന്നു .ഒരു പുച്ഛത്തോടെ അവരെ നോക്കി ചിരിച്ചുകൊണ്ട് ഫാദര്‍ ഡേവിഡ്‌ ജീവന്‍റെ അടുത്തേക്ക് നടന്നുവന്നു
“ഞാന്‍ പറഞ്ഞില്ലേ നിങ്ങള്‍ക്ക് അവളെ രക്ഷിക്കാന്‍ ആവില്ലെന്ന്‌ “കൈകള്‍ ജീവന് നേരെ നീട്ടികൊണ്ട് ഫാദര്‍ ഡേവിഡ്‌ പറഞ്ഞു
“താങ്കള്‍ അച്ഛനോ അതോ ളോഹയിട്ട ഗുണ്ടയോ ….ആരാണ് നിങ്ങള്‍ക്ക് ഫാദര്‍ പട്ടം തന്നത് ? കര്‍ത്താവിന്‍റെ പ്രതിപുരുഷനായ ഒരു വൈദികന്‍ ചെയ്യുന്ന കാര്യങ്ങളാണോ നിങ്ങള്‍ ചെയ്തു കൂട്ടിയത് ? ഒരു കവിളത്ത് അടിച്ചാല്‍ മറ്റെ കവിളും കാണിച്ചുകൊടുക്കാന്‍ അല്ലേ ക്രിസ്തു പഠിപ്പിച്ചത് ? എന്നാല്‍ നിങ്ങള്‍ ചെയ്തതോ ? നിങ്ങളെപ്പോലെ ഉള്ള വൈദികരാണ് സഭയുടെ ശാപം...മറ്റുള്ളവരുടെ പാപങ്ങള്‍ക്ക് വേണ്ടിയാണ് ക്രിസ്തു മരിച്ചത് എന്നാണ് ഞാന്‍ കേട്ടിരിക്കുന്നത് “ ഫാദര്‍ ഡേവിഡിന്‍റെ കൈകളില്‍ വിലങ്ങ് വെച്ചുകൊണ്ട് ജീവന്‍ പറഞ്ഞു .അതിന് മറുപടിയായി ഫാദര്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു
“ഹ ഹ ...ഇതിലും നന്നായി പള്ളിയില്‍ ഞാനും പ്രസംഗിക്കാറുണ്ട് ജീവന്‍ ..ഇത്രയും പറഞ്ഞ സ്ഥിതിക്ക് എനിക്കും രണ്ടുവാക്ക് പറയണം എന്ന് തോന്നുന്നു ...യെരുശലേം ദേവാലയം വൃത്തിഹീനമാക്കിയ കച്ചവടക്കാരെയും പ്രമാണികളെയും പരിശന്മാരെയും ക്രിസ്തു അടിച്ച് ഓടിപ്പിക്കുന്ന ഒരു കഥയുമുണ്ട് ബൈബിളില്‍ …...ഞാനും അത്രയേ ചെയ്തുള്ളൂ ...സഭയെയും പള്ളിയെയും മലിനമാക്കാന്‍ വന്നവരെ നിശബ്ദമാക്കി ഞാന്‍ പറഞ്ഞയച്ചു “
അപ്പോഴും മാധവന്‍ സാര്‍ കൈയില്‍ റിവോള്‍വര്‍ പിടിച്ചു നിശ്ചലമായി നില്‍ക്കുകയായിരുന്നു .ജീവന്‍ ഫാദര്‍ ഡേവിഡിന്‍റെ മുഖത്തേക്ക് നോക്കി .ഫാദര്‍ വിലങ്ങ് അഴിക്കാന്‍ ജീവനോട്‌ ആവശ്യപ്പെട്ടു .ജീവന്‍ ഫാദര്‍ ആവശ്യപ്പെട്ടപ്പോലെ വിലങ്ങ് അഴിച്ചു കൊടുത്തു .ഫാദര്‍ ഡേവിഡ്‌ മാധവന്‍ സാറിന്‍റെ അടുത്തേക്ക് വന്ന് അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കികൊണ്ട് പറഞ്ഞു
“ത്രീ ...ടു ….വണ്‍ “ അങ്ങനെ പറയുകയും കൈയിലുണ്ടായിരുന്ന ഒരു കര്‍ചീഫ്‌ എടുത്ത് മാധവന്‍ സാറിന്‍റെ കണ്ണുകള്‍ക്ക് മുന്നിലൂടെ പെട്ടന്ന് വീശുകയും ചെയ്തു .സ്വബോധം തിരിച്ചുക്കിട്ടിയ മാധവന്‍ സാര്‍ എന്താണ് തനിക്ക് സംഭവിച്ചത് എന്ന് മനസ്സിലാവാതെ നില്‍ക്കുന്നതിനിടയില്‍ ജീവന്‍ അയാളുടെ കൈയില്‍ നിന്ന് റിവോള്‍വര്‍ വാങ്ങിച്ചു .പുറത്ത് ഉണ്ടായിരുന്ന മറ്റു പോലീസുകാരെയും സ്വബോധത്തില്‍ കൊണ്ട് വന്നതിനുശേഷം മാധവന്‍ സാറിനെയും പോലീസുകാരെയും സംഭവ സ്ഥലത്ത് നിറുത്തികൊണ്ട് ഫാദര്‍ ഡേവിഡിനെ കൂട്ടി ജീവന്‍ സ്റ്റേഷനിലേയ്ക്ക് തിരിച്ചു .ജീപ്പില്‍ ഇരിയ്ക്കുമ്പോഴും ഫാദര്‍ ഡേവിഡിന്‍റെ മുഖത്ത് സന്തോഷമായിരുന്നു .ലവലേശം പോലും കുറ്റബോധം ഫാദര്‍ ഡേവിഡിന് ഇല്ലായിരുന്നു എന്ന് തോന്നിപ്പിക്കും തരത്തില്‍ സന്തോഷവാനായിരുന്നു അയാള്‍ .
“ഫാദറും ഫാദര്‍ റോയിയും തമ്മിലുള്ള ബന്ധം എന്തായിരുന്നു ? ഫാദര്‍ റോയിയ്ക്ക് എന്താണ് പറ്റിയത് ? “ ജീവന്‍ ഫാദര്‍ ഡേവിഡിനോട് ചോദിച്ചു .ആ ചോദ്യം കേട്ടപ്പോള്‍ സന്തോഷവാനായിരുന്ന ഫാദറിന്‍റെ മുഖം മാറിയതും അയാളുടെ കണ്ണുകള്‍ നിറയാന്‍ തുടങ്ങിയതും ഒരുമിച്ചായിരുന്നു
“ഫാദര്‍ റോയി …..എന്‍റെ റോയി ...ഹൃദയത്തില്‍ ദൈവത്തിന്‍റെ കരസ്പര്‍ശം ലഭിച്ചിട്ടുള്ള എന്‍റെ അരുമ ശിഷ്യന്‍ ...ഇല്ല അങ്ങനെ പറയാന്‍ പറ്റില്ല ..ഒരു ഗുരുനാഥന്‍ എന്നതിലുപരി അവന്‍ എന്നെ കണ്ടിരുന്നത് അവന്‍റെ സ്വന്തം ജേഷ്ഠനായിട്ടാണ് ..ഞാനും അവനെ തിരിച്ചും സഹോദരനായിട്ടാണ് കണ്ടതും ..സഭയുടെ കീഴിലുള്ള ഒരു ഓര്‍ഫനേജിലായിരുന്നു അവന്‍ വളര്‍ന്നത് ...പള്ളികാര്യങ്ങളിലും ചര്‍ച്ചകളിലും സ്ഥിര സാന്നിധ്യം ആയിരുന്ന അവന്‍റെ വലിയൊരു ആഗ്രഹമായിരുന്നു ഒരു വൈദികന്‍ ആവുക എന്നത് .മെറ്റാഫിക്സില്‍ പിജി എടുത്തതിനുശേഷം സെമിനാരിയില്‍ അവന്‍ ഇഷ്ടപ്പെട്ട വൈദികന്‍ ആവാനുള്ള പഠനത്തിന് അവന്‍ ചേരുകയായിരുന്നു.പ്രസംഗിക്കാനും കാര്യങ്ങള്‍ പഠിച്ചെടുക്കാനുള്ള അവന്‍റെ കഴിവ് ,വാക്ചാതുര്യം ,മെറ്റാഫിസ്ക്സില്‍ ഉള്ള അഗാധമായ അറിവ് അവനെ ചെറുപ്രായത്തില്‍ തന്നെ എക്സോസിസം ചെയ്യുന്ന വൈദികന്‍ ആക്കിതീര്‍ക്കുകയായിരുന്നു.സഭയുടെ ഓര്‍ഡര്‍ ലഭിച്ച ഏറ്റവും പ്രായംകുറഞ്ഞ എക്സോസിസം ചെയ്യുന്ന വൈദികനായിരുന്നു റോയി .അതിനിടയിലാണ് ഈ പെണ്ണുങ്ങള്‍ അവന്‍റെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നത്‌.കപ്യാര്‍ പത്രോസിനെ കൂട്ടുപിടിച്ച് അവരെന്‍റെ റോയിയെ കള്ളനാക്കി.സഭയും അത് വിശ്വസിച്ച് അവനോട് ളോഹ അഴിച്ചു വെയ്ക്കാന്‍ ആവശ്യപ്പെട്ടു .ഒരു ഭാഗത്ത്‌ പെരുന്നാള്‍ മുടുങ്ങുമല്ലോ എന്ന ചിന്ത മറുഭാഗത്ത്‌ കള്ളന്‍ എന്ന് ആരോപിക്കപ്പെട്ട താന്‍ ഇത്രയും ഇഷ്ടപ്പെട്ട ളോഹ അഴിക്കണമല്ലോ എന്നുള്ള സത്യം അവനെകൊണ്ട് ആ കടുംകൈ ചെയ്യിപ്പിച്ചു .എന്‍റെ കുഞ്ഞ് വീഞ്ഞില്‍ വിഷം കലര്‍ത്തി അതും കഴിച്ചു ആത്മഹത്യ ചെയ്തു “ കലങ്ങിയ കണ്ണുകള്‍ തുടച്ചുകൊണ്ട് ഫാദര്‍ ഡേവിഡ്‌ പറഞ്ഞു നിറുത്തി
“മം “ ജീവന്‍ ഒന്ന് മൂളിയതല്ലാതെ വേറൊന്നും പറഞ്ഞില്ല
“അന്ന് രാത്രി യാദൃശ്ചികമായിട്ടാണ് റോയിയുടെ റൂമിലേക്ക് ഞാന്‍ പോയത് ...അവിടെ എത്തിയപ്പോള്‍ മരിച്ചുകിടക്കുന്ന റോയിയെയാണ് കണ്ടത് ..മറ്റാരെയും അറിയിക്കാതെ ഞാന്‍ തന്നെയാണ് റോയിയുടെ ശരീരത്തെ സെമിത്തേരിയുടെ ഒരു മൂലയില്‍ കുഴികുത്തി കുഴിച്ചിട്ടത് ...അവന്‍റെ കാര്‍ പിന്നീട് അവിടെ നിന്ന് മാറ്റി ...കാസയും പിലാസയും നഷ്ടപ്പെട്ട ദുഃഖത്തില്‍ അവന്‍ നടുവിട്ടുപോയെന്ന്‍ സഭയെയും ജനങ്ങളെയും പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു ..എല്ലാരും അത് വിശ്വസിക്കുകയും ചെയ്തു ...അതിന് ശേഷം എന്‍റെ റോയിയുടെ മരണത്തിന് കാരണമായ എല്ലാവരെയും തിരഞ്ഞുപിടിച്ച് കൊല്ലുകയായിരുന്നു “
“എല്ലാവരെയും കൊന്നോ ?....അപ്പൊ ജാസ്മിന്‍ ? “ ജീവന്‍ ഒരു സംശയത്തോടെ ഫാദറിനോട് ചോദിച്ചു
“ഹ ഹ “ ആ ചോദ്യം കേട്ടപ്പോള്‍ ഫാദര്‍ ഡേവിഡ്‌ പൊട്ടിച്ചിരിച്ചു
--------------------------------------------------
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഒരു രാത്രി
നല്ല ശക്തമായ മഴ പെയ്യുന്നുണ്ടെങ്കിലും അത് വകവെക്കാതെ ഫാദര്‍ ഡേവിഡ്‌ ആ കുഴി കുഴിച്ചു കൊണ്ടിരുന്നു .കണ്ണില്‍ നിന്ന്‍ അടര്‍ന്ന്‌ വീണ കണ്ണീര്‍ തുള്ളികള്‍ മഴത്തുള്ളിയുടെ കൂട്ടുചേര്‍ന്ന് ഒരിമിച്ചോഴുകി ആ മുഖത്തിലൂടെ.എങ്കിലും അയാള്‍ കുഴിവേട്ടുന്നതിന് ഇടവേള നല്‍കാതെ ആഞ്ഞു കുത്തുകയാണ് .ഇടയ്ക്ക്കിടയ്ക്കായി ഒരു തേങ്ങല്‍ പോലെയുള്ള ശബ്ദം അയാള്‍ ഉണ്ടാക്കുന്നുണ്ട്.കുഴിയിലെയ്ക്ക് ഒലിച്ചു ചാടിയ മഴവെള്ളത്തില്‍ തൂമ്പ കൊണ്ടപ്പോള്‍ അയാളുടെ ശരീരത്തിലേക്ക് ചെളിവെള്ളം തെറിച്ചു.മുഖത്തേക്ക് തെറിച്ച വെള്ളം അയാള്‍ ഒരു കൈകൊണ്ട് പതിയെ തുടച്ചു.കുത്തിയ കുഴിയുടെ അളവുകള്‍ അയാള്‍ക്ക് ബോധ്യപ്പെട്ടപ്പോള്‍ അയാള്‍ കുഴിയില്‍ നിന്ന് കയറി അതിന് അരികത്തായി വെച്ചിരുന്ന ഒരു മൃതശരീരം പതിയെ ആ കുഴിയിലേക്ക് ഇറക്കി വെച്ചു.ആ മൃതശരീരത്തിന്‍റെ നെറ്റിയില്‍ ഒരു ചുംബനം നല്‍കികൊണ്ട് അയാള്‍ ആ കുഴിമൂടുവാന്‍ തുടങ്ങി.അയാളുടെ തേങ്ങലൊരു കരച്ചിലായി പിന്നീടൊരു അലര്‍ച്ചയില്‍ അവസാനിച്ചു ആ തേങ്ങല്‍ .അതിന് ശേഷം ഫാദര്‍ ഡേവിഡ്‌ തൊട്ടപ്പുറത്ത് കുഴിച്ച മറ്റൊരു കുഴിയിലേക്ക് ഒരു പെണ്‍കുട്ടിയുടെ ശവശരീരം ഇറക്കി വെച്ചു .ഒരു കുറിപ്പ് എഴുതി ആ കുഴിയിലേക്ക് ഇട്ടുകൊണ്ട്‌ മണ്ണിട്ടുമൂടി .പ്രതികാര ഭാവത്തോടെ അയാള്‍ അലറി
“സ്റ്റിപെന്ഡിയ എനിം പെക്കാട്ടി മോര്‍സ് “
(നീണ്ട അഞ്ച് ഭാഗങ്ങള്‍ക്ക് ശേഷം കഥ അവസാനിച്ചിരിക്കുകയാണ് .എല്ലാ ഭാഗങ്ങളും വായിച്ച് പിന്തുണച്ച എന്‍റെ പ്രിയമിത്രങ്ങള്‍ക്ക് ഹൃദയത്തിന്‍റെ ഭാഷയില്‍ നന്ദി..കഥയെകുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എന്നെ അറിയിക്കുമെന്ന വിശ്വാസത്തോടെ … )
ലിജിന്‍ ജോണ്‍
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo